Kerala
കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകൾ കൈമാറുന്നതിനുള്ള വിലക്ക് തുടരും.
ബിജെപി നേതാവ് ഷോൺ ജോർജിന് രേഖകൾ കൈമാറുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി മേയ് 21 വരെ നീട്ടി.
രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജാണ് കോടതിയെ സമീപിച്ചത്.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈദുൽ ഫിത്വർ കാലയളവിൽ സ്റ്റേജ് പരിപാടികൾ, പാർട്ടികൾ, വിവാഹങ്ങൾ തുടങ്ങിയ വലിയ പൊതുചടങ്ങുകൾ നടത്തുന്നത് നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വലിയ ജനക്കൂട്ടങ്ങൾ ഒഴിവാക്കുകയും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.
തീരുമാനം കർശനമായി പാലിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന്ആ ഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Kerala
കൊച്ചി: കേരള തീരത്തു നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനു മാധ്യമങ്ങൾക്കു വിലക്ക്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെ വെളിച്ചത്തിലാണ് വിലക്കെന്നു കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചു.
കൊച്ചി തീരത്തു നങ്കൂരമിട്ട ഇറാനിയൻ കപ്പൽ ചിത്രീകരിക്കാൻ ബോട്ടിൽ എത്തിയ റിപ്പബ്ലിക് ടിവി ലേഖകനെയും കാമറാമാനെയും ഇന്നു പുലർച്ചെ ഹാർബർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അതീവസുരക്ഷാ മേഖലയിൽ കടന്നു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനാണ് കേസ്. ബോട്ട് സ്രാങ്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
NRI
ന്യൂയോർക്ക്: വിമാനയാത്രയ്ക്കിടെ ഹെഡ്ഫോൺ ധരിക്കാതെ ഓഡിയോ, വീഡിയോ ഉള്ളടക്കങ്ങൾ കേൾക്കുന്ന യാത്രക്കാർക്കെതിരേ കർശന നടപടിയുമായി യുണൈറ്റഡ് എയർലൈൻസ്.
ഹെഡ്ഫോൺ ഉപയോഗിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കാനും ഭാവിയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് സ്ഥിരമായോ താത്കാലികമായോ വിലക്കാനും അധികൃതർക്ക് അധികാരം നൽകുന്ന രീതിയിൽ കമ്പനി തങ്ങളുടെ യാത്രാ കരാറിൽ മാറ്റം വരുത്തി.
ഫെബ്രുവരി 27നാണ് ഈ പുതിയ നയം പ്രാബല്യത്തിൽ വന്നതെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു. വിമാനങ്ങളിൽ സ്റ്റാർലിങ്ക് വൈഫൈ സേവനം വിപുലീകരിച്ച സാഹചര്യത്തിലാണ് നിയമം കൂടുതൽ കർശനമാക്കിയത്.
കൈവശം ഹെഡ്ഫോൺ ഇല്ലാത്തവർക്ക് വിമാനത്തിൽ ലഭ്യമാണെങ്കിൽ സൗജന്യ ഇയർബഡുകൾ നൽകുമെന്നും എയർലൈൻസ് അറിയിച്ചു.
NRI
ബംഗളൂരു: സംസ്ഥാനത്തെ ബൈക്ക് ടാക്സി സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കി കര്‍ണാടക ഹൈക്കോടതി. വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാനും കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനും അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവിലുള്ള അഗ്രിഗേറ്റര്‍മാര്‍ക്ക് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോമുകളായ ഓല, ഊബര്‍, റാപ്പിഡോ തുടങ്ങിയ അഗ്രിഗേറ്ററുകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവര്‍ അധ്യക്ഷരായ ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.
നിയമപരമായ അനുമതിക്ക് വിധേയമായി ബൈക്കുകളെ യാത്രാവാഹനങ്ങളായി ഉപയോഗിക്കാമെന്ന് കോടതി വിധി പുറപ്പെടുവിച്ചു. വാഹന രജിസ്ട്രേഷനും പെര്‍മിറ്റ് നല്‍കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താം.
എന്നാല്‍, മോട്ടോര്‍ സൈക്കിളുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി ഓടിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇത് നിഷേധിക്കാന്‍ പാടില്ല. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിയമപരമായി ആവശ്യമായ വ്യവസ്ഥകള്‍ പെര്‍മിറ്റുകളില്‍ ഉള്‍പ്പെടുത്താം.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 74(2) പ്രകാരം, നിലവിലുള്ള അഗ്രിഗേറ്റര്‍മാരുടെ അപേക്ഷകള്‍ പരിഗണിച്ച് ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മോട്ടോര്‍ വാഹന നിയമപ്രകാരം ബൈക്ക് ടാക്സി പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയമപരമായ അവ്യക്തതകള്‍ക്ക് വ്യക്തത നല്‍കുന്നതാണ് വിധിയെന്ന് കര്‍ണാടക ബൈക്ക് ടാക്സി വെല്‍ഫെയര്‍ അസോസിയേഷന് (ബിടിഎ) വ്യക്തമാക്കി.
ആറ് ലക്ഷത്തോളം ബൈക്ക് ടാക്സി റൈഡര്‍മാരുടെ ഉപജീവനാവകാശം ഉറപ്പാക്കിയ ചരിത്രപരമായ ഹൈക്കോടതി വിധിയാണ് ഇതെന്നും ബിടിഎ അഭിപ്രായപ്പെട്ടു.
National
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരേന്ത്യയിലെ പ്രമുഖ ഹിന്ദു സന്യാസിശ്രേഷ്ഠനായ ഉത്തരാഖണ്ഡിലെ ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നു.
സംസ്ഥാനത്തുനിന്നുള്ള മാംസ കയറ്റുമതി നിരോധിച്ച് യഥാർഥ ഹിന്ദുവാണെന്നു തെളിയിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച ശങ്കരാചാര്യർ, ഇതിന് 40 ദിവസത്തെ സമയപരിധിയും നൽകി.
“കാവിവസ്ത്രം ധരിച്ചു പ്രസംഗിച്ചതുകൊണ്ടു മാത്രം ഒരാൾ ഹിന്ദുവാകില്ല. ഹിന്ദുമതത്തിലെ ആദ്യപടി ‘ഗോ സേവ’ (പശുക്കളെ സേവിക്കൽ) ‘ധർമ രക്ഷ’ (മത സംരക്ഷണം) എന്നിവയാണ്”-അവിമുക്തേശ്വരാനന്ദ് വാരാണസിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇന്ത്യയുടെ മൊത്തം ബീഫ് കയറ്റുമതിയിൽ 40 ശതമാനം യുപിയിൽനിന്നാണ്.
ഗോമാംസം കയറ്റുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിലൂടെ രാമരാജ്യം സ്ഥാപിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ? യുപിയിൽ ഗോമാംസ കയറ്റുമതി പൂർണമായും നിരോധിക്കണം.
പശുവിനെ ‘രാജ്യമാതാവ്’ ആയി പ്രഖ്യാപിക്കണം. നിങ്ങൾക്ക് (ആദിത്യനാഥ്) അങ്ങനെ ചെയ്യാൻ 40 ദിവസത്തെ സമയമുണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു വ്യാജ ഹിന്ദുവാണെന്ന് അനുമാനിക്കപ്പെടും’’ -ശങ്കരാചാര്യർ- പറഞ്ഞു. കയറ്റുമതി ചെയ്യുന്ന മാംസത്തിൽ ‘പശുമാംസം’ അടങ്ങിയിട്ടുണ്ടെങ്കിലും അത് ‘പോത്തിറച്ചി’യുടെ കീഴിൽ വർഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വിഷയം ചർച്ച ചെയ്യാൻ മാർച്ചിൽ ലക്നോയിൽ സന്യാസിമാരുടെ യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോമാംസം കയറ്റുമതി നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ പരാജയപ്പെട്ടാൽ ആദിത്യനാഥിനെ ഒരു വ്യാജഹിന്ദുവായി പ്രഖ്യാപിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിലെ മാഘമേളയ്ക്കിടെ സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിൽനിന്നു തന്നെയും അനുയായികളെയും പോലീസ് തടഞ്ഞുവെന്ന് ശങ്കരാചാര്യർ ആരോപിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ തിരക്കു കാരണം രഥയാത്ര തടയുക മാത്രമാണു ചെയ്തതെന്നും നടന്നുപോകാൻ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതു തന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യർ ആരോപിച്ചു.
ഇതിനുപിന്നാലെ, ശങ്കരാചാര്യരുടെ പേരു പറയാതെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന തർക്കം രൂക്ഷമാക്കി. ഹനുമാനെ ചതിക്കാൻ സന്യാസിവേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണമെന്നായിരുന്നു യോഗിയുടെ പരാമർശം. യോഗി ആദിത്യനാഥ് ഇപ്പോൾ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാർക്ക് വിട്ടുകൊടുക്കണമെന്നും ശങ്കരാചാര്യർ തിരിച്ചടിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അല്ലാതെ മതത്തെക്കുറിച്ചല്ലെന്നും ശങ്കരാചാര്യർ വ്യക്തമാക്കി.
അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് അയോധ്യയിലെ ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാർ സിംഗ് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരായ ശങ്കരാചാര്യരുടെ അധിക്ഷേപങ്ങൾ സഹിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് പ്രശാന്ത് കുമാർ സിംഗ് രാജിവച്ചത്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാര് ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാര്‍നാഥിലും ഹിന്ദുക്കളല്ലാത്തവര്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ട് ഉത്തരവ്. ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി ആണ് ഈ പുതിയ നയം പ്രഖ്യാപിച്ചത്. സനാതന ധര്‍മത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സമിതി വ്യക്തമാക്കി.
ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി ഭക്തരുടെ തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കും. ക്ഷേത്ര പരിസരങ്ങളില്‍ താമസിക്കുന്നവരും കച്ചവടം നടത്തുന്നവരും അഹിന്ദുക്കളല്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പരിശോധനയും ശക്തമാക്കും.
പുണ്യസ്ഥലങ്ങളുടെ ആത്മീയമായ അന്തരീക്ഷം നിലനിര്‍ത്താനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്ന് ക്ഷേത്രസമിതി അധ്യക്ഷന്‍ അജേന്ദ്ര അജയ് അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ 'ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം' എന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.
National
ന്യൂഡൽഹി: പാക് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് അടുത്തമാസം 24 വരെ ദീർഘിപ്പിച്ചതായി പാക്കിസ്ഥാൻ എയർപോർട്ട്സ് അഥോരിറ്റി (പിഎഎ).
സൈനികവിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് എടുത്തതുമായ വിമാനങ്ങൾക്കാണു വിലക്ക്. ഒന്‍പതുമാസമായി നിലവിലുള്ള സംവിധാനം തുടരുക മാത്രമാണെന്നും പിഎഎ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ സിന്ധുജല കരാർ മരവിപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്കു പാക് വ്യോമപാതയിൽ വിലക്ക് പ്രഖ്യാപിച്ചത്.
പാക് വിമാനങ്ങളെ വിലക്ക് അന്നുതന്നെ ഇന്ത്യയും തിരിച്ചടിച്ചിരുന്നു. അതേസമയം അതിവിപുലമായ ഇന്ത്യൻ വ്യോമമേഖലയ്ക്ക് വിലക്ക് വലിയ സാന്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
Sports
മെൽബൺ: ഓസ്ട്രേലിയന്‍ ലീഗായ ബിഗ് ബാഷിലെ അരങ്ങേറ്റത്തില്‍ നാണംകെട്ട് പാക്കിസ്ഥാന് പേസര്‍ ഷഹീന് ഷാ അഫ്രീദി. മെല്‍ബണ്‍ റെനെഗഡ്സിനെതിരായ മത്സരത്തില്‍ ബ്രിസ്ബേന്‍ ഹീറ്റിനായി അരങ്ങേറിയ ഷഹീന് അഫ്രീദി 2.4 ഓവറില്‍ 43 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നു നേടാനായില്ല.
ഇതിന് പുറമെ മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കും ലഭിച്ചു. റെനെഗഡ്സിനായി 56 പന്തില്‍ 102 റണ്‍സടിച്ച ന്യൂസിലന്‍ഡ് താരം ടിം സീഫര്‍ട്ടും 29 പന്തില്‍ 57 റണ്‍സടിച്ച ഒലിവര്‍ പീക്കും ചേര്‍ന്നാണ് അഫ്രീദിയുടെ ബിഗ് ബാഷ് അരങ്ങേറ്റം കുളമാക്കിയത്.
പവര്‍ പ്ലേയിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ അഫ്രീദി തന്റെ ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ് വഴങ്ങി. പിന്നീട് പതിമൂന്നാം ഓവറിലാണ് അഫ്രീദിയെ പന്തെറിയാന്‍ ബ്രിസ്ബേന്‍ ഹീറ്റ് നായകന് നഥാൻ മക്സ്വീനി വിളിച്ചത്. ആ ഓവറില്‍ 19 റണ്‍സ് വഴങ്ങിയ അഫ്രീദി പതിനെട്ടാം ഓവര്‍ എറിയാനെത്തിയപ്പോഴാണ് വിലക്ക് നേരിട്ടത്.
പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ സിക്സ് വഴങ്ങിയ അഫ്രീദിയുടെ രണ്ടാം പന്തില്‍ സീഫര്‍ട്ട് സെഞ്ചുറിയിലെത്തി. പിന്നീട് രണ്ട് ഹൈ ഫുള്‍ടോസ് നോബോളുകളടക്കം തുടര്‍ച്ചയായി മൂന്ന് നോ ബോളുകളെറിഞ്ഞതോടെയാണ് അഫ്രീദിയെ മത്സരത്തില്‍ തുടര്‍ന്ന് പന്തെറിയുന്നതില്‍ നിന്ന് വിലക്കിയത്.
നഥാന്‍ മക്സ്വീനിയാണ് പിന്നീട് അഫ്രീദിയുടെ ഓവര്‍ പൂർത്തിയാക്കിയത്. 2.4 ഓവര്‍ സ്പെല്ലില് മൂന്ന് നോബോളും രണ്ട് വൈഡുമാണ് അഫ്രീദി എറിഞ്ഞത്. 43 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
International
വിയന്ന : പതിനാലിനു താഴെയുള്ള പെൺകുട്ടികൾ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിക്കുന്ന നിയമം ഓസ്ട്രിയൻ പാർലമെന്റ് പാസാക്കി.
സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് നിരോധനം ബാധകമായിരിക്കും. ലിംഗനീതിയും പെൺകുട്ടികളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കാനാണിതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പരന്പരാഗത മുസ്ലിം വസ്ത്രങ്ങളായ ഹിജാബ്, ബുർഖ തുടങ്ങിയവ പെൺകുട്ടികൾ സ്കൂളിൽ ധരിക്കരുതെന്നാണു നിയമത്തിൽ നിർദേശിക്കുന്നത്.
2020ൽ ഓസ്ട്രിയൻ സർക്കാർ പത്തു വയസിനു താഴെയുള്ള പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിച്ചിരുന്നു. എന്നാൽ, മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നു എന്നു ചൂണ്ടിക്കാട്ടി ഭരണഘടനാ കോടതി ഈ നിയമം അസാധുവാക്കി.
International
തായ്പെയ്: ചൈനീസ് സോഷ്യൽ മീഡിയ ആപ് ആയ റെഡ് നോട്ട് തായ്വാനിൽ നിരോധിച്ചു. സാന്പത്തിക കുറ്റകൃത്യങ്ങൾ ആപ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിത്.
ടിക് ടോക്കിനു സമാനമായ റെഡ് നോട്ടിന് തായ്വാനിൽ വലിയ ജനപ്രീതിയാണ്. ടിക് ടോക്കിനു സമാനമായ ഈ ആപ്പിൽ ഷോപ്പിംഗിനും സൗകര്യമുണ്ട്. ഒരു വർഷത്തിനിടെ 1700 തട്ടിപ്പു കേസുകളിലായി 24.7 കോടി ഡോളറിന്റെ തട്ടിപ്പാണ് ആപ് വഴി നടന്നതെന്നു തായ്വാൻ വൃത്തങ്ങൾ പറഞ്ഞു.
ഇതിനു പുറമേ ഡേറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽകൂടിയാണ് നടപടിയെന്ന് തായ്വാൻ വൃത്തങ്ങൾ പറഞ്ഞു. റെഡ് നോട്ട് ആപ്പിന് തായ്വാനിൽ ഓഫീസില്ല. സൈബർ സുരക്ഷ വർധിക്കണമെന്ന തായ്വാൻ അധികൃതരുടെ നിർദേശത്തോട് ആപ് അധികൃതർ പ്രതികരിച്ചുമില്ല.
Kerala
ന്യൂഡൽഹി/കൊച്ചി: പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലിരിക്കെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ അന്‍പതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ 4.15ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഷാഹുൽ ഹമീദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഐഎ പറഞ്ഞു. പിഎഫ്ഐയുടെ "ഇന്ത്യ 2047' അജണ്ടയിലെ പ്രധാനിയാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
തീവ്രവാദ സംഘത്തിൽ അംഗമാണെന്നും ശ്രീനിവാസന്റെ കൊലപാതകത്തിനു ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും കേരളത്തിലെ സാമുദായിക ഐക്യത്തിനും പൊതുസമാധാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമുള്ള കുറ്റങ്ങൾ ഷാഹുൽ ഹമീദിനെതിരേ എൻഐഎ ചുമത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറ്റകൃത്യത്തിനു മുമ്പും കുറ്റകൃത്യത്തിനിടയിലും ശേഷവും രഹസ്യ ആശയവിനിമയത്തിനായി ഷാഹുൽ ഹമീദ് വിവിധ ഡിജിറ്റൽ സാങ്കേതികതയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചെന്നും മൂന്നു വർഷത്തിലേറെയായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
അറസ്റ്റിന്റെ സമയത്ത് ഷാഹുൽ ഹമീദിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കുന്നതിനായി കോടതിയിൽ ഹാജരാക്കി.
2022 ഏപ്രിൽ 16ന് പാലക്കാട് മേലാമുറിയിലാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. എൻഐഎയുടെ പ്രാരംഭ കുറ്റപത്രത്തിൽ 70 - ലധികം പ്രതികളുണ്ടായിരുന്നു. അന്വേഷണത്തിനിടെ, രഹസ്യ ആയുധ പരിശീലനം നടത്തിയിരുന്ന പിഎഫ്ഐ പ്രവർത്തകരുടെ ശൃംഖല എൻഐഎ കണ്ടെത്തിയിരുന്നു.