പ്രതീകാത്മക ചിത്രം
കൊല്ലം: ശൂരനാട്ട് ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ചായക്കട അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെയാണ് ശൂരനാട് പൊലിസ് അറസ്റ്റ് ചെയ്തത്.
ചക്കുവള്ളി–പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം. കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കവും തുടർന്ന് ആക്രമണവും ഉണ്ടായെന്നാണ് പരാതി. കടയുടമ മനാഫിനെയും ഭാര്യ സീനത്തിനെയും ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരകളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടായി. ഇതിനിടെ അജി മറിഞ്ഞുവീണ് തലയ്ക്ക് പരുക്കേറ്റു. പ്രദേശവാസികൾ ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Tags : Arrest Vandalizing Tea Shop Delayed Dosa