പാർലമെന്റ്
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിനു മുന്നോടിയായുള്ള സർവകക്ഷിയോഗത്തിലേക്കു വിമത തൃണമൂൽ എംപിരെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽനിന്ന് പ്രതീകാത്മകമായി ഇറങ്ങിപ്പോയി . തൃണമൂലിന്റെ വിമത എംപിമാർ ലയിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന കക്ഷിയെ സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാർക്ക് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം നൽകുന്നതിനു ലോക്സഭാ സ്പീക്കർ ഓം ബിർല കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ എംപിമാരുടെ എൻസിപിഐയിലുള്ള ലയനം ഇപ്പോഴും പരിഗണനാവിഷയമാണ്.
പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലില്ലെന്നും തിരിച്ചറിയപ്പെടാത്ത പ്രതിപക്ഷകക്ഷിയെ എങ്ങനെയാണ് സർക്കാർ വിളിച്ചുകൂട്ടുന്ന ഒരു ഔദ്യോഗിക സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കുക എന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്. എന്നാൽ എൻസിപിഐ ലോക്സഭാ സ്പീക്കറോട് അംഗീകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാവരെയും ക്ഷണിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നുമാണ് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം.
ന്യൂഡൽഹി: രാഷ്ട്രീയ കൂറുമാറ്റങ്ങൾക്കും വിദ്യാർഥി പ്രതിഷേധങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കുമിടയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് ആരംഭം.
അയോധ്യയുൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ സംഭാവനത്തട്ടിപ്പ്, പരീക്ഷാ ക്രമക്കേടുകൾ, ഇ20 വിവാദം, മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര കൃഷിസഹമന്ത്രിയും പദവികൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ, സോനം വാംഗ്ചുക്കിന്റെ കസ്റ്റഡി, വിലക്കയറ്റം, വിദേശനയത്തിലെ വീഴ്ച തുടങ്ങിയ ഒരു വലിയ ആയുധശേഖരവുമായി സർക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷകക്ഷികൾ ശ്രമിക്കുക. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ), ഉന്നത വിദ്യാഭ്യാസ ബിൽ തുടങ്ങിയ വിവാദ സ്വഭാവമുള്ള ബില്ലുകൾ അവതരിപ്പിച്ചാവും ഭരണപക്ഷത്തിന്റെ പ്രതിരോധം.
പുതിയ പ്രതിപക്ഷ സമവാക്യം
ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുന്നതിനായി ശ്രമിക്കുന്ന എൻഡിഎ സർക്കാർ ഇതിനോടകം പ്രതിപക്ഷ നിരയിൽനിന്ന് എംപിമാരെ പാളയത്തിലെത്തിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ എംപിമാരെ തങ്ങളുടെ കൂടാരത്തിലേക്കെത്തിച്ച ബിജെപി തൃണമൂൽ കോൺഗ്രസിന്റെ 20 എംപിമാരെയും ശിവസേന (ഉദ്ധവ്) വിഭാഗത്തിന്റെ ആറ് എംപിമാരെയും അതത് പാർട്ടികളിൽനിന്ന് പിളർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിൽനിന്ന് ഡിഎംകെയും എൻസിപി (ശരദ്) വിഭാഗവും അകലം പാലിക്കുന്നതും പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം കോൺഗ്രസിനോട് എതിർപ്പ് വ്യക്തമാക്കി പാർലമെന്റിൽ പ്രത്യേക ഇരിപ്പിടം ചോദിച്ച ഡിഎംകെക്ക് ലോക്സഭാ സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന പാർട്ടിയിൽ ലയിച്ച 20 തൃണമൂൽ എംപിമാരും ലോക്സഭയിൽ പ്രത്യേക ഇരിപ്പിടത്തിലായിരിക്കും ഇനി.
നിർണായക ബില്ലുകൾ
മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള ഭരണഘടനയുടെ 131-ാം ഭേദഗദതി ബിൽ വർഷകാല സമ്മേളനത്തിന്റെ തുടക്കത്തിൽ സർക്കാർ അവതരിപ്പിക്കില്ലെങ്കിലും സമ്മേളനം പുരോഗമിക്കുന്നതിനിടയിൽ സർക്കാർ അപ്രതീക്ഷിതമായി അവതരിപ്പിച്ചേക്കുമെന്നു സൂചനയുണ്ട്.
എഫ്സിആർഎ ബില്ലും ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലും വീണ്ടും പാർലമെന്റിലെത്തുന്നത് ബഹളങ്ങൾക്കു വഴിവയ്ക്കുമെന്നുറപ്പാണ്. ഇതിനോടൊപ്പം ആദായനികുതി ഭേദഗതി ബിൽ, ജനന- മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, എംഎസ്എംഇ വികസന ഭേദഗതി ബിൽ എന്നിവയും സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.
വർഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്നുതന്നെ ദേശീയ ഗാനമായ ജനഗണമനയ്ക്കു ലഭിക്കുന്ന അതേ നിയമപരമായ സംരക്ഷണം ദേശീയ ഗീതമായ വന്ദേമാതരത്തിനു നൽകുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നു റിപ്പോർട്ടുണ്ട്. പുതിയ നിയമപ്രകാരം ഏതെങ്കിലുമൊരു വ്യക്തി വന്ദേമാതരത്തെ മനഃപൂർവം അപമാനിച്ചാലോ ദേശീയഗീതം പാടുന്നത് തടസപ്പെടുത്തിയാലോ മൂന്ന് വർഷംവരെ തടവുശിക്ഷ ലഭിക്കാം.
Tags : Rebel TrinamoolMPs invited boycotts AllParty meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews