x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങി

വെബ്ഡെസ്ക്
Published: August 4, 2026 01:18 AM IST | Updated: August 4, 2026 01:18 AM IST

വെള്ളം കയറിയ വീട്ടില്‍നിന്നു എൻഡിആർഎഫ് സംഘം കിടപ്പുരോഗിയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു.

കോട്ടയം: മീനച്ചിലാറ്റിലൂടെ കുതിച്ചെത്തിയ പ്രളയജലം കോട്ടയത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയെ വെള്ളത്തില്‍ മുക്കി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായിരിക്കുകയാണ്. പലയിടത്തും ഗതാഗതം മുടങ്ങി. രണ്ടായിരത്തോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.

നടന്നുപോകവേ വെള്ളക്കെട്ടില്‍ വീണ് ആറുമാനൂര്‍ സ്വദേശിയും മണര്‍കാട് പറമ്പുകരയില്‍ മധ്യവയസ്‌കനും മരിച്ചത് ഇന്നലത്തെ സങ്കടവാര്‍ത്തയായി. ഇതോടെ ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. പ്രളയത്തില്‍ ഈരാറ്റുപേട്ടയിലെയും പാലായിലെയും നൂറുകണക്കിനു വ്യാപാരികള്‍ക്ക് വലിയ നാശമാണുണ്ടായിരിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയിലെയും നിരവധി വ്യാപാരികള്‍ക്ക് നഷ്ടമുണ്ട്.

നെല്ല്, പച്ചക്കറി, കപ്പ്, വാഴ, ജാതി തുടങ്ങി കാര്‍ഷിക മേഖലയിലും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. പലയിടത്തും മടവീഴ്ചയുമുണ്ട്. മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലുണ്ടായ മലയോരത്ത് ഇന്നലെ മഴയ്ക്കു ശമനമുണ്ടായി. മണ്ണിടിച്ചിലുണ്ടായ പല റോഡുകളിലും ഇപ്പോഴും ഗതാഗതം സുഗമമായിട്ടില്ല. പെരിങ്ങുളം പൂഞ്ഞാര്‍ തെക്കേക്കര പ്രദേശത്ത് പലകുടുംബങ്ങളും ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുകയാണ്.

കുതിച്ചെത്തി മലവെള്ളം; ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ശനിയാഴ്ച വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ പാലായില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. രാത്രിയോടെ പെയ്ത കനത്തമഴയില്‍ പാലാ നഗരത്തില്‍ വീണ്ടും വെള്ളംകയറിയത് ആശങ്ക പടര്‍ത്തി. മൂന്നാനിയും കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡും വെള്ളത്തില്‍ മുങ്ങി. ഉച്ചയോടെ ളാലം ഭാഗത്തും വെള്ളം കയറി.

പാലാ-ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കിഴക്കന്‍ വെള്ളംഒഴുകിയെത്തിയപ്പോള്‍ ഞായറാഴ്ച വൈകുന്നേരത്തോടെ കോട്ടയത്തിന്‍റെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങാന്‍ തുടങ്ങിയിരുന്നു. കോട്ടയം-കുമരകം റോഡിലാണ് വെള്ളം കയറിത്തുടങ്ങിയത്.

കുമരകം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, വിജയപുരം, അയര്‍ക്കുന്നം പഞ്ചായത്തുകളിലും കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെ പ്രദേശങ്ങളും മീനച്ചിലാറിന്‍റെ തീരഭാഗങ്ങളും താഴ്ന്ന പ്രദേശങ്ങളും ഇന്നലെ പുലര്‍ച്ചെയോടെ വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി. വീടുകളില്‍ വെള്ളം കയറിയതോടെ പലരും അത്യാവശ്യ സാധനസാമഗ്രികളുമായി ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. വീടുകളുടെ രണ്ടാം നിലയിലും മറ്റും ഒറ്റപ്പെട്ടു പോയവരെ ഫയര്‍ഫോഴ്‌സ് ഡിങ്കി ബോട്ടില്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.

കോട്ടയം നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കോട്ടയം-ഇറഞ്ഞാല്‍, ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ്, കോട്ടയം-കുമരകം, വടവാതൂര്‍ ബണ്ട് റോഡുകളില്‍ വെള്ളംകയറി ഗതാഗതം മുടങ്ങി.

വിജയപുരം പഞ്ചായത്തിലെ നട്ടാശേരി, പാറമ്പുഴ, ഇറഞ്ഞാല്‍ പ്രദേശങ്ങളെല്ലാം മുങ്ങി. കൊശമറ്റം കോളനിയിലും വെള്ളം കയറി, ഈ പ്രദേശത്ത് നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയം-കുമരകം-ചേര്‍ത്തല, കുമരകം-വൈക്കം റോഡുകളില്‍ വെള്ളം കയറി.

മീനച്ചിലാർ കരകവിഞ്ഞു

മീനച്ചിലാര്‍ കരകവിഞ്ഞെത്തിയതോടെ കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളെല്ലാം വെള്ളത്താല്‍ ഒറ്റപ്പെട്ടു. താഴത്തങ്ങാടി, പുത്തനങ്ങാടി, കാരാപ്പുഴ, പാറേച്ചാല്‍, അറുപുഴ, 16-ല്‍ചിറ, പാറപ്പാടം, കാഞ്ഞിരം, പാണംപടി, പുളിനാക്കല്‍ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി.

കോട്ടയം നഗരത്തിലെ കുര്യന്‍ ഉതുപ്പ് റോഡിലും നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കുട്ടികളുടെ പാര്‍ക്കിലും വെള്ളം കയറി. കുമാരനല്ലൂര്‍, സംക്രാന്തി എന്നിവിടങ്ങളിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു. കുറുവാമൂഴി-എരുമേലി-കരിമ്പിന്‍തോട് റോഡില്‍ ഓരുങ്കല്‍കടവ് പാലത്തില്‍ ഗതാഗതം നിരോധിച്ചു. അരയാഞ്ഞിലിമണ്‍ കോസ് വേയില്‍ ഇന്നലെ രാത്രിയും പൂര്‍ണമായി വെള്ളമിറങ്ങിയിട്ടില്ല.

Tags : WesternPart Kottayam Submerged Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up