പ്രതീകാത്മക ചിത്രം
അമേരിക്കയിൽ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം നാലിന് നടത്തിയ വെടിക്കെട്ടുകളിലെ പടക്കങ്ങളിലൊന്ന് ഷിക്കാഗോ മിഡ് വേ രാജ്യാന്തര വിമാനത്താവളത്തിലേക്ക് അറ്റ്ലാന്റയിൽനിന്ന് വരികയായിരുന്ന ഡെൽറ്റ എയർലൈൻസിന്റെ ഒരു വിമാനത്തിൽ വീണത് ലോക വാർത്തയായി.
ആരോ കത്തിച്ചു വിട്ട പടക്കം ഇരുനൂറ് അടി പൊക്കത്തിൽ രാത്രി എട്ടരയോടെ വിമാനത്താവളത്തിലേക്ക് താഴുകയായിരുന്ന ഡെൽറ്റ എയർലൈൻസിന്റെ എയർബസിൽ തട്ടിയതിന്റെ ശബ്ദം കോക്പിറ്റിൽ വ്യക്തമായി കേട്ടതായാണ് പൈലറ്റുമാർ കണ്ട്രോൾ ടവറിൽ വിളിച്ചറിയിച്ചത്.
ദുരന്തമൊന്നും ഉണ്ടായില്ലെങ്കിലും അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. താഴുകയും പറന്നുയരുകയും ചെയ്യുന്ന വിമാനങ്ങൾക്ക് സുരക്ഷാഭീഷണിയായ സംഭവം അവർ ഗൗരവത്തോടെയാണ് കാണുന്നത്. കോക്പിറ്റിനു നേരേയും വ്യോമഗതാഗത നിയന്ത്രകരുടെ കണ്ട്രോൾ ടവറുകളുടെ നേരേയും പായിക്കപ്പെടുന്ന ലേസർ വീചികൾ ലോകമെങ്ങും വൈമാനികരുടെ പേടിസ്വപ്നമാണ്.
വിമാനത്താവളത്തിനു സമീപത്തുനിന്ന് എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്ന ഇത്തരം സംഭവങ്ങളിൽ പ്രതികളെ മിക്കപ്പോഴും കണ്ടുകിട്ടാറില്ല എന്നതാണ് വാസ്തവം.
ലേസർ വീചികൾ വിമാന സുരക്ഷയെ ബാധിക്കുന്നതെങ്ങനെയെന്ന് നോക്കാം.
പുറത്തെ ഇരുട്ടുമായി പൊരുത്തപ്പെടാൻ ലൈറ്റുകളെല്ലാം ഓഫാക്കി പറന്നുയരുന്ന അല്ലെങ്കിൽ പറന്നിറങ്ങുന്ന കോക്പിറ്റിൽ പെട്ടെന്ന് നിറയുന്ന തീവ്രപ്രകാശത്തിൽ പൈലറ്റുമാരുടെ കണ്ണ് മഞ്ചി നൊടിനേരം കാഴ്ച ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും.
ടേക്ക് ഓഫിലും ലാൻഡിംഗിലും റണ്വേയും പരിസരങ്ങളും അതിസൂക്ഷ്മമായി വീക്ഷിക്കേണ്ട വേളയിലാണ്് ഇതുണ്ടാകുന്നത് എന്നോർക്കുക.
വൻപ്രകാശത്തിൽ, കോക്പിറ്റിലെ ഉപകരണങ്ങളുടെ ഡിസ്പ്ലേ നൊടിനേരത്തേക്ക് മറഞ്ഞു പോകുന്നുവെന്നതാണ് അടുത്തത്. വിമാനത്തിന്റെ ഉയരം, വേഗം, ദിശ, എൻജിനുകളുടെ ശക്തി തുടങ്ങിയ കാര്യങ്ങളെല്ലാം സെക്കൻഡുവച്ച് നിരീക്ഷിക്കുന്നതിനിടയിൽ ഉണ്ടാകുന്ന ഓരോ തടസവും സുരക്ഷയെ ബാധിക്കും.
2016 മാർച്ച് രണ്ട് ബുധാനാഴ്ച രാത്രി ദുബായിലേക്കു പറക്കാൻ കോഴിക്കോട് വിമാനത്താവളം റണ്വേയിലൂടെ ഓടുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസർ പ്രകാശം പതിച്ചതാണ് കേരളത്തിൽ ഇത്തരത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ആദ്യ സംഭവങ്ങളിൽ ഒന്ന്.
കോക്പിറ്റിലേക്കു വീശിയ വെളിച്ചത്തിന്റെ ഉറവിടത്തെപ്പറ്റി ആദ്യം അന്വേഷിച്ച പോലീസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയെങ്കിലും എന്തു നടപടിയാണ് ഉണ്ടായതെന്ന് പിന്നീടൊരിടത്തും കണ്ടതില്ല. നൂറുകണക്കിനു ലേസർ സംഭവങ്ങൾ അതിനു മുന്പും പിൻപുമുള്ള വർഷങ്ങളിൽ രാജ്യത്തുണ്ടായി എന്നാണ് വ്യോമയാന വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നത്.
2025ൽ കേരളത്തിൽ മാത്രം ഇതേപോലെയുള്ള 39 സംഭവങ്ങൾ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നെടുന്പാശേരി വിമാനത്താവളത്തിലേക്ക് താഴുന്ന വിമാനങ്ങളുടെ നേരേ ലേസർ വീചികൾ വരുന്നുവെന്ന പരാതിയിൽ കഴിഞ്ഞ വർഷം ജൂണിൽ ജില്ലാ ഭരണാധികാരികൾ അന്വേഷണം നടത്തിയിരുന്നു. കല്യാണ ആഘോഷങ്ങൾ, ഡിജെ പാർട്ടികൾ, ഉൽസവങ്ങൾ എന്നിവയോടനുബന്ധിച്ചാണ് ലേസർ അടിക്കുന്നത് എന്നായിരുന്നു വിമാനത്താവളം ഡയറക്ടറുടെയും പോലീസ് അധികൃതരുടെയും അന്വേഷണം കണ്ടെത്തിയത്. അതേത്തുടർന്ന്, വിമാനത്താവളത്തിന് അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിൽ ലേസർ തടഞ്ഞ് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 42 ലേസർ പായിക്കലുകളാണ് 2024 ൽ കേരളത്തിലെ വിമാനത്താവള പരിസരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളാണ് ഇതിൽ മുന്നിൽ. 2024-2025 കാലത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടും 22 സംഭവങ്ങൾ വീതവും കൊച്ചിയിൽ 15 സംഭവങ്ങളുണ്ടായി.
ആകാശത്തുനിന്ന് താഴ്ന്നിറങ്ങിവരുന്ന യന്ത്രഭീമനെ കൈപ്പിടിയിൽ ഒതുക്കുന്നു എന്ന തോന്നൽ നൽകുന്ന ആഹ്ലാദമാണ് ലേസർ പായിക്കുന്നവരെ നയിക്കുന്ന വികാരമെന്ന് ചില മനഃശാസ്ത്ര പഠനങ്ങൾ പറയുന്നു.
Tags : SundayDeepika SundayFeature