National
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജനങ്ങളുടെ സന്പാദ്യം ഗഡുക്കളായി കൊള്ളയടിക്കുന്നുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞ സമയങ്ങളിൽ അതിന്റെ സാന്പത്തികനേട്ടങ്ങൾ ജനങ്ങൾക്കു കൈമാറാതെ കേന്ദ്രസർക്കാർ പൂർണമായും തടഞ്ഞുവച്ചു. കേന്ദ്രസർക്കാർ കൊള്ള നടത്തുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളിൽ മൂന്നാം തവണയാണ് വില കൂട്ടുന്നത്.
തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപയായി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി.
District News
അഞ്ചല്‍ : തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചലില്‍ പ്രകടനം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.ബി. വേണുഗോപാൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കോളജ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ആര്‍ഒ ജംഗ്ഷന് വഴി ചന്തമുക്കില്‍ സമാപിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സി.ജെ. ഷോം, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള,ബ്ലോക്ക് കമ്മിറ്റി ട്രഷറർ ഷഹീർ അഞ്ചൽ, മണ്ഡലം പ്രസിഡന്റുമാരായ അഗസ്ത്യക്കോട് രാധാകൃഷ്ണൻ, ഷാനവാസ്, ഗീവർഗീസ്, നേതാക്കളായ ഏറം സന്തോഷ്, ഷെറിൻ അഞ്ചൽ എന്നിവര്‍ നേതൃത്വം നല്കി.
National
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ സിഎൻജി വില വീണ്ടും വർധിപ്പിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്.
പെട്രോൾ, ഡീസൽ വിലയ്ക്കൊപ്പം സിഎൻജിയുടെ വിലയും കഴിഞ്ഞദിവസം രാജ്യവ്യാപകമായി കൂട്ടിയിരുന്നു. കഴിഞ്ഞ 15ന് കമ്പനികൾ സിഎൻജി കിലോയ്ക്ക് രണ്ടുരൂപ വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ ഇപ്പോൾ 80.09 രൂപയായി.
നോയിഡയിലും ഗാസിയാബാദിലും 88.70 രൂപയായി ഉയർന്നു. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു വിലകൂട്ടൽ. പശ്ചിമേഷ്യൻ യുദ്ധം പ്രതിസന്ധി രൂക്ഷമാക്കിയെന്നും വിലവർധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്നും കമ്പനികൾ പറഞ്ഞു.
ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും പതിനായിരക്കണക്കിന് ഓട്ടോകൾ, ക്യാബുകൾ, പൊതുഗതാഗത ബസുകൾ എന്നിവയെല്ലാം സിഎൻജിയിലാണ് സർവീസ് നടത്തുന്നത്. ഈ വിലവർധനവ് യാത്രാക്കൂലി വർധനവിനും മറ്റ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: ഇന്ധന വിലവർധന സാധാരണക്കാരിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
National
മുംബൈ: പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുപോയാൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഇറക്കുമതിച്ചെലവ് ഉയരുന്നതുവഴിയുള്ള പണപ്പെരുപ്പഭീതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ആഗോളതലത്തിൽ ഊർജവിപണിയിലെ പ്രതിസന്ധി അനിശ്ചിതമായി തുടർന്നാൽ പെട്രോൾ, ഡീസൽ ചില്ലറവില ഉയർത്താതെ പിടിച്ചുനിൽക്കാനാകില്ല. വർധനയുടെ ഒരുഭാഗം ആളുകളിലേക്ക് കൈമാറേണ്ടിവരുമെന്നും സ്വിറ്റ്സർലൻഡിൽ സ്വിസ് നാഷണൽ ബാങ്കും അന്താരാഷ്ട്ര നാണയനിധിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കത്തിലെ തടസം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിൽ ഏറ്റവുംവലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതി ചെയ്യുന്നു. ഈ സാഹചര്യത്തിൽ എണ്ണവിലയിലെ വർധന സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കും.
Business
കൊച്ചി: സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം വര്‍ധിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം. രാവിലെ കത്തിക്കയറിയ വില ഉച്ചയോടെ തിരിച്ചിറങ്ങി. രാവിലെ ഗ്രാമിന് 1,275 രൂപയും പവന് 10,200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 15,390 രൂപയിലും പവന് 1,23,120 രൂപയിലും എത്തിയിരുന്നു.
ഈ മാസത്തെ ഏറ്റവും കൂടിയ വിലനിലവാരത്തിലായിരുന്നു ഇന്നലെ രാവിലെ സ്വര്‍ണ വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഉച്ചയോടെ രണ്ടു തവണയായി വില കുറഞ്ഞു.
ആദ്യം ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും കുറഞ്ഞ് യഥാക്രമം ഗ്രാമിന് 14,890 രൂപയിലും പവന് 1,19,120 രൂപയിലുമെത്തിയ സ്വര്‍ണവില വീണ്ടും കുറയുകയാണുണ്ടായത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ് നിലവില്‍ ഗ്രാമിന് 14,790 രൂപയും പവന് 1,18,320 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ആറ് ശതമാനത്തില്‍നിന്ന് 15 ശതമാനം ആയി വര്‍ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വര്‍ധിക്കുന്നതിന് ഇതു കാരണമാകുമെന്നു കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തത്. ആറ് ശതമാനം ഇറക്കുമതി ചുങ്കം നിലനില്ക്കുമ്പോള് 800 ടണ്ണില്‍ താഴെയാണ് ഇറക്കുമതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നാല്‍ 20 ലക്ഷം രൂപയ്ക്കു മുകളില്‍ ലാഭമാണ് ലഭിക്കുകയെന്നും കള്ളക്കടത്ത് സ്വര്‍ണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാല്‍ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാര്‍ക്ക് ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
International
ടെഹ്റാൻ: വിമാന ടിക്കറ്റ് ഉയർന്നത് പ്രവാസികൾക്ക് വൻ തിരിച്ചടിയായി. ഹോർമൂസ് അടഞ്ഞതോടെയാണ് ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ ഉയർത്തിത്. 20 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. 20 ലക്ഷം സീറ്റുകൾ വെട്ടിക്കുറച്ചു. വിമാന ഇന്ധന വില വർധന കാരണം സർവീസുകൾ വെട്ടിച്ചുരുക്കേണ്ട അവസ്ഥയുമുണ്ട്.
ഇന്ധനത്തിന് പുറമെ ഇന്ത്യയുടെ ജീവനാഡിയായ കാർഷിക മേഖലയുടെ നട്ടെല്ലായ വളം ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലയാണ് കൂടിയിരിക്കുന്നത്. ഇന്ധന വില ലോകത്ത് 30 ശതമാനം കൂടി. ഇതെല്ലാം വിലക്കയറ്റത്തിലേക്ക് നയിക്കും.
യുഎഇ വ്യവസായ മന്ത്രിയും അഡ്നോക്ക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുൽത്താൻ അൽ ജാബിർ തന്റെ സാമൂഹമാധ്യമ പോസ്റ്റിൽ പറയുന്നതിനനുസരിച്ച് ഒറ്റ പരിഹാരം മാത്രം. ഹോർമൂസ് തുറക്കുക. സ്വതന്ത്രമായ കപ്പൽ ഗതാഗതവും ചരക്കു നീക്കവും പുനരാരംഭിക്കുക. ഓരോ ദിവസവും ലോകത്തെ ഓരോ കുടുംബത്തിലും ഫാക്ടറികളിലും സമ്പദ് വ്യവസ്ഥകളിലും ഭാരിച്ച ചെലവ് കുതിച്ചുയരുകയാണ്.
Kerala
കണ്ണൂർ: പാചകവാതകത്തിന്റെ വില വർധിപ്പിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കും. ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നു ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിലവർധന ഹോട്ടൽ റെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എൽപിജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് ഈ വിലവർധന താങ്ങാനാവില്ല.
അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുൾപ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലുമാണ്. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയെ തുടർന്ന് ഇന്ധനവിലയിൽ കുതിപ്പുണ്ടായ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ വിമാന കമ്പനികൾ. പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയിലെ ടിക്കറ്റ് നിരക്ക് വർധന നിലവിൽ വന്നു.
425 രൂപ മുതൽ 2300 രൂപ വരെയാണ് ടിക്കറ്റ് നിരക്കിൽ വർധിപ്പിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കുള്ളിലും, ഇന്ത്യൻ സബ് കോണ്ടിനന്റിലും 425 രൂപയും, മിഡിൽ ഈസ്റ്റിൽ- 900 രൂപയും, തെക്ക് കിഴക്കൻ ഏഷ്യ, ചൈന എന്നിവിടങ്ങളിലേക്ക്- 1800 രൂപയും, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് 1800 രൂപയും, യൂറോപ്പിലേക്ക് 2300 രൂപയുമാണ് വർധിപ്പിച്ചത്.
അധിക നിരക്ക് ഈടാക്കിയതുമൂലമുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഇൻഡിഗോ പറഞ്ഞു. പ്രവർത്തന മേഖലയിലെ പെട്ടെന്നുള്ളതും പ്രധാനപ്പെട്ടതുമായ മാറ്റമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി ആവർത്തിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയും ഉചിതമായ സമയത്ത് ഉചിതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുകയും ചെയ്യുമെന്ന് ഇൻഡിഗോ എയർലൈനിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
National
ന്യൂഡൽഹി: വ്യോമയാന ഇന്ധനത്തിന്റെ വില വർധനയെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ഇന്ധന നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എയർ ഇന്ത്യയും ഇൻഡിഗോയും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സ്വകാര്യ എയർപോർട്ടിലെ നിരക്കുകളിലും ഇളവ് വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടി.
ആഗോള എണ്ണവിലയിലും വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വിലയിലും ഗണ്യമായ വർധനയാണുണ്ടായിരിക്കുന്നത്. പിന്നാലെയാണ് എയർ ഇന്ത്യയുടേയും ഇൻഡിഗോയുടേയും ആവശ്യം.
ഇരു കമ്പനികളും ഇതിനകം ഫ്യൂവൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യ മാർച്ച് 12 മുതൽ ഘട്ടം ഘട്ടമായി സർചാർജ് വർധിപ്പിച്ചു. ഇൻഡിഗോ മാർച്ച് 14 മുതൽ 425 രൂപ മുതൽ 2300 രൂപ വരെ ഫ്യൂവൽ ചാർജ് ഏർപ്പെടുത്തി. ഇത് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ വിമാന യാത്രക്കാർക്ക് കൂടുതൽ ചെലവ് വരുന്നുണ്ട്.
എയർലൈനുകൾക്ക് നികുതി ഒഴിവാക്കൽ ലഭിച്ചാൽ മാത്രമേ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ടുഗഡു ഡിഎ അനുവദിച്ചു. പെൻഷൻകാരുടെ രണ്ടു ഗഡു ഡിആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡിആർ എന്നിവയിൽ എഴു ശതമാനം വർധനയാണു ലഭിക്കുക.
ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷനു സർക്കാർ അനുവദിച്ചതായും മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്കരിച്ചത്.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ടു ഗഡു ഡിഎ, ഡിആർ അനുവദിക്കുന്നത്. കെഎസ്ആർടിസിക്കു സർക്കാർ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് നൽകിയത്. ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു.
ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റ് വകയിരുത്തൽ 1,035 കോടി രൂപയും. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്.
District News
പാറശാല: പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പരശുവയ്ക്കല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാചകവാതക സിലിണ്ടറുമേന്തി പ്രകടനം നടത്തി.
എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. പരശുവയ്ക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജിത്, പാറശാല പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്‍വിള സുരേന്ദ്രന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ജോണ്‍, ഡിസിസി അംഗം മോഹനന്, ഡിസിസി സെക്രട്ടറി സത്യനേശന് തുടങ്ങി നിരവധി നേതാക്കള്‍ പ്രസംഗിച്ചു.