മറിയം പൈലി
കൊച്ചി: മെഴുകുതിരി കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരിയായ വയോധിക മരിച്ചു. എറണാകുളം എളമക്കര വായനശാല ജംഗ്ഷൻ താന്നിക്കല്‍ മാക്കാപറമ്പില്‍ മറിയം പൈലി (ചിന്ന-71) ആണ് മരിച്ചത്. സംസ്കാരം നടത്തി. അവിവാഹിതയാണ്.
കഴിഞ്ഞ 13ന് രാത്രി 8.30നാണ് മറിയത്തിന് പൊള്ളലേറ്റത്. പവർകട്ട് സമയത്ത് മെഴുകുതിരി കത്തിച്ചപ്പോൾ ധരിച്ചിരുന്ന നൈറ്റിയിൽ തീപിടിക്കുകയായിരുന്നു. ഇവരുടെ വലത് കൈക്കും കാലിനും സ്വാധീനക്കുറവുണ്ട്. വലതു കൈയിൽ മെഴുകുതിരി പിടിച്ചാണ് കത്തിച്ചത്. ഇതിനിടെ കത്തിയ മെഴുതിരി ശരീരത്തിലേക്ക് വീണ് തീപിടിച്ചതാകാണെന്നാണ് പ്രാഥമിക വിവരം.
ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തി ഉടൻ മറിയത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയ്ക്ക് കീഴോട്ട് ഗുരുതരമായി പൊള്ളലേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. അവിവാഹിതയായ മറിയം തനിച്ചായിരുന്നു താമസിച്ചിരുന്നത്. രണ്ടാഴ്ച കൂടുമ്പോൾ വൈപ്പിനിൽ താമസിക്കുന്ന സഹോദരി വന്ന് കുറച്ചുദിവസം കൂടെ നിൽക്കും. എളമക്കര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Tags : Nattuvishesham District News