National
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പ്രണയപ്പകയെത്തുടർന്ന് സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതിയെ സഹപ്രവർത്തകൻ ഓഫീസിനുള്ളിൽ വെച്ച് ക്രൂരമായി കുത്തിക്കൊന്നു. പട്യാല സ്വദേശിനിയായ ഡിംപിൾ ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ മരണമുറപ്പാക്കിയ ശേഷം പ്രതിയായ ഹർവീന്ദർ മാൻ (ഹാരി) സ്വന്തം കഴുത്തിൽ മുപ്പതിലധികം തവണ കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ നിലവിൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി 7.40-ഓടെ നടന്ന ഈ ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പാക്കേഴ്സ് ആൻഡ് മൂവേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയമായി മാറിയെങ്കിലും കുറച്ചുകാലം മുൻപ് ഇവർ വേർപിരിഞ്ഞു. എന്നാൽ ബന്ധം പുനഃസ്ഥാപിക്കണമെന്ന് ഹാരി നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിംപിൾ ഇതിന് തയ്യാറായിരുന്നില്ല. ഇതിന്റെ മാനസിക വിഷമത്തിലായിരുന്ന പ്രതി വ്യാഴാഴ്ച ഓഫീസിലെത്തി ഡിംപിളുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
തന്റെ ഡെസ്കിലിരുന്ന് ജോലി ചെയ്യുകയായിരുന്ന ഡിംപിളിനെ ഹാരി പിന്നിൽ നിന്നെത്തി പെട്ടെന്ന് കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിയ യുവതിയെ മുടിയിൽ കുത്തിപ്പിടിച്ച് ഓഫീസിന്റെ വാതിലിനടുത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി പ്രതി ക്രൂരമായി കുത്തുന്നത് തുടർന്നു. ഓഫീസിലുണ്ടായിരുന്ന മറ്റു ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ അക്രമണോത്സുകത കണ്ട് അവർക്ക് പിന്മാറേണ്ടി വന്നു. നിലത്തു വീണ യുവതി ചലനമറ്റ ശേഷവും ഇരുപതിലധികം തവണയാണ് പ്രതി കുത്തിയത്.
യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഹാരി ഓഫീസിനുള്ളിലേക്ക് തിരികെപ്പോയി സ്വന്തം കഴുത്തിൽ മുപ്പതോളം തവണ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭയന്നുവിറച്ച ജീവനക്കാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ഇരുവരെയും അടുത്തുള്ള ഫോർട്ടിസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഡിംപിൾ മരണപ്പെട്ടിരുന്നു. സ്വന്തം കഴുത്തറുത്ത പ്രതി ഹാരിയെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലവും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
National
ചണ്ഡിഗഡ്: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഎപിക്ക് നേട്ടം. 886 വാർഡുകളിൽ എഎപി വിജയിച്ചു.
എട്ടു കോർപറേഷനുകളിലെയും 75 മുനിസിപ്പൽ കൗൺസിലുകളിലെയും 19 നഗർ പഞ്ചായത്തുകളിലെയും 1897 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 80 വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
358 വാർഡുകളിൽ വിജയിച്ച കോൺഗ്രസ് രണ്ടാമതെത്തി. സ്വതന്ത്രർ 246 വാർഡുകളിൽ വിജയിച്ചു. അകാലി ദൾ-178, ബിജെപി-153, ബിഎസ്പി-6 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ നില.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗിന്റെ തട്ടകമായ ഗിദ്ദർബാഹയിലെ 19 വാർഡുകളിൽ 17ഉം എഎപി നേടി. കോൺഗ്രസ് രണ്ടിടത്തു മാത്രമാണു വിജയിച്ചത്.
മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നിയമസഭാ മണ്ഡലത്തിൽപ്പെടുന്ന ധുരി മുനിസിപ്പൽ കൗൺസിലിൽ എഎപി 19 വാർഡുകളിൽ വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രർ വിജയിച്ചു.
National
അമൃത്സർ: പഞ്ചാബിൽ മെഡിക്കൽ വിദ്യാർഥിയെ അജ്ഞാതൻ കുത്തിക്കൊന്നു. പട്യാലയിലെ ന്യൂ ലാൽ ബാഗ് ഏരിയയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥി കമൽ മിത്തൽ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം.
പട്യാല ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥിയും മാൻസ ജില്ലയിലെ ബരേത സ്വദേശിയുമാണ് കമൽ. താമസസ്ഥലത്ത് വച്ചാണ് കമലിനെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച പകൽ മുഴുവൻ ഫോൺ വിളിച്ചിട്ടും കമൽ പ്രതികരിക്കാതിരുന്നതിനെ തുടർന്ന് വൈകുന്നേരത്തോടെ സുഹൃത്തുക്കൾ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. വസ്ത്രത്തിൽ രക്തക്കറകളുമായി പ്രദേശത്തുനിന്ന് ഓടിരക്ഷപ്പെടുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഫോറൻസിക് വിദഗ്ധരും ഡിഎസ്പി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ, ന്യൂ ഓഫീസർ കോളനി പോലീസ് പോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
"കെട്ടിടത്തിൽ നാലോളം വിദ്യാർഥികൾ പേയിംഗ് ഗസ്റ്റുകളായി താമസിച്ചിരുന്നു. ചോദ്യം ചെയ്യലിനായി അവരെയെല്ലാം കണ്ടെത്തി വരികയാണ്. മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്.'- മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
National
ന്യൂഡൽഹി: ജലന്തറിലും അമൃത്സറിലുമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. സ്ഫോടന സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അമൃത്സറിൽ സുരക്ഷ ശക്തമാക്കി.
സ്ഫോടനം നടന്ന അമൃത്സറിൽ ഫോറൻസിക് തെളിവുകളടക്കം എൻഐഎ സംഘം ശേഖരിക്കും. ജലന്ധറിലെ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ജലന്ധറിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി. ജലന്ധറിലെ സ്ഫോടനത്തിൽ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ജലന്ധറിലും അമൃത്സറിലും സ്ഫോടനമുണ്ടായത്. ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപത്തുവച്ച് ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. അമൃത്സറിൽ ഖാസ കരസേന ക്യാമ്പിന് സമീപത്തായിരുന്നു സ്ഫോടനം.
National
ചണ്ഡീഗഡ്: പഞ്ചാബില്‍ രണ്ടിടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്ഫോടനം. അമൃത്സറിലും ജലന്ധറിലുമാണ് സ്ഫോടനമുണ്ടായത്. ജലന്ധറില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
ഇത് തീപിടിത്തമായിരുന്നെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് സ്ഫോടന സാധ്യത പരിശോധിക്കുകയായിരുന്നു.സ്ഥലത്ത് സൈന്യവും പോലീസും ഫോറന്‍സിക് സംഘവും പരിശോധന തുടരുകയാണ്.
അമൃത്സറില് ഖാസ കന്റോൺമെന്റിന് സമീപം രാത്രി 10:50നാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. വലിയ ശബ്ദം കേട്ട് പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തും പരിശോധന തുടരുകയാണ്.
കഴിഞ്ഞയാഴ്ച പട്യാലയിലെ ചരക്ക് റെയില്‍വേ പാളത്തില്‍ സ്്ഫോടനശ്രമം ഉണ്ടായിരുന്നു. പൊട്ടിത്തെറിക്ക് പിന്നാലെ ബോംബ് ഘടിപ്പിക്കാന്‍ ശ്രമിച്ചയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ എഎപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നതില്‍ സര്ക്കാൈര് പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു.
National
ന്യൂഡൽഹി: പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പഞ്ചാബ് നിയമസഭയിൽ ആം ആദ്മി പാർട്ടി സർക്കാർ വിശ്വാസവോട്ട് നേടി. പ
ഞ്ചാബിൽനിന്നുള്ള എഎപിയുടെ ഏഴ് രാജ്യസഭാ എംപിമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറുമാറിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിശ്വാസവോട്ട് തേടിയത്. ഇതോടെ എഎപി സർക്കാരിനു ഭീഷണി തത്കാലം ഒഴിവായി.
മുഖ്യമന്ത്രി മദ്യപിച്ചാണു നിയമസഭയിലെത്തിയതെന്ന കോണ്‍ഗ്രസ്, അകാലിദൾ, ബിജെപി ആരോപണം വാഗ്വാദത്തിലേക്കും തർക്കങ്ങളിലേക്കും വഴിതെളിച്ചതിനിടെയാണ് വിശ്വാസവോട്ട് നേടിയത്. മുഖ്യമന്ത്രിയെ ലഹരി പരിശോധനയ്ക്കു വിധേയനാക്കണമെന്ന ആവശ്യം സ്പീക്കർ നിരസിച്ചു. ഇതോടെ കോണ്‍ഗ്രസ് എംഎൽഎമാർ ഇറങ്ങിപ്പോയി.
മുന്‍പ് എഎപിയുടെ ലോക്സഭാംഗമായിരിക്കുന്പോഴും ഭഗവന്ത് മൻ മദ്യപിച്ച് പാർലമെന്റിലെത്തുന്നതായി പരാതി ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായശേഷം അച്ചടക്കം പാലിച്ചിരുന്നെങ്കിലും ഇടയ്ക്കു മദ്യപിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.
മൻ വിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ സ്വതന്ത്ര എംഎൽഎ റാണ ഇന്ദർപ്രതാപ് സിംഗ് ഒഴികെ പ്രതിപക്ഷത്തുനിന്നുള്ള ആരും സഭയിലുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വാക്ക് ഔട്ട് നടത്തി. ബിജെപി സമ്മേളനം ബഹിഷ്കരിച്ചു. അകാലിദൾ എംഎൽഎമാരും ഏക ബിഎസ്പി അംഗവും സഭയിൽ ഉണ്ടായിരുന്നില്ല.
ജനങ്ങൾ നിരസിച്ച ബിജെപിക്കാർ കൂറുമാറ്റം പ്രോത്സാഹിപ്പിക്കുന്നത് ജനാധിപത്യത്തിന് ആപത്കരമാണെന്ന് വിശ്വാസപ്രമേയത്തെ പിന്തുണച്ച ധനമന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞു. വിശ്വാസവോട്ട് നേടുന്നതിനായി വെള്ളിയാഴ്ച ഒരുദിവസത്തേക്കായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുകയായിരുന്നു.
എഎപി സർക്കാരിനെതിരായ കിംവദന്തികളെയും തെറ്റായ വാർത്തകളെയും ചെറുക്കുന്നതാണ് പാർട്ടിയുടെ എല്ലാ എംഎൽഎമാരും ഒറ്റക്കെട്ടായി സർക്കാരിന്റെ വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി മൻ പറഞ്ഞു. എഎപി ഒറ്റക്കെട്ടാണെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
117 അംഗ നിയമസഭയിൽ എഎപിക്ക് 94 എംഎൽഎമാരുണ്ട്. കോണ്‍ഗ്രസ്- 16, അകാലിദൾ- മൂന്ന്, ബിജെപി- രണ്ട്, ബിഎസ്പി, സ്വതന്ത്രൻ- ഒന്നു വീതം എന്നിങ്ങനെയാണു കക്ഷിനില. ഒരു രാജ്യസഭാംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത ബിജെപിക്ക് പഞ്ചാബിൽ ഇപ്പോൾ കൂറുമാറിയെത്തിയ ഏഴ് എംപിമാരുണ്ട്.
National
ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ നിയമസഭയിൽ മദ്യപിച്ചെത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നാടകീയ സംഭവങ്ങൾക്കിടയാക്കി. വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയും എംഎല്‍എമാരും മദ്യപിച്ചെത്തിയെന്ന് ആരോപണം ഉയർന്നത്.
മുഖ്യമന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഒരു കോൺഗ്രസ് എംഎൽഎയാണ് മുഖ്യമന്ത്രിക്കെതിരേ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്.
ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി മദ്യലഹരിയിലാണ് സഭയിൽ എത്തിയിരിക്കുന്നതെന്നായിരുന്നു ആരോപണം. പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വയും ഇത് ഏറ്റുപിടിച്ചു. സത്യാവസ്ഥ അറിയാൻ സഭയിലെ എല്ലാ എംഎൽഎമാർക്കും വൈദ്യപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും എംഎൽഎമാരും ബ്രത്ത് അനലൈസർ പരിശോധനയ്ക്കോ വൈദ്യപരിശോധനയ്ക്കോ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. തുടർന്ന് ആംആദ്മി എംഎൽഎമാരും മുദ്രാവാക്യം വിളിച്ചു. ഇതോടെ സമ്മേളനം ബഹളത്തിൽ കലാശിച്ചു.
National
ചണ്ഡീഗഢ്: രാജ്യസഭാ എംപി ഹർഭജൻ സിംഗിന്റെ സുരക്ഷ പിൻവലിച്ച നടപടിയിൽ പഞ്ചാബ് സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ഹർഭജൻ സിംഗിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആം ആദ്മി പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹർഭജൻ സിംഗും മറ്റ് ആറ് ആം ആദ്മി പാർട്ടി രാജ്യസഭാ എംപിമാരും അടുത്തിടെ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സുരക്ഷ പിൻവലിക്കാനുള്ള നീക്കമുണ്ടായത്. ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാൽ സർക്കാർ സുരക്ഷ പിൻവലിക്കുകയാണെന്നും കാണിച്ച് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
ഈ വിഷയത്തിൽ രാഷ്ട്രീയ വിവേചനം പാടില്ലെന്നും ജനപ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു. ബിജെപിയിലേക്ക് ചേക്കേറിയ മറ്റ് എംപിമാരുടെ സുരക്ഷാ കാര്യത്തിലും ഈ ഉത്തരവ് നിർണായകമാകും.
National
മാൻസ: അപകീർത്തിക്കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് മാൻസ കോടതിയുടെ കടുത്ത മുന്നറിയിപ്പ്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരായില്ലെങ്കിൽ മന്നിന്റെ ജാമ്യം റദ്ദാക്കുമെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജീന്ദർ സിംഗ് നാഗ്പാൽ ഉത്തരവിട്ടു.
ചണ്ഡീഗഡിൽ പ്രധാനപ്പെട്ട യോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഭഗവന്ത് മാൻ ഇളവ് തേടിയിരുന്നു. എന്നാൽ, 2022 ഒക്ടോബർ 20-ന് ശേഷം ഒരിക്കൽ പോലും അദ്ദേഹം കോടതിയിൽ നേരിട്ട് ഹാജരായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ അദ്ദേഹം നേരത്തെ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു.
വ്യക്തമല്ലാത്ത കാരണങ്ങൾ പറഞ്ഞ് തുടർച്ചയായി കോടതിയിൽ നിന്ന് വിട്ടുനിൽക്കുന്നത് നിയമനടപടികളെ തടസപ്പെടുത്തുന്നു. ഇത് കോടതി നടപടികളോടുള്ള മുഖ്യമന്ത്രിയുടെ ലാഘവബുദ്ധിയേയാണ് കാണിക്കുന്നത്.
ബുധനാഴ്ചത്തെ ഹാജരാകൽ ഇളവ് അനുവദിച്ച കോടതി, അടുത്ത തവണ നേരിട്ട് ഹാജരാകണമെന്ന് കർശന നിർദേശം നൽകി. വീഴ്ച വരുത്തിയാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. മുൻ എംഎൽഎ നസർ സിംഗ് മാൻഷാഹിയ നൽകിയ അപകീർത്തിക്കേസിലാണ് നടപടി. നസർ സിംഗ് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ഭഗവന്ത് മാൻ നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.
കേസിലെ മറ്റ് പ്രതികളിൽ ചിലർ ഇതിനോടകം ഹൈക്കോടതിയിൽ നിന്ന് ആശ്വാസം നേടിയിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകൻ വഴി പ്രതിനിധീകരിക്കാൻ അനുമതി തേടി ഭഗവന്ത് മാൻ സമർപ്പിച്ച അപേക്ഷയിൽ മറുപടി നൽകാൻ കോടതി മേയ് ഒന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത ഹിയറിംഗിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം കോടതി ഉറപ്പാക്കിയിരിക്കുകയാണ്.
Editorial
രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം പുതിയതല്ല. പക്ഷേ, പണ്ട് രാഷ്ട്രീയ വാണിഭക്കാർ ജനങ്ങളറിയാതെ തലയിൽ മുണ്ടിട്ട് അത്യപൂർവമായി പോയിരുന്ന ആ അധോലോകത്തിന്റെ തൊട്ടുകൂടായ്മ അവസാനിപ്പിച്ചതു ബിജെപിയാണ്. ആർക്കെതിരേ ജനം വോട്ട് ചെയ്തു വിജയിപ്പിച്ചോ അവരുമായി സന്ധി ചെയ്യുന്ന ജനപ്രതിനിധികൾ വോട്ട് ചെയ്തവരെ വഞ്ചിക്കുക മാത്രമല്ല, ജനാധിപത്യത്തെ വ്യാപാരമാക്കുകയും ചെയ്യുന്നു.
ആം ആദ്മി പാർട്ടിയിൽനിന്ന് രാജ്യസഭയിലെത്തിയ രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴു കുതിരകളാണ് ഏറ്റവുമൊടുവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ബിജെപി വാങ്ങിയതാണോ ഛദ്ദയും കൂട്ടരും സ്വയം വിറ്റതാണോ എന്നതിനേക്കാൾ പ്രസക്തം, ജനം ചതിക്കപ്പെട്ടു എന്നതാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റനിരോധന പരിധിയിൽ വരില്ല. പക്ഷേ, ജനവഞ്ചനയുടെയും ജനാധിപത്യ അട്ടിമറിയുടെയും പരിധിയിൽ വരും.
രാജ്യസഭയിലെ 10 ആം ആദ്മി പാർട്ടി എംപിമാരിൽ രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നീ ഏഴ് എംപിമാരാണ് ബിജെപിയിൽ ചേർന്നത്. ലയനത്തെ രാജ്യസഭാ അധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു. 18 എംപിമാരെക്കൂടി വാങ്ങിയാൽ രാജ്യസഭയിൽ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും.
പഞ്ചാബിൽനിന്ന് രാജ്യസഭയിൽ ഒരംഗം പോലുമില്ലാത്ത ബിജെപിക്കാണ് ഒറ്റക്കച്ചവടത്തിൽ ആറുപേരെ കിട്ടിയത്. 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാരാണു ബിജെപിക്കുള്ളത്. ബിജെപിക്ക് പഞ്ചാബ് മറ്റൊരു കേരളം പോലെയാണെന്നർഥം. തുടക്കത്തിൽ പറഞ്ഞതുപോലെ, ബിജെപിക്കും കോൺഗ്രസിനുമെതിരേ ആം ആദ്മിയെ വിജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളുടെ വിധി കുതിരക്കച്ചവടക്കാർ അട്ടിമറിച്ചിരിക്കുന്നു.
എന്തു ലാഭത്തിനുവേണ്ടിയാണ് ആം ആദ്മി എംപിമാർ ജനവിധി വിറ്റതെന്ന ചോദ്യമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾ മുതൽ ഇഡിയെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉപയോഗിച്ചുള്ള ബിജെപിയുടെ ഭീഷണിവരെ ആരോപിക്കപ്പെടുന്നുണ്ട്. രാഘവ് ഛദ്ദയാണ് കൂറുമാറ്റസംഘത്തിന്റെ മുന്നിലുണ്ടായിരുന്നത്. ഛദ്ദയുടെ നീക്കം മണത്തറിഞ്ഞ ആം ആദ്മി പാർട്ടി അദ്ദേഹത്തെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് ഏപ്രിൽ രണ്ടിന് നീക്കുകയും പഞ്ചാബ് എംപി അശോക് കുമാർ മിത്തലിനെ പകരം നിയമിക്കുകയും ചെയ്തു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മിത്തലിന്റെ ഉടമസ്ഥതയിൽ ഗുഡ്ഗാവിലും ജലന്ധറിലുമുള്ള 10 സ്ഥാപനങ്ങളിൽ ഏപ്രിൽ 10ന് ഇഡി പരിശോധന നടത്തി. ദിവസങ്ങൾക്കകം അദ്ദേഹം ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.
ബിജെപി അധികാരത്തിലെത്തി രണ്ടു വർഷത്തിനകം സംസ്ഥാനങ്ങളിൽ ആരംഭിച്ച കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തേതും. 2016ൽ അരുണാചൽ പ്രദേശ്, 2017ൽ ബിഹാർ, മണിപ്പുർ, ഗോവ, 2019ൽ കർണാടക, 2020ൽ മധ്യപ്രദേശ് എന്നിങ്ങനെയായിരുന്നു അധികാരം പിടിച്ചത്. വിഷയം കോടതിയിൽ ചോദ്യംചെയ്യുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിട്ടുണ്ട്. അയോഗ്യതാ വിഷയത്തിൽ സഭാധ്യക്ഷന്റെ തീരുമാനം അന്തിമമാണെന്നും കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നും നിയമമുണ്ടെങ്കിലും 1992ലെ കിഹോതോ ഹോളോഹാൻ കേസിൽ, അധ്യക്ഷന്റെ തീരുമാനം കോടതിയുടെ പരിശോധനയ്ക്കു വിധേയമാണെന്ന സുപ്രീംകോടതി വിധിയുണ്ട്. കേസിന്റെ ഫലം എന്തായാലും അടുത്തവർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ രണ്ട് എംഎൽഎമാർ മാത്രമുള്ള ബിജെപിക്ക് ആം ആദ്മി എംപിമാരുടെ വരവ് ഗുണകരമാകുമോ എന്നറിയില്ല. പക്ഷേ, കോൺഗ്രസിന്റെ മനസിലൊരു ലഡു പൊട്ടിയിട്ടുണ്ട്. തങ്ങളെ കൈയൊഴിഞ്ഞ് ആം ആദ്മിയെ വിജയിപ്പിച്ചവർ തിരിച്ചു ചിന്തിക്കുമെന്ന പ്രതീക്ഷയാണ് കാരണം.
കോൺഗ്രസ് മുക്ത ഭാരതമെന്നാൽ പ്രതിപക്ഷ മുക്ത ഭാരതമാണെന്ന് ആം ആദ്മിക്കും തിരിച്ചറിവായി. അഴിമതിക്കെതിരേ അണ്ണാ ഹസാരെ ഡൽഹി രാംലീല മൈതാനത്ത് നടത്തിയ ജൻ ലോക്പാൽ സമരത്തിലെ പങ്കാളിയായിരുന്ന അരവിന്ദ് കേജരിവാൾ 2012ൽ രൂപീകരിച്ചതാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലും പിന്നീട് പഞ്ചാബിലും അധികാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ബിജെപിയുടെ കോട്ടയായ ഗുജറാത്തിലേക്കും ആം ആദ്മി മത്സരത്തിനിറങ്ങിയതോടെ ഡൽഹി മദ്യനയത്തിൽ അഴിമതിയാരോപിച്ച് കേജരിവാളിനെ ബിജെപി പൂട്ടി.
കെട്ടിച്ചമച്ച കേസാണെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ എത്തിയിട്ടുണ്ട്. അഴിമതിവിരുദ്ധതയ്ക്കും ജനാധിപത്യവത്കരണത്തിനുംവേണ്ടി പ്രസംഗിച്ച പാർട്ടി, ക്രമേണ കേജരിവാളിന്റെ ഏകാധിപത്യത്തിലായി. 2014ൽ യുപിഎ സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചത് ആം ആദ്മി പാർട്ടിയാണ്. പക്ഷേ, അതിന്റെ വളർച്ച കൂടുതൽ സംസ്ഥാനങ്ങളിലേക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും നീളുന്നത് ബിജെപി താത്പര്യപ്പെടുന്നില്ല.
ജനാധിപത്യത്തെ വിലയ്ക്കുവാങ്ങൽ മുന്‍പും ഉണ്ടായിരുന്നെങ്കിലും 1893 മാർച്ച് 22ന് ‘ന്യൂയോർക്ക് ടൈംസ്’, ‘നുണയും നിയമനിർമാണവും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ‘കുതിരക്കച്ചവടം’ എന്ന പ്രയോഗം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഈ കച്ചവടക്കാരുടെ പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടെയുണ്ട്. കോൺഗ്രസ് തന്നെയാണ് 1985ൽ കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. 2003ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഇതിൽ ഭേദഗതി കൊണ്ടുവന്നു. അതോടെ കൂറുമാറ്റത്തിന്റെ സാധുതയ്ക്കു മൂന്നിലൊന്ന് ഭൂരിപക്ഷമെന്നത് മൂന്നിൽ രണ്ടായി. പാവം വാജ്പേയി! അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയവത്കരണകാലത്ത് കുതിരച്ചന്തയിൽ മൂന്നിൽ രണ്ടൊന്നും തടസമാകില്ലെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടില്ല.
ഇങ്ങനെ സംഗ്രഹിക്കാം: ജനാധിപത്യത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന പ്രഥമസ്ഥാനം കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ ഭിക്ഷാംദേഹികളായ ജനപ്രതിനിധികൾ കൈയടക്കുകയാണ്. ആരു ജയിക്കണമെന്നല്ലാതെ ആരു ഭരിക്കണമെന്ന് ജനത്തിനു തീരുമാനിക്കാനാകാത്ത അവസ്ഥ. “ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ” എന്ന ജനാധിപത്യ സങ്കൽപ്പത്തോട് ഇതിനു ചില സാദൃശ്യങ്ങളുണ്ടെന്നതു ശരിയാണ്. അതാണ് കൂടുതൽ അപകടം.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾക്കും അഴിമതിക്കും പിന്നാലെ കൂറുമാറ്റ ഭീഷണിയുമായി അകാലി ദളും. രണ്ട് എംപിമാർ കൂടി ഉടൻ പാർട്ടി വിടുമെന്ന് ശിരോമണി അകാലിദൾ അവകാശപ്പെട്ടതോടെ പഞ്ചാബ് രാഷ്ട്രീയം കലുഷിതമായിരിക്കുകയാണ്.
രാഘവ് ചദ്ദയുടെ നേതൃത്വത്തിലുള്ള കൂറുമാറ്റത്തിന് പിന്നാലെ എഎപിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ശിരോമണി അകാലിദൾ. തങ്ങളുടെ ബന്ധം ഉപയോഗിച്ച് രണ്ട് എഎപി എംപിമാർ കൂടി ഉടൻ പാർട്ടി വിടുമെന്നാണ് അകാലിദൾ നേതൃത്വത്തിന്റെ വാദം. ഇത് സത്യമായാൽ രാജ്യസഭയിൽ എഎപിക്ക് ആകെ ഒരു എംപി മാത്രമാകും അവശേഷിക്കുക.
എഎപിയുടെ പഞ്ചാബ് വിജയത്തിന്റെ ആസൂത്രകനായിരുന്ന രാഘവ് ചദ്ദ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, സ്വാതി മലിവാൾ ഉൾപ്പെടെ ഏഴ് പേരാണ് ബിജെപിയിൽ ചേർന്നത്. എഎപി തങ്ങളുടെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും പാർട്ടിയിൽ ശ്വാസം മുട്ടുന്ന അവസ്ഥയാണെന്നും ബിജെപി ആസ്ഥാനത്തെത്തിയ ചദ്ദ പറഞ്ഞു.
വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കും 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി എഎപിക്കുണ്ടായ ഈ തിരിച്ചടി സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിയെഴുതുന്നതാണ്. അകാലിദളിന്റെ അവകാശവാദം കൂടി യാഥാർത്ഥ്യമായാൽ ഭരണകക്ഷിയായ എഎപി കൂടുതൽ ഒറ്റപ്പെട്ടേക്കാം.
National
ന്യൂഡൽഹി: എംപിമാരുടെ കൊഴിഞ്ഞുപോക്കിനിടെ പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ച് ആംആദ്മി പാര്‍ട്ടി. ബുധനാഴ്ച ജലന്ധറിൽ ചേരുന്ന യോഗത്തിൽ എംഎൽഎമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിളിച്ച യോഗത്തില്‍ ഓണ്‍ലൈനായി അരവിന്ദ് കേജരിവാളും പങ്കെടുക്കും. പഞ്ചാബിലെ 92 എംഎല്‍എമാരില്‍ ചിലരെങ്കിലും പാര്‍ട്ടി വിട്ടവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന സൂചനയുണ്ട്. ഇതിനിടെയാണ് യോഗം ചേരുന്നത്.
ഇതിനിടെ രാഘവ് ഛദ്ദയടക്കം നേതാക്കളുടെ ബിജെപി പ്രവേശം അംഗീകരിച്ച രാജ്യസഭാ സെക്രട്ടേറിയറ്റ് നടപടിക്കെതിരെ ആപ് കടുത്ത പ്രതിഷേധം അറിയിച്ചു. പാര്‍ട്ടി നല്കിയ നോട്ടീസ് പരിഗണിച്ചില്ലെന്ന് മാത്രമല്ല പാര്‍ട്ടിയോടാലോചിക്കാതെയാണ് ഏഴ് എംപിമാരെ ബിജെപിക്കൊപ്പം ചേര്‍ത്ത് പട്ടികയിറക്കിയതെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു.
National
ഫത്തേഗഡ് സാഹിബ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിൽ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ മൊറിൻഡ-ചുന്നി റോഡിലെ ഹിമ്മത്പുര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ 21 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രൂപ്നഗർ ജില്ലയിലെ ആനന്ദ്പുർ സാഹിബിൽ വൈശാഖി ആഘോഷങ്ങളുടെ ഭാഗമായി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർത്ഥാടകർ. ഫത്തേഗഡ് സാഹിബിലെ മെയ്ൻ മജ്രി ഗ്രാമവാസികളാണ് ബസിലുണ്ടായിരുന്നവരെല്ലാം. ബസിന് സംഭവിച്ച സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണോ എന്ന് വ്യക്തമല്ല. അപകടം നടന്നയുടൻ തന്നെ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അപകടത്തിന്റെ കൃത്യമായ കാരണം ഉടൻ കണ്ടെത്തുമെന്നും ഫത്തേഗഡ് സാഹിബ് ഡിഎസ്പി രാജ് കുമാർ അറിയിച്ചു.
National
ചണ്ഡിഗഡ്: സിഖ് വിശ്വാസസംഹിതയായ ഗുരുഗ്രന്ഥ സാഹിബിനെ നിന്ദിക്കുന്നതിനു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമനിർമാണം പഞ്ചാബ് നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
ജീവപര്യന്തം ശിക്ഷയും കാൽകോടി രൂപ പിഴയും ഉൾപ്പെടെയാണു ബില്ലിൽ നിർദേശിച്ചിരിക്കുന്നത്.നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ജഗത് ജോത് ശ്രീ ഗുരു ഗ്രന്ഥ സാഹിബ് സത്കാർ (ഭേദഗതി) 2026 എന്ന പേരിലുള്ള ബിൽ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ അവതരിപ്പിക്കുകയായിരുന്നു.
ഗവർണറുടെ അംഗീകാരം ലഭിച്ചാൽ ബിൽ നിയമമാകും. രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നും ബിൽ അവതരിപ്പിച്ച മുഖ്യമന്ത്രി സഭയെ അറിയിച്ചു.
National
അമൃത്സർ: പഞ്ചാബിൽ യൂട്യൂബറുടെ വീടിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ നിന്നുള്ള ഗുണ്ടാത്തലവൻ ഷെഹ്സാദ് ഭട്ടി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്. എൻഐഎയുടേതാണ് നടപടി.
ജലന്ധറിൽ നിന്നുള്ള യൂട്യൂബർ റോജർ സന്ധുവിന്റെ വീടിന് നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. പഞ്ചാബ് പോലീസിൽ നിന്നും കഴിഞ്ഞ ഡിസംബറിൽ കേസ് ഏറ്റെടുത്ത എൻഐഎ, പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഷെഹ്സാദിനെ പിടികിട്ടാപ്പുള്ളിയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു.
ദീപന്ദർ പ്രതാപ് സിംഗ് (ദീപൻ റാണ) ആണ് കേസിലെ രണ്ടാം പ്രതി. കഴിഞ്ഞ വർഷം മാർച്ചിൽ കേസ് രജിസ്റ്റർ ചെയ്ത പഞ്ചാബ് പോലീസ്, ഒമ്പത് പേർക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
2025 മാർച്ച് 16ന് പുലർച്ചയാണ് റോജർ സന്ധുവിന്റെ ജലന്ധർ ജില്ലയിലെ റായ്പൂർ റസൂൽപൂർ ഗ്രാമത്തിലുള്ള വീടിന് നേരെ ഗ്രനേഡ് ആക്രമണം നടന്നത്. ഇന്ത്യയിലേക്ക് ആയുധക്കടത്ത്, അനധികൃതമായി ആളെ കടത്തൽ, കൊലപാതകങ്ങൾ എന്നിവ വിദേശത്തിരുന്ന് ഷെഹ്സാദ് ആസൂത്രണം ചെയ്തതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ദുഃഖമകറ്റാനായി സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ദുഃഖവെള്ളിയായ ഇന്നിറങ്ങുന്നു. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍, 2025 ഫൈനലിസ്റ്റുകളായ പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍.
തിങ്കളാഴ്ച ഗോഹട്ടിയില്‍ രാജസ്ഥാന് റോയല്‍സിന് എതിരായ എവേ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. 2026 സീസണിനു മുന്നോടിയായി രാജസ്ഥാന് റോയല്സില്നിന്നെത്തിയ സഞ്ജു സാംസണ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയില്‍ അരങ്ങേറിയ മത്സരമായിരുന്നു അത്.
ഗോഹട്ടിയിലെ വിഷമകരമായ സാഹചര്യത്തില്‍ സഞ്ജു സാംസണ് (6), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (6), കൗമാര താരം ആയുഷ് മാത്രെ (0), മാറ്റ് സ്കോട്ട് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിനു പുറത്ത്. അതോടെ സഞ്ജുവിന്റെ സിഎസ്കെ അരങ്ങേറ്റം ദുഃഖത്തില്‍ അവസാനിച്ചു.
►സ്വീറ്റ് ഹോം
ഇന്നു ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. മഞ്ഞ ജഴ്സിയില്‍ ചിദംബരം സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. ഗോഹട്ടിയിലെ പരാജയത്തിനു ചെന്നൈയില്‍ മറുപടി നല്കുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.
ഐസിസി ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മൂന്നു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിനായാണ് മഞ്ഞജഴ്സിക്കാര് കാത്തിരിക്കുന്നത്. ധോണിയുടെ അഭാവത്തില്‍ സഞ്ജുതന്നെ ഇന്നും വിക്കറ്റിനു പിന്നില്‍ ഗ്ലൗ അണിയും.
ഗോഹട്ടിയില്‍ ടോസ് നിര്‍ണായകമായിരുന്നു. മാത്രമല്ല, പരിക്കറ്റ എം.എസ്. ധോണി, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ കളിച്ചില്ല. ഇരുവരും ഇന്നത്തെ മത്സരത്തിലും പുറത്തിരിക്കും. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ ജയം നേടി ശക്തമായി തിരിച്ചെത്തുകയാണ് സിഎസ്കെയുടെ ലക്ഷ്യം.
ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സ്, സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിനു കീഴടക്കി. 44 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും അടക്കം 72 റണ്‍സുമായി പുറത്താകാതെ നിന്ന ഓസ്ട്രേലിയന്‍ യുവതാരം കൂപ്പര്‍ കൊണോലിയായിരുന്നു പഞ്ചാബിന്റെ വിജയശില്‍പ്പി. പഞ്ചാബിന്റെ ജഴ്സിയില്‍ കൊണോലിയുടെ ഉജ്വല അരങ്ങേറ്റം.
►പവര്‍ പ്ലേ പവർ വേണം
ഡെവാള്‍ഡ് ബ്രെവിസിന്റെ അഭാവം സിഎസ്കെയുടെ ബാറ്റിംഗ് ലൈനപ്പില്‍ നിഴലിക്കാതിരിക്കണമെങ്കില് സഞ്ജു സാംസണ്-ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് കൂട്ടുകെട്ട് പവര്‍പ്ലേയില്‍ ആധിപത്യം സ്ഥാപിക്കണം. രാജസ്ഥാന് റോയല്‍സിന് എതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവും (7 പന്തില്‍ 6) ഋതുരാജും (11 പന്തില്‍ 6) ചേര്‍ന്ന് 18 പന്ത് നേരിട്ടു.
ബാറ്റിംഗ് പവര്‍പ്ലേയുടെ പകുതി ഓവര്‍ ഇവര്‍ നേരിട്ടെങ്കിലും നേടിയത് 12 റണ്‍സ് മാത്രം. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ചെന്നൈ തോല്‍വി ഉറപ്പിച്ചിരുന്നു. സഞ്ജു-ഋതുരാജ് ഓപ്പണിംഗിനുശേഷമെത്തുന്ന ആയുഷ് മാത്രെയും മാറ്റ് ഷോട്ടും തിളങ്ങിയാല്‍ മാത്രമേ സിഎസ്കെയ്ക്കു മികച്ച സ്കോര്‍ കെട്ടിപ്പടുക്കാനാകൂ.
National
ന്യൂഡൽഹി: പഞ്ചാബിലെ ഛണ്ഡീഗഡിൽ ബിജെപി ആസ്ഥാനത്തിന് സമീപം സ്ഫോടനം. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. സ്ഫോടനത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു.
സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് പേർ ഐഇഡി ബോംബെറിഞ്ഞ ശേഷം രക്ഷപ്പെട്ടതായാണ് വിവരം. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ചണ്ഡിഗഡ്: പഞ്ചാബ് ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ രാജിവച്ചു. അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജരുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് നടപടി.
നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ ഭുള്ളറിനോട് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജി ആവശ്യപ്പെടുകയായിരുന്നു. വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവ വിഷവസ്തു കഴിച്ച് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തിരുന്നു.
മരണത്തിന് മുമ്പ് താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത്തിനെ പേടിയുണ്ടെന്നും തനിക്ക് ഇനി രക്ഷപ്പെടേണ്ടെന്നും രൺധാവ പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
10 ലക്ഷം കൈക്കൂലി വാങ്ങാൻ രൺധാവക്ക് മേൽ സമ്മർദം ഉണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് ബിക്രം സിംഗ് മജീതിയ ആരോപിച്ചു. മന്ത്രിയുടെ സഹായിക്ക് ടെൻഡർ നൽകാൻ ഉദ്യോഗസ്ഥന് മേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ നിയമപ്രകാരം ടെൻഡർ നൽകിയതിനെത്തുടർന്ന് മന്ത്രിയുടെ അടുത്തേക്ക് വിളിപ്പിച്ച് ആക്രമിക്കുകയും വീഡിയോ റിക്കാർഡ് ചെയ്യാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഭുള്ളർ പറഞ്ഞു.
National
അമൃത്സർ: പഞ്ചാബിലെ സിറക്പുരിൽ അമിത വേഗതയിലെത്തിയ ഓഡി കാർ ഇടിച്ച് വിദേശ വനിത കൊല്ലപ്പെട്ടു. ആംകെയർ ആശുപത്രിക്ക് സമീപമുള്ള വിഐപി റോഡിൽ അർധരാത്രിയോടെയാണ് സംഭവം.
തുർക്കി പൗരയായ മാവ്ലുഡ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അഭിഷേകിന് പരിക്കേറ്റു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന അഭിഷേകിന്റെ ഗർഭിണിയായ ഭാര്യയെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു ഇവർ.
റോഡ് മുറിച്ചുകടക്കുന്നതിനിടെ, അമിതവേഗത്തിൽ വന്ന ഒരു ഓഡി കാർ ഇവരെ ഇടിച്ചു തെറുപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മാവ്ലുഡ റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ പോലീസിൽ വിവരമറിയിച്ചിരുന്നു. എന്നാൽ പോലീസ് വൈകിയാണ് എത്തിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. മൃതദേഹം ദേര ബാസി സബ് ഡിവിഷണൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്താൻ പോലീസ് സിസിടിവി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
'മരിച്ചയാൾ വിദേശ പൗരയായ മാവ്ലുഡയാണ്. അവരുടെ സഹോദരി തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. അവർ എത്തിയതിന് ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കും.'- അന്വേഷണ ഉദ്യോഗസ്ഥൻ രാജ് കുമാർ പറഞ്ഞു.
National
ചണ്ഡീഗഡ്: ഗുർദാസ്പുരിൽ രണ്ട് പോലീസുകാരെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
കേസിലെ മറ്റൊരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടന്നതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
അധിയാൻ സ്വദേശിയായ രഞ്ജിത് സിംഗ് (19) ആണ് കൊല്ലപ്പെട്ടത്. കൂട്ടുപ്രതിയായ ദിലാവർ സിംഗ് (19) ആണ് പിടിയിലായത്. മൂന്നാം പ്രതിയായ ഇന്ദർജിത് സിംഗിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
National
ഛണ്ഡീഗഡ്: പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ ഡോ. നവ്ജോത് കൗർ സിദ്ദു പാർട്ടി വിട്ടു. പിസിസി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ വാറിംഗിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയാണ് നവ്ജോത് കൗർ പാർട്ടി വിട്ടത്.
സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ പ്രഖ്യാപിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പിസിസി അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്ത് ദുർബലപ്പെടുത്തിയെന്ന് അവർ വിമർശിച്ചു.
പഞ്ചാബിലെ മുൻ എംഎൽഎയും മുൻ മന്ത്രിയുമാണ് നവജോത് കൗർ. ആദ്യം ബിജെപിയിലായിരുന്നെങ്കിലും പിന്നീട് ഭർത്താവിനൊപ്പം ഇവർ കോൺഗ്രസിലെത്തി. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗവുമായി നിരന്തരം തർക്കങ്ങളുണ്ടായി. ഒരു ഘട്ടത്തിൽ തന്റെ ഭർത്താവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലേ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങൂവെന്നും അവർ നയം വ്യക്തമാക്കിയിരുന്നു.
അതേസമയം മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായാണ് നവജോത് കൗർ കോൺഗ്രസ് വിട്ടതെന്നത് പ്രധാനമാണ്. നവജോത് കൗർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. മോദി പങ്കെടുക്കുന്ന പരിപാടിയിൽ വച്ച് ഇവർ ബിജെപിയിൽ അംഗത്വം എടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
National
ചണ്ഡിഗഡ്: പഞ്ചാബിൽ ട്രെയിൻ കടന്നുപോകവേ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ട്രാക്കിനു കേടുപാടുണ്ടായി സംഭവത്തിൽ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിനു പരിക്കേറ്റു.
സംഭവം അട്ടിമറിയാണെന്നു സംശയമുണ്ട്. ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദ് റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി 9.50ന് ഖാൻപുർ ഗ്രാമത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് സ്ഫോടനമുണ്ടായത്.
ചരക്ക് തീവണ്ടികൾ കടന്നുപോകുന്ന പാളമായിരുന്നു ഇത്. ട്രെയിൻ എൻജിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റിന്റെ മുഖത്താണു പരിക്കേറ്റത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
Sports
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രഞ്ജി ട്രോഫിയിൽ കളിക്കും. ഈ മാസം 22ന് സൗരാഷ്ട്രയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ഗിൽ പഞ്ചാബിന് വേണ്ടി മത്സരത്തിനിറങ്ങും.
ഗിൽ രഞ്ജിയിൽ കളിക്കുമെന്ന കാര്യം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് സ്ഥിരീകരിച്ചത്. മത്സരത്തിനുള്ള ടീമിനൊപ്പം ചേരാനായി ഗിൽ രാജ്ക്കോട്ടിലേയ്ക്ക് തിരിച്ചു.
ഞായറായ്ച ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ നയിച്ചതിന് തൊട്ടടുത്ത ദിവസാണ് ഗിൽ രഞ്ജി പോരാട്ടത്തിനായി രാജ്ക്കോട്ടിലേയ്ക്ക് തിരിച്ചത്.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിൽ കടന്ന് പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ മധ്യപ്രദേശിനെ 183 റൺസിന് തകർത്താണ് പഞ്ചാബ് സെമിയിലെത്തിയത്.
പഞ്ചാബ് ഉയർത്തിയ 346 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് 31.2 ഓവറിൽ 162 റൺസിൽ ഓൾഓട്ടായി. 38 റൺസുമായി രജത്ത് പാട്ടീദാറും 31 റൺസുമായി ത്രിപുരേഷ് സിംഗും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ശുഭം ശർമ 24 റൺസെടുത്തു.
പഞ്ചാബിന് വേണ്ടി സൻവീർ സിംഗ് മൂന്ന് വിക്കറ്റെടുത്തു. ക്രിഷ് ഭഗത്തും രമൺദീപ് സിംഗും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും മായങ്ക് മർകൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 345 റൺസെടുത്തത്. പ്രഭ്സിമ്രാൻ സിംഗ്,അൻമോൽപ്രീത് സിംഗ്, ഹർനൂർ സിംഗ്, നെഹാൽ വദേര എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് കൂറ്റർ സ്കോർ പടുത്തുയർത്തിയത്.
88 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. അൻമോൽപ്രീത് സിംഗ് 70 റൺസെടുത്തു. നെഹാൽ വദേര 56 റൺസും ഹർനൂർ സിംഗ് 51 റൺസും സ്കോർ ചെയ്തു.
മധ്യപ്രദേശിന് വേണ്ടി ത്രിപുരേഷ് സിംഗും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് സെനും ആര്യൻ പാണ്ഡെയും ഓരോ വിക്കറ്റ് വീതമെടുത്തു. പ്രഭ്സിമ്രാൻ സിംഗാണ് മത്സരത്തിലെ താരം.
National
ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപുരിൽ കാറും ബസും കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്.
അമൃത്സറിലേയ്ക്ക് കാറിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഹൊഷിയാർപുരിൽ നിന്ന് യാത്ര ആരംഭിച്ച ബസുമായാണ് കാർ കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
അമൃത്സർ: പഞ്ചാബിലെ ഫെറോസ്പൂർ ജില്ലയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.
സലൂൺ ഉടമയായ അമൻദീപ് സിംഗ് (42), ഭാര്യ ജസ്വീർ കൗർ (40), മക്കളായ മൻവീർ കൗർ (10), പർമീത് കൗർ (ആറ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജസ്വീറിനെയും മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശോഷം അമൻദീപ് ജീവനൊടുക്കുകയായിരുന്നു. കൊലചെയ്യാനായി ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു.
അയൽവാസികൾ ചേർന്ന് വാതിൽ പൊളിച്ച് വീടിനുള്ളിൽ പ്രവേശിച്ചപ്പോളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു.
സംഭവത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്നും ഫോറൻസിക്ക് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഫിറോസ്പൂരിയിലെ ആശുപത്രിയിലേക്ക് അയച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അയൽവാസികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
National
ചണ്ഡിഗഡ്: പാക് അതിർത്തി കടന്നെത്തുന്ന ലഹരിമരുന്നുകളുടെ ഡീലർമാരായി പഞ്ചാബിൽ പ്രവർത്തിച്ചുവന്ന 17 വയസുകാരനുൾപ്പെടെ നാലുപേർ ആന്റി നാർകോട്ടിക്സ് ടാസ്ക് ഫോഴ്സിന്റെ പിടിയിലായി.
ഇന്നലെ ഘോഗ ബോർഡർ ഔട്ട്പോസ്റ്റിലായിരുന്നു രഹസ്യവിവരത്തെത്തുടർന്ന് പോലീസിന്റെ ഓപ്പറേഷൻ. ഭിണ്ഡി ഔലക് ഗ്രാമത്തിലെ വയലിൽനിന്ന് അഞ്ചു പായ്ക്കറ്റുകളിലാക്കിയ 19.980 കിലോഗ്രാം ഹെറോയിൻ പോലീസ് കണ്ടെടുത്തു.
Sports
മൊഹാലി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ 2025-26 സീസണില്‍ പഞ്ചാബിനായി സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍ വരുന്ന മത്സരങ്ങളില്‍ കളിക്കുമെന്നു സൂചന.
ഗ്രൂപ്പ് ലീഗ് ഫിക്സ്ചറില്‍ സിക്കിം, ഗോവ ടീമുകള്‍ക്ക് എതിരേ ജനുവരിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഗില്‍ പഞ്ചാബിനായി ഇറങ്ങുമെന്നാണ് വിവരം. പഞ്ചാബിന്റെ മൂന്നും നാലും മത്സരങ്ങളില്‍ ഗില്‍ കളിച്ചേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ജനുവരി മൂന്ന്, ആറ് തീയതികളില്‍ മാത്രമായിരിക്കും ഗില്‍ പഞ്ചാബിനൊപ്പം ഇറങ്ങുക.
എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ച പഞ്ചാബിന് എട്ട് പോയിന്റുണ്ട്. ഇത്രയും പോയിന്റുമായി മുംബൈയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മുംബൈക്കായി രോഹിത് ശര്‍മയും ഡല്‍ഹിക്കായി വിരാട് കോഹ് ലിയും ആദ്യ രണ്ടു മത്സരങ്ങളില്‍ കളിച്ചിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ 2026 ലോകകപ്പ് ട്വന്റി-20 ടീമില്‍നിന്ന് പുറത്തായിരുന്നു. ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലാണ് ഇന്ത്യന്‍ ടീം അടുത്തതായി ഇറങ്ങുക.
National
ചണ്ഡീഗഡ്: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വരെ ചെലവുള്ള ചികിത്സ സൗജന്യമാക്കി പഞ്ചാബിലെ എഎപി സർക്കാർ. മുഖ്യമന്ത്രി സേഹത്ത് യോജന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ജനുവരി മുതൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.
എല്ലാ ജനങ്ങൾക്കും സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കും.
പ്രധാന അസുഖങ്ങൾ, ക്രിട്ടിക്കൽ കെയർ, ശസ്ത്രക്രിയകൾ, ജീവൻരക്ഷാ ചികിത്സകൾ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയിൽ വരും. എല്ലാ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. പണം നൽകേണ്ടതില്ലാത്ത കാഷ് ലെസ് ചികിത്സാ സൗകര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
National
ചണ്ഡിഗഡ്: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഎപിക്കു മുന്നേറ്റം. ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ പരിഷത്തിൽ ഫലം പ്രഖ്യാപിച്ച 71 സോണുകളിൽ 60ൽ എഎപി വിജയിച്ചു. കോൺഗ്രസ് ഏഴിലും അകാലി ദൾ, ബിജെപി പാർട്ടികൾ ഓരോ സീറ്റിലും വിജയിച്ചു. 113 സോണുകളിൽ എഎപി മുന്നിട്ടുനിൽക്കുകയാണ്.
പഞ്ചായത്ത് സമിതികളിലെ 1875 സോണുകളിൽ എഎപി 876 സോണുകളിൽ വിജയിച്ചു. കോൺഗ്രസ്-216, അകാലി ദൾ-129, സ്വതന്ത്രർ-63, ബിജെപി-20 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില.
National
അമൃത്സർ: പഞ്ചാബിൽ കബഡി താരം വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാനപ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മൊഹാലിയിലാണ് സംഭവം. ഹർപിന്ദർ(മിദ്ദു-30) ആണ് കൊല്ലപ്പെട്ടത്.
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ തരൺ തരൺ ജില്ലയിലെ നൗഷെഹ്റ പന്നുവാൻ നിവാസിയായ ഹർപീന്ദറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് മൊഹാലി പോലീസ് പറഞ്ഞു.
ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. പ്രതി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം മൊഹാലിയിലെ സോഹാന പ്രദേശത്തുള്ള ബേദ്വാൻ സ്പോർട്സ് ക്ലബ്ബിൽ നടന്ന കബഡി ടൂർണമെന്റിനിടെയുണ്ടായ വെടിവയ്പ്പിൽ കബഡി താരം ദിഗ്വിജയ് സിംഗ് എന്ന റാണ ബാലചൗരിയയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.
മോട്ടോർ സൈക്കിളിൽ എത്തിയ അക്രമി ബാലചൗരിയയ്ക്ക് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. കേസിൽ ഉൾപ്പെട്ട അമൃത്സർ നിവാസികളായ മഖൻ എന്ന ആദിത്യ കപൂർ, ഡിഫോൾട്ടർ കരൺ എന്ന കരൺ പഥക് എന്നിവരെ തിരിച്ചറിഞ്ഞതായി മൊഹാലി പോലീസ് ചൊവ്വാഴ്ച അറിയിച്ചു.
National
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ കബഡി താരം വെടിയേറ്റ് മരിച്ചു. കൻവർ ദിഗ്വിജയ് സിംഗ് (30) ആണ് മരിച്ചത്.
ഇന്ന് വൈകുന്നരേമാണ് ദാരുണമായ സംഭവമുണ്ടായത്. മൊഹാലിയിലെ സൊഹാനയിലുള്ള ബെട്വാൻ സ്പോർട്സ് ക്ലബിൽ കബഡി മത്സരം നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
ബൈക്കിലെത്തിയ അക്രമി കൻവർ സിംഗിനെ നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൻവറിനെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവച്ചതിന് ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമിക്കായുള്ള അന്വേഷണം നടക്കുന്നതായും ഉടനെ തന്നെ അയാളെ പിടികൂടാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.
National
ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.
ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായിരുന്നു ഇരുവരും.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കമല്‍ജീത് കൗറിനെ പഞ്ചാബ് ജില്ലാ പരിഷത്തിന്റെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു. സംഗത്പുരയിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടി.
ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗാണ് കാര്‍ ഓടിച്ചിരുന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറിയുകയും കാര്‍ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയുമായിരുന്നു.
ജാസ് കരണും കമല്‍ജീതും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മാന്‍സ സ്വദേശികളാണ് ജാസ് കരണും കമല്‍ജീതും. ജാസ് കരണ്‍ ഇംഗ്ലീഷ് അധ്യാപകനാണ്.
Sports
റാഞ്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസിലൂടെ ജാര്‍ഖണ്ഡിന്റെ റിക്കാര്‍ഡ് ചേസിംഗ്.
സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എയില്‍ പഞ്ചാബിന്റെ 235/6 എന്ന സ്കോര്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 237 എടുത്ത് ജാര്‍ഖണ്ഡ് മറികടന്നു. 45 പന്തില്‍ 125 റണ്‍സ് നേടിയ പഞ്ചാബിന്റെ സലില്‍ അറോറയുടെ സെഞ്ചുറി പാഴായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആന്ധ്രയുടെ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഹാട്രിക് കാറ്റില്‍പറത്തി മധ്യപ്രദേശ് നാല് വിക്കറ്റ് ജയം നേടി. സ്കോര്‍: ആന്ധ്ര 19.1 ഓവറില്‍ 112. മധ്യപ്രദേശ് 17.3 ഓവറില്‍ 113/6.
സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബിയില്‍, നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ മുഹമ്മദ് സിറാജിന്റെ (3/21, പ്ലെയര്‍ ഓഫ് ദ മാച്ച്) ഹൈദരാബാദ് ഒമ്പത് വിക്കറ്റിനു കീഴടക്കി. സ്കോര്‍: മുംബൈ 18.5 ഓവറില്‍ 131. ഹൈദരാബാദ് 11.5 ഓവറില്‍ 132/1. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഹരിയാന ഏഴ് വിക്കറ്റിന് രാജസ്ഥാനെ കീഴടക്കി.
International
ലാഹോർ: പാക്കിസ്ഥാനിൽ ജഡ്ജിയുടെ ചേംബറിൽ നിന്ന് ആപ്പിളും ഹാൻഡ് വാഷും മോഷ്ടിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പഞ്ചാബ് പ്രവിശ്യാ പോലീസ്. രണ്ട് ആപ്പിളും ഒരു ബോട്ടിൽ ഹാൻഡ് വാഷുമാണ് സെഷൻസ് കോടതി ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത്.
സംഭവത്തിന് പിന്നാലെ ലാഹോറിലെ ഇസ്ലാംപുര പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജഡ്ജിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
അഡീഷണൽ സെഷൻസ് ജഡ്ജി നൂർ മുഹമ്മദ് ബസ്മലിന്റെ ചേംബറിലാണ് മോഷണം നടന്നത്. പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 380 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
National
ലുധിയാന: പഞ്ചാബിൽ വിവാഹ സത്കാരത്തിനിടെ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
പഖോവൽ റോഡിൽ നടന്ന വിവാഹച്ചടങ്ങിന് ക്ഷണിക്കപ്പെട്ട രണ്ട് സംഘങ്ങൾ തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. ശുഭം മോട്ടയുടെയും അങ്കുറിന്റെയും നേതൃത്വത്തിലുള്ള ഈ സംഘങ്ങളുടെ പേരിൽ നിരവധി എഫ്ഐആറുകളുമുണ്ട്.
വിവാഹ വേദിയിൽ വച്ച് പരസ്പരം കണ്ടുമുട്ടിയ ഇവർ നിസാരകാര്യത്തെച്ചൊല്ലി ആരംഭിച്ച വാഗ്വാദം പിന്നീട് സംഘട്ടനത്തിലേക്ക് കടന്നുവെന്നാണ് സാക്ഷികളുടെ മൊഴി.
ഇരുസംഘങ്ങളും തമ്മിൽ 20-25 റൗണ്ട് വെടിയുതിർത്തെന്നും പോലീസ് പറയുന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഫിറോസ്പൂരിൽ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിലെ പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ബാദൽ എന്നയാളാണ് മരിച്ചത്.
ഫാസിൽക ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നവംബർ 15നാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.
പ്രതിയായ ബാദലിനെ മാമു ജോഹിയ ഗ്രാമത്തിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഇയാളെ ഒരു ശമ്ശാനത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ മറഞ്ഞിരുന്ന ഇയാളുടെ രണ്ട് അനുയായികൾ വെടിവയ്ക്കുകയായിരുന്നുവെന്നും പോലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതി കൊല്ലപ്പെട്ടതെന്നും ഹർമാൻബിർ സിംഗ് പറഞ്ഞു. ഒരു പോലീസ് കോൺസ്റ്റബിളിന് വെടിവയ്പ്പിൽ പരിക്കേറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറയെ (32) നവംബർ 15 ന് വൈകുന്നേരം ഏഴോടെ മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ ബാദലും കൂട്ടാളിയും തടഞ്ഞുനിർത്തി വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
ഫിറോസ്പൂരിലെ ബസ്തി ഭാട്ടിയൻ വാലി സ്വദേശിയായ ബാദൽ വാടക കൊലയാളിയാണ്. കേസിലെ കൂട്ടുപ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Sports
വയനാട്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പഞ്ചാബ് ഒമ്പത് വിക്കറ്റിനു കേരളത്തെ തോല്‍പ്പിച്ചു. 38 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
അമയ് മനോജിന്റെ (129) സെഞ്ചുറിയിലൂടെ കേരളം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി.
സ്കോര്‍: കേരളം 255, 288. പഞ്ചാബ് 506/9 ഡിക്ലയേഡ്.
Kerala
ചണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു.
ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിംഗ്, ബൽവന്ത് റായ്, ധർമേന്ദർ വർമ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ എന്നിവരാണ് മരിച്ചത്.
രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൽവന്ത് സിംഗ്, ഹർബൻസ് ലാൽ, അമർജീത് കൗർ, സുഖ്ജീത് കൗർ, ജ്യോതി, സുമൻ, ഗുർമുഖ് സിംഗ്, ഹർപ്രീത് കൗർ, കുസുമ, ഭഗവാൻ ദാസ്, ലാലി വർമ, സീത, അജയ്, സഞ്ജയ്, പൂജ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലർ ഇതിനകം ആശുപത്രി വിട്ടു.
അപകടത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അനുശോചനം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുകയും ചെയ്തു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
National
ന്യൂഡൽഹി: കേരളം കൂടാതെ ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കു നേട്ടം. പഞ്ചാബിലെയും ഗുജറാത്തിലെയും സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. ഗുജറാത്തിലെ മറ്റൊരു സീറ്റിൽ ബിജെപിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസും വിജയിച്ചു.
ഗുജറാത്തിലെ വിസവദാർ മണ്ഡലത്തിൽ എഎപി മുൻ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ 17,554 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി. എഎപി അംഗ ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗുജറാത്തിലെ കാദി സീറ്റിൽ ബിജെപിയിലെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. കോൺഗ്രസ് രണ്ടാമതെത്തി. ബിജെപി എംഎൽഎയായിരുന്ന കാർസൻ സോളങ്കിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലം എഎപിയിലെ സഞ്ജീവ് അറോറ നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാമതെത്തിയത്. ബിജെപി മൂന്നാമതും അകാലി ദൾ നാലാമതുമായി. എഎപി എംഎൽഎ ഗുർപ്രീത് ബാസി ഗോഗിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ആലിഫ അഹമ്മദ് 50,049 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപിയാണ് രണ്ടാമതെത്തിയത്. സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
കാളിഗഞ്ച് എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നസിറുദ്ദീന്റെ മകളാണ് മുപ്പത്തിയെട്ടുകാരിയും ഐടി പ്രഫഷണലുമായ ആലിഫ.