Kerala
തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് 14നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് എഐസിടിഇ വ്യക്തമാക്കുമ്പോഴും സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനിയറിംഗ് കോഴ്സുകളുടെയും എംബിഎ, എംസിഎ കോഴ്സുകളുടെയും പ്രവേശന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട പ്രവേശന മേല്‍നോട്ട കമ്മിറ്റിയില്‍ അംഗങ്ങളില്ല.
നിലവില്‍ ഈ കമ്മിറ്റിയുടെ അധ്യക്ഷനെ മാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ നിശ്ചയിച്ചത്. തുടര്‍ന്ന് അംഗങ്ങളെ നിശ്ചയിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്. വര്‍ഷങ്ങളായി അംഗങ്ങളെ നിയമിക്കണമെന്ന ആവശ്യം ഉയരുമ്പോഴും കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഒന്നുമുണ്ടായില്ല. പുതുതായി വന്ന സര്‍ക്കാരിനു മുന്നിലും ഈ വിഷയം ഉന്നയിച്ചിട്ടും ഇതുവരെ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) ഈ മാസം രണ്ടിന് പുറത്തുവിട്ട എന്‍ജിനിയറിംഗ് പ്രവേശന ഷെഡ്യൂള്‍ പ്രകാരം ഓഗസ്റ്റ് 14 ന് പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഇത്തരത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിംഗ്, എംബിഎ, എംസിഎ കോളജുകളുടെ പ്രോസ്പെക്ടസ് പരിശോധിച്ച് അവയ്ക്ക് അംഗീകാരം നല്‍കേണ്ടതാണ്. എന്നാല്‍ ഇതുവരെ അക്കാര്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രവേശന മേല്‍നോട്ടസമിതിക്ക് കഴിഞ്ഞിട്ടില്ല. ഇതിനുള്ള പ്രധാന കാരണം കമ്മിറ്റിയില്‍ അംഗങ്ങളില്ലാത്തതാണ്.
കഴിഞ്ഞ അധ്യയനവര്‍ഷത്തെ അഡ്മിഷൻ അപ്രൂവൽ ഉത്തരവ് നൽകാത്തതിനാലുണ്ടായപ്രതിസന്ധിയെത്തുടര്ന്ന് വിദ്യാര്‍ഥികള്‍ക്ക് താത്കാലിക രജിസ്ട്രേഷന് നല്‍കിയാണ് പരീക്ഷകള്‍ എഴുതാന്‍ യൂണിവേഴ്സിറ്റികൾ അവസരമൊരുക്കിയത്. എന്നാല്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ഇ ഗ്രാന്റ് ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. പാവപ്പെട്ട കുട്ടികളെയാണ് ഇത് ഏറ്റവും വലിയ തോതില്‍ ബാധിക്കുന്നത്.
സ്വാശ്രയ എന്‍ജിനിയറിംഗ്, എംബിഎ, എം സി എ കോളജുകളെക്കുറിച്ചുള്ള അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി അപ്രൂവല്‍ ഓർഡർ സര്‍വകലാശാലയ്ക്ക് അയയ്ക്കണം. അതു കഴിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകൂ. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് താത്കാലിക രജിസ്ടേഷന് നല്‍കിയത്.
അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി നൽകുന്ന അപ്രൂവല്‍ ഓർഡർ വച്ചാണ് കോളജുകള്‍ കുട്ടികളുടെ ഈ ഗ്രാന്റുകള്‍ക്ക് ഉള്‍പ്പെടെ അപേക്ഷിക്കുന്നത് . ഇ ഗ്രാന്റിന് അപേക്ഷിക്കേണ്ട നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നീട് അപേക്ഷിക്കാനും സാധിക്കില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടായില്ലെങ്കില്‍ പ്രവേശനം കൂടുതല്‍ പ്രതിസന്ധിയിലാവും.
National
കൊപ്പല്‍ (കര്‍ണാടക): സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലവിതരണ പ്രശ്നം സൗഹാര്‍ദപരമായി പരിഹരിക്കുന്നതിനെക്കുറിച്ച് കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി.
കേന്ദ്ര ജലശക്തി മന്ത്രി സി.ആര്. പാട്ടീലിന്റെ നേതൃത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജലപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ തീരുമാനമായത്. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനവും ഒരു സംസ്ഥാനത്തോടും അനീതി കാണിക്കുന്നതാവില്ലെന്നും എല്ലാവര്ക്കും അവരുടെ കൃത്യമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിമാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് പാട്ടീല്‍ പറഞ്ഞു.
District News
താഴേക്കോട്: പഞ്ചായത്ത് പൊതുശ്മശാനത്തിലെയും ആയുര്‍വേദ ആശുപത്രി വളപ്പിലെയും 28 ഓളം മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്തിയതായുള്ള വിവാദ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍.
താഴേക്കോട് സ്വദേശികളായ പിലാക്കല്‍ വീട്ടില്‍ മൊയ്തുപ്പ, പെന്നേത്ത് വീട്ടില്‍ സലീം, കരളി വീട്ടില്‍ ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. മരങ്ങള്‍ മുറിച്ചുകടത്തുകയും വെട്ടിനശിപ്പിക്കുകയും ചെയ്ത് സര്‍ക്കാരിന് നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സജീവ്, അനീഷ്, സിപിഒമാരായ ഗീരിഷ്, സനല്‍ എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. മരംമുറി വിവാദം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു.
District News
നെന്മാറ: കടുത്ത വേനലും കാലവർഷത്തിന്റെ ദുർബലമായ തുടക്കവും കാരണം റബർ ടാപ്പിംഗ് മൂന്നുമാസത്തോളമായി നിലച്ചതോടെ ടാപ്പിംഗ് തൊഴിലാളികളും റബർകർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ചൂട് കനത്തതിനെ തുടർന്ന് നിർത്തിവച്ച ടാപ്പിംഗ് ഇതുവരെ പുനരാരംഭിക്കാൻ കഴിയാത്ത സാഹചര്യം മേഖലയിലാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സാധാരണയായി വേനൽക്കാലം അവസാനിച്ച് മഴ ലഭിച്ചു തുടങ്ങുന്നതോടെ റബർമരങ്ങളിൽ മഴമറ സ്ഥാപിച്ച് ടാപ്പിംഗ് പുനരാരംഭിക്കാറുണ്ട്.
എന്നാൽ ഈ വർഷം വേനൽമഴ ദുർബലമായതും കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി കാര്യമായ മഴ ലഭിക്കാത്തതുമൂലം മഴമറ സ്ഥാപിക്കുന്ന ജോലികൾ പോലും ആരംഭിക്കാനായിട്ടില്ല. ഇതോടെ തൊഴിലാളികൾക്ക് തൊഴിലും തോട്ടം ഉടമകൾക്ക് വരുമാനവും ഒരുപോലെ നഷ്ടപ്പെടുകയാണ്. മഴ ലഭിക്കാത്തതിനാൽ രാസവള പ്രയോഗവും തടസപ്പെട്ടിരിക്കുകയാണ്. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും മരങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി ഈ സമയത്ത് നടത്തേണ്ടിരുന്ന വളപ്രയോഗം വൈകുന്നത് ഭാവിയിലെ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കർഷകർക്കുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം റബർ മേഖലയെ ഗുരുതരമായി ബാധിക്കുന്നതിന്റെ തെളിവാണ് നിലവിലെ സാഹചര്യമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. ടാപ്പിംഗ് തൊഴിലാളികളുടെ കുടുംബങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുകയാണ്. സ്കൂൾ തുറക്കുന്ന സാഹചരയത്തിൽ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ കണ്ടെത്താൻ പോലും പല കുടുംബങ്ങളും പ്രയാസപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ റബർ ബോർഡിന്റെയോ സർക്കാരിന്റെയോ നേതൃത്വത്തിൽ പ്രത്യേക ധനസഹായമോ ക്ഷേമപദ്ധതികളോ നടപ്പാക്കണമെന്നു തൊഴിലാളികൾ ആവശ്യപ്പെടുന്നു. തൊഴിൽ നഷ്ടം നേരിടുന്ന ടാപ്പിംഗ് തൊഴിലാളികൾക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
National
വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിൽ കൂട്ടക്കൊല. ഭൂമിതർക്കത്തെത്തുടർന്ന് ആറുപേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ചന്ദു നിരാലെ, ദുന്ദപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ഥ് നിരാലെ, ഷബീർ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം ഗോവിന്ദപുർ ഗ്രാമവാസികളാണ്.
ഗ്രാമത്തിലെ നിരാലെ, ഗോളഗി കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന ഭൂമിതർക്കമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. ആറ് പേരെയും വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഗോളഗി കുടുംബാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നത്.
ചഡച്ചൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദപുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി കാർ ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. കരമന തെലുങ്ക്ചെട്ടി സ്ട്രീറ്റ് സ്വദേശി സുഭാഷ് (46), മണക്കാട് എംഎസ്കെ നഗർ സ്വദേശി ശരത് (34) എന്നിവരാണ് പിടിയിലായത്.
കൊല്ലം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഓട്ടോ സ്റ്റാന്റിന് സമീപം യാത്രക്കാരെ ഇറക്കുകയായിരുന്നു കൊല്ലം സ്വദേശിയായ യുവാവ്.
ഇത് കണ്ട പ്രതികൾ ടാക്സി അവിടെ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനെ ചോദ്യം ചെയ്യുകയും കാർ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതികൾ ടാക്സി ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത ഫോർട്ട് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സുഭാഷിനെയും ശരത്തിനെയും റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ത്രിമൂർത്തി തർക്കം ഒടുവിൽ ഒന്നിലേക്ക് എപ്പോൾ എത്തും എന്ന് പറയാനാകില്ലെങ്കിലും ഹൈക്കമാൻഡിന്റെ തീരുമാനം ഉടൻ വന്നേ മതിയാകൂ . ഇല്ലെങ്കിൽ അത് ഉണ്ടാക്കുന്ന പ്രതിച്ഛായ നഷ്ടവും രാഷ്ട്രീയപരമായ ദുഷിപ്പും വലുതായിരിക്കും . ഇപ്പോൾ തന്നെ കുറേശെ ബാധിച്ചു കഴിഞ്ഞു.
എന്നാൽ തീരുമാനം പടിപടിയായി വൈകിപ്പിച്ച് ജനവികാരത്തെ ആറി തണുപ്പിച്ച് തങ്ങളുടെ മുൻ മുൻധാരണ അനുസരിച്ചുള്ള തീരുമാനത്തിലേക്ക് എത്തിക്കാൻ ഒരുതരം കോർപറേറ്റ് സ്ഥാപന ശൈലിയിലുള്ള നടപടി വൈകിപ്പിക്കലും ആകാമിത്. രാഷ്ടീയ വിദഗ്ധർ അങ്ങനെയും ഹൈക്കമാൻഡിന്റെ ഈ തണുപ്പൻ സമീപനത്തെ വിലയിരുത്തുന്നുണ്ട്. പൊട്ടിത്തെറി ഒഴിവാക്കാനുള്ള ഘട്ടംഘട്ടമായ നടപ്പാക്കൽ.
സമവായം എങ്ങനെ ?
ഹൈക്കമാൻഡുമായി നടന്ന ചർച്ച കഴിഞ്ഞ് പ്രത്യേകിച്ചും രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ച കഴിഞ്ഞ് മൂന്ന് നേതാക്കളും പരസ്യ ചർച്ചകൾക്കോ കിംവദന്തികൾക്കോ ഫ്ലക്സ് യുദ്ധങ്ങൾക്കോ യാതൊരു താത്പര്യവും പ്രകടിപ്പിക്കുന്നില്ല. ഒരു വാർത്തയും അവരിൽനിന്ന് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നുമില്ല.
എന്നാൽ ശരീരഭാഷ വിശകലനം ചെയ്താൽ മൂന്നുപേരും ഏറെക്കുറെ ഒരു തണുപ്പൻ മട്ടാണ് പ്രകടിപ്പിച്ചു കാണുന്നത്. രമേശ് ചെന്നിത്തല ഇതിൽ നിന്നെല്ലാം തലയൂരി എനിക്കതിൽ വലിയ റോളില്ല എന്ന മട്ടിലേക്ക് ആണോ അദ്ദേഹത്തിന്റെ ശരീരഭാഷ എന്ന് സംശയം നമുക്ക് തോന്നാം.
വി.ഡി. സതീശൻ ആകട്ടെ സ്ഥിരമായി ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂർണ മനസോടെയാണ് എന്ന് വിലയിരുത്താൻ വയ്യ. കെ.സി. ആകട്ടെ വലിഞ്ഞുമുറുകിയ മുഖവുമായാണ് മാധ്യമങ്ങളെ പോലും കാണുന്നത്.
മൂന്നു നേതാക്കളെയും ഉൾക്കൊള്ളുന്ന ഒരു സമവായമാണ് ഹൈക്കമാൻഡിന്റെ പരിഗണനയിൽ ഉള്ളതെന്നാണ് അവസാനമായി അറിയാൻ കഴിയുന്നത്. അങ്ങനെ വന്നാൽ മുഖ്യമന്ത്രിപദവും മന്ത്രിമാരുടെ എണ്ണവും അവർക്ക് നൽകുന്ന വകുപ്പുകളും എല്ലാം കൃത്യമായി വീതംവച്ച് നൽകുന്ന സ്ഥിതി വരും. അത് സഖ്യകക്ഷികളുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ വകുപ്പ് ചർച്ചകൾക്കു കൂടി കാരണമാകും.
ഉദാഹരണത്തിന് ആദ്യത്തെ രണ്ട് വർഷം രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദവും ആഭ്യന്തര മന്ത്രി പദവിയോടെ വി.ഡി. സതീശന് ഉപമുഖ്യമന്ത്രിപദവും നൽകാം എന്നാൽ പത്ത് മന്ത്രിമാർ ഉണ്ടെങ്കിൽ ആറുപേർ കെ.സി. വേണുഗോപാൽ നിർദേശിക്കുന്നവരോ അദ്ദേഹം നിർദേശിക്കുന്ന വകുപ്പ് ലഭ്യമാകുന്നവരോ ആകാം.
രണ്ടാം ടേമിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് സ്വീകരിച്ചു മന്ത്രിയായി തുടരുമോ എന്ന് ഉറപ്പു പറയാൻ ആകില്ല. കെ.സി മാറി നിൽക്കുമോ എന്നും പറയാനാകില്ല. ഈ രീതിയിൽ വീതം വച്ച് പദവികൾ നൽകിയാൽ അതൊരു സമവായത്തിൽ എത്താൻ വഴിയുണ്ട്.
സതീശൻ ആയാൽ
കേരളത്തിലെ പൊതുവേയുള്ള വികാരവും പ്രത്യേകിച്ചും സഖ്യകക്ഷികളുടെ, മുസ്ലിം ജനവിഭാഗത്തെ പ്രതികരിക്കുന്ന മുസ്ലിം ലീഗിന്റെയും ക്രിസ്ത്യൻ ശാക്തീകരണത്തെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിന്റെയും താത്പര്യങ്ങൾ കൂടി പരിഗണിച്ച് പ്രതിപക്ഷ നേതാവു കൂടിയായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ മറ്റു രണ്ടുപേർ എന്തുചെയ്യും?
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി പദം കൊണ്ട് തൃപ്തനാകുമോ അതോ വി.എസ് അച്യുതാനന്ദന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ മുന്നോക്ക വികസന കോർപ്പറേഷനോ, ഭരണ നവീകരണ കമ്മീഷൻ ചെയർമാൻ മറ്റോ ആയി മാറി നിൽക്കുമോ ? കെ.സി വേണുഗോപാൽ കൂടുതൽ മന്ത്രി പദവി എന്ന ഒരുതീർപ്പിലൊതുക്കുമോ എന്ന് പറയാനാകില്ല .
ചെന്നിത്തലയ്ക്ക് ലഭിച്ചാൽ
ഇനി രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ സീനിയോറിറ്റി കൊണ്ട് അദ്ദേഹത്തിന്റെ പദവിയെ വി.ഡി. സതീശനും കെ.സി. വേണുഗോപാലും സമ്മതിക്കാൻ വഴിയുണ്ട്. അപ്പോൾ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയോ ധനകാര്യ മന്ത്രിയോ ഉപമന്ത്രിയോ ആയി സതീശൻ തുടരുമോ? അങ്ങനെ വന്നാൽ കെ.സി. വേണുഗോപാലിന്റെ റോൾ എന്താണ്? ഭൂരിഭാഗം മന്ത്രി പദവികളിൽ അദ്ദേഹം തൃപ്തനാകുമോ? ഇപ്പോൾ ആർക്കും ഒരു ഉത്തരവും പറയാൻ പറ്റില്ല .
കെ.സി വേണുഗോപാൽ വന്നാൽ
ഹൈക്കമാൻഡിന് ആഭിമുഖമുള്ള കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ മൊത്തം സമവാക്യങ്ങളെ അത് മാറ്റിമറിക്കാൻ ഇടയുണ്ട്. ആദ്യത്തേത് ഒരു എംഎൽഎ രാജിവയ്ക്കേണ്ടി വരും.; ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അതിൽ ജയിച്ചു കയറേണ്ടി വരും. രണ്ടാമതായി സഖ്യകക്ഷികളുടെ നിലപാടുകൾ വലിയ ചർച്ചാവിഷയം ആകും.
ഏറ്റവും പ്രധാനം രമേശ് ചെന്നിത്തലയും സതീശനും എന്തു നിലപാട് എടുക്കും എന്നുള്ളതാണ്. കെ.സി. മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല. എന്നാൽ ഇപ്പോഴത്തെ നിലയിൽ സതീശൻ കെ.സിയുടെ മന്ത്രിസഭയിൽ ചേരാനുള്ള സാധ്യത കുറവാണ്. സമവായം എന്ന നിലയിൽ ആണെങ്കിൽ പോലും ഉപമുഖ്യമന്ത്രി പദവി സ്വീകരിക്കാൻ പോലും സാധ്യത വളരെ കുറവാണ്.
ഇനി രസകരമായ മറ്റു ചില ബദൽ സാധ്യതകളിലേക്ക് പോകാം. മുമ്പൊക്കെ ഹൈക്കമാൻഡിന്റെ പ്രിയങ്കരനായ ബദൽ എ.കെ. ആന്റണി ആയിരുന്നു. ആരോഗ്യം മോശമായതിനാൽ ഇനി ഒരങ്കത്തിന് ആന്റണിക്ക് സാധ്യതയില്ല. രണ്ടുദിവസം മുമ്പ് കൊടിക്കുന്നിൽ സുരേഷ് എംപി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വസതിയിൽ പോയി കണ്ട് ചർച്ച നടത്തിയത് ഇവിടെ ഓർക്കണം.
ഇനി കൊടിക്കുന്നിൽ എന്ന ബദലിലേക്ക് ഹൈക്കമാൻഡ് പോയാൽ അതിൽ അത്ഭുതപ്പെടുക തന്നെ വേണം. കൊടിക്കുന്നിലിന്റെ പിന്നിൽ സാമുദായിക സമവാക്യങ്ങളുടെ ശക്തി കുറവാണെങ്കിലും കോൺഗ്രസിന് ഒരു പട്ടികജാതി മുഖ്യമന്ത്രി എന്ന പ്രതിച്ഛായ നേടാനാകും. (ഈ സാധ്യത അഞ്ചു ശതമാനത്തിനടുത്തേയുള്ളൂ).
ഇനി അതുമല്ല, ശശി തരൂരിനെ രംഗത്തിറക്കിയാൽ അല്ലെങ്കിൽ രംഗത്തിറക്കുമെന്ന് ഹൈക്കമാൻഡ് സൂചിപ്പിച്ചാൽ അത് കേരളത്തിലെ ഇന്നത്തെ ത്രിമൂർത്തികളുടെ ഇടയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കാരണം ശശി തരൂർ മുഖ്യമന്ത്രി പദത്തിലേക്ക് വന്നാൽ എല്ലാവിധ സമവാക്യങ്ങളും മാറ്റപ്പെടാം.
ഇനി ഇതൊന്നുമല്ല തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രാഹുൽ ഗാന്ധി പറഞ്ഞ കേരളത്തിന് ആവശ്യം ഒരു വനിതാ മുഖ്യമന്ത്രി എന്ന ചർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ആരാകും ? അങ്ങനെ ഒരു മുഖ്യമന്ത്രി സാധ്യതയുള്ള വനിതാ നേതാവ് കേരളത്തിൽ ഉണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം ഇല്ല എന്നേ പറയാനാകൂ.
മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ മുഖ്യമന്ത്രിപദ പ്രഖ്യാപനത്തോടെ എന്തെങ്കിലും രാഷ്ട്രീയ അട്ടിമറിയോ പൊട്ടിത്തെറിയോ പാർട്ടി മാറലോ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ് പ്രത്യേകിച്ച് കോൺഗ്രസ് ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ . ഈ മൂന്നു നേതാക്കൾ നിന്നും അത്തരമൊരു നീക്കങ്ങൾ ആരും പ്രതീക്ഷിക്കുന്നുമില്ല .
ചുരുക്കത്തിൽ പലവിധക്കാരായ, പ്രഗത്ഭരായ രാഷ്ട്രീയ ചൂത് കളിക്കാർ ചുറ്റും കൂടി നിൽക്കുന്ന ഒരു ചതുരംഗപലകയാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം. ആ മൂന്നു കളിക്കാരിൽ ഒരാൾ പോലും ഒരടി പോലും പിന്നോട്ട് വച്ചിട്ടില്ല. കളത്തിലേക്ക് രാജാവിനെ എങ്ങനെ, എപ്പോൾ ഇറക്കി കളിക്കണം എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കാത്തിരിക്കാം.
National
ഹൈദരാബാദ്: കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ യുവാവ് നടുറോഡിൽ കുത്തിക്കൊന്നു. തെലുങ്കാനയിലെ സൂര്യപേട്ടിലാണ് സംഭവം. സരീക്ഷ (24) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് മണിദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആറ് വർഷം മുന്‍പായിരുന്നു ട്രക്ക് ഡ്രൈവറായ മണിദീപും സരീക്ഷയും വിവാഹിതരായത്. ഇവർക്ക് നാല് വയസുള്ള ഒരു മകനുണ്ട്. ഒരു വർഷമായി ദന്പതികൾ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. മദ്യപാനിയായ മണിദീപ് സരീക്ഷയെ സംശയിക്കുകയും നിരന്തരം ശരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.
പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ച മൂന്‍പ് സരീക്ഷ മകനുമായി ജഗ്ഗയ്യപേട്ടിലുള്ള ബന്ധുവായ വെങ്കമ്മയുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. വീട്ടിൽ നിന്നിറങ്ങുന്പോൾ സരീക്ഷ മണിദീപിന്റെ പണവുമായാണ് പോയത്. ഇതേ തുടർന്ന് മണിദീപ് കോടാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ബുധനാഴ്ച കൗൺസിലിംഗിനായി പോലീസ് ഇരുവരെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി. മണിദീപിനൊപ്പം പോകാൻ സരീക്ഷ തയാറായില്ല. വ്യാഴാഴ്ച ഇക്കാര്യം എഴുതി നൽകാമെന്ന് പറഞ്ഞ് സരീക്ഷ സ്റ്റേഷനിൽ നിന്നിറങ്ങി.
ജഗ്ഗയ്യപേട്ടിലേയ്ക്ക് പോകാൻ സരീക്ഷ ഓട്ടോ കാത്ത് നിൽക്കുന്പോൾ മണിദീപ് തടഞ്ഞു. ഓട്ടോയിൽ കയറാൻ ശ്രമിച്ച സരീക്ഷയെ മണിദീപ് വലിച്ചിറക്കി. അയാൾ കൈയ്യിലുണ്ടായിരുന്ന കത്തി പുറത്തെടുത്തതോടെ സരീക്ഷ അടുത്തുള്ള ചായക്കടയിലേയ്ക്ക് ഓടി കയറി.
സരീക്ഷയെ പിന്തുടർന്ന് മണിദീപ് ചായക്കടയിലേയ്ക്ക് കയറി, യുവതിയുടെ നെഞ്ചിലും തോളിലും കുത്തി പരിക്കേൽപ്പിച്ചു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിതമായി രക്തം വാർന്ന സരീക്ഷ സംഭവസ്ഥലത്ത് അബോധാവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വെങ്കമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണിദീപിനെതിരെ പോലീസ് കേസെടുത്തു. വ്യഴാഴ്ചയോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
National
ഭുവനേശ്വർ: ഒഡീഷയില്‍ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വിവാദംസൃഷ്ടിച്ച ജീതു മുണ്ട ഒടുവിൽ എല്ലാവരോടും ക്ഷമിച്ചു.
ജീവനക്കാർ മോശമായി പെരുമാറിയെങ്കിലും ഒരാൾക്കെതിരേയും നടപടി വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സഹോദരി കൽറ മുണ്ടയുടെ പേരിൽ നിക്ഷേപിച്ച തുക ബാങ്കുകാർ വീട്ടിൽ എത്തിച്ചുതന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ ഒരുതരത്തിലുള്ള ഖേദമില്ലെന്നും വ്യക്തമാക്കി.
അസ്ഥികൂടവുമായി പോയതുകൊണ്ടുമാത്രമാണ് ബാങ്കിൽ നിന്ന് പണം ലഭിച്ചതെന്നും 50 കാരനായ ജീതു മുണ്ട പറഞ്ഞു.സഹോദരിയുടെ പേരിൽ ഒഡിഷ ഗ്രാമീൺ ബാങ്കിലെ മാലിപോസി ശാഖയിലുള്ള തുക പിൻവലിക്കാൻ എത്തിയപ്പോൾ ജീവനക്കാർ തടസവാദം ഉന്നയിച്ചതാണ് അസ്ഥികൂടവിവാദത്തിൽ കലാശിച്ചത്.
സഹോദരി മരിച്ചുവെന്നതിനു തെളിവുവേണമെന്ന് ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ ജീതു മുണ്ട അസ്ഥികൂടം തോണ്ടിയെടുത്ത് ബാങ്കിലെത്തുകയായിരുന്നു. അവിവാഹിതനായ ജീതു, വിധവയായ സഹോദരിക്കൊപ്പമാണു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം സഹോദരി മരിച്ചു.
സഹോദരി മരിച്ചുവെന്ന് നിരവധി തവണ പറഞ്ഞിട്ടും ബാങ്ക് ജീവനക്കാര്‍ അത് കേള്‍ക്കാന്‍ തയാറായില്ലെന്നും പണം വേണമെങ്കില്‍ അക്കൗണ്ട് ഉടമ നേരിട്ടുവരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതെന്നുമാണ് ജീതു മുണ്ട പറഞ്ഞത്. അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വന്നതോടെ സംസ്ഥാനസർക്കാർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
International
എൻജാൻമിന: മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിൽ കിണറിനെച്ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 42 പേർ കൊല്ലപ്പെട്ടു.
കിഴക്കൻ ചാഡിലെ വാഡി ഫിറ പ്രവിശ്യയിലെ ഇഗോട്ടയിലായിരുന്നു സംഭവം. സുഡാന്റെ അതിർത്തി പ്രദേശമായ ഇഗോട്ടയിൽ ശനിയാഴ്ചയാണ് സംഘർഷമുണ്ടായത്.
42 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും സൈന്യം ഇടപെടുകയും ചെയ്തതായി ഉപപ്രധാനമന്ത്രി ലിമാനെ മഹാമത് പറഞ്ഞു. രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള ആണവ തർക്കത്തിൽ വലിയൊരു ഒത്തുതീർപ്പിന് സാധ്യത തെളിയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് മാസം മുൻപ് വരെ വിസമ്മതിച്ചിരുന്ന പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ ടെഹ്റാൻ ഇപ്പോൾ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ഉറപ്പുനൽകിയതായും ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ കൈമാറാൻ ധാരണയായതായും വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇത്തരമൊരു നിലപാട് മാറ്റത്തിന് ഇറാൻ നിർബന്ധിതമായതെന്ന് ട്രംപ് സൂചിപ്പിച്ചു. നിലവിൽ ചർച്ചകൾ വളരെ ശുഭകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇറാൻ ഒരു ആണവായുധം പോലും കൈവശം വയ്ക്കില്ലെന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും അതിശക്തമായ ഉറപ്പാണ് അവർ നൽകിയിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഹൈദർപൂർ നഹറിന്‍ സമീപമാണ് സംഭവം. നിതേഷ്(20) എന്നയാളാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കരൺ (18), മോണ്ടി (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവർ ചേർന്നാണ് നിതേഷിനെ കൊലപ്പെടുത്തിയത്.
കുത്തേറ്റ് ഗുരുതര പരിക്കേറ്റ നിതേഷിനെ പോലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരണംസംഭവിച്ചു. നിതേഷിന് 10 തവണ കുത്തേറ്റതായി അമ്മ പറഞ്ഞു. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
Kerala
മണര്‍കാട്: സിസി ടിവി കാമറ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ മരിച്ചു. കുഴിപ്പുരയിടം കുന്നുംപുറത്ത് മാളിയേക്കല്‍ ശാന്തകുമാരി(65)യാണു മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ശാന്തകുമാരിയുടെ അയൽവാസിയായ കുഞ്ഞുമോളുടെ വീട്ടില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതിനെ ശാന്തകുമാരിയും കുടുംബവും ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ശാന്തകുമാരിയും മകള്‍ അനശ്വരയും കൊച്ചുമക്കളും സംഭവസ്ഥലത്തെത്തി. കുഞ്ഞുമോളും മകളുടെ ഭര്‍ത്താവായ എബിയുമായി രൂക്ഷമായ വാക്കുതര്‍ക്കം നടന്നു.
തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണു മരണത്തില്‍ കലാശിച്ചത്. തലക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
National
അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഢിയുടെ മക്കൾ തമ്മിലുള്ള സ്വത്തുതർക്കം രൂക്ഷമാകുന്നു.
മുൻ മുഖ്യമന്ത്രികൂടിയായ വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡിയും സഹോദരി ശർമ്മിളയുമായുള്ള തർക്കത്തിൽ മകൾക്ക് അനുകൂല നിലപാടുമായി അമ്മ വിജയമ്മയും എത്തിയതോടെ കലഹം കൂടുതൽ സങ്കീർണമായി.
ജഗൻ സഹോദരിയോട് നീതി കാട്ടിയില്ലെന്ന് വിജയമ്മ പറഞ്ഞു. നോട്ടറി സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയും അവർ പുറത്തിറക്കി.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സംബന്ധിച്ച് ജഗനും ശർമ്മിളയും തമ്മിലുള്ള തർക്കം ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
ഇതിനിടെയാണ് വിജയമ്മ മകൾക്ക് അനൂകൂല നിലപാട് സ്വീകരിച്ചത്. അതേസമയം, ജഗനെതിരേ അമ്മ നടത്തിയ പരാമർശങ്ങൾ വേദനാജനകമാണെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
National
ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള അവസാനചിത്രം ജനനായകന് റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കമാണ് റിലീസ് വൈകാന്‍ കാരണം.
ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പുനഃപരിശോധനയ്ക്കായി സിനിമ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടതായി സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഇതോടെ റിലീസുമായി ബന്ധപ്പെട്ടു വലിയ ആശയക്കുഴപ്പമാണു ഉടലെടുത്തിരിക്കുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണു ചിത്രത്തിനു തിരിച്ചടിയായത്. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പച്ചക്കൊടി ലഭിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.
ഇതിനിടെ, റിലീസ് വൈകുന്നതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണെന്ന് വിജയ് പരോക്ഷമായി ആരോപിച്ചു.
ജനുവരി ഒമ്പതിനു നിശ്ചയിച്ചിരുന്ന റിലീസ് പലതവണ മാറ്റിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് മുന്‍പ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ സാധ്യതയില്ലെന്ന് വിദേശ വിതരണക്കാരായ യോര്‍ക്ക് സിനിമ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അസാധുവാക്കിയതായും അവര്‍ വ്യക്തമാക്കി.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍. അതിനുശേഷമായിരിക്കും റിലീസ് എന്നാണ് റിപ്പോര്‍ട്ട്.
Kerala
പാലക്കാട്: മീന്‍പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് കടുക്കാങ്കുന്നം സ്വദേശി കിരൺ രാജ് (33) ആണ് പിടിയിലായത്.
പാലക്കാട് ടൗൺ നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരമാണ് കിരൺരാജ് ചെമ്പൈ സ്മാരക സംഗീത കോളജിലെ വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ചത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിലുള്ള തർക്കത്തിനിടയിൽ കിരൺ വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു.
കിരൺ രാജിനെ ജില്ലാ ആശുപത്രി പരിസരത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. കുത്തേറ്റ ചെമ്പൈ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായ കോഴിക്കോട് സ്വദേശി കൗശിക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
National
ന്യൂഡൽഹി: എട്ടാം ക്ലാസ് പാഠപുസ്തക വിവാദത്തിൽ എൻസിഇആർടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ചു സുപ്രീംകോടതി. പാഠഭാഗത്ത് ‘വിദഗ്ധർ ശരിയായ തിരുത്തലുകൾ’ നടത്തിയെന്നു ചൂണ്ടിക്കാട്ടി എൻസിആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരേയാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്.
കോടതി ഉത്തരവിനുശേഷം ആരാണ് പുസ്തകം മാറ്റിയെഴുതിയതെന്നും അതിനു സ്വീകരിച്ച രീതി എന്തായിരുന്നുവെന്നും ബെഞ്ച് എൻസിഇആർടി ഡയറക്ടറോടു ചോദിച്ചു. എന്നാൽ തങ്ങളുടെ വിദഗ്ധർ ആവശ്യമായ തിരുത്തലുകൾ വരുത്തിയതായി സക്ലാനി വാമൊഴിയായി മറുപടി നൽകി. പാഠപുസ്തക വിവാദത്തിൽ എൻസിഇആർടി ക്ഷമാപണം നടത്തി പ്രസ്താവന പുറപ്പെടുവിച്ചതിനു പിന്നാലെയാണ് സത്യവാങ്മൂലത്തിനെതിരേ സുപ്രീംകോടതിയുടെ വിമർശനം.
തുടർന്ന് തിരുത്തൽ വരുത്തിയ പാഠഭാഗം വിദഗ്ധരുടെ കമ്മിറ്റി അംഗീകരിക്കുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഇതിനായി റിട്ട. ജഡ്ജി, അറിയപ്പെട്ട അക്കാദമിഷ്യൻ, നിയമവിദഗ്ധൻ എന്നിവരടങ്ങിയ സമിതി രൂപവത്കരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എട്ടാം ക്ലാസിലെ നിയമപഠനത്തിന്റെ പാഠ്യപദ്ധതി മാത്രമല്ല, മറ്റു ക്ലാസുകളിലെയും പാഠ്യപദ്ധതി പരിശോധിക്കുന്നതിന് കമ്മിറ്റിക്ക് ദേശീയ ജുഡീഷൽ അക്കാദമിയുമായി സഹകരിക്കാമെന്ന് കോടതി വ്യക്തമാക്കി.
വിവാദ പാഠപുസ്തകം തയാറാക്കിയ പ്രഫ. മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ തുടങ്ങിയവരുമായി പൊതുഫണ്ട് സീകരിക്കുന്ന ഒരു സ്ഥാപനവും സഹകരിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി.
വിവാദ പാഠപുസ്തകം തയാറാക്കിയതിൽ ഇവർക്കു പങ്കുണ്ടെന്ന് എൻസിഇആർടി ഡയറക്ടർ കോടതിയിൽ പറഞ്ഞതിനെത്തുടർന്നാണു നടപടി. ഇതോടൊപ്പം വിവാദ പുസ്തകം നിരോധിച്ചുള്ള ഫെബ്രുവരി 26ലെ ഉത്തരവിനു പിന്നാലെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളെയും വ്യക്തികളെയും കണ്ടെത്താൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കുറ്റക്കാർ രാജ്യത്തിനു പുറത്ത് ഒളിച്ചിരിക്കുകയാണെങ്കിൽപ്പോലും അവരെ വെറുതെ വിടില്ലെന്ന് കോടതി അറിയിച്ചു. ദേശീയ സിലബസ് ആൻഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റിയുടെ (എൻഎസ്ടിസി) ഭരണഘടന സർക്കാർ പുനഃപരിശോധിക്കേണ്ട സമയമാണിതെന്ന് വാദത്തിനിടയിൽ കോടതി പറഞ്ഞു.
എൻസിഇആർടിയുടെ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി, ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സാമൂഹ്യശാസ്ത്ര പുസ്തകം പൂർണമായും നിരോധിച്ച സുപ്രീംകോടതി പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത പകർപ്പുകൾ പിടിച്ചെടുക്കാനും ഡിജിറ്റൽ കോപ്പികൾ പ്രചരിക്കുന്നതു തടയാനും നേരത്തേ ഉത്തരവിട്ടിരുന്നു. ’സമൂഹത്തിൽ ജുഡീഷറിയുടെ പങ്ക്’ എന്ന നാലാം അധ്യായമാണ് വിവാദത്തിനു വഴിവച്ചത്.
Kerala
കോഴിക്കോട്: എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിലെ കലഹം തുടരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കരുതെന്നാവശ്യപ്പെട്ട് എലത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി.
ശശീന്ദ്രൻ സീറ്റിൽ കടിച്ചു തൂങ്ങരുതെന്ന് ബ്ലോക്ക് സെക്രട്ടറി അരവിന്ദൻ കാക്കൂർപറഞ്ഞു. ശശീന്ദ്രൻ ഇനിയും മാറി നിന്നില്ലെങ്കിൽ അത് പാർട്ടിയിലെ യുവജനങ്ങൾക്ക് വലിയ മനോവിഷമമുണ്ടാകുമെന്നും അരവിന്ദൻ കാക്കൂർ കൂട്ടിച്ചേർത്തു.
ശശീന്ദ്രനെ അനുകൂലിച്ച് ചേർന്നത് വിമതയോഗമെന്ന് ജില്ലാ സെക്രട്ടറി യാസിർ കക്കോടിയും പ്രതികരിച്ചു. യോഗത്തിലേക്ക് പ്രധാന ഭാരവാഹികളെപ്പോലും ക്ഷണിച്ചിരുന്നില്ലെന്നും യാസിർ കക്കോടി പറഞ്ഞു.
എൻസിപി എലത്തൂർ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി. വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Kerala
സുല്‍ത്താന്‍ ബത്തേരി: കേരള-തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം. ബോർഡ് നീക്കണമെന്നും ആവശ്യപ്പെട്ടു.
തർക്കത്തെ തുടർന്ന് അതിർത്തിയിൽ കേരള, തമിഴ്നാട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയെ ചൊല്ലി ദീർഘനാളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് താളൂർ.
തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന രണ്ട് ബോർഡുകൾ കേരളത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ നടപടി ഉണ്ടായിരുന്നില്ല.
National
ബംഗുളൂരു: ബംഗുളൂരുവിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. പുനീത് കുമാറിന്റെ ഭാര്യ സുഷമ (35) യാണ് മരിച്ചത്.
പുനീതിന്റെ മാതാവ് കൽപന, സുഷമയുമായി ചെറിയ കാര്യങ്ങളിൽ പോലും തർക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി.
സുഷമ ഭക്ഷണം ഉണ്ടാക്കേണ്ടന്ന് കൽപന നിലപാട് എടുത്തു. ഇതോടെ മുറിയിൽ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
സ്ത്രീധന പീഡനം ആരോപിച്ച് സുഷമയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനീതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന കൽപനയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഐടി കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സുഷമയുടെയും പുനീതിന്റെയും വിവഹം അഞ്ച് വർഷം മുൻപായിരുന്നു. ഇരുവർക്കും നാല് വയസുള്ള ഒരു മകനുണ്ട്.
Kerala
കൊച്ചി: ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെതുടർന്നാണ് സംഭവം. കീഴില്ലം സ്വദേശിനിയായ ബിജിമോൾ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു.
കീഴില്ലത്തെ ഒരു ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. ദമ്പതികൾക്കിടയിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇയാൾ ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവ സമയത്ത് ദമ്പതികളുടെ മകൻ കൂടെ ഉണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കാണുന്നത്. ഉടൻ ഹോട്ടൽ അധികൃതരെ അറിയിക്കുകയും ബിജിമോളെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Kerala
തിരുവനന്തപുരം: കോൺഗ്രസുമായി പരിഭവം തുടർന്ന് ശശി തരൂർ. ഇന്നു നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു.
എന്നാൽ, തരൂർ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ദുബായിയിൽനിന്നു ഇന്നു ഡൽഹിയിൽ തിരിച്ചെത്തുന്ന തരൂരിന്റെ പരിപാടികളിലുള്ളത് ബുധനാഴ്ച പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്.
അതേസമയം, തരൂർ സിപിഎമ്മിനു കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ, തരൂരിന്റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്.
എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്നു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി.
രാഹുൽ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിനു മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിയിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാൽ, അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ ഒരു വയസുകാരിയായ മകളെ കുത്തിക്കൊന്ന് യുവതി. ലാത്തൂർ ജില്ലയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നതിനെ ചൊല്ലിയായിരുന്നു ഭർത്താവുമായി യുവതി വഴക്കുണ്ടായത്. സംഭവത്തിൽ ശ്യാം നഗർ പ്രദേശത്ത് താമസിക്കുന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
34കാരനായ യുവാവ് ദിവസവേതന തൊഴിലാളിയാണ്. തിങ്കളാഴ്ച ജോലിക്ക് ശേഷം വൈകിവന്ന ഭർത്താവുമായി യുവതി വഴക്കുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തികൊണ്ട് ഇവർ മകളുടെ മുഖത്തും വയറിലും നെഞ്ചിലും തലയിലും നിരവധി തവണ കുത്തുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഭർത്താവിന്റെ പരാതി പ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
National
തിരുവനന്തപുരം: കാട്ടാക്കടയിൽ എയർഗണ്ണിൽ നിന്നു യുവാവിനു വെടിയേറ്റു. തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു വെടിയേറ്റത്.
ബന്ധുവും അയൽവാസിയുമായ സജീവനാണ് വാക്കു തർക്കത്തിനിടയിൽ അജിത്തിനെ വെടിവച്ചത്. പരിക്കേറ്റ അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യദിനത്തിലെ വ്യോമാക്രമണത്തിൽ ഇന്ത്യ സന്പൂർണമായി പരാജയപ്പെട്ടെന്ന വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി പൃഥ്വിരാജ് ചവാൻ.
രാഷ്ട്രീയമേഖലയിൽനിന്നുൾപ്പെടെ വ്യാപകവിമർശനം ഉയർന്നെങ്കിലും ക്ഷമ പറയാനുമില്ലെന്നു പൂനയിൽ ഒരു പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം.
കഴിഞ്ഞ ഏപ്രിലിൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിനെത്തുടർന്ന് പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരേ ഇന്ത്യ നടത്തിയ സൈനികനടപടിയെക്കുറിച്ചായിരുന്നു വിവാദപരാമർശം. നിങ്ങൾക്കു വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം.
ആദ്യദിനത്തിൽ അരമണിക്കൂറിനുള്ളിൽ ഇന്ത്യൻ വിമാനങ്ങളെല്ലാം തിരിച്ചിറക്കി. ഒരെണ്ണംപോലും ആക്രമണത്തിനു പോയിട്ടില്ല, അതു ഗ്വാളിയറിൽ നിന്നായാലും ഭട്ടിൻഡയിൽനിന്നായാലും സിർസയിൽനിന്നായാലും-ചവാൻ പറഞ്ഞു.
Business
മുംബൈ: ഇന്ത്യൻ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്കിടയിൽ, തന്ത്രപരമായ നീക്കങ്ങളുമായി സ്പൈസ് ജെറ്റ്. രണ്ട് പുതിയ ബോയിംഗ് 737 വിമാനങ്ങൾ കൂടി സ്പൈസ് ജെറ്റ് ഫ്ളീറ്റിലേക്ക് കൂട്ടിച്ചേർത്തു.
ഡൽഹി-ബാങ്കോക്ക്, അഹമ്മദാബാദ്- ദുബായ്, അഹമ്മദാബാദ്-കോൽക്കത്ത തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് നിലവിൽ ഇവയുടെ സർവീസ്. എല്ലാ റെഗുലേറ്ററി നടപടിക്രമങ്ങളും പൂർത്തിയാക്കയിശേഷം കഴിഞ്ഞ മാസം 26, 29 തീയതികളിലാണ് വിമാനം വാണിജ്യ സർവീസിൽ പ്രവേശിച്ചത്.
ഓപ്പറേഷണൽ തകരാറുകൾ കാരണം ഇൻഡിഗോയോട് 5 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടത്. ഏകദേശം 110 പ്രതിദിന വിമാന സർവീസുകളാണ് മറ്റ് എയർലൈനുകൾക്ക് പുനഃക്രമീകരിക്കാൻ അധികൃതർ നിർദേശിച്ചത്.
ഈ സാഹചര്യത്തിൽ ഈ പുതിയ വിമാനങ്ങൾ കൂട്ടിച്ചേർത്തതിലൂടെ തിരക്കേറിയ സീസണിൽ വർധിച്ചുവരുന്ന യാത്ര ആവശ്യകത നിറവേറ്റാനുംയാത്ര മെച്ചപ്പെടുത്താനും സമയക്രമം കൃത്യതയോടെ പാലിക്കാനും സഹായിക്കുമെന്ന് സ്പൈസ് ജെറ്റ് കരുതുന്നു.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ സ്പൈസ് ജെറ്റ് ഓഹരിയിൽ 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
Kerala
മലപ്പുറം: സാമ്പത്തിക തർക്കത്തെ തുടർന്ന് അനുജനെ ചേട്ടൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ പുലർച്ചെ നാലോടെയായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടയില്‍ ജുനൈദ് അനുജൻ അമീര്‍ സുഹൈലിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
വീടിലെ ഹാളില്‍ വച്ചായിരുന്നു ആക്രണം. കഴുത്തില്‍ കുത്തേറ്റ അമീര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുക്കളയില്‍ കുഴഞ്ഞു വീണ് മരിച്ചു. കൊലപാതകത്തിന് പിന്നാലെ ജുനൈദ് ബൈക്കില്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചോദ്യം ചെയ്തതില്‍ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ജുനൈദ് പോലീസിനോട് സമ്മതിച്ചു.
പല ഇടപാടുകളിലായി അമീര്‍ വലിയ സാമ്പത്തിക ബാധ്യതയിലാണെന്നും ഈ കടത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നുമാണ് ജുനൈദിന്റെ മൊഴി. മരിച്ച അമീര്‍ അവിവാഹിതനാണ്. കൊലപാതകം നടത്തിയ ജുനൈദ് ലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇൻക്വസ്റ്റിനും പോസ്റ്റുമോട്ടത്തിനും ശേഷം അമീറിന്റെ മൃതദേഹം പൂക്കോട്ടൂരില്‍ കബറടക്കി.
Kerala
കോട്ടയം: തിരുവനന്തപുരത്തിന് പിന്നാലെ കോട്ടയത്തും എൻഡിഎയിൽ പൊട്ടിത്തെറി. ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിലെ സീറ്റ് തര്‍ക്കമാണ് കാരണം.
കഴിഞ്ഞതവണ എന്‍ഡിഎ വിജയിച്ച പഞ്ചായത്ത് ആണ് പള്ളിക്കത്തോട്. ബിഡിജെഎസ് മെമ്പറുടെ പിന്‍ബലത്തില്‍ ആയിരുന്നു പഞ്ചായത്ത് ഭരണം. ബിഡിജെഎസിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്തില്‍ നാല് സീറ്റുകളും ബ്ലോക്കിലേക്ക് ഒരു സീറ്റുമാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ സീറ്റുകളിലൊന്നും തങ്ങളോട് ചോദിക്കാതെ ബിജെപി സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചെന്നാണ് ബിഡിജെഎസിന്റെ പരാതി.
ഇത്തവണ പള്ളിക്കത്തോട് പഞ്ചായത്തില്‍ അഞ്ച് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഡിജെഎസ് ആലോചന. സീറ്റ് നല്‍കാത്ത പഞ്ചായത്തുകളില്‍ എല്ലാം ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും ബിഡിജെഎസ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. കോർപറേഷനിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.