ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അസാധാരണ ഭാഗ്യചിഹ്നമായി പാറ്റ മാറി. ബിജെപിക്കെതിരേയെന്നു തെളിയിക്കുന്ന ആശയങ്ങളോടെ തുടങ്ങിയ രാഷ്ട്രീയ അക്ഷേപഹാസ്യമായ "കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) സമൂഹമാധ്യമങ്ങളിലെ വൻ കുതിപ്പിനു സമാനതകളില്ല.
അംഗീകൃത രാഷ്ട്രീയപാർട്ടിയല്ലെങ്കിലും ആക്ഷേപഹാസ്യം നിറഞ്ഞ ഓണ്‍ലൈൻ കൂട്ടായ്മയായി സിജെപി വളർന്നുകഴിഞ്ഞു. നരേന്ദ്ര മോദി ഭരണത്തിനെതിരായ പുതുതലമുറയായ ജെൻസിയുടെ പ്രതിഷേധവും രോഷവും സിജെപിയുടെ വെബ്സൈറ്റിലെ വാക്കുകളിൽ തെളിഞ്ഞുനിൽക്കുന്നു,
സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ പത്രപ്രവർത്തന പശ്ചാത്തലമുള്ളയാളുമാണ്. യുപിഎ സർക്കാരിനെ താഴെയിറക്കിയ 2013ലെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ പങ്കുചേർന്ന് ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ കൂടെയുണ്ടായിരുന്നു.
പിന്നീട് അമേരിക്കയിലേക്കു മാറിയെങ്കിലും അഭിജീത് ഇന്ത്യൻ രാഷ്ട്രീയത്തെ സസൂക്ഷ്മം പിന്തുടരുന്നുണ്ട്. നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇദ്ദേഹം.