x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രിമൂർത്തി തർക്കം: ഹൈക്കമാൻഡ് തീരുമാനം വന്നാൽ എന്തൊക്കെ സംഭവിക്കാം?

അനിൽ മംഗലത്ത്
Published: May 11, 2026 02:32 PM IST | Updated: May 11, 2026 02:32 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ത്രിമൂർത്തി തർക്കം ഒടുവിൽ ഒന്നിലേക്ക് എപ്പോൾ എത്തും എന്ന് പറയാനാകില്ലെങ്കിലും ഹൈക്കമാൻഡിന്‍റെ തീരുമാനം ഉടൻ വന്നേ മതിയാകൂ . ഇല്ലെങ്കിൽ അത് ഉണ്ടാക്കുന്ന പ്രതിച്ഛായ നഷ്ടവും രാഷ്ട്രീയപരമായ ദുഷിപ്പും വലുതായിരിക്കും . ഇപ്പോൾ തന്നെ കുറേശെ ബാധിച്ചു കഴിഞ്ഞു.

എന്നാൽ തീരുമാനം പടിപടിയായി വൈകിപ്പിച്ച് ജനവികാരത്തെ ആറി തണുപ്പിച്ച് തങ്ങളുടെ മുൻ മുൻധാരണ അനുസരിച്ചുള്ള തീരുമാനത്തിലേക്ക് എത്തിക്കാൻ ഒരുതരം കോർപറേറ്റ് സ്ഥാപന ശൈലിയിലുള്ള നടപടി വൈകിപ്പിക്കലും ആകാമിത്. രാഷ്ടീയ വിദഗ്ധർ അങ്ങനെയും ഹൈക്കമാൻഡിന്‍റെ ഈ തണുപ്പൻ സമീപനത്തെ വിലയിരുത്തുന്നുണ്ട്. പൊട്ടിത്തെറി ഒഴിവാക്കാനുള്ള ഘട്ടംഘട്ടമായ നടപ്പാക്കൽ.

സമവായം എങ്ങനെ ?

ഹൈക്കമാൻഡുമായി നടന്ന ചർച്ച കഴിഞ്ഞ് പ്രത്യേകിച്ചും രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ച കഴിഞ്ഞ് മൂന്ന് നേതാക്കളും പരസ്യ ചർച്ചകൾക്കോ കിംവദന്തികൾക്കോ ഫ്ലക്സ് യുദ്ധങ്ങൾക്കോ യാതൊരു താത്പര്യവും പ്രകടിപ്പിക്കുന്നില്ല. ഒരു വാർത്തയും അവരിൽനിന്ന് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നുമില്ല.

എന്നാൽ ശരീരഭാഷ വിശകലനം ചെയ്താൽ മൂന്നുപേരും ഏറെക്കുറെ ഒരു തണുപ്പൻ മട്ടാണ് പ്രകടിപ്പിച്ചു കാണുന്നത്. രമേശ് ചെന്നിത്തല ഇതിൽ നിന്നെല്ലാം തലയൂരി എനിക്കതിൽ വലിയ റോളില്ല എന്ന മട്ടിലേക്ക് ആണോ അദ്ദേഹത്തിന്‍റെ ശരീരഭാഷ എന്ന് സംശയം നമുക്ക് തോന്നാം.

വി.ഡി. സതീശൻ ആകട്ടെ സ്ഥിരമായി ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂർണ മനസോടെയാണ് എന്ന് വിലയിരുത്താൻ വയ്യ. കെ.സി. ആകട്ടെ വലിഞ്ഞുമുറുകിയ മുഖവുമായാണ് മാധ്യമങ്ങളെ പോലും കാണുന്നത്.

മൂന്നു നേതാക്കളെയും ഉൾക്കൊള്ളുന്ന ഒരു സമവായമാണ് ഹൈക്കമാൻഡിന്‍റെ പരിഗണനയിൽ ഉള്ളതെന്നാണ് അവസാനമായി അറിയാൻ കഴിയുന്നത്. അങ്ങനെ വന്നാൽ മുഖ്യമന്ത്രിപദവും മന്ത്രിമാരുടെ എണ്ണവും അവർക്ക് നൽകുന്ന വകുപ്പുകളും എല്ലാം കൃത്യമായി വീതംവച്ച് നൽകുന്ന സ്ഥിതി വരും. അത് സഖ്യകക്ഷികളുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ വകുപ്പ് ചർച്ചകൾക്കു കൂടി കാരണമാകും.

ഉദാഹരണത്തിന് ആദ്യത്തെ രണ്ട് വർഷം രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദവും ആഭ്യന്തര മന്ത്രി പദവിയോടെ വി.ഡി. സതീശന് ഉപമുഖ്യമന്ത്രിപദവും നൽകാം എന്നാൽ പത്ത് മന്ത്രിമാർ ഉണ്ടെങ്കിൽ ആറുപേർ കെ.സി. വേണുഗോപാൽ നിർദേശിക്കുന്നവരോ അദ്ദേഹം നിർദേശിക്കുന്ന വകുപ്പ് ലഭ്യമാകുന്നവരോ ആകാം.

രണ്ടാം ടേമിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് സ്വീകരിച്ചു മന്ത്രിയായി തുടരുമോ എന്ന് ഉറപ്പു പറയാൻ ആകില്ല. കെ.സി മാറി നിൽക്കുമോ എന്നും പറയാനാകില്ല. ഈ രീതിയിൽ വീതം വച്ച് പദവികൾ നൽകിയാൽ അതൊരു സമവായത്തിൽ എത്താൻ വഴിയുണ്ട്.

സതീശൻ ആയാൽ

കേരളത്തിലെ പൊതുവേയുള്ള വികാരവും പ്രത്യേകിച്ചും സഖ്യകക്ഷികളുടെ, മുസ്‌ലിം ജനവിഭാഗത്തെ പ്രതികരിക്കുന്ന മുസ്‌ലിം ലീഗിന്‍റെയും ക്രിസ്ത്യൻ ശാക്തീകരണത്തെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിന്‍റെയും താത്പര്യങ്ങൾ കൂടി പരിഗണിച്ച് പ്രതിപക്ഷ നേതാവു കൂടിയായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ മറ്റു രണ്ടുപേർ എന്തുചെയ്യും?

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി പദം കൊണ്ട് തൃപ്തനാകുമോ അതോ വി.എസ് അച്യുതാനന്ദന്‍റെ കാര്യത്തിൽ സംഭവിച്ചത് പോലെ മുന്നോക്ക വികസന കോർപ്പറേഷനോ, ഭരണ നവീകരണ കമ്മീഷൻ ചെയർമാൻ മറ്റോ ആയി മാറി നിൽക്കുമോ ? കെ.സി വേണുഗോപാൽ കൂടുതൽ മന്ത്രി പദവി എന്ന ഒരുതീർപ്പിലൊതുക്കുമോ എന്ന് പറയാനാകില്ല .

ചെന്നിത്തലയ്ക്ക് ലഭിച്ചാൽ

ഇനി രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ സീനിയോറിറ്റി കൊണ്ട് അദ്ദേഹത്തിന്‍റെ പദവിയെ വി.ഡി. സതീശനും കെ.സി. വേണുഗോപാലും സമ്മതിക്കാൻ വഴിയുണ്ട്. അപ്പോൾ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയോ ധനകാര്യ മന്ത്രിയോ ഉപമന്ത്രിയോ ആയി സതീശൻ തുടരുമോ? അങ്ങനെ വന്നാൽ കെ.സി. വേണുഗോപാലിന്‍റെ റോൾ എന്താണ്? ഭൂരിഭാഗം മന്ത്രി പദവികളിൽ അദ്ദേഹം തൃപ്തനാകുമോ? ഇപ്പോൾ ആർക്കും ഒരു ഉത്തരവും പറയാൻ പറ്റില്ല .

കെ.സി വേണുഗോപാൽ വന്നാൽ

ഹൈക്കമാൻഡിന് ആഭിമുഖമുള്ള കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ മൊത്തം സമവാക്യങ്ങളെ അത് മാറ്റിമറിക്കാൻ ഇടയുണ്ട്. ആദ്യത്തേത് ഒരു എംഎൽഎ രാജിവയ്ക്കേണ്ടി വരും.; ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അതിൽ ജയിച്ചു കയറേണ്ടി വരും. രണ്ടാമതായി സഖ്യകക്ഷികളുടെ നിലപാടുകൾ വലിയ ചർച്ചാവിഷയം ആകും.

ഏറ്റവും പ്രധാനം രമേശ് ചെന്നിത്തലയും സതീശനും എന്തു നിലപാട് എടുക്കും എന്നുള്ളതാണ്. കെ.സി. മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല. എന്നാൽ ഇപ്പോഴത്തെ നിലയിൽ സതീശൻ കെ.സിയുടെ മന്ത്രിസഭയിൽ ചേരാനുള്ള സാധ്യത കുറവാണ്. സമവായം എന്ന നിലയിൽ ആണെങ്കിൽ പോലും ഉപമുഖ്യമന്ത്രി പദവി സ്വീകരിക്കാൻ പോലും സാധ്യത വളരെ കുറവാണ്.

ഇനി രസകരമായ മറ്റു ചില ബദൽ സാധ്യതകളിലേക്ക് പോകാം. മുമ്പൊക്കെ ഹൈക്കമാൻഡിന്‍റെ പ്രിയങ്കരനായ ബദൽ എ.കെ. ആന്‍റണി ആയിരുന്നു. ആരോഗ്യം മോശമായതിനാൽ ഇനി ഒരങ്കത്തിന് ആന്‍റണിക്ക് സാധ്യതയില്ല. രണ്ടുദിവസം മുമ്പ് കൊടിക്കുന്നിൽ സുരേഷ് എംപി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വസതിയിൽ പോയി കണ്ട് ചർച്ച നടത്തിയത് ഇവിടെ ഓർക്കണം.

ഇനി കൊടിക്കുന്നിൽ എന്ന ബദലിലേക്ക് ഹൈക്കമാൻഡ് പോയാൽ അതിൽ അത്ഭുതപ്പെടുക തന്നെ വേണം. കൊടിക്കുന്നിലിന്‍റെ പിന്നിൽ സാമുദായിക സമവാക്യങ്ങളുടെ ശക്തി കുറവാണെങ്കിലും കോൺഗ്രസിന് ഒരു പട്ടികജാതി മുഖ്യമന്ത്രി എന്ന പ്രതിച്ഛായ നേടാനാകും. (ഈ സാധ്യത അഞ്ചു ശതമാനത്തിനടുത്തേയുള്ളൂ).

ഇനി അതുമല്ല, ശശി തരൂരിനെ രംഗത്തിറക്കിയാൽ അല്ലെങ്കിൽ രംഗത്തിറക്കുമെന്ന് ഹൈക്കമാൻഡ് സൂചിപ്പിച്ചാൽ അത് കേരളത്തിലെ ഇന്നത്തെ ത്രിമൂർത്തികളുടെ ഇടയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കാരണം ശശി തരൂർ മുഖ്യമന്ത്രി പദത്തിലേക്ക് വന്നാൽ എല്ലാവിധ സമവാക്യങ്ങളും മാറ്റപ്പെടാം.

ഇനി ഇതൊന്നുമല്ല തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രാഹുൽ ഗാന്ധി പറഞ്ഞ കേരളത്തിന് ആവശ്യം ഒരു വനിതാ മുഖ്യമന്ത്രി എന്ന ചർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ആരാകും ? അങ്ങനെ ഒരു മുഖ്യമന്ത്രി സാധ്യതയുള്ള വനിതാ നേതാവ് കേരളത്തിൽ ഉണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം ഇല്ല എന്നേ പറയാനാകൂ.

മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ മുഖ്യമന്ത്രിപദ പ്രഖ്യാപനത്തോടെ എന്തെങ്കിലും രാഷ്ട്രീയ അട്ടിമറിയോ പൊട്ടിത്തെറിയോ പാർട്ടി മാറലോ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ് പ്രത്യേകിച്ച് കോൺഗ്രസ് ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ . ഈ മൂന്നു നേതാക്കൾ നിന്നും അത്തരമൊരു നീക്കങ്ങൾ ആരും പ്രതീക്ഷിക്കുന്നുമില്ല .

ചുരുക്കത്തിൽ പലവിധക്കാരായ, പ്രഗത്ഭരായ രാഷ്ട്രീയ ചൂത് കളിക്കാർ ചുറ്റും കൂടി നിൽക്കുന്ന ഒരു ചതുരംഗപലകയാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം. ആ മൂന്നു കളിക്കാരിൽ ഒരാൾ പോലും ഒരടി പോലും പിന്നോട്ട് വച്ചിട്ടില്ല. കളത്തിലേക്ക് രാജാവിനെ എങ്ങനെ, എപ്പോൾ ഇറക്കി കളിക്കണം എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കാത്തിരിക്കാം.

Tags : Chief Minister dispute high command

Recent News

Corehub Up