ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ദുഃഖമകറ്റാനായി സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ദുഃഖവെള്ളിയായ ഇന്നിറങ്ങുന്നു. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍, 2025 ഫൈനലിസ്റ്റുകളായ പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍.
തിങ്കളാഴ്ച ഗോഹട്ടിയില്‍ രാജസ്ഥാന് റോയല്‍സിന് എതിരായ എവേ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. 2026 സീസണിനു മുന്നോടിയായി രാജസ്ഥാന് റോയല്സില്നിന്നെത്തിയ സഞ്ജു സാംസണ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയില്‍ അരങ്ങേറിയ മത്സരമായിരുന്നു അത്.
ഗോഹട്ടിയിലെ വിഷമകരമായ സാഹചര്യത്തില്‍ സഞ്ജു സാംസണ് (6), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (6), കൗമാര താരം ആയുഷ് മാത്രെ (0), മാറ്റ് സ്കോട്ട് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിനു പുറത്ത്. അതോടെ സഞ്ജുവിന്റെ സിഎസ്കെ അരങ്ങേറ്റം ദുഃഖത്തില്‍ അവസാനിച്ചു.
►സ്വീറ്റ് ഹോം
ഇന്നു ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. മഞ്ഞ ജഴ്സിയില്‍ ചിദംബരം സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. ഗോഹട്ടിയിലെ പരാജയത്തിനു ചെന്നൈയില്‍ മറുപടി നല്കുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.
ഐസിസി ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മൂന്നു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിനായാണ് മഞ്ഞജഴ്സിക്കാര് കാത്തിരിക്കുന്നത്. ധോണിയുടെ അഭാവത്തില്‍ സഞ്ജുതന്നെ ഇന്നും വിക്കറ്റിനു പിന്നില്‍ ഗ്ലൗ അണിയും.
ഗോഹട്ടിയില്‍ ടോസ് നിര്‍ണായകമായിരുന്നു. മാത്രമല്ല, പരിക്കറ്റ എം.എസ്. ധോണി, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ കളിച്ചില്ല. ഇരുവരും ഇന്നത്തെ മത്സരത്തിലും പുറത്തിരിക്കും. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ ജയം നേടി ശക്തമായി തിരിച്ചെത്തുകയാണ് സിഎസ്കെയുടെ ലക്ഷ്യം.
ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സ്, സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിനു കീഴടക്കി. 44 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും അടക്കം 72 റണ്‍സുമായി പുറത്താകാതെ നിന്ന ഓസ്ട്രേലിയന്‍ യുവതാരം കൂപ്പര്‍ കൊണോലിയായിരുന്നു പഞ്ചാബിന്റെ വിജയശില്‍പ്പി. പഞ്ചാബിന്റെ ജഴ്സിയില്‍ കൊണോലിയുടെ ഉജ്വല അരങ്ങേറ്റം.
►പവര്‍ പ്ലേ പവർ വേണം
ഡെവാള്‍ഡ് ബ്രെവിസിന്റെ അഭാവം സിഎസ്കെയുടെ ബാറ്റിംഗ് ലൈനപ്പില്‍ നിഴലിക്കാതിരിക്കണമെങ്കില് സഞ്ജു സാംസണ്-ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് കൂട്ടുകെട്ട് പവര്‍പ്ലേയില്‍ ആധിപത്യം സ്ഥാപിക്കണം. രാജസ്ഥാന് റോയല്‍സിന് എതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവും (7 പന്തില്‍ 6) ഋതുരാജും (11 പന്തില്‍ 6) ചേര്‍ന്ന് 18 പന്ത് നേരിട്ടു.
ബാറ്റിംഗ് പവര്‍പ്ലേയുടെ പകുതി ഓവര്‍ ഇവര്‍ നേരിട്ടെങ്കിലും നേടിയത് 12 റണ്‍സ് മാത്രം. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ചെന്നൈ തോല്‍വി ഉറപ്പിച്ചിരുന്നു. സഞ്ജു-ഋതുരാജ് ഓപ്പണിംഗിനുശേഷമെത്തുന്ന ആയുഷ് മാത്രെയും മാറ്റ് ഷോട്ടും തിളങ്ങിയാല്‍ മാത്രമേ സിഎസ്കെയ്ക്കു മികച്ച സ്കോര്‍ കെട്ടിപ്പടുക്കാനാകൂ.
ഡല്‍ഹി/അഹമ്മദാബാദ്: ഐപിഎല്‍ 19-ാം സീസണിലെ ആദ്യ ഡബിള്‍ ധമാക്ക നാളെ നടക്കും. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി മൈതാനത്ത് ഉച്ചകഴിഞ്ഞ് 3.30ന് ഡല്‍ഹി ക്യാപ്പിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി 7.30ന് ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയല്‍സിനെ നേരിടും. 2026 സീസണിലെ ആദ്യ ഇരട്ടമത്സര ദിനം.
ഡല്‍ഹി ക്യാപ്പിറ്റല്‍സും (ലക്നോയ്ക്ക് എതിരേ 8 വിക്കറ്റ്) മുംബൈ ഇന്ത്യന്‍സും (കോല്‍ക്കത്തയ്ക്ക് എതിരേ 6 വിക്കറ്റ്) രാജസ്ഥാന് റോയല്‍സും (ചെന്നൈക്ക് എതിരേ 8 വിക്കറ്റ്) തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ ജയം നേടിയിരുന്നു. അതേസമയം, ഗുജറാത്ത് (പഞ്ചാബിനോട് 3 വിക്കറ്റ്) ആദ്യ പോരാട്ടത്തില്‍ തോല്‍വി വഴങ്ങി.
Tags : IPL T20 cricket Chennai Super Kings Punjab punjab kings