പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പഞ്ചാബിൽ ഗുരുതര വൈദ്യുതി പ്രതിസന്ധി. ഉയർന്ന താപനിലയ്ക്കും മഴക്കുറവിനുമിടയിൽ വൈദ്യുതി ആവശ്യകത ഉയർന്നതിനാലാണു പ്രതിസന്ധി രൂക്ഷമായത്.
കഴിഞ്ഞ വർഷം ഇതേസമയത്ത് 12,489 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ സംസ്ഥാനത്തിന്റെ പീക്ക് ലോഡ് നിലവിൽ ഏകദേശം 16,500 മെഗാവാട്ടിനടുത്താണ്.
പ്രതിസന്ധിയെത്തുടർന്ന് ലുഥിയാന, ജലന്ധർ, അമൃത്സർ, മൊഹാലി എന്നിവയുൾപ്പടെയുള്ള പ്രധാന വ്യാവസായിക കേന്ദ്രങ്ങളിൽ എട്ടു മുതൽ പത്തു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണമുണ്ട്. ഗ്രാമീണമേഖലകളിൽ മൂന്നു മുതൽ നാല് മണിക്കൂർ വരെയും നിയന്ത്രണങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പഞ്ചാബിലെ നിലവിലെ വൈദ്യുതി ആവശ്യം 17,000 മെഗാവാട്ടിനടുത്താണെന്നും ഏകദേശം 14,000 മെഗാവാട്ട് മാത്രം വൈദ്യുതി ലഭ്യതയുള്ളതിനാൽ 3,000 മെഗാവാട്ട് വൈദ്യുതി കുറവാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
1,360 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന സംസ്ഥാനത്തെ രണ്ട് സ്വകാര്യ തെർമൽ പവർ പദ്ധതികൾ പ്രവർത്തനരഹിതമായതും വൈദ്യുതി പ്രതിസന്ധിയുടെ ആഘാതം കൂട്ടി.
കനത്ത ചൂടിനിടയിലെ ഉയർന്ന ആവശ്യകതയോടൊപ്പം കേന്ദ്രസർക്കാർ പഞ്ചാബിനു നൽകേണ്ട 1000 മെഗാവാട്ട് നൽകാത്തതും വൈദ്യുതി ലഭ്യതക്കുറവിനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.
Tags : PowerCrisis Punjab Restrictions Imposed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash