കൊച്ചി: രാജ്യത്ത് ഇന്ധനവില വർധിച്ചിട്ടും അവയുടെ വില്പനയിൽ കുറവില്ല. പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും (ബിപിസിഎൽ) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും (എച്ച്പിസിഎൽ) മേയ് മാസത്തെ വില്പനയിൽ മുൻവർഷത്തെ അപേക്ഷിച്ചു വർധന രേഖപ്പെടുത്തി. ഗാർഹിക, വാണിജ്യ എൽപിജി വിതരണത്തിലും വർധനയുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ബിപിസിഎൽ പെട്രോൾ വില്പന കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 4.29 ശതമാനം വളർച്ചയോടെ 10,50,000 മെട്രിക് ടണ്ണായി ഉയർന്നെന്ന് അധികൃതർ അറിയിച്ചു. ഡീസൽ വില്പന 21,00,000 മെട്രിക് ടണ്ണായി ഉയർന്നു. 6.72 ശതമാനമാണു വർധന. കാർഷിക- വ്യവസായ മേഖലയ്ക്കുപുറമെ രാജ്യത്തെ ചരക്കുനീക്കവും സജീവമായതോടെയാണ് ഇന്ധനവില്പന ഉയർന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
എൽപിജി വിതരണത്തിലും വർധനയുണ്ടായി. 3.39 കോടി ഗാർഹിക സിലിണ്ടറുകളും 8.32 ലക്ഷം വാണിജ്യ സിലിണ്ടറുകളും 3.58 ലക്ഷം ചെറു സിലിണ്ടറുകളുമാണ് മേയിൽ വിതരണം ചെയ്തതെന്ന് ബിപിസിഎൽ അറിയിച്ചു. കൃത്യതയാർന്ന വിതരണ സംവിധാനത്തോടെ മുഴുവൻസമയ സേവനം ഉറപ്പാക്കിയതാണ് ഇന്ധന, പാചകവാതക വില്പനയിൽ പ്രവർത്തനമികവ് രേഖപ്പെടുത്തിയതിനു കാരണമെന്നും അധികൃതർ പറഞ്ഞു.
എച്ച്പിസിഎലിന്റെ മേയിലെ ആകെ റീട്ടെയിൽ ഇന്ധനവില്പന മുൻവർഷത്തെ 2,661 ടിഎംടിയിൽ (തൗസൻഡ് മെട്രിക് ടൺ) നിന്ന് 6.4 ശതമാനം വളർച്ചയോടെ 2,832 ടിഎംടി ആയി ഉയർന്നു. പെട്രോൾ വില്പനയിൽ 3.4 ശതമാനവും ഡീസൽ വില്പനയിൽ എട്ടു ശതമാനവും വളർച്ചയാണു രേഖപ്പെടുത്തിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
കാർഷിക ആവശ്യങ്ങൾ വർധിച്ചതാണ് ഡീസൽ വില്പനയിലെ ഈ വലിയ മുന്നേറ്റത്തിനു പ്രധാന കാരണമെന്ന് അധികൃതർ പറഞ്ഞു. മേയിൽ മാത്രം 12.84 ലക്ഷം കിലോ ലിറ്റർ പെട്രോളും 21.48 ലക്ഷം കിലോ ലിറ്റർ ഡീസലും കമ്പനി വിതരണം ചെയ്തു. എൽപിജി വിഭാഗത്തിൽ 393 ലക്ഷം സിലിണ്ടറുകളാണ് ഈ കാലയളവിൽ എച്ച്പിസിഎൽ ഉപഭോക്താക്കളിൽ എത്തിച്ചത്. ഇതിൽ 99.30 ശതമാനം സിലിണ്ടർ ബുക്കിംഗും ഓൺലൈൻ വഴിയാണു നടന്നത്. രാജ്യത്തുടനീളം തടസമില്ലാതെ ഇന്ധനവും എൽപിജി സിലിണ്ടറുകളും ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.