പഞ്ചസാരവില
ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. വ്യാപാരികളുടെ പഞ്ചസാര സംഭരണപരിധി നേർപകുതിയായി വെട്ടിക്കുറച്ചു. ഇതോടെ വ്യാപാരികൾക്കു കൈവശം വയ്ക്കാവുന്ന പരമാവധി സ്റ്റോക്ക് 4,000 ക്വിന്റലിൽനിന്ന് 2,000 ആയി കുറഞ്ഞു. കൂടാതെ, ഒരു വ്യാപാരിക്കും പഞ്ചസാര സ്റ്റോക്ക് ലഭിച്ച ദിവസം മുതല്‍ 30 ദിവസത്തിലധികം സൂക്ഷിക്കാനാകില്ല. പുതിയ നിയന്ത്രണം ഈ മാസം 15 മുതല്‍ നവംബര്‍ 30 വരെയുണ്ടാകും.
രാജ്യത്തുടനീളമുള്ള ഏതൊരു സ്ഥലത്തും ഏതു സമയത്തും 2,000 ക്വിന്റലില്‍ കൂടുതല്‍ പഞ്ചസാര സംഭരിച്ചുവയ്ക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും, കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന വിതരണകേന്ദ്രമായതിനാൽ കോൽക്കത്തയിലും അനുബന്ധ മെട്രോപൊളിറ്റൻ മേഖലകളിലും സംഭരണപരിധി 4,000 ക്വിന്റലായി തന്നെ തുടരും.
പുതിയ നിയന്ത്രണം സുഗമമായ ചരക്കുനീക്കത്തിന് സഹായകമാകുമെന്നും പഭോക്താക്കള്ക്കു ന്യായമായ വിലയില്‍ പഞ്ചസാരയുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കുകയും ചെയ്യുമെന്നും കേന്ദ്രം പറയുന്നു. മില്ലുകൾ, വ്യാപാരികൾ, ഡീലർമാർ എന്നിവരിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ പഞ്ചസാര ഒളിപ്പിച്ചുവച്ചതായും വിൽപനയിൽ ക്രമക്കേടുകൾ നടത്തുന്നതായും കണ്ടെത്തിയതിനെത്തുടർന്നാണു നടപടി കടുപ്പിച്ചത്.
Tags : Deepika DeepikaNewspaper BreakingNews Sugar price hike