ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ(സിജെപി) എക്സ് ഹാൻഡിൽ വിലക്കിയത് രാജ്യസുരക്ഷാ ആശങ്കകളെ തുടർന്നെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമാണെന്നും 2000 -ലെ ഐടി ആക്ട് സെക്ഷൻ 69 A അനുസരിച്ചാണ് നടപടിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സിജെപിക്കെതിരെ കൂടുതൽ നടപടികൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന ആക്ഷേപഹാസ്യ കൂട്ടായ്മായാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയായ അഭിജീത് ദിപ്കെയാണ് സിജെപിയുടെ സ്ഥാപകൻ.
ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിലെ ഫോളോവർമാരുടെ എണ്ണത്തിൽ മറികടന്ന് മണിക്കൂറുകൾക്കുള്ളിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. അക്കൗണ്ട് വിലക്കിയതിന് പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചിരുന്നു.