x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുത്തങ്ങ ഭൂസമരം: ഗീതാനന്ദന്‍റെയും മറ്റുള്ളവരുടെയും അപേക്ഷയില്‍ ഹൈക്കോടതി 11ന് വാദം കേള്‍ക്കും

വയനാട് ബ്യൂറോ
Published: August 6, 2026 03:19 PM IST | Updated: August 6, 2026 03:19 PM IST

എം. ഗീതാനന്ദന്‍ (File Photo)

കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ വയനാട് ജില്ലാ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച നാലുപേരുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി 11ന് വാദം കേള്‍ക്കും. ജാമ്യാപേക്ഷകള്‍ ഇന്നു പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നതിന് ബുധനാഴ്ചത്തേക്കാണ് ആദ്യം മാറ്റിയത്. അന്ന് കര്‍ക്കടക വാവുബലി പ്രമാണിച്ച് അവധിയായതിനാല്‍ 11ലേക്ക് തീരുമാനിക്കുകയായിരുന്നു.

മുത്തങ്ങ വനത്തില്‍ ഭൂസമരം നടത്തിയ ആദിവാസികളെ പോലീസ്, വനം സേനകള്‍ സംയുക്തമായി ബലപ്രയോഗത്തിലൂടെ കുടിയിറക്കിയ 2003 ഫെബ്രുവരി 19ന് പോലീസുകാരന്‍ അബ്ദുള്‍സലാം, വനം ജീവനക്കാരന്‍ ശശിധരന്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

ഇതു സംബന്ധിച്ച സിബിഐ കേസില്‍ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ (72), സംസ്ഥാന സമിതിയംഗം ബത്തേരി തേലമ്പറ്റ രമേശന്‍ കൊയ്യാലിപ്പുര (58), സമരമുഖത്തുണ്ടായിരുന്ന അനില്‍ അമ്മാനി (47), ബിനു നെയ്യാറ്റിന്‍കര (53) എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്ന്, മൂന്ന്, അഞ്ച്, 11 പ്രതികളാണ് ഇവര്‍.

പ്രതികള്‍ക്കെതിരേ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ഗൂഢാലോചന ഉള്‍പ്പെടെ 16 കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതിന് 30 ദിവസം സാവകാശം അനുവദിച്ചിട്ടുണ്ട്.

കുടിയിറക്കുദിവസം പോലീസുകാരന്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാം പ്രതി അശോകന് എതിരേ മാത്രമാണ് തെളിവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന തെളിയിക്കപ്പെടാത്തതിനാല്‍ മറ്റു പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി. അശോകന്‍ ജീവിച്ചിരിപ്പില്ലാത്തതില്‍ ശിക്ഷ വിധിച്ചിരുന്നില്ല.

Tags : Muthanga Dispute HighCourt Geethanandan

Recent News

Corehub Up