സുപ്രീം കോടതി
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ തുടർനടപടി സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. വിദ്യാർഥികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ അടുത്ത വാദം കേൾക്കുന്ന 18ന് തീരുമാനം സുപ്രീംകോടതിയെ അറിയിക്കണം.
എഫ്ഐആറുമായി മുന്നോട്ടുപോകാമെന്ന സുപ്രീംകോടതിയുടെ ജൂലൈ 28ലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വ്യക്തത വരുത്തിയത്. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.
കൂടാതെ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്ന ഇടക്കാല ഉത്തരവിലെ പരാമർശം പെറ്റിക്കേസുകളിൽ ഉൾപ്പെട്ടവർക്കു ബാധകമല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ മാത്രം ഉദ്ദേശിച്ചാണിതെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവു പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കാൻ തടസം നേരിടുമെന്ന് കേന്ദ്രസർക്കാരും ഹർജിക്കാരും ആശങ്ക ഉന്നയിച്ചതോടെയാണ് കോടതി വിശദീകരണം നൽകിയത്. കസ്റ്റഡിയിലെടുത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവരെ വിട്ടയയ്ക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. ഇതിനൊപ്പം പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചുവെന്ന് ആരോപിക്കുന്ന ഹർജികളും കോടതിമുന്പാകെ എത്തി.
വിദ്യാർഥികൾക്കെതിരേ അമിത അതിക്രമം നടത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനും സംരക്ഷിക്കപ്പെടരുതെന്നും അതുപോലെ പ്രതിഷേധത്തിന്റെ മറവിൽ കുറ്റവാളികൾ സംരക്ഷിക്കപ്പെടരുതെന്നും ഇന്നലത്തെ വാദത്തിനിടയിൽ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
വിഷയം 28ന് സുപ്രീംകോടതി പരിഗണിക്കും.
Tags : SupremeCourt Student Protest Case Deepika DeepikaNewspaper BreakingNews NewsUpdate Headlines