അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് എതിരെയുള്ള അകാൽ തഖ്ത് വിധിക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാകുന്നു. സിഖ് മതവിശ്വാസികളുടെ പരമോന്നത സഭയായ അകാൽ തഖ്ത് മുഖ്യമന്ത്രിയെ 'ഗുരു ദ്രോഹി', 'ഖൽസ പന്തിന്റെ ശത്രു' എന്നിങ്ങനെ പ്രഖ്യാപിച്ചതോടെയാണ് വിവാദം കടുത്ത രാഷ്ട്രീയ പോരാട്ടമായി മാറിയത്.
മുഖ്യമന്ത്രി ഭഗവന്ത് മാനിന് ഭരണത്തിൽ തുടരാൻ യാതൊരുവിധ ധാർമിക അവകാശവുമില്ലെന്നും അദ്ദേഹം അടിയന്തരമായി രാജിവെക്കണമെന്നും ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ ആവശ്യപ്പെട്ടു. സിഖ് ജനതയുടെ പരമോന്നത സഭയെ വെല്ലുവിളിച്ച മാനിന്റെ നടപടി ഗുരുതരമായ അനാദരവാണെന്നും, പുതിയ നിയമ വ്യവസ്ഥകൾ പ്രകാരം 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ബാദൽ ഓർമിപ്പിച്ചു. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി അകാലിദൾ അടിയന്തര കോർ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.
വിഷയത്തിൽ ഇടപെട്ട ബിജെപിയും മുഖ്യമന്ത്രിക്ക് എതിരെ കടുത്ത നീക്കങ്ങളുമായി രംഗത്തുണ്ട്. ഭഗവന്ത് മാനിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ജഗ്മോഹൻ രാജു പഞ്ചാബ് ഗവർണർക്ക് കത്തയച്ചു. മുഖ്യമന്ത്രി അകാൽ തഖ്തിൽ നേരിട്ടെത്തി മാപ്പ് പറയുന്നതുവരെ അദ്ദേഹത്തെ സാമൂഹികമായും രാഷ്ട്രീയമായും ബഹിഷ്കരിക്കാൻ പഞ്ചാബ് ബിജെപി അധ്യക്ഷൻ കേവൽ സിംഗ് ധില്ലൻ ആഹ്വാനം ചെയ്തു. സിഖ് വിഭാഗത്തിൽപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിവാദ വീഡിയോയുമായി ബന്ധപ്പെട്ടാണ് അകാൽ തഖ്ത് നടപടി സ്വീകരിച്ചത്. വീഡിയോ വ്യാജമാണെന്നും കൃത്രിമമായി നിർമിച്ചതാണെന്നുമുള്ള ഭഗവന്ത് മാന്റെ വാദം തള്ളിയ അകാൽ തഖ്ത്, രണ്ട് പ്രമുഖ ഫോറൻസിക് ലാബുകളിൽ നടത്തിയ പരിശോധനയിൽ വീഡിയോ ഒറിജിനലാണെന്ന് കണ്ടെത്തിയതായി വ്യക്തമാക്കി. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച മുഖ്യമന്ത്രി ഭഗവന്ത് മാൻ, വീഡിയോയിലുള്ളത് താനല്ലെന്നും സിഖ് സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും ആവർത്തിച്ചു. മതവിശ്വാസവും രാഷ്ട്രീയവും ഒരുപോലെ ഇടകലർന്ന ഈ വിഷയം പഞ്ചാബ് സർക്കാരിനെയും ആം ആദ്മി പാർട്ടിയെയും വൻ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Tags : Shiromani Akali Dal Punjab Bhagwant Man Akhali Thakth Latest News