നെന്മാറ: കടുത്ത വേനലും കാലവർഷത്തിന്റെ ദുർബലമായ തുടക്കവും കാരണം റബർ ടാപ്പിംഗ് മൂന്നുമാസത്തോളമായി നിലച്ചതോടെ ടാപ്പിംഗ് തൊഴിലാളികളും റബർകർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ചൂട് കനത്തതിനെ തുടർന്ന് നിർത്തിവച്ച ടാപ്പിംഗ് ഇതുവരെ പുനരാരംഭിക്കാൻ കഴിയാത്ത സാഹചര്യം മേഖലയിലാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സാധാരണയായി വേനൽക്കാലം അവസാനിച്ച് മഴ ലഭിച്ചു തുടങ്ങുന്നതോടെ റബർമരങ്ങളിൽ മഴമറ സ്ഥാപിച്ച് ടാപ്പിംഗ് പുനരാരംഭിക്കാറുണ്ട്.
എന്നാൽ ഈ വർഷം വേനൽമഴ ദുർബലമായതും കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി കാര്യമായ മഴ ലഭിക്കാത്തതുമൂലം മഴമറ സ്ഥാപിക്കുന്ന ജോലികൾ പോലും ആരംഭിക്കാനായിട്ടില്ല. ഇതോടെ തൊഴിലാളികൾക്ക് തൊഴിലും തോട്ടം ഉടമകൾക്ക് വരുമാനവും ഒരുപോലെ നഷ്ടപ്പെടുകയാണ്. മഴ ലഭിക്കാത്തതിനാൽ രാസവള പ്രയോഗവും തടസപ്പെട്ടിരിക്കുകയാണ്. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും മരങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി ഈ സമയത്ത് നടത്തേണ്ടിരുന്ന വളപ്രയോഗം വൈകുന്നത് ഭാവിയിലെ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കർഷകർക്കുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം റബർ മേഖലയെ ഗുരുതരമായി ബാധിക്കുന്നതിന്റെ തെളിവാണ് നിലവിലെ സാഹചര്യമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. ടാപ്പിംഗ് തൊഴിലാളികളുടെ കുടുംബങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുകയാണ്. സ്കൂൾ തുറക്കുന്ന സാഹചരയത്തിൽ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ കണ്ടെത്താൻ പോലും പല കുടുംബങ്ങളും പ്രയാസപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ റബർ ബോർഡിന്റെയോ സർക്കാരിന്റെയോ നേതൃത്വത്തിൽ പ്രത്യേക ധനസഹായമോ ക്ഷേമപദ്ധതികളോ നടപ്പാക്കണമെന്നു തൊഴിലാളികൾ ആവശ്യപ്പെടുന്നു. തൊഴിൽ നഷ്ടം നേരിടുന്ന ടാപ്പിംഗ് തൊഴിലാളികൾക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Tags : nattu vishesham Workers and plantation dispute