മരിച്ച ഫൈസൽ
തിരൂരങ്ങാടി: തര്‍ക്കത്തെ തുടര്‍ന്ന് റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു.
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ കുന്നത്ത്പറമ്പ് സ്വദേശി പരേതനായ വടക്കേ പുറത്ത് അബ്ദുള്‍ ഖാദറിന്റെ മകന്‍ ഫൈസല്‍ (52) ആണ് മരിച്ചത്.
സംഭവത്തില്‍ കുന്നത്ത്പറമ്പ് സ്വദേശിയായ മാളിയേക്കല്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 9.45 ന് കുന്നത്ത് പറമ്പില്‍ വച്ചാണ് സംഭവം. കടയില്‍ കോഴിമുട്ട വാങ്ങാനെത്തിയ ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഫൈസല്‍, ലത്തീഫിനെ മുട്ട കൊണ്ട്
എറിഞ്ഞു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ലത്തീഫ് ഫൈസലിനെ പിടിച്ചുതള്ളി. റോഡില്‍ തലയിടിച്ച് വീണ ഫൈസല്‍ ഗുരുതര പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.
വധശ്രമ കേസില്‍ റിമാന്‍ഡിലായ ലത്തീഫിനെതിരെ തിരൂരങ്ങാടി പോലീസ് കൊലപാതക കുറ്റം ചുമത്തി. മരിച്ച ഫൈസലിന് ഭാര്യയും രണ്ടു മക്കളുണ്ട്.