കൊല്ലപ്പെട്ട സ്വപ്നേശ്വർ മിശ്ര
ഭുവനേശ്വർ: ഒഡീഷയിലെ ബോലാങ്കിരിൽ കുടുംബ വഴക്കിനിടെ ഭാര്യയിൽനിന്നു മൊബൈൽ ഫോൺ കൊണ്ടു തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ചിന്മിഭാട്ടി പാദ സ്വദേശി സ്വപ്നേശ്വർ മിശ്ര ആണ് മരിച്ചത്.
ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈൽ എടുത്തു യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ബോലാങ്കിറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വപ്നേശ്വറിന്റെ ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്നു ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു മടക്കി.
വീട്ടിലെത്തിയതിനു പിന്നാലെ യുവാവിന്റെ ആരോഗ്യനില വഷളായതോടെ കുടുംബാംഗങ്ങൾ ചേർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച സ്വപ്നേശ്വർ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകി. മകന്റെ മരണത്തിന് ഉത്തരവാദി മരുമകളാണെന്നും വിശദമായ അന്വേഷണം നടക്കണമെന്നും പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണം ആരംഭിച്ച പോലീസ് സ്വപ്നേശ്വറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.