ന്യൂഡൽഹി: പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പഞ്ചാബ് നിയമസഭയിൽ ആം ആദ്മി പാർട്ടി സർക്കാർ വിശ്വാസവോട്ട് നേടി. പ
ഞ്ചാബിൽനിന്നുള്ള എഎപിയുടെ ഏഴ് രാജ്യസഭാ എംപിമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറുമാറിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിശ്വാസവോട്ട് തേടിയത്. ഇതോടെ എഎപി സർക്കാരിനു ഭീഷണി തത്കാലം ഒഴിവായി.
മുഖ്യമന്ത്രി മദ്യപിച്ചാണു നിയമസഭയിലെത്തിയതെന്ന കോണ്ഗ്രസ്, അകാലിദൾ, ബിജെപി ആരോപണം വാഗ്വാദത്തിലേക്കും തർക്കങ്ങളിലേക്കും വഴിതെളിച്ചതിനിടെയാണ് വിശ്വാസവോട്ട് നേടിയത്. മുഖ്യമന്ത്രിയെ ലഹരി പരിശോധനയ്ക്കു വിധേയനാക്കണമെന്ന ആവശ്യം സ്പീക്കർ നിരസിച്ചു. ഇതോടെ കോണ്ഗ്രസ് എംഎൽഎമാർ ഇറങ്ങിപ്പോയി.
മുന്പ് എഎപിയുടെ ലോക്സഭാംഗമായിരിക്കുന്പോഴും ഭഗവന്ത് മൻ മദ്യപിച്ച് പാർലമെന്റിലെത്തുന്നതായി പരാതി ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായശേഷം അച്ചടക്കം പാലിച്ചിരുന്നെങ്കിലും ഇടയ്ക്കു മദ്യപിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.
മൻ വിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ സ്വതന്ത്ര എംഎൽഎ റാണ ഇന്ദർപ്രതാപ് സിംഗ് ഒഴികെ പ്രതിപക്ഷത്തുനിന്നുള്ള ആരും സഭയിലുണ്ടായിരുന്നില്ല. കോണ്ഗ്രസ് വാക്ക് ഔട്ട് നടത്തി. ബിജെപി സമ്മേളനം ബഹിഷ്കരിച്ചു. അകാലിദൾ എംഎൽഎമാരും ഏക ബിഎസ്പി അംഗവും സഭയിൽ ഉണ്ടായിരുന്നില്ല.
ജനങ്ങൾ നിരസിച്ച ബിജെപിക്കാർ കൂറുമാറ്റം പ്രോത്സാഹിപ്പിക്കുന്നത് ജനാധിപത്യത്തിന് ആപത്കരമാണെന്ന് വിശ്വാസപ്രമേയത്തെ പിന്തുണച്ച ധനമന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞു. വിശ്വാസവോട്ട് നേടുന്നതിനായി വെള്ളിയാഴ്ച ഒരുദിവസത്തേക്കായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുകയായിരുന്നു.
എഎപി സർക്കാരിനെതിരായ കിംവദന്തികളെയും തെറ്റായ വാർത്തകളെയും ചെറുക്കുന്നതാണ് പാർട്ടിയുടെ എല്ലാ എംഎൽഎമാരും ഒറ്റക്കെട്ടായി സർക്കാരിന്റെ വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി മൻ പറഞ്ഞു. എഎപി ഒറ്റക്കെട്ടാണെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
117 അംഗ നിയമസഭയിൽ എഎപിക്ക് 94 എംഎൽഎമാരുണ്ട്. കോണ്ഗ്രസ്- 16, അകാലിദൾ- മൂന്ന്, ബിജെപി- രണ്ട്, ബിഎസ്പി, സ്വതന്ത്രൻ- ഒന്നു വീതം എന്നിങ്ങനെയാണു കക്ഷിനില. ഒരു രാജ്യസഭാംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത ബിജെപിക്ക് പഞ്ചാബിൽ ഇപ്പോൾ കൂറുമാറിയെത്തിയ ഏഴ് എംപിമാരുണ്ട്.
Tags : AAP trust vote Punjab