സുപ്രീം കോടതി
ന്യൂഡൽഹി: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിനെതിരായ അഴിമതി ആരോപണക്കേസിലെ സിബിഐ അന്വേഷണത്തോടു സംസ്ഥാനസർക്കാർ സഹകരിക്കുന്നില്ലെന്ന പരാതിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയോടും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയോടും പ്രതികരണം തേടി സുപ്രീംകോടതി. പെമ ഖണ്ഡുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധമുള്ള കമ്പനികൾക്കു ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ പൊതുമരാമത്ത് കരാറുകൾ നൽകിയെന്നതാണു കേസ്.
വിഷയത്തിൽ സിബിഐ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ട് പരിഗണിച്ചശേഷമാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടങ്ങിയ ബെഞ്ചിന്റെ നടപടി. സംസ്ഥാന സർക്കാരിൽനിന്നു രേഖകൾ ലഭ്യമാക്കാൻ ഏജൻസി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഈമാസം 24ന് നേരിട്ടു ഹാജരായി സഹകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാനും മറുപടി നൽകാനും സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.
പെമ ഖണ്ഡുവിനെതിരായ ആരോപണത്തെത്തുടർന്ന് 2015 ജനുവരി ഒന്നുമുതൽ 2025 ഡിസംബർ 31 വരെ നടന്ന കരാർ ഇടപാടുകളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ കഴിഞ്ഞ ഏപ്രിലിലാണു സുപ്രീംകോടതി സിബിഐയോടു നിർദേശിച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും രേഖകൾ നശിപ്പിക്കരുതെന്നും സംസ്ഥാന സർക്കാരിന് കോടതി കർശന നിർദേശം നൽകിയിരുന്നു.
Tags : SupremeCourt Arunachal Deepika DeepikaNewspaper BreakingNews NewsUpdate Headlines