ഡീൻ കുര്യാക്കോസ്
ചെറുതോണി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിന്‍റെ പ്രഖ്യാപനം അനാവശ്യ പ്രകോപനമുണ്ടാക്കുന്നതാണെന്നും, ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്ന തീരുമാനവുമായി സംസ്ഥാനം മുന്നോട്ടുപോവുകയാണ്. തമിഴ്‌നാടിന് ദോഷകരമായ യാതൊരു നടപടിയും കേരളത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നാല്‍, യാതൊരു നിയമപരമായ സാധ്യതയുമില്ലാത്ത വിഷയങ്ങളാണ് അവര്‍ വീണ്ടും ഉന്നയിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തിയാല്‍ കേരളം ബാക്കിയുണ്ടാകില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
നിലവില്‍ വിഷയം നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ പരിഗണനയിലാണെന്നും, ഉടന്‍ തന്നെ അവരുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ നടക്കാനിരിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു.
അണക്കെട്ട് തകര്‍ന്നാല്‍ കേരളം നശിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. പുതിയ ഡാം എന്ന ചര്‍ച്ച സജീവമായിരിക്കുന്ന ഘട്ടത്തില്‍, ബജറ്റ് പ്രസംഗത്തിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ ജനങ്ങളില്‍ ആശങ്ക പരത്താന്‍ മാത്രമേ ഉപകരിക്കൂ എന്നും ഡീൻ കൂട്ടിച്ചേര്‍ത്തു.
Tags : Mullaperiyar TamilNadu Provocation DeanKuriakose Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews