വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം സന്പൂർണ ഇറക്കുമതി- കയറ്റുമതി പദവിയിലേക്ക് സംസ്ഥാനത്തിന്റെ കാർഷിക- വ്യവസായ- വാണിജ്യ വാണിജ്യ മേഖലയ്ക്കും ഏറെ ഉണർവാകും. വിഴിഞ്ഞം തുറമുഖം ഓഗസ്റ്റ് 19 മുതൽ എക്സിം തുറമുഖമാകുന്നതോടെ ഇതുവഴി വിദേശ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി- കയറ്റുമതിയുടെ സമയദൈർഘ്യവും ചെലവും കുറയും.
വിഴിഞ്ഞം തുറമുഖത്തോടു തൊട്ടടുത്തുള്ള കേരളത്തിന്റെ തെക്കൻ ജില്ലകളുടെയും തമിഴ്നാട്ടിലെ നാഗർകോവിൽ ജില്ലയുടെയും സാന്പത്തിക- തൊഴിൽ മേഖലയിലും വലിയ ചലനമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. സർക്കാർ മുൻകൂട്ടി കണ്ട ലോജിസ്റ്റിക്സ് പാർക്കുകളും ആഗോള ഷിപ്പിംഗ് കന്പനികളും അടക്കം ഇനിയാകും കൂടുതലായി വരിക. നിരവധി തൊഴിൽ അവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും.
കേരളത്തിന്റെ തനതു കാർഷിക വിളകളുടെയും മത്സ്യസന്പത്തിന്റെയും കയറ്റുമതിക്കും ഇത് ആക്കം കൂട്ടുമെന്നാണു വിലയിരുത്തൽ. വിദേശ രാജ്യങ്ങളിൽനിന്നു വിഴിഞ്ഞം തുറമുഖത്തിലേക്ക് ചരക്കുകൾ നേരിട്ട് എത്തിക്കാൻ കഴിയുന്ന സാഹചര്യത്തിൽ താരതമ്യേന കുറഞ്ഞ തുകയ്ക്ക് ഉത്പന്നങ്ങളും വിഭവങ്ങളും കേരളത്തിൽ ലഭ്യമാക്കാനാകുമെന്ന നേട്ടവുമുണ്ട്.
നിലവിൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. തമിഴ്നാട്ടിലെ വ്യവസായ- വണിജ്യ നഗരങ്ങളായ തിരുപ്പൂരിൽ നിന്നും കോയന്പത്തൂരിൽ നിന്നുമാണ് കൂടുതൽ ചരക്കു നീക്കം നിലവിൽ വിഴിഞ്ഞം തുറമുഖം വഴി നടന്നു വരുന്നത്. മദർപോർട്ട് എന്ന നിലയിൽ വിഴിഞ്ഞത്തു ചെന്നൈ, കൊളംബോ തുറമുഖങ്ങൾ വഴിയായിരുന്നു ചരക്കു നീക്കം നടന്നിരുന്നത്.
ഇതിനാൽ വിഴിഞ്ഞത്തു നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കപ്പൽ മാർഗം ചരക്ക് എത്തിക്കാൻ 38-40 ദിവസം സമയമെടുത്തിരുന്നു. ഇനി നേരിട്ട് ഇറക്കുമതി- കയറ്റുമതി നടത്തുന്ന എക്സിം തുറമുഖമാകുന്പോൾ ഇത് 18-22 ദിവസം കൊണ്ട് എത്തിക്കാൻ കഴിയുമെന്നാണ് അദാനി പോർട്ട് ലിമിറ്റഡ് അധികൃതർ പറയുന്നത്.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി എക്സിം സേവനങ്ങൾ ആരംഭിക്കുന്നുവെന്നുന്നാണ് സർക്കാർ വാദം. വിഴിഞ്ഞം സന്പൂർണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറും.
ഇതിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുകയും കയറ്റുമതി മത്സരക്ഷമത വർധിക്കുകയും ചെയ്യും. പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും അധികൃതർ പറയുന്നു.
Tags : Vizhinjam EximPort Costs decrease investment employment increase