ന്യൂഡൽഹി: പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറികളോടെ കേന്ദ്രത്തിലെ ഭരണകക്ഷിയായ എൻഡിഎ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിപക്ഷ നിരയിലെ വൻ പിളർപ്പുകൾ അനുകൂലമായതോടെ, വനിതാ സംവരണ പാക്കേജിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മാന്ത്രിക സംഖ്യയിലേക്ക് എൻഡിഎ സഖ്യം കുതിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ 54 വോട്ടുകൾക്ക് പരാജയപ്പെട്ട ബില്ലാണ്, നിലവിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ദേശീയതലത്തിൽ തകരുകയാണ്. പാർട്ടിയുടെ 28 ലോക്സഭാ എംപിമാരിൽ 20 പേരും വിമതരായി മാറി 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' എന്ന പ്രാദേശിക പാർട്ടിയിൽ ലയിക്കുകയും എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ 9 എംപിമാരിൽ 6 പേരും ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് മാറാൻ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ രണ്ട് നീക്കങ്ങളും വഴി കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ വിമതർക്ക് സാധിക്കും.
നിലവിൽ 543 അംഗ ലോക്സഭയിൽ 3 സീറ്റുകൾ ഒഴിവുകിടക്കുന്നതിനാൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) പിന്തുണയാണ് വേണ്ടത്. തൃണമൂൽ വിമതർ ഉൾപ്പെടെ നിലവിൽ എൻഡിഎയ്ക്ക് 318 എംപിമാരുടെ പിന്തുണയുണ്ട്. ഇന്ത്യ സഖ്യവുമായി പിരിഞ്ഞ എം.കെ. സ്റ്റാലിന്റെ ഡിഎംകെ തങ്ങളുടെ 22 എംപിമാരുമായി സർക്കാരിനെ പിന്തുണയ്ക്കാൻ ചർച്ചകൾ നടത്തുന്നതായാണ് സൂചന. ഡിഎംകെയുടെ പിന്തുണ ഉറപ്പായാൽ ഭരണകക്ഷിയുടെ അംഗബലം 348 ആയി ഉയരും. ഭൂരിപക്ഷത്തിന് ആവശ്യമായ ബാക്കി 6 വോട്ടുകൾക്കായി സമാജ്വാദി പാർട്ടിയിലെയും പ്രതിപക്ഷ സഖ്യത്തിലെയും ചെറുകക്ഷികളിലെയും അതൃപ്തരായ എംപിമാരെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കങ്ങൾ.
രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് (164 സീറ്റുകൾ) വെറും 6 വോട്ടുകൾ മാത്രമാണ് എൻഡിഎയ്ക്ക് കുറവുള്ളത്. തൃണമൂൽ എംപിമാരുടെ രാജിയെത്തുടർന്ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ ഈ സംഖ്യയും എൻഡിഎ മറികടക്കുമെന്നാണ് കണക്കുകൂട്ടലുകൾ. ഭൂരിപക്ഷം കൈവരുന്നതോടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ തന്നെ മണ്ഡല പുനർനിർണയ ബില്ലും, രാജ്യവ്യാപകമായി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലും പാർലമെന്റിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാരിന് വഴിതുറക്കും.
Tags : Parliament NDA Latest News Majority One nation one election