National
ബംഗുളൂരു: മദ്യപിക്കുന്നതിനിടെ സിഗരറ്റ് ലൈറ്ററിനെച്ചെല്ലിയുള്ള തർകത്തിനിടയിൽ സുഹൃത്തിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഐടി ജീവനക്കാരനായ ഉഡുപ്പി സ്വദേശി റോഷൻ ഹെഗ്ഡെ (35) യാണ് സുഹൃത്ത് പ്രാശാന്തി (33) നെ കൊലപ്പെടുത്തിയത്.
ക്രിക്കറ്റ് കളി കഴിഞ്ഞ് മൈതാനത്തിരുന്ന് മദ്യപിച്ചുകൊണ്ടിരുക്കെ ഇരുവരും തമ്മിൽ സിഗരറ്റ് ലൈറ്ററിനെച്ചെല്ലി തർകമുണ്ടാവുകയും തുടർന്ന് പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇതിനിടെ നാവിന് പരിക്കേറ്റ റോഷൻ ഉടൻ തന്നെ അവിടെ നിന്നു കാറിൽ പോകാൻ ശ്രമിച്ചുവെങ്കിലും പ്രശാന്ത്, റോഷന്റെ കാറിന്റെ ഫൂട്റെസ്റ്റിൽ കയറി നിൽക്കുകയായിരുന്നു.
തുടർന്ന് റോഷൻ, കാറിന്റെ വേഗത കൂട്ടുകയും കാർ വഴിയരികിൽ നിന്ന മരത്തിലും മതിലിലും ഇടിച്ചു കയറുകയും ചെയ്തു. തലയ്ക്കും നെഞ്ചിലും ഗുരുതരമായ പരിക്കേറ്റ പ്രശാന്ത് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
റോഷനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയും സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റോഷന്റെ കാർ പോലീസ് പിടിച്ചെടുത്തു.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ബിജെപി-കോണ്ഗ്രസ് പോരിനിടയാക്കി. പ്രതിഷേധത്തെ ശക്തമായ രീതിയിൽ ബിജെപി അപലപിച്ചു. ഇന്ത്യയുടെ വളർച്ച കണ്ടുള്ള അസൂയ നിമിത്തമാണ് കോണ്ഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ബിജെപി വക്താവ് നളിൻ കോലി ആരോപിച്ചു.
കോണ്ഗ്രസിനെ സംബന്ധിച്ചിടത്തോളം എഐ എന്നാൽ ‘ആന്റി ഇന്ത്യ’ എന്നാണെന്നും, ഐഎൻസി എന്നതു യഥാർഥത്തിൽ എഎൻസി (ആന്റി നാഷണൽ കോണ്ഗ്രസ്) ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്ഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ വീടിനുപുറത്ത് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു.
അതേസമയം സമാധാനപരമായി പ്രതിഷേധിക്കുക എന്നതു ജനാധിപത്യ അവകാശമാണെന്ന് യൂത്ത് കോണ്ഗ്രസ് പ്രതികരിച്ചു. യുവാക്കളുടെ ശബ്ദം ഉയർത്തും. ഇന്ത്യയുടെ താത്പര്യങ്ങൾക്കെതിരേയുള്ള ഏതൊരു കാര്യത്തെയും എതിർക്കുമെന്നും എഐ ഉച്ചകോടിക്കു തങ്ങൾ എതിരല്ലെന്നും യൂത്ത് കോണ്ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് പ്രസ്താവനയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരേ പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
28ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, തൊഴിലുറപ്പ് നിയമം അട്ടിമറിച്ചുകൊണ്ടുള്ള പുതിയ ബിൽ പിൻവലിക്കുന്നതു വരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് ആരുമായും ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല.
യുഡിഎഫുമായി സഹകരിക്കാൻ താല്പര്യമുള്ള പാർട്ടികൾ അക്കാര്യം അറിയിച്ചാൽ മുന്നണി അതു ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്കു പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരൻ എന്ന 50കാരനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നു രാവിലെ പതിനൊന്നോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ മറഞ്ഞുനിന്നിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.
കരടിയും കീരനും തമ്മിലുള്ള മൽപിടിത്തതിനിടയിൽ കരടി കീരന്റെ തുടയ്ക്കു കടിച്ചു പരിക്കേൽപിച്ചു. കീരന്റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. കീരനെ നിലമ്പൂർ ജില്ലാ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: വിശ്വാസികളെ കൂടെനിർത്തി വർഗീയവാദികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം മതവിശ്വാസത്തിനെതിരായി നിലകൊള്ളുന്ന പാർടിയല്ല. വിശ്വാസികളെ ചേർത്തു പിടിക്കുന്ന പ്രസ്ഥാനമാണ്. അന്ധവിശ്വാസം ഉൾപ്പടെയുള്ള തെറ്റായ പ്രവണതകൾ ഒഴിവാക്കാൻ വിശ്വാസികളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തണം.1957 ലെ ഇഎംഎസ് സർക്കാർ മുതലുള്ള കമ്യൂണിസ്റ്റ് - ഇടതു പക്ഷ സർക്കാരുകൾ സ്വീകരിച്ച നടപടികളാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്. വരുന്ന നവംബർ ഒന്നോടെ അതിദരിദ്രരില്ലാത്ത കേരളമായി മാറും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പറയാതെയാണ് പ്രധാനമന്ത്രി മോദി റഷ്യയിലേയ്ക്കും ചൈനയിലേയ്ക്കും പോകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.