National
ഭുവനേശ്വർ: ഒഡീഷയില്‍ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വിവാദംസൃഷ്ടിച്ച ജീതു മുണ്ട ഒടുവിൽ എല്ലാവരോടും ക്ഷമിച്ചു.
ജീവനക്കാർ മോശമായി പെരുമാറിയെങ്കിലും ഒരാൾക്കെതിരേയും നടപടി വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സഹോദരി കൽറ മുണ്ടയുടെ പേരിൽ നിക്ഷേപിച്ച തുക ബാങ്കുകാർ വീട്ടിൽ എത്തിച്ചുതന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ ഒരുതരത്തിലുള്ള ഖേദമില്ലെന്നും വ്യക്തമാക്കി.
അസ്ഥികൂടവുമായി പോയതുകൊണ്ടുമാത്രമാണ് ബാങ്കിൽ നിന്ന് പണം ലഭിച്ചതെന്നും 50 കാരനായ ജീതു മുണ്ട പറഞ്ഞു.സഹോദരിയുടെ പേരിൽ ഒഡിഷ ഗ്രാമീൺ ബാങ്കിലെ മാലിപോസി ശാഖയിലുള്ള തുക പിൻവലിക്കാൻ എത്തിയപ്പോൾ ജീവനക്കാർ തടസവാദം ഉന്നയിച്ചതാണ് അസ്ഥികൂടവിവാദത്തിൽ കലാശിച്ചത്.
സഹോദരി മരിച്ചുവെന്നതിനു തെളിവുവേണമെന്ന് ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ ജീതു മുണ്ട അസ്ഥികൂടം തോണ്ടിയെടുത്ത് ബാങ്കിലെത്തുകയായിരുന്നു. അവിവാഹിതനായ ജീതു, വിധവയായ സഹോദരിക്കൊപ്പമാണു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം സഹോദരി മരിച്ചു.
സഹോദരി മരിച്ചുവെന്ന് നിരവധി തവണ പറഞ്ഞിട്ടും ബാങ്ക് ജീവനക്കാര്‍ അത് കേള്‍ക്കാന്‍ തയാറായില്ലെന്നും പണം വേണമെങ്കില്‍ അക്കൗണ്ട് ഉടമ നേരിട്ടുവരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതെന്നുമാണ് ജീതു മുണ്ട പറഞ്ഞത്. അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വന്നതോടെ സംസ്ഥാനസർക്കാർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
International
എൻജാൻമിന: മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിൽ കിണറിനെച്ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 42 പേർ കൊല്ലപ്പെട്ടു.
കിഴക്കൻ ചാഡിലെ വാഡി ഫിറ പ്രവിശ്യയിലെ ഇഗോട്ടയിലായിരുന്നു സംഭവം. സുഡാന്റെ അതിർത്തി പ്രദേശമായ ഇഗോട്ടയിൽ ശനിയാഴ്ചയാണ് സംഘർഷമുണ്ടായത്.
42 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും സൈന്യം ഇടപെടുകയും ചെയ്തതായി ഉപപ്രധാനമന്ത്രി ലിമാനെ മഹാമത് പറഞ്ഞു. രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള ആണവ തർക്കത്തിൽ വലിയൊരു ഒത്തുതീർപ്പിന് സാധ്യത തെളിയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് മാസം മുൻപ് വരെ വിസമ്മതിച്ചിരുന്ന പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ ടെഹ്റാൻ ഇപ്പോൾ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ഉറപ്പുനൽകിയതായും ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ കൈമാറാൻ ധാരണയായതായും വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇത്തരമൊരു നിലപാട് മാറ്റത്തിന് ഇറാൻ നിർബന്ധിതമായതെന്ന് ട്രംപ് സൂചിപ്പിച്ചു. നിലവിൽ ചർച്ചകൾ വളരെ ശുഭകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇറാൻ ഒരു ആണവായുധം പോലും കൈവശം വയ്ക്കില്ലെന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും അതിശക്തമായ ഉറപ്പാണ് അവർ നൽകിയിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഹൈദർപൂർ നഹറിന്‍ സമീപമാണ് സംഭവം. നിതേഷ്(20) എന്നയാളാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കരൺ (18), മോണ്ടി (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവർ ചേർന്നാണ് നിതേഷിനെ കൊലപ്പെടുത്തിയത്.
കുത്തേറ്റ് ഗുരുതര പരിക്കേറ്റ നിതേഷിനെ പോലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരണംസംഭവിച്ചു. നിതേഷിന് 10 തവണ കുത്തേറ്റതായി അമ്മ പറഞ്ഞു. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
Kerala
മണര്‍കാട്: സിസി ടിവി കാമറ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ മരിച്ചു. കുഴിപ്പുരയിടം കുന്നുംപുറത്ത് മാളിയേക്കല്‍ ശാന്തകുമാരി(65)യാണു മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ശാന്തകുമാരിയുടെ അയൽവാസിയായ കുഞ്ഞുമോളുടെ വീട്ടില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതിനെ ശാന്തകുമാരിയും കുടുംബവും ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ശാന്തകുമാരിയും മകള്‍ അനശ്വരയും കൊച്ചുമക്കളും സംഭവസ്ഥലത്തെത്തി. കുഞ്ഞുമോളും മകളുടെ ഭര്‍ത്താവായ എബിയുമായി രൂക്ഷമായ വാക്കുതര്‍ക്കം നടന്നു.
തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണു മരണത്തില്‍ കലാശിച്ചത്. തലക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
National
അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഢിയുടെ മക്കൾ തമ്മിലുള്ള സ്വത്തുതർക്കം രൂക്ഷമാകുന്നു.
മുൻ മുഖ്യമന്ത്രികൂടിയായ വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡിയും സഹോദരി ശർമ്മിളയുമായുള്ള തർക്കത്തിൽ മകൾക്ക് അനുകൂല നിലപാടുമായി അമ്മ വിജയമ്മയും എത്തിയതോടെ കലഹം കൂടുതൽ സങ്കീർണമായി.
ജഗൻ സഹോദരിയോട് നീതി കാട്ടിയില്ലെന്ന് വിജയമ്മ പറഞ്ഞു. നോട്ടറി സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയും അവർ പുറത്തിറക്കി.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സംബന്ധിച്ച് ജഗനും ശർമ്മിളയും തമ്മിലുള്ള തർക്കം ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
ഇതിനിടെയാണ് വിജയമ്മ മകൾക്ക് അനൂകൂല നിലപാട് സ്വീകരിച്ചത്. അതേസമയം, ജഗനെതിരേ അമ്മ നടത്തിയ പരാമർശങ്ങൾ വേദനാജനകമാണെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
National
ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള അവസാനചിത്രം ജനനായകന് റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കമാണ് റിലീസ് വൈകാന്‍ കാരണം.
ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പുനഃപരിശോധനയ്ക്കായി സിനിമ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടതായി സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഇതോടെ റിലീസുമായി ബന്ധപ്പെട്ടു വലിയ ആശയക്കുഴപ്പമാണു ഉടലെടുത്തിരിക്കുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണു ചിത്രത്തിനു തിരിച്ചടിയായത്. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പച്ചക്കൊടി ലഭിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.
ഇതിനിടെ, റിലീസ് വൈകുന്നതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണെന്ന് വിജയ് പരോക്ഷമായി ആരോപിച്ചു.
ജനുവരി ഒമ്പതിനു നിശ്ചയിച്ചിരുന്ന റിലീസ് പലതവണ മാറ്റിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് മുന്‍പ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ സാധ്യതയില്ലെന്ന് വിദേശ വിതരണക്കാരായ യോര്‍ക്ക് സിനിമ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അസാധുവാക്കിയതായും അവര്‍ വ്യക്തമാക്കി.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍. അതിനുശേഷമായിരിക്കും റിലീസ് എന്നാണ് റിപ്പോര്‍ട്ട്.
Kerala
പാലക്കാട്: മീന്‍പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് കടുക്കാങ്കുന്നം സ്വദേശി കിരൺ രാജ് (33) ആണ് പിടിയിലായത്.
പാലക്കാട് ടൗൺ നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരമാണ് കിരൺരാജ് ചെമ്പൈ സ്മാരക സംഗീത കോളജിലെ വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ചത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിലുള്ള തർക്കത്തിനിടയിൽ കിരൺ വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു.
കിരൺ രാജിനെ ജില്ലാ ആശുപത്രി പരിസരത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. കുത്തേറ്റ ചെമ്പൈ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായ കോഴിക്കോട് സ്വദേശി കൗശിക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
National
ന്യൂഡൽഹി: എട്ടാം ക്ലാസ് പാഠപുസ്തക വിവാദത്തിൽ എൻസിഇആർടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ചു സുപ്രീംകോടതി. പാഠഭാഗത്ത് ‘വിദഗ്ധർ ശരിയായ തിരുത്തലുകൾ’ നടത്തിയെന്നു ചൂണ്ടിക്കാട്ടി എൻസിആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരേയാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്.
കോടതി ഉത്തരവിനുശേഷം ആരാണ് പുസ്തകം മാറ്റിയെഴുതിയതെന്നും അതിനു സ്വീകരിച്ച രീതി എന്തായിരുന്നുവെന്നും ബെഞ്ച് എൻസിഇആർടി ഡയറക്ടറോടു ചോദിച്ചു. എന്നാൽ തങ്ങളുടെ വിദഗ്ധർ ആവശ്യമായ തിരുത്തലുകൾ വരുത്തിയതായി സക്ലാനി വാമൊഴിയായി മറുപടി നൽകി. പാഠപുസ്തക വിവാദത്തിൽ എൻസിഇആർടി ക്ഷമാപണം നടത്തി പ്രസ്താവന പുറപ്പെടുവിച്ചതിനു പിന്നാലെയാണ് സത്യവാങ്മൂലത്തിനെതിരേ സുപ്രീംകോടതിയുടെ വിമർശനം.
തുടർന്ന് തിരുത്തൽ വരുത്തിയ പാഠഭാഗം വിദഗ്ധരുടെ കമ്മിറ്റി അംഗീകരിക്കുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഇതിനായി റിട്ട. ജഡ്ജി, അറിയപ്പെട്ട അക്കാദമിഷ്യൻ, നിയമവിദഗ്ധൻ എന്നിവരടങ്ങിയ സമിതി രൂപവത്കരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എട്ടാം ക്ലാസിലെ നിയമപഠനത്തിന്റെ പാഠ്യപദ്ധതി മാത്രമല്ല, മറ്റു ക്ലാസുകളിലെയും പാഠ്യപദ്ധതി പരിശോധിക്കുന്നതിന് കമ്മിറ്റിക്ക് ദേശീയ ജുഡീഷൽ അക്കാദമിയുമായി സഹകരിക്കാമെന്ന് കോടതി വ്യക്തമാക്കി.
വിവാദ പാഠപുസ്തകം തയാറാക്കിയ പ്രഫ. മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ തുടങ്ങിയവരുമായി പൊതുഫണ്ട് സീകരിക്കുന്ന ഒരു സ്ഥാപനവും സഹകരിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി.
വിവാദ പാഠപുസ്തകം തയാറാക്കിയതിൽ ഇവർക്കു പങ്കുണ്ടെന്ന് എൻസിഇആർടി ഡയറക്ടർ കോടതിയിൽ പറഞ്ഞതിനെത്തുടർന്നാണു നടപടി. ഇതോടൊപ്പം വിവാദ പുസ്തകം നിരോധിച്ചുള്ള ഫെബ്രുവരി 26ലെ ഉത്തരവിനു പിന്നാലെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളെയും വ്യക്തികളെയും കണ്ടെത്താൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കുറ്റക്കാർ രാജ്യത്തിനു പുറത്ത് ഒളിച്ചിരിക്കുകയാണെങ്കിൽപ്പോലും അവരെ വെറുതെ വിടില്ലെന്ന് കോടതി അറിയിച്ചു. ദേശീയ സിലബസ് ആൻഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റിയുടെ (എൻഎസ്ടിസി) ഭരണഘടന സർക്കാർ പുനഃപരിശോധിക്കേണ്ട സമയമാണിതെന്ന് വാദത്തിനിടയിൽ കോടതി പറഞ്ഞു.
എൻസിഇആർടിയുടെ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി, ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സാമൂഹ്യശാസ്ത്ര പുസ്തകം പൂർണമായും നിരോധിച്ച സുപ്രീംകോടതി പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത പകർപ്പുകൾ പിടിച്ചെടുക്കാനും ഡിജിറ്റൽ കോപ്പികൾ പ്രചരിക്കുന്നതു തടയാനും നേരത്തേ ഉത്തരവിട്ടിരുന്നു. ’സമൂഹത്തിൽ ജുഡീഷറിയുടെ പങ്ക്’ എന്ന നാലാം അധ്യായമാണ് വിവാദത്തിനു വഴിവച്ചത്.
Kerala
കോഴിക്കോട്: എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിലെ കലഹം തുടരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കരുതെന്നാവശ്യപ്പെട്ട് എലത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി.
ശശീന്ദ്രൻ സീറ്റിൽ കടിച്ചു തൂങ്ങരുതെന്ന് ബ്ലോക്ക് സെക്രട്ടറി അരവിന്ദൻ കാക്കൂർപറഞ്ഞു. ശശീന്ദ്രൻ ഇനിയും മാറി നിന്നില്ലെങ്കിൽ അത് പാർട്ടിയിലെ യുവജനങ്ങൾക്ക് വലിയ മനോവിഷമമുണ്ടാകുമെന്നും അരവിന്ദൻ കാക്കൂർ കൂട്ടിച്ചേർത്തു.
ശശീന്ദ്രനെ അനുകൂലിച്ച് ചേർന്നത് വിമതയോഗമെന്ന് ജില്ലാ സെക്രട്ടറി യാസിർ കക്കോടിയും പ്രതികരിച്ചു. യോഗത്തിലേക്ക് പ്രധാന ഭാരവാഹികളെപ്പോലും ക്ഷണിച്ചിരുന്നില്ലെന്നും യാസിർ കക്കോടി പറഞ്ഞു.
എൻസിപി എലത്തൂർ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി. വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Kerala
സുല്‍ത്താന്‍ ബത്തേരി: കേരള-തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം. ബോർഡ് നീക്കണമെന്നും ആവശ്യപ്പെട്ടു.
തർക്കത്തെ തുടർന്ന് അതിർത്തിയിൽ കേരള, തമിഴ്നാട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയെ ചൊല്ലി ദീർഘനാളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് താളൂർ.
തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന രണ്ട് ബോർഡുകൾ കേരളത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ നടപടി ഉണ്ടായിരുന്നില്ല.
National
ബംഗുളൂരു: ബംഗുളൂരുവിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. പുനീത് കുമാറിന്റെ ഭാര്യ സുഷമ (35) യാണ് മരിച്ചത്.
പുനീതിന്റെ മാതാവ് കൽപന, സുഷമയുമായി ചെറിയ കാര്യങ്ങളിൽ പോലും തർക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി.
സുഷമ ഭക്ഷണം ഉണ്ടാക്കേണ്ടന്ന് കൽപന നിലപാട് എടുത്തു. ഇതോടെ മുറിയിൽ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
സ്ത്രീധന പീഡനം ആരോപിച്ച് സുഷമയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനീതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന കൽപനയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഐടി കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സുഷമയുടെയും പുനീതിന്റെയും വിവഹം അഞ്ച് വർഷം മുൻപായിരുന്നു. ഇരുവർക്കും നാല് വയസുള്ള ഒരു മകനുണ്ട്.
Kerala
കൊച്ചി: ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെതുടർന്നാണ് സംഭവം. കീഴില്ലം സ്വദേശിനിയായ ബിജിമോൾ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു.
കീഴില്ലത്തെ ഒരു ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. ദമ്പതികൾക്കിടയിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇയാൾ ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവ സമയത്ത് ദമ്പതികളുടെ മകൻ കൂടെ ഉണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കാണുന്നത്. ഉടൻ ഹോട്ടൽ അധികൃതരെ അറിയിക്കുകയും ബിജിമോളെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Kerala
തിരുവനന്തപുരം: കോൺഗ്രസുമായി പരിഭവം തുടർന്ന് ശശി തരൂർ. ഇന്നു നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു.
എന്നാൽ, തരൂർ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ദുബായിയിൽനിന്നു ഇന്നു ഡൽഹിയിൽ തിരിച്ചെത്തുന്ന തരൂരിന്റെ പരിപാടികളിലുള്ളത് ബുധനാഴ്ച പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്.
അതേസമയം, തരൂർ സിപിഎമ്മിനു കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ, തരൂരിന്റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്.
എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്നു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി.
രാഹുൽ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിനു മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിയിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാൽ, അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ ഒരു വയസുകാരിയായ മകളെ കുത്തിക്കൊന്ന് യുവതി. ലാത്തൂർ ജില്ലയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നതിനെ ചൊല്ലിയായിരുന്നു ഭർത്താവുമായി യുവതി വഴക്കുണ്ടായത്. സംഭവത്തിൽ ശ്യാം നഗർ പ്രദേശത്ത് താമസിക്കുന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
34കാരനായ യുവാവ് ദിവസവേതന തൊഴിലാളിയാണ്. തിങ്കളാഴ്ച ജോലിക്ക് ശേഷം വൈകിവന്ന ഭർത്താവുമായി യുവതി വഴക്കുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തികൊണ്ട് ഇവർ മകളുടെ മുഖത്തും വയറിലും നെഞ്ചിലും തലയിലും നിരവധി തവണ കുത്തുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഭർത്താവിന്റെ പരാതി പ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
National
തിരുവനന്തപുരം: കാട്ടാക്കടയിൽ എയർഗണ്ണിൽ നിന്നു യുവാവിനു വെടിയേറ്റു. തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു വെടിയേറ്റത്.
ബന്ധുവും അയൽവാസിയുമായ സജീവനാണ് വാക്കു തർക്കത്തിനിടയിൽ അജിത്തിനെ വെടിവച്ചത്. പരിക്കേറ്റ അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യദിനത്തിലെ വ്യോമാക്രമണത്തിൽ ഇന്ത്യ സന്പൂർണമായി പരാജയപ്പെട്ടെന്ന വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി പൃഥ്വിരാജ് ചവാൻ.
രാഷ്ട്രീയമേഖലയിൽനിന്നുൾപ്പെടെ വ്യാപകവിമർശനം ഉയർന്നെങ്കിലും ക്ഷമ പറയാനുമില്ലെന്നു പൂനയിൽ ഒരു പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം.
കഴിഞ്ഞ ഏപ്രിലിൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിനെത്തുടർന്ന് പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരേ ഇന്ത്യ നടത്തിയ സൈനികനടപടിയെക്കുറിച്ചായിരുന്നു വിവാദപരാമർശം. നിങ്ങൾക്കു വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം.
ആദ്യദിനത്തിൽ അരമണിക്കൂറിനുള്ളിൽ ഇന്ത്യൻ വിമാനങ്ങളെല്ലാം തിരിച്ചിറക്കി. ഒരെണ്ണംപോലും ആക്രമണത്തിനു പോയിട്ടില്ല, അതു ഗ്വാളിയറിൽ നിന്നായാലും ഭട്ടിൻഡയിൽനിന്നായാലും സിർസയിൽനിന്നായാലും-ചവാൻ പറഞ്ഞു.
Business
മുംബൈ: ഇന്ത്യൻ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്കിടയിൽ, തന്ത്രപരമായ നീക്കങ്ങളുമായി സ്പൈസ് ജെറ്റ്. രണ്ട് പുതിയ ബോയിംഗ് 737 വിമാനങ്ങൾ കൂടി സ്പൈസ് ജെറ്റ് ഫ്ളീറ്റിലേക്ക് കൂട്ടിച്ചേർത്തു.
ഡൽഹി-ബാങ്കോക്ക്, അഹമ്മദാബാദ്- ദുബായ്, അഹമ്മദാബാദ്-കോൽക്കത്ത തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് നിലവിൽ ഇവയുടെ സർവീസ്. എല്ലാ റെഗുലേറ്ററി നടപടിക്രമങ്ങളും പൂർത്തിയാക്കയിശേഷം കഴിഞ്ഞ മാസം 26, 29 തീയതികളിലാണ് വിമാനം വാണിജ്യ സർവീസിൽ പ്രവേശിച്ചത്.
ഓപ്പറേഷണൽ തകരാറുകൾ കാരണം ഇൻഡിഗോയോട് 5 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടത്. ഏകദേശം 110 പ്രതിദിന വിമാന സർവീസുകളാണ് മറ്റ് എയർലൈനുകൾക്ക് പുനഃക്രമീകരിക്കാൻ അധികൃതർ നിർദേശിച്ചത്.
ഈ സാഹചര്യത്തിൽ ഈ പുതിയ വിമാനങ്ങൾ കൂട്ടിച്ചേർത്തതിലൂടെ തിരക്കേറിയ സീസണിൽ വർധിച്ചുവരുന്ന യാത്ര ആവശ്യകത നിറവേറ്റാനുംയാത്ര മെച്ചപ്പെടുത്താനും സമയക്രമം കൃത്യതയോടെ പാലിക്കാനും സഹായിക്കുമെന്ന് സ്പൈസ് ജെറ്റ് കരുതുന്നു.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ സ്പൈസ് ജെറ്റ് ഓഹരിയിൽ 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
Kerala
മലപ്പുറം: സാമ്പത്തിക തർക്കത്തെ തുടർന്ന് അനുജനെ ചേട്ടൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ പുലർച്ചെ നാലോടെയായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടയില്‍ ജുനൈദ് അനുജൻ അമീര്‍ സുഹൈലിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
വീടിലെ ഹാളില്‍ വച്ചായിരുന്നു ആക്രണം. കഴുത്തില്‍ കുത്തേറ്റ അമീര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുക്കളയില്‍ കുഴഞ്ഞു വീണ് മരിച്ചു. കൊലപാതകത്തിന് പിന്നാലെ ജുനൈദ് ബൈക്കില്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചോദ്യം ചെയ്തതില്‍ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ജുനൈദ് പോലീസിനോട് സമ്മതിച്ചു.
പല ഇടപാടുകളിലായി അമീര്‍ വലിയ സാമ്പത്തിക ബാധ്യതയിലാണെന്നും ഈ കടത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നുമാണ് ജുനൈദിന്റെ മൊഴി. മരിച്ച അമീര്‍ അവിവാഹിതനാണ്. കൊലപാതകം നടത്തിയ ജുനൈദ് ലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇൻക്വസ്റ്റിനും പോസ്റ്റുമോട്ടത്തിനും ശേഷം അമീറിന്റെ മൃതദേഹം പൂക്കോട്ടൂരില്‍ കബറടക്കി.
Kerala
കോട്ടയം: തിരുവനന്തപുരത്തിന് പിന്നാലെ കോട്ടയത്തും എൻഡിഎയിൽ പൊട്ടിത്തെറി. ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിലെ സീറ്റ് തര്‍ക്കമാണ് കാരണം.
കഴിഞ്ഞതവണ എന്‍ഡിഎ വിജയിച്ച പഞ്ചായത്ത് ആണ് പള്ളിക്കത്തോട്. ബിഡിജെഎസ് മെമ്പറുടെ പിന്‍ബലത്തില്‍ ആയിരുന്നു പഞ്ചായത്ത് ഭരണം. ബിഡിജെഎസിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്തില്‍ നാല് സീറ്റുകളും ബ്ലോക്കിലേക്ക് ഒരു സീറ്റുമാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ സീറ്റുകളിലൊന്നും തങ്ങളോട് ചോദിക്കാതെ ബിജെപി സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചെന്നാണ് ബിഡിജെഎസിന്റെ പരാതി.
ഇത്തവണ പള്ളിക്കത്തോട് പഞ്ചായത്തില്‍ അഞ്ച് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഡിജെഎസ് ആലോചന. സീറ്റ് നല്‍കാത്ത പഞ്ചായത്തുകളില്‍ എല്ലാം ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും ബിഡിജെഎസ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. കോർപറേഷനിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.