Kerala
കോട്ടയം: കോട്ടയത്ത് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും ചേർന്ന് ഇയാളെ പിന്തിരിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. യുവതിയെക്കൊണ്ട് ഇയാളെ അനുനയിപ്പിക്കുകയായിരുന്നു.
തുടർന്ന് പോലീസും അഗ്നിശമനസേനയും ചേർന്ന് യുവാവിനെ താഴെ ഇറക്കി. പിന്നാലെ യുവാവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Kerala
കോട്ടയം: അയ്മനം പരിപ്പിലെ തൊള്ളായിരം ഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഷാപ്പിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളുടെ ലാബ് പരിശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ്.
കഴിഞ്ഞ 20നാണ് കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷിന് (41) ഷാപ്പിൽ നിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കെ ജ്യോതിഷ് മരിച്ചു.
ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച മറ്റ് നാലുപേരും ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽ നിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൂടുത ലും പൊടി ഉത്പന്നങ്ങളായിരുന്നുവെന്നും ഭക്ഷണപദാർഥങ്ങളുടെ സാമ്പിളുകൾ ലഭ്യമായിരുന്നില്ലെ ന്നും അധികൃതർ അറിയിച്ചു.
അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
കഴിഞ്ഞ 20 നാണ് ഷാപ്പിൽ നിന്നു ഭക്ഷണം കഴിച്ച ആളുകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. എന്നാൽ, പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് 22നാണ്.
Kerala
കോട്ടയം: രാത്രിയില്‍ കൂട്ടമായി എത്തി കൃഷികള്‍ മുഴുവന്‍ തിന്നു നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താനുള്ള വഴികള്‍ തേടുകയാണ് വാഴൂര്‍ ശാസ്താങ്കല്കാവ് നിവാസികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ അക്കാറ്റിന ഫുലിക്ക (achatina fulica) എന്ന ശാസ്ത്ര നാമമുള്ള ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്.
വാഴൂര്‍ പഞ്ചായത്തിലെ തീര്‍ഥപാദപുരം, ശാസ്താങ്കല്‍ക്കാവ്, ചാമപതാല് പ്രദേശങ്ങളിലാണ് ശല്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നത്. അന്തരീക്ഷവായു ശ്വസിച്ചു കരയില്‍ ജീവിക്കുന്ന വലുപ്പംകൂടിയ ഒച്ച് കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയാണ്. ഒന്നും രണ്ടുമല്ല പല വലിപ്പത്തിലുള്ള നുറൂകണക്കിനു ഒച്ചുകളാണ് രാത്രിയില്‍ ഇവിടേക്ക് എത്തുന്നത്.
ഈ പ്രദേശത്തെ ഓരോ കര്‍ഷകരും തങ്ങളുടെ പറമ്പിലെയും മതിലുകളിലെയും ഒച്ചുകളെ നശിപ്പിക്കാന്‍ ദിവസേന കിലോക്കണക്കിന് ഉപ്പും തുരിശുമാണു ചെലവിടുന്നത്. നശിപ്പിക്കുന്നതിന്റെ ഇരട്ടിയായിട്ടാണ് ഓരോ രാത്രിയിലും ജനവാസമേഖലയിലേക്ക് ഇഴഞ്ഞെത്തുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഒച്ചുകള്‍ കര്‍ഷകരുടെയും പ്രദേശവാസികളുടെയും ജീവിതം വഴിമുട്ടിക്കുകയാണ്. മഴക്കാലത്താണ് ഒച്ചുശല്യം കൂടുന്നത്. പകല്‍ മണ്ണില്‍ ഒളിച്ചിരിക്കും. രാത്രി കൂട്ടത്തോടെ വീട്ടുമുറ്റത്തേക്കും വഴികളിലേക്കും പറമ്പുകളിലേക്കുമെല്ലാം ഇഴഞ്ഞുകയറും. കഴിഞ്ഞവര്‍ഷം മുതലാണ് ഒച്ചുകളുടെ ശല്യം വലിയതോതില്‍ വര്‍ധിച്ചത്.
കര്‍ഷകരുടെ മാസങ്ങളുടെ അധ്വാനമാണ് ഒരൊറ്റരാത്രികൊണ്ട് ഈ ഒച്ചുകള്‍ നശിപ്പിക്കുന്നത്. പ്രദേശത്തെ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള്‍ തിന്നുതീര്‍ക്കുന്നു. തളിരിലകളും തണ്ടുകളും പൂര്‍ണമായി കാര്‍ന്നുതിന്നുന്നതോടെ ചെടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നശിക്കും.
ഒച്ചുകള്‍ അഞ്ചു മുതല്‍ ആറു തവണ വരെ മുട്ട ഇടും. ഓരോ പ്രാവശ്യവും 200 മുട്ടകള്‍ വിരിയാറുണ്ട്. ജൈവാധിനിവേശത്തിന് നല്ല ഉദാഹരണങ്ങളാണ് ഇവ. മണ്ണിനടിയില്‍ 10-15 സെന്റിമീറ്റര്‍ താഴ്ചയില്‍ കുഴിയുണ്ടാക്കി മൂന്ന് വര്‍ഷം വരെ സുഷുപ്തിയിലാണ്ടിരിക്കും.
ഒച്ചുകളെ നശിപ്പിക്കുന്നതിനായി പിടികൂടിയാല്‍ ഉടന്‍ തന്നെ ഉപ്പു വെള്ളിത്തിലിടണം. നോക്കി നിന്നില്ലെങ്കില്‍ മണ്ണിനടിയിലോ കരിയിലക്കിടയിലോ ഒളിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു. ഉപ്പുപൊടിയും തുരിശും ഉപയോഗിച്ചാണ് കര്‍ഷകര്‍ ഇവയെ തുരത്തുന്നത്. തുരിശിന്റെ ഉയര്‍ന്നവിലയും താങ്ങാനാകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. കൃഷിവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി ഒച്ചുകളുടെ ശല്യത്തിനു ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്മിതാ സാബു മുഖ്യപ്രഭാഷണം നടത്തി.
കോളജ് ബർസാർ ബിജു കുന്നയ്ക്കാട്ട് ദീപ പ്രകാശന കർമത്തിന് നേതൃത്വം നൽകി ചടങ്ങിൽ വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, അഡ്മിഷൻ ഇൻ ചാർജ് ഡോ. ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
District News
അരുവിത്തുറ: ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അന്റാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. എം.ആർ. രമേഷ് കുമാർ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി.
അന്റാർട്ടിക്കയിലെ തന്റെ ജീവിതാനുഭവങ്ങൾ ദൃശ്യാവതരണങ്ങളുടെ സഹായത്തോടെ അദ്ദേഹം വിദ്യാർഥികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. സ്ഫോടനാത്മക കാർബൺ വ്യാപനം തടയാൻ യോജിച്ചുള്ള മുന്നേറ്റങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജിലെ പൊളിറ്റിൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, പ്രമുഖ പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടികുളം, അധ്യാപകരായ സിറിൽ സൈമൺ, എം.വി. ദിവ്യമോൾ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയോട് അനുബന്ധിച്ച് ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ ലോകരാജ്യങ്ങളിൽ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസിയുടെ ജന്മദിനാഘോഷത്തിനും ചടങ്ങ് വേദിയായി.
Kerala
ചെറുതോണി: ഇടുക്കി കരിമ്പനില്‍ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കരിമ്പന്‍ സ്വദേശികളായ കൊട്ടാരത്തില്‍ ജസ്റ്റിന് ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി 9.15 ഓടെ ആയിരുന്നു അപകടം സംഭവിച്ചത്. പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു. വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂര്‍ണമായും തകര്‍ന്നു.
Kerala
കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്.
റോഡ് മുറിച്ച് കടക്കുമ്പോൾ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസടുത്ത് തുടർനടപടി ആരംഭിച്ചു.
Kerala
കോട്ടയം: കുമരകം ചുള ഭാഗം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം. കുമരകം മൂന്നാം വർഡിൽ പള്ളിക്കൂടംപറമ്പിൽ പരേതനായ സാലിയുടെ മകൻ ജ്യോതിഷ് (41) ആണ് ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഗൾഫിൽ നിന്ന് അവധിക്കെത്തിയ കുമളി സ്വദേശികളായ മൂന്ന് യുവാക്കളും കുമരകം സ്വദേശികളുമായ നാലു യുവാക്കളും ഹൗസ് ബോട്ട് യാത്രയ്ക്കിടെ അയ്മനം തൊള്ളായിരം ഭാഗത്തുള്ള ഒരു ഷാപ്പിൽ നിന്നു മീൻ കറിയും കള്ളും വാങ്ങി ഹൗസ് ബോട്ടിൽ ഇരുന്നു കഴിച്ചിരുന്നു. ഇവരിൽ അഞ്ചു പേർക്കാണ് വയറിളക്കവും വേദനയും ഛർദ്ദിയും ഉണ്ടായത്. ഇവരിൽ ഒരാളാണ് മരിച്ചത്.
നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ട് പേർക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
ജ്യോതിഷിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: വീണ കളപ്പുര (കുമരകം കണ്ണാടിച്ചാൽ). മക്കൾ: രുദ്രപാല, രുദ്രതീർഥ് (ഇരുവരും എസ്കെഎം പബ്ലിക് സ്കൂൾ വിദ്യാർഥികൾ).
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഒരാൾക്ക് ഒരു പദവി എന്ന ആവശ്യവുമായി ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കുന്നതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എംപിമാരും എംഎൽഎമാരും സ്വന്തം മണ്ഡലം ശ്രദ്ധിക്കട്ടെ കെ.പിസിസിക്ക് വേണ്ടത് പാർട്ട് ടൈം നേതാക്കളെയല്ല മുഴുവൻ സമയ പ്രസിഡന്റിനെയാണ് എന്നാണ് ബോർഡുകളിലെ പ്രധാന ആവശ്യം.
ഉദയ്പൂർ ചിന്തൻ ശിവിർ പ്രഖ്യാപനങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങളെന്നാണ് അണികളുടെ ആക്ഷേപം. അധ്യക്ഷ കസേരയ്ക്കായി പാർട്ടിയിലെ പ്രമുഖ നേതാക്കൾ പിടിമുറുക്കുന്നതിനിടെയാണ് അണികളുടെ ഈ പരസ്യ പ്രതിഷേധം. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവർ പദവിക്കായി സജീവമായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
District News
ചങ്ങനാശേരി: വായനപക്ഷാചരണ പരിപാടികളുടെ താലൂക്ക് തല ഉദ്ഘാടനം കങ്ങഴ മുണ്ടത്താനം ലിറ്റില്‍ ഫ്ലവര്‍ വിദ്യാനികേതന്‍ സ്കൂളില്‍ ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല നിര്‍വഹിച്ചു. വായനശാലകളില്‍ അക്ഷരമരം നടുന്ന ചടങ്ങ് പരിസ്ഥിതി പ്രവര്ത്തകന് കെ. ബിനു നിര്‍വഹിച്ചു. സീറോ കാര്‍ബണ്‍ പദ്ധതി പ്രകാരമുള്ള മരതൈകള്‍ ഇടയരിക്കപ്പുഴ എസ്ബിഐ മാനേജര്‍ ജോസ് മാത്യു കൈമാറി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് രഞ്ജന്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി.കെ. കരുണാകരന് പി.എന്‍. പണിക്കര്‍ അനുസ്മരണവും സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്‍സി മാത്യു വായനദിന സന്ദേശവും സിസ്റ്റര്‍ അഖില ജോസഫ് പുസ്തകത്തൊട്ടില്‍ അനാവരണവും നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോസ് ചമ്പക്കര, ജില്ലാ നിര്‍വാഹക സമിതി അംഗം ബിജു ഏബ്രഹാം, താലൂക്ക് വൈസ്പ്രസിഡന്റ് എം. ഇബ്രാഹിം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
കറുകച്ചാല്‍: ചമ്പക്കര സെന്റ് ജോസഫ് യുപി സ്കൂളിലെ വായന പക്ഷാചരണവും ലഹരി വിമുക്ത സന്ദേശ പരിപാടിയും സംഘടിപ്പിച്ചു. സ്കൂള്‍തല ബുക്ക് കോമ്രേഡ് അവാര്‍ഡ് ജേതാവ് വൈഗ വിപിനു തിരക്കഥാകൃത്തും സംസ്ഥാനതല ശാസ്ത്ര നാടകങ്ങളുടെ ജഡ്ജുമായ ജയേഷ് നെത്തല്ലൂര്‍ പുസ്തകം നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മാസ്റ്റര് തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സുധീപ് കെ. ജോസ്, അധ്യാപകന് ടോജോമോന്‍ എന്‍. ജോര്‍ജ്, ജോസഫ് തോമസ്, ലിന്‍സ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: എസ്ബി സ്കൂളില്‍ വായനദിനം, യോഗാദിനം, സംഗീത ദിനം എന്നിവ സംയുക്തമായി എസ്പിസി, എന്‍സിസി നേവി, ആര്‍മി, എന്നിവയുടെ നേതൃത്വത്തില്‍ ആചരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
യോഗ പരിശീലകനായ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ യോഗാഭ്യാസ പ്രകടനം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍ അധ്യക്ഷത വഹിച്ചു. സംഗീത ദിനത്തില്‍ സംഗീതവിരുന്ന് സംഘടിപ്പിച്ചു. സംഗീത അധ്യാപകന് ലാലിച്ചന്‍ ജോസഫ് നേതൃത്വം നല്കി.
ഹെഡ്മാസ്റ്റര് വിനോദ് ബാബു എസ്, ലീന ജോണ്‍, അരുണ്‍ തോമസ്, വി.സി. തോമസ്, ലിനേക്കര്‍, എ.ജെ. ജോമോന്, ബോബി സെബാസ്റ്റ്യന്‍, തോമസ് ജോര്‍ജ്, ഷൈന്‍ പീറ്റര്‍, ജോസ്മോന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്കൂളില്‍ വായനാദിനം ആചരിച്ചു. ക്ലാസ് അടിസ്ഥാനത്തിലുള്ള വായന മത്സരം, പുസ്തകമേള എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
വെള്ളാവൂര്‍: താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനവാരവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. വായനദിനത്തോടനുബന്ധിച്ച് രക്ഷകര്‍ത്താക്കളുടെ വായനമത്സരം അച്ഛനമ്മ വായന നടത്തി.
ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം തലവൻ ഡോ.അജീഷ് തോമസ്, മുന്‍ അധ്യാപകരായ പി.കെ. ഗീത, പി.ആര്. പത്മകുമാർ, പ്രധാനാധ്യാപിക എം.കെ. ജയശ്രീ, പിടിഎ പ്രസിഡന്റ് ബോബി കെ. മാത്യു, എസ്എംസി ചെയര്മാന് ജയിംസ് അരിക്കുഴി, അധ്യാപകരായ കെ.എസ്. സുമ, ആരതി രഘുനാഥ്, കോഡിനേറ്റര്‍ സി.ജെ. അനിഷ് എന്നിവര്‍ പ്രസംഗിച്ചു.
ഫാത്തിമാപുരം: ബിടികെ എല്‍പി സ്കൂളില്‍ വായനാദിനാചരണം റിട്ട. ഹെഡ്മിസ്ട്രസും ഡിഎഫ്സി അതിരൂപത വൈസ്പ്രസിഡന്റും മീഡിയാ വില്ലേജ് മാക് റേഡിയോ കോ-ഓഡിനേറ്ററുമായ പരിമള്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് എസ്എബിഎസ്, മദര്‍ സിസ്റ്റര്‍ സിസി എസ്എബിഎസ് സീനിയര്‍ അസിസ്റ്റന്റ് എവീസ് എം. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ഏയ്ഞ്ചല്‍ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.
ളായിക്കാട്: മേരിറാണി സ്കൂളിലെ വായനദിനാഘോഷ പരിപാടികള്‍ വാഴപ്പള്ളി സെന്റ് തേരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ അധ്യാപിക ഡെയിസമ്മ ജയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനറ്റ് താന്നിക്കല്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ അനിജ ആലഞ്ചേരി, സ്വപ്നമോള്‍ ഫിലിപ്പ്, അന്‍സലന അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ. അജീഷ് തോമസ് വായനാദിനവും സ്കൂളിലെ വിവിധ ക്ലബുകളും ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ കുര്യന് സിഎംസി അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സീന ജോസഫ്, ആശാ ജോസ്, വിദ്യാര്‍ഥി പ്രതിനിധി ആര്. ദേവനന്ദ, വൈഗാ വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: പി.എന്‍ പണിക്കര്‍ക്ക് ഉചിതമായ സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് വി.ജെ. ലാലി. വായനവാരാചരണത്തോടനുബന്ധിച്ച് അക്ഷരവേദിയുടെയും വിവിധ ലൈബ്രറികളുടെയും നേതൃത്വത്തില്‍ നീലംപേരൂരുള്ള പി.എന്‍. പണിക്കരുടെ ജന്മ ഗൃഹസ്മാരകത്തില് നടത്തിയ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്ഷര വേദി പ്രസിഡന്റ് ജസ്റ്റിന് ബ്രൂസ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജോസഫ്, മോഹന്‍ ഡി. കുറിച്ചി, മൈത്രി ഗോപീകൃഷ്ണന്, ഉണ്ണികൃഷ്ണന്, ഡോ. സെബിന് എസ്. കൊട്ടാരം, ഷിബു എഴേപുഞ്ചയില്‍, എന്‍. കെ ബാലകൃഷ്ണന്, പി.പി. മോഹനന്, അഭിഷേക് ബിജു, ജിക്കു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസില്‍ വായനാദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ കുര്യന് സിഎംസി അധ്യക്ഷത വഹിച്ചു. എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ. അജീഷ് തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സീന ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി ആര്. ദേവനന്ദ എന്നിവര്‍ പ്രസംഗിച്ചു. വൈഗാ വിനീഷ് കവിത പാരായണം നടത്തി.
District News
ചങ്ങനാശേരി: പടിഞ്ഞാറൻ ബൈപാസിന്റെ പ്രാരംഭ നടപടികൾക്ക് അഞ്ച് കോടി രൂപ ബജറ്റിൽ അനുവദിച്ചതിനെ സ്വാഗതം ചെയ്ത് ജനപ്രതിനിധികളും നാട്ടുകാരും. പണം അനുവദിച്ചതോടെ പാതിവഴിയിൽ നിലച്ച പദ്ധതിക്ക് ജീവൻ വച്ചിരിക്കുകയാണ്. ചങ്ങനാശേരി മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ചങ്ങനാശേരി ബോട്ട് ജെട്ടി നവീകരണം, സാംസ്കാരിക കേന്ദ്രം നിര്‍മാണം - ഒരു കോടി
ളായിക്കാട് നഗരസഭവക സ്ഥലത്ത് അന്താരാഷ്ട്ര സ്റ്റേഡിയം കോംപ്ലക്സ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് - രണ്ട് കോടി
ചങ്ങനാശേി നഗരസഭ ആയുര്‍വേദ ആശുപത്രി - ഒരു കോടി
മാടപ്പള്ളി സിഎസ് യുപി സ്കൂളിന് (മാടപ്പള്ളി സഹകരണബാങ്ക്) സ്കൂള്‍ ബസ് വാങ്ങാൻ - 20 ലക്ഷം
മാടപ്പള്ളി പഞ്ചായത്തില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് - രണ്ടുകോടി
മാടപ്പള്ളി പഞ്ചായത്ത് സെന്റ് തോമസ്-പന്നിത്തടം റോഡ് നിർമാണം - 20 ലക്ഷം
ചങ്ങനാശേരി ജനറല്‍ ആശുപത്രിക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും - രണ്ട് കോടി
വാഴപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ കാവും കുളവും നവീകരണം - 25 ലക്ഷം
കുറിച്ചി പഞ്ചായത്തിലെ എണ്ണക്കാച്ചിറയില് പൊതുമൈതാനം നിർമാണം - 50 ലക്ഷം
വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി, പ്രൊജക്ടര്‍, ലാപ്ടോപ് - 20 ലക്ഷം.
റോഡുകൾ
നാലുകോടി ജംഗ്ഷനില്‍ ഡിവൈഡറും ഇന്റർലോക്കും - 50 ലക്ഷം
പായിപ്പാട് പഞ്ചായത്ത് കൊല്ലാപുരം കുഴിമണ്ണില്‍ പടി റോഡ് പുനരുദ്ധാരണം - 25 ലക്ഷം
പായിപ്പാട് പഞ്ചായത്ത് ഒട്ടത്തില്‍കടവ് റോഡ് നവീകരണം - 50 ലക്ഷം.
കുരിശുംമൂട് വടക്കേക്കര റോഡ് ബിഎം ആന്റ് ബിസി നിലവാരത്തില്‍ വീതി കൂട്ടി നിര്‍മാണം - ഒരു കോടി
തൃക്കൊടിത്താനം-അമര-ആശാരിമുക്ക് റോഡ് പുനരുദ്ധാരണം - 50 ലക്ഷം
വിവിധ തോടുകളിലെ പോളനീക്കത്തിനും ഗ്രാമീണ ടൂറിസം നടപ്പാക്കുന്നതിനും - ഒരു കോടി
ചങ്ങനാശേരി-ആലപ്പുഴ കനാലിന്റെ ആഴം കൂട്ടി ഇരുവശവും പുനര്‍നിര്‍മിക്കുന്നതിന് - 50 ലക്ഷം
ബജറ്റിൽ ചങ്ങനാശേരി മണ്ഡലത്തിന് മികച്ച പിന്തുണയാണ് സർക്കാർ നൽകിയതെന്നും കെഎസ്ആര്‍ടിസി ഡിപ്പോ, ജനറല്‍ ആശുപത്രി എന്നിവടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും വിനു ജോബ് എംഎൽഎ പറഞ്ഞു.
നിയോജകമണ്ഡലത്തിന്റെ വികസനം ഉറപ്പാക്കും
ചങ്ങനാശേരി: സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പദ്ധതികള്‍ ചങ്ങനാശേരി നിയോജകമണ്ഡലത്തിന്റെ വികസനം ഉറപ്പാക്കും. പടിഞ്ഞാറന്‍ ബൈപാസ്, എസി കനാല്‍, ബോട്ട്ജെട്ടി വികസനം വിവിധ റോഡുകളുടെ നവീകരണം എന്നിവയ്ക്ക് പണം അനുവദിച്ചിട്ടുണ്ട്.
ജോമി ജോസഫ്, ചെയര്മാന്
ചങ്ങനാശേരി നഗരസഭ
കെ.എം.നെജിയ
വൈസ് ചെയര്‍പേഴ്സണ്‍
വികസനം മുരടിക്കും
സംസ്ഥാന ബജറ്റില്‍ വികസന പദ്ധതികള്‍ക്ക് മതിയായ പണം അനുവദിക്കാത്തത് കഴിഞ്ഞ അഞ്ചുവര്‍ഷം ക്രമമായി നടത്തിയ വികസന പദ്ധതികളെ പിന്നോട്ടടിക്കാന്‍ ഇടയാക്കും. പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം, റോഡ്, കെഎസ്ആര്‍ടിസി തുടങ്ങിയ പദ്ധതികള്‍ക്ക് വേണ്ടത്ര തുക അനുവദിച്ചിട്ടില്ല.
ജോബ് മൈക്കിള്‍
മുന്‍ എംഎല്‍എ
Kerala
കോട്ടയം: കപ്പുച്ചിൻ വൈദികൻ ഉണങ്ങാനിട്ട ളോഹയിൽ കൂടുകൂട്ടി ബുൾബുൾ പക്ഷികൾ. ഇപ്പോൾ കൂട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടായ സന്തോഷത്തിലാണ് കോട്ടയം തെള്ളകം കപ്പുച്ചിൻ വിദ്യാഭവൻ ആശ്രമത്തിലുള്ളവർ. അലക്കി ഉണക്കാനിട്ട ളോഹ കപ്പുച്ചിൻ സന്യാസി വൈദികൻ ഫാ. ജിനു മാന്തിയിൽ ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എടുക്കാനായി ചെന്നത്.
അപ്പോഴാണ് അതിൽ പക്ഷികൾ കൂടു കൂട്ടിത്തുടങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. കപ്പുച്ചിൻ വൈദികരുടെ ളോഹയുടെ മുകളിൽ ഭാഗത്തുള്ള തൊപ്പിയാണ് ബുൾബുൾ പക്ഷിക്കു കൂടുണ്ടാക്കാൻ സഹായകമായത്. ഇതോടെ കിളിയെ ശല്യപ്പെടുത്തേണ്ടെന്ന തീരുമാനത്തിലായി സന്യാസ വൈദികർ. ആരുടെയും ശല്യപ്പെടുത്തൽ ഇല്ലാതെ വന്നതോടെ കിളികൾ കൂടു തീർത്ത് അവിടെ മുട്ടയിട്ടു. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളുടെ കരച്ചിൽ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ളോഹയിലെ കൂട്ടിൽ കുഞ്ഞുങ്ങളെ കണ്ടത്. കുഞ്ഞുങ്ങൾ പിറന്നിട്ട് എട്ടു ദിവസമായി. ബുൾ ബുൾ പക്ഷി കൂടിനു സമീപത്തു തന്നെയുണ്ട്. കുഞ്ഞുങ്ങൾ വളർന്ന് പറന്നു പോകുന്നതുവരെ ളോഹ എടുക്കേണ്ടെന്ന തീരുമാനത്തിലാണ് ജിനുവച്ചനും വൈദകരും.
പക്ഷികളെയും മൃഗങ്ങളെയും പ്രകൃതിയെയും സ്വന്തം സഹോദരങ്ങളെപ്പോലെ സ്നേഹിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാരമ്പര്യം പേറുന്ന കപ്പുച്ചിൻ വൈദികരായ തങ്ങൾക്ക് വിശുദ്ധ ഫ്രാസിസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികം ആചരിക്കുന്ന വേളയിൽ ലഭിച്ച പ്രത്യേക അനുഭവമാണ് ഇതെന്ന് ആശ്രമം റെക്ടർ ഫാ. ജയിംസ് വാഴചാരി ദീപികയോടു പറഞ്ഞു.
ഒരു ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സന്യാസിയായ തന്നെ ഈ ചെറിയ സംഭവം ആഴത്തിൽ സ്പർശിച്ചതായി ഫാ. ജിനു മാന്തിയിൽ കുറിച്ചു. ആ പക്ഷിക്ക് അത് ഒരു "വസ്ത്രം'' ആയിരുന്നില്ല; സുരക്ഷിതമായൊരു ഇടം, വിശ്രമിക്കാനും ജീവൻ വിരിയിക്കാനും കഴിയുന്ന ഒരു അഭയം എന്നിവയായിരുന്നു.
വിശുദ്ധ ഫ്രാൻസിസ് പക്ഷികളോടു പോലും പ്രസംഗിച്ചവനാണ്. മനുഷ്യൻ മറന്നുപോകുന്ന സത്യമാണ് അദ്ദേഹം പഠിപ്പിച്ചത്. ഇന്നു തന്റെ വസ്ത്രത്തിന്മേലുള്ള ഈ ചെറിയ കൂട് എനിക്ക് ഒരു നിശബ്ദ പ്രസംഗമായി മാറിയെന്നും ഫാ.ജിനു കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: വിടവാങ്ങിയ ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണയ്ക്ക് കോട്ടയവുമായും ആത്മബന്ധമുണ്ട്. ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ കോച്ചായിരുന്ന കോട്ടയം ഉഴവൂര്‍ സ്വദേശി പ്രഫ. സണ്ണി തോമസ് ജസ്പാല്‍ റാണയുടെ ഗുരുവായിരുന്നു.
1994 ല്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന ലോക ജൂണിയര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച നേട്ടമായിരുന്നു.
മത്സരത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും ജസ്പാല്‍ റാണയുടെ കാല് മുട്ടിന് കഠിനമായ വേദനയും മറ്റു അസ്വസ്ഥതകളുമുണ്ടായി. മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലായി. പക്ഷേ അതൊന്നും വകവയ്ക്കാതെ മത്സരിച്ച് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയാണ് ഗുരുവും ശിഷ്യനും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഉഴവൂര്‍ സ്വദേശിയായ പ്രഫ. സണ്ണി തോമസ് 1992 മുതല്‍ 2012 വരെ ഒളിം
പിക്സില് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. പാരീസ് ഒളിംപിക്സില്‍ ജസ്പാല്‍ റാണയുടെ ശിഷ്യയായിരുന്ന മനുഭാകര്‍ ഇരട്ട വെങ്കലം നേടിയപ്പോള്‍ അദ്ദേഹം ആദ്യം വിളിച്ചത് സണ്ണി തോമസിനെയായിരുന്നു.
തന്റെ പ്രിയപ്പെട്ട ഗുരുവിനെ കാണാന്‍ വരുമെന്ന് പറഞ്ഞെങ്കിലും അതിനു കാത്തു നില്‍ക്കാതെ സണ്ണി തോമസ് വിടവാങ്ങിയിരുന്നു. ഇപ്പോള്‍ ജസ്പാല്‍ റാണയും.
District News
കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 28ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
അഞ്ചു വയസില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85,277 കുട്ടികള്‍ക്ക് വാക്സിന് നല്‍കും. മരുന്നു വിതരണത്തിനായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ ആറു മൊബൈല്‍ ടീമുകളുമുണ്ടാകും.
28ന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് അടുത്ത മൂന്ന് ദിവസങ്ങളില്‍ വീടുകളിലെത്തി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
Kerala
കോട്ടയം: എന്‍ജിഒ യൂണിയന് 63-ാം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. 13 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് സമ്മേളനം.
നാളെ രാവിലെ 8.45ന് സംസ്ഥാനപ്രസിഡന്റ് എം.എ. അജിത് കുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ഉച്ചകഴിഞ്ഞ് 3.30നു പ്രകടനമുണ്ടാകും. കോട്ടയം സിവില്‍ സ്റ്റേഷന് പരിസരത്തുനിന്നാരംഭിക്കുന്ന പ്രകടനം പൊതുസമ്മേളന വേദിയായ തിരുനക്കര മൈതാനിയില്‍ സമാപിക്കും.
വൈകുന്നേരം 4.30ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ ഒമ്പതിനു പ്രതിനിധി സമ്മേളനം സിദ്ധാര്‍ത്ഥ് വരദരാജന് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് വി.എന്‍. വാസവന്, എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന്, പ്രസിഡന്റ് എം.എ. അജിത് കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സീമ എസ്. നായര്‍, കെ.ആര്. അനില്‍കുമാര്‍, വി.കെ. ഉദയന്‍, ടി. ഷാജി എന്നിവര്‍ പങ്കെടുത്തു.
District News
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധന പൂര്‍ത്തീകരിച്ചു. എംസി റോഡില്‍ കാരിത്താസ് ജംഗ്ഷന്, സംക്രാന്തി, കുമാരനല്ലൂര്‍, ചൂട്ടുവേലി, എസ്എച്ച് മൗണ്ട്, നാഗമ്പടം എന്നിവിടങ്ങളിലാണ് സമിതി ഇന്നലെ സന്ദര്‍ശനം നടത്തിയത്.
തിരുവാതുക്കൽ, ഈരയില്‍ക്കടവ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ചിങ്ങവനം മുതല്‍ പുളിമൂട് ജംഗ്ഷന് വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും കഴിഞ്ഞ നാലിനു പരിശോധന നടത്തിയിരുന്നു.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘത്തെ ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി ഏര്‍പ്പെടുത്താവുന്ന പുനഃക്രമീകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നതിനായി നിയോഗിച്ചത്.
നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാർ, കോട്ടയം ആര്‍ടിഒ ഡി. ജയരാജ്, പൊതുമരാമത്ത് വകുപ്പ് എന്‍എച്ച് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോണ്‍ കെന്നത്ത്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.എസ്. ജയരാജ്, മെയിന്റനന്‍സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.ആര്. ജീജ, അസി.എക്സിക്യൂട്ടീവ് എന്ജിനിയര്മായ കെ. നായർ, വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അനില്‍ രാജ്, ദേശീയപാതാ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.എസ്. സുര എന്നിവരും പരിശോധനാ സമിതിയില്‍ ഉണ്ടായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
District News
ചങ്ങനാശേരി: കര്‍മനിരതമായ വൈദിക ശുശ്രൂഷയുടെ മാതൃകയായ സോണി തെക്കുംമുറിയിലച്ചന് യാത്രയായി. പുഞ്ചിരിക്കുന്ന മുഖത്തോടെ വിശ്വാസികളെ സമീപിച്ച് അവര്‍ക്ക് ആത്മവിശ്വാസവും കരുണയും പകര്‍ന്ന ഫാ. തോമസ് തെക്കുംമുറിയിലിനെ സ്നേഹിതര്‍ വിളിച്ചിരുന്നത് സോണിയച്ചന് എന്നാണ്. കേരളത്തിനകത്തും പുറത്തും വിശ്വാസസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഇടവകകളുടെ നവീകരണത്തിനും ത്യാഗപൂര്‍ണമായ ശുശ്രൂഷയര്പ്പിച്ച സോണിയച്ചന് പ്രശസ്തനായ വാഗ്മിയും വചനപ്രഘോഷകനുമായിരുന്നു.
ചേന്നങ്കരി സെന്റ് ജോസഫ്സ് ഇടവകയില്‍ തെക്കുംമുറിയില്‍ മാത്യൂ ജോസഫ്(കുട്ടപ്പന്) പെണ്ണമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവനായി 1967 ജനുവരി 14നാണ് ജനനം. കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന സോണിച്ചന്‍ മാംഗളൂരു സെന്റ് ജോസഫ്സ് മേജര്‍ സെമിനാരിയില്‍നിന്ന് ഫിലോസഫി, തിയോളജി പഠനം പൂര്‍ത്തിയാക്കി. ഇക്കാലത്ത് മൈസൂരു യൂണിവേഴ്സിറ്റിയില്‍നിന്ന് ബിഎ ബിരുദവും നേടി.
1993 മേയ് ഒന്നിന് മാതൃ ഇടവകയിൽവച്ച് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫോറോനാ ഇടവക, ചങ്ങനാശേരി കത്തീഡ്രല്‍, പുതുക്കരി, മിത്രക്കരി ഈസ്റ്റ് ഇടവകകളില്‍ അസി.വികാരിയായി സേവനം ചെയ്തു.
തുടര്‍ന്ന് പാമ്പാടി ദേവമാതാ, വടവാതൂര്‍ ഇടകയിലെ ശുശ്രൂഷക്കുശേഷം ഐക്കരച്ചിറ ഇടവക വികാരിയായി എത്തി പുതിയ പള്ളി നിര്‍മിക്കുന്നതിന് നേതൃത്വം നല്കി. കോട്ടയം താഴത്തങ്ങാടി, വടവാതൂര്‍ ഇടവകകളിലെ ശുശ്രൂഷകള്‍ക്കുശേഷം സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ സൗദി അറേബ്യയില്‍ ആദ്യമായി ആരംഭിച്ച പ്രവാസിമിഷന്റെ ഡയറക്ടറായി സേവനം ചെയ്തു. ബേബിച്ചന്, ജോര്‍ജ്കുട്ടി, ഗ്രേസമ്മ, സിസ്റ്റര്‍ ഡോ. മേഴ്സി എസ്എബിഎസ്, സിസ്റ്റര്‍ ലിസി എസ്എബിഎസ് എന്നിവര്‍ സഹോദരങ്ങളാണ്.
പൂന്തോപ്പിലും മാമ്മൂട്ടിലും മനോഹര പള്ളികൾ
ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി ഇടവക പള്ളി നിര്‍മാണത്തിന് നേതൃത്വം നല്കി. മാമ്മൂട് ഇടവക വികാരിയായിരിക്കെ ഭാരതത്തിലെ ലൂര്‍ദ് എന്നറിയപ്പെടുന്ന മാമ്മൂട് ലൂര്‍ദ് മാതാ പള്ളി പൂര്‍ത്തിയാക്കി 2018 ഒക്ടോബര്‍ 27 കൂദാശാകര്‍മം നിര്‍വഹിച്ചു.
താഴത്തുവടകര, അരുവിക്കുഴി എന്നീ ഇടവകകളിലെ ശുശ്രൂഷകള്‍ക്കുശേഷം കോട്ടയ്ക്കപ്പുറം ഇടവകയില്‍ ശുശഷൂഷക്കായി നിയോഗിക്കപ്പെട്ടു. പള്ളിയിലേക്കുള്ള റോഡ്, പാര്‍ക്കിംഗ് ഗ്രൗണ്ട്, സെമിത്തേരി നവീകരണം, മാതാവിന്റെ കപ്പേള എന്നിവ പൂര്‍ത്തിയാക്കി. അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയം ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് കോട്ടയ്ക്കപ്പുറം സണ്‍ഡേസ്കൂളിന് അതിരൂപതാ കേന്ദ്രത്തില്‍ കഴിഞ്ഞ 31ന് നടന്ന ചടങ്ങില്‍ എത്തി സോണിയച്ചന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയിരുന്നു.
രോഗം മൂര്‍ച്ഛിച്ച് ആലുവയിലുള്ള ആശുപത്രില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് സോണിയച്ചന് നിത്യതയിലേക്കു യാത്രയായത്.
പൊതുദര്‍ശനം ഇന്ന് സംസ്കാരം നാളെ
ഇന്ന് രാവിലെ 8.30 മുതല്‍ ഒമ്പതുവരെ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയിലും 10.15മുതല്‍ 11.45വരെ കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിലും ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയിലും ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.
ഉച്ചകഴിഞ്ഞ് 3.30ന് ഭൗതികശരീരം ചേന്നങ്കരിയിലുള്ള ഭവനത്തില്‍ എത്തിക്കും. വൈകുന്നേരം 4.30മുതല്‍ ചേന്നങ്കരി സെന്റ് ജോസഫ്സ് പള്ളിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാശുശ്രൂഷകള് നാളെ ഉച്ചയ്ക്ക് 1.30ന് ചേന്നങ്കരി സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും.
Kerala
കോട്ടയം: മുൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ മൂലവട്ടം മാടമ്പുകാട്ട് വീട്ടിൽ എം.കെ. മണിയെ കാണാതായെന്നു പരാതി. ബുധനാഴ്ച രാവിലെ ആറു മുതൽ കാണാനില്ലെന്നാണ് പറയുന്നത്.
KL-O5-AM2309 എന്ന നമ്പരിലുള്ള ഹീറോ ഹോണ്ട ബൈക്കിലാണ് വീട്ടിൽനിന്നു പോയത്. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കസ്റ്റഡി മർദനങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ നേരിട്ട വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ആണ് മധുബാബു.
നേരത്തെ സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങൾ നിലനിന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ നിന്നുപോലും മധുബാബുവിനെ മാറ്റിനിർത്തിയിരുന്നു.
എന്നാൽ, പ്രൊമോഷൻ യോഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റപട്ടികയിൽ മധുബാബു ഉൾപ്പെട്ടത്.
Kerala
കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, മാമ്മന്‍ മാപ്പിള ഹാള്‍ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലര്‍ച്ചെ 12 മുതല്‍ 24 മണിക്കൂര്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം. ജില്ലാ കളക്ടര്‍ ആണ് ഉത്തരവിട്ടത്.
വ്യോമ സേനയ്ക്കും എസ്പിജിക്കും സംസ്ഥാന പോലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല.
ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Kerala
കോട്ടയം: വാകത്താനത്തു കഴിഞ്ഞ ദിവസം കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നതിനിടയിലാണ് ആ വാർത്തയെത്തിയത്. വാകത്താനം പാലത്തിനടിയിൽ ഒരു മൃതദേഹം. വാർത്ത കേട്ട് എല്ലാവരും ഒാടിയെത്തി. കാണാതായ യുവാവിന്റെ മൃതദേഹം തന്നെയാണ് ഇതെന്നു തിരിച്ചറിഞ്ഞു.
കോട്ടയം വാകത്താനം മണികണ്ഠപുരം ചക്കിട്ടാം പറമ്പിൽ വർഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസിന്റെ മൃതദേഹമാണ് പാലത്തിനടയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ, തോടിന് ആഴമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ ഫയർഫോഴ്സ് സംഘം സ്കൂബ ടീമിനെ വിളിക്കാമെന്ന നിർദേശം വച്ചു.
ഇതോടെ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ഇനിയും ഏറെ സമയം വെള്ളത്തിൽ കിടക്കേണ്ടിവരുമെന്ന ആശങ്ക ഉയർന്നു. വെള്ളത്തിൽ ഇറങ്ങാൻ എല്ലാവരും മടിച്ചുനിന്നപ്പോഴാണ് വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രീതീഷ് പ്രസാദ് മുന്നോട്ടുവന്നത്.
താൻ ഇറങ്ങി മൃതദേഹം കരയ്ക്ക് അടുപ്പിക്കാമെന്ന് പ്രീതീഷ് പറഞ്ഞു. പിന്നെ യൂണിഫോം മാറ്റി ഒരു കയറുമായി നേരെ വെള്ളത്തിലേക്ക്. മൃതദേഹത്തിനരികിലേക്ക് എത്തിയ പ്രീതീഷ് മിനിറ്റുകൾക്കുള്ളിൽ മൃതദേഹം കരയ്ക്ക് എത്തിച്ചു.
എല്ലാവരും മടിച്ചുനിന്നപ്പോൾ വെള്ളത്തിലേക്ക് സാഹസികമായി ഇറങ്ങാൻ മനസ് കാണിച്ച പ്രീതീഷിനെ കണ്ടുനിന്നവർ അഭിനന്ദിച്ചു. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജർമൻ പരിശീലനത്തിനു ശേഷം വിദേശത്തേക്കു പോകാൻ തയാറെടുത്തിരിക്കുകയായിരുന്നു അമൽ. പാലത്തിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ പിറകിലേക്കു മറിഞ്ഞു തോട്ടിൽ വീണതാകാമെന്നാണ് കരുതുന്നത്.
Kerala
കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 ന് ഇവരുടെ വീട്ടുവളപ്പിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്.
മാങ്ങ പറിക്കുന്നതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. രമണിയുടെ നിലവിളി കേട്ട് സമീപത്ത് അയൽവാസിയുമായി സംസാരിച്ചുനിന്നിരുന്ന കാഴ്ചപരിമിതിയുള്ള ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അനിരുദ്ധനും വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീണു.
തുടർന്ന് ഓടിയെത്തിയ സമീപവാസി വീട്ടമ്മയെ തോട്ടിയിൽ നിന്ന് വേർപെടുത്തുകയായിരുന്നു. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കോട്ടയം: ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ കോട്ടയത്തിന്റെ മുഖശ്രീയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭാനാഥൻ. അനുഭവസമ്പന്നനും മുതിര്‍ന്ന അംഗവുമെന്ന നിലയിലാണ് തിരുവഞ്ചൂര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
വി.ഡി. സതീശന് മന്ത്രിസഭയില്‍ മന്ത്രിയായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒടുവില്‍ സ്പീക്കറായി തിരുവഞ്ചൂര്‍ നിയമിതനാകുകയായിരുന്നു. പ്രോട്ടോക്കോളില്‍ സംസ്ഥാന കാബിനറ്റ് മന്ത്രിമാരേക്കാള്‍ മുകളിലാണ് നിയമസഭാ സ്പീക്കര്‍.
കോട്ടയത്തിന്റെ മണ്ണിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പക്ഷേ, ആദ്യമായി നിയമസഭയിലെത്തിയതും മന്ത്രിയായതും അടൂര്‍ മണ്ഡലത്തില്‍നിന്നായിരുന്നു. 1963ല്‍ എംടി സ്കൂളിലെ കുട്ടികളെ മുഴുവന്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്ത് സ്കൂള്‍ ലീഡറായിരുന്ന പഠനകാലം മുതലെ നേതൃമികവുണ്ടായിരുന്നു.
ജനപ്രതിനിധിയായും പിന്നീട് മന്ത്രിപദവിയിലേക്കെത്തിയപ്പോഴും ഇപ്പോള്‍ സ്പീക്കര്‍ പദവിയിലെത്തിയതിലും അത് വ്യക്തമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആത്മബന്ധമാണ് തിരുവഞ്ചൂരിനുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂര്‍ അങ്ങനെതന്നെയായിരുന്നു. 1967ല്‍ കെഎസ്യു കോട്ടയം ജില്ലാ പ്രസിഡന്റായി. അക്കാലയളലവില് തന്നെ ബസേലിയസ് കോളജ് യൂണിയന് ചെയര്‍മാനുമായി.
1969ല്‍ കെഎസ്യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, 1973 ല്‍ കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് ഇങ്ങനെ സംഘടനാ പ്രവര്‍ത്തനങ്ങളിലും ലഭിച്ച സ്ഥാനങ്ങളിലും കഴിവും മികവും തെളിയിച്ചായിരുന്നു തിരുവഞ്ചൂരിന്റെ രാഷ്ട്രീയ യാത്ര.
സംഘാടനമികവും പ്രസംഗത്തിലെ വൈദഗ്ധ്യവും 1974-77 കാലഘട്ടത്തിലെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കും എത്തിച്ചു. അടുത്ത തട്ടകം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടേതായിരുന്നു. 1978-1982 കാലഘട്ടത്തില്‍ ആ സ്ഥാനത്തിലും തിളങ്ങിയ തിരുവഞ്ചൂര്‍ 1982 മുതല്‍ 1984 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി.
1984ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. കോട്ടയത്തിന്റെ നേതാവായിരിക്കാന്‍ ആഗ്രഹിച്ച തിരുവഞ്ചൂരിന് പക്ഷേ, നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങേണ്ടി വന്നത് അടൂര്‍ നിയോജകമണ്ഡലത്തില്നിന്നായിരുന്നു. 1991 ല്‍ 5,767 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആദ്യജയവുമായി നിയമസഭയിലെത്തി. തുടര്‍ന്ന് 1996, 2001, 2006 വര്‍ഷങ്ങളിലും അടൂര്‍ മണ്ഡലത്തിന്റെ എംഎല്‍എയായി.
2011 ലെ തെരഞ്ഞെടുപ്പില്‍ അടൂർ സംവരണമണ്ഡലമായി പ്രഖ്യാപിച്ചതോടെ സ്വന്തം നാടായ കോട്ടയമായി അങ്കത്തട്ട്. 2011ലെ തെരഞ്ഞെടുപ്പില്‍ 711 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നെങ്കില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 33,632 വോട്ടിലേക്കാണ് ഉയര്‍ന്നത്. 2016 ലെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു. 2021ല്‍ 18743 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഇത്തവണ 35,986 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
ജനപ്രതിനിധിയില്‍നിന്ന് മന്ത്രിയുടെ ഉത്തരവാദിത്തത്തിലേക്ക് എത്തിയപ്പോഴും ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായി. 2004-2006 കാലഘട്ടത്തില്‍ മന്ത്രിയായപ്പോള്‍ ജലസേചനം, വനം, ആരോഗ്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. 2011 -2016 കാലത്ത് റവന്യു, ആഭ്യന്തരം, വിജിലന്‍സ്, വനം, പരിസ്ഥിതി, ഗതാഗതം, സ്പോര്‍ട്സ്, സിനിമ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.
കെ.പി. പരമേശ്വരന് പിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകനായി 1949 ഡിസംബര്‍ 26നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ജനനം. കോട്ടയം എംടി സെമിനാരി സ്കൂളില്‍നിന്ന് എസ്എസ്എല്‍സി, കോട്ടയം ബസേലിയസ് കോളജില്‍നിന്ന് പ്രീ ഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം ലോ കോളജില്‍നിന്ന് എല്‍എല്‍ബിയും നേടി. ഭാര്യ: ലളിതാംബിക. മൂന്നു മക്കള്‍: ഡോ. അനുപം രാധാകൃഷ്ണന്, അര്ജുന് രാധാകൃഷ്ണന്, ആതിര രാധാകൃഷ്ണന്.
നിയമസഭയില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള ആദ്യ സ്പീക്കറാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തിരുവിതാംകൂര്‍ നിയമസഭയില്‍ സ്പീക്കര്‍ക്ക് സമാനമായ പദവിയില്‍ കോട്ടയം സ്വദേശികളായ രണ്ടുപേർ ഇരുന്നിട്ടുണ്ട്. 1948ല്‍ വൈക്കത്തുനിന്ന് എ.ജെ. ജോണും തൊട്ടുപിന്നാലെ മീനച്ചില്‍ താലൂക്കില്‍നിന്ന് ആര്.വി. തോമസുമാണ് തിരുവിതാംകൂര്‍ നിയമസഭയില്‍ സ്പീക്കര്‍ക്കു സമാനമായ പദവിയില്‍ എത്തിയത്.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ ആര്.വി. തോമസിനെ അനുസ്മരിച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസംഗം തുടങ്ങിയത്. 1991മുതല്‍ 96 വരെ വാഴൂര്‍ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ. നാരായണക്കുറുപ്പ് ഡെപ്യൂട്ടി സ്പീക്കറായിട്ടുണ്ട്.
District News
തൃക്കൊടിത്താനം: സമുദായ ശക്തീകരണ വര്‍ഷത്തിന്റെ സന്ദേശമുയര്‍ത്തി തൃക്കൊടിത്താനം ഫൊറോനപള്ളിയങ്കണത്തില് സംഘടിപ്പിച്ച 140-ാമത് ചങ്ങനാശേരി അതിരൂപതാദിനാചരണം പിന്നിട്ട വര്‍ഷങ്ങളിലെ അതിരൂപതയുടെ അതിശയിപ്പിക്കുന്ന അര്‍പ്പണബോധത്തിന്റെ അഭിമാനാര്‍ഹമായ സ്മരണപുതുക്കലും പുത്തന്കാലഘട്ടത്തിലേക്കുള്ള കാല്‍വയ്പുമായി.
‘അതിരൂപതയില്‍ നാമൊരു കുടുംബം’ എന്ന ആദര്‍ശവാക്യം അന്വര്‍ഥമാക്കി വിശ്വാസചൈതന്യവും സഭാസ്നേഹവും വിശ്വാസസമൂഹത്തിന്റെ മുഖമുദ്രയാണെന്നും മാര്‍ത്തോമ്മാ ശ്ലീഹായില്‍നിന്നു കൈമാറി ലഭിച്ച വിശ്വാസം ഏറെ ത്യാഗത്തോടെയും കഠിനാധ്വാനത്തിലും സംരക്ഷിച്ചുപോരുന്ന ചരിത്രം ഉയര്‍ത്തിക്കാട്ടുന്നതുമായിരുന്നു തൃക്കൊടിത്താനത്തു ചേര്‍ന്ന സമ്മേളനം.
പുതിയ കാലഘട്ടത്തില്‍ സഭ പുത്തന്വെല്ലുവിളികള് നേരിടുന്നുണ്ടെന്ന യാഥാര്‍ഥ്യം മനസിലാക്കി വിശ്വാസത്തില്‍നിന്ന് വെളിച്ചവും ശക്തിയും സ്വീകരിച്ച് മുന്നേറാനുള്ള ശക്തിയും ഊർജവുമായി സമ്മേളനം മാറി. കോട്ടയം മുതല്‍ അമ്പൂരി വരെയുള്ള അഞ്ചു ജില്ലകളിലെ ഇരുന്നൂറ്റമ്പതോളം ഇടവകകളിലെ നാലുലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും സന്യസ്തപ്രതിനിധികളും അതിരൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും ഉള്‍പ്പെടെ രണ്ടായിരത്തിലധികംപേരാണ് അതിരൂപതാദിനത്തിനു സാക്ഷികളായത്.
സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ഉദാത്തമായ സംഭാവനകള്‍ നല്കിയ സിസ്റ്റര്‍ ആലീസ് ഫൈനാ സിഎംസി., അഡ്വ.കെ.സി. ജോര്‍ജ് കളരിക്കല്‍, ജോസ് ജോണ്‍ വേങ്ങാന്തറ, ഏബ്രാഹം പുത്തന്‍കളം, സി.എ. ആന്റണി ചെന്നിത്തല, കൂടുതല്‍ മക്കളുള്ള ജിനോ-ടിനു, ജോസഫ്- ജോസി തുടങ്ങിയവരെയും മികച്ച യുവസംരംഭകരേയും സമ്മേളനത്തില്‍ ആദരിച്ചു.
മികച്ച ഇടവക ബുള്ളറ്റിന്, ഇടവക ഡയറക്ടറി എന്നിവയ്ക്കുള്ള സമ്മാനങ്ങളും നല്കി.
ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, വികാരി ജനറാള്‍മാരായ മോണ്‍. മാത്യൂ ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സിലര്‍ ഫാ.ഡോ. ജോര്‍ജ് പുതുമനമുഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേയ്ക്കല്‍, തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, അതിരൂപതാദിന കോ-ഓര്‍ഡിനേറ്റര്‍മാരായ ഫാ. ചെറിയാന് കക്കുഴി, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ജേക്കബ് കളത്തിവീട്ടില്‍,
ഡോ.പി.വി. ജറോം, ജനറല്‍ കണ്‍വീനര്‍മാരായ പി.ജെ. ആന്റണി, ലിസി ബിജു, കണ്‍വീനര്‍മാരായ ഡെന്നീസ് ജോസഫ്, ലാലി ഇളപ്പുങ്കല്‍, സിബിച്ചന് കൊല്ലശേരി, ബാബു പഴയചിറ, സിബി കളങ്ങര, ലാലിച്ചന്‍ പുളിമൂട്ടില്‍, ജോഷി കൊല്ലാപുരം, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ബേബി കല്ലുപുരയ്ക്കല്‍, അഡ്വ. ജോബിന് കുറ്റിക്കാട്ട്, മെര്ലിന് മാത്യു, ടി.ജെ. സോജപ്പന്‍, ജേക്കബ് കണിയാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
NRI
ലണ്ടൻ: യുകെയിലെ ബേസിംഗ് സ്റ്റോക്ക് ബറോ കൗൺസിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി മലയാളിയായ സജീഷ് ടോം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ലേബർ പാർട്ടി കൗൺസിലറായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒരേസമയം കൗണ്ടി കൗൺസിലറും ബറോയുടെ ഡെപ്യൂട്ടി മേയറുമാകുന്ന ആദ്യ മലയാളിയാണ് സജീഷ് ടോം. 2021 മുതൽ ബേസിംഗ് സ്റ്റോക്ക് ബറോ കൗൺസിലിലെ പോപ്പിലി വാർഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം, യുകെയിലെ മേയറൽ പ്രോട്ടോകോൾ അനുസരിച്ച് അടുത്ത വർഷം മേയിൽ മേയർ പദവിയിലെത്തും.
കോട്ടയം ജില്ലയിൽ വൈക്കം ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമായ സജീഷിന്റെ കുടുംബം ഇപ്പോൾ എറണാകുളം ജില്ലയിൽ തെക്കൻ പറവൂരിലാണ്. ഭാര്യ ആൻസി ഹാംഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഐസിയു ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി സിസ്റ്ററാണ്. മകൾ അലീന ലണ്ടനിൽ ജോലി ചെയ്യുന്നു.
Kerala
കോട്ടയം: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വി.ഡി. സതീശനായി വീണ്ടും ഫ്ളക്സുകള്‍. കോട്ടയം ഗാന്ധി സ്ക്വയറിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
'കേരളത്തിന്റെ എണ്ണംപറഞ്ഞ നിലപാടുകളുടെ രാജകുമാരന്, വി.ഡി. സതീശന് കേരളം നയിക്കട്ടെ' എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്. കൂടാതെ, 'കേരളത്തിന്റെ കരുതലായി, വിളക്കായി വി.ഡി' എന്നെഴുതിയ മറ്റൊരു ഫ്ളക്സും ഇതേ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുദ്രവെച്ച കവറില്‍ തിരുവനന്തപുരത്ത് നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.
Kerala
കോട്ടയം: സ്വകാര്യ ബസിടിച്ചു വീഴ്ത്തിയ വീട്ടമ്മ ഗുരുതരാവസ്ഥയില്‍. നട്ടാശേരി എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട സി.ഡി. റോസി (69) നാണ് പരിക്കേറ്റത്.
ഇന്നു രാവിലെ ഒമ്പതോടെ കോട്ടയം തിരുനക്കര ബസ്റ്റാന്‍ഡിലാണ് സംഭവം. പുല്ലാടന്‍ ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ റോസ് ബസിനു മുന്നിലൂടെ ക്രോസ് ചെയ്തപ്പോള്‍ മുന്നോട്ട് എടുത്ത ബസ് റോസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ റോസിനെ ഉടന്‍ തന്നെ സമീപത്തെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കോട്ടയത്ത് ഹാന്റ്ക്സ് സ്ഥാപനത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ് റോസ്.
ഇന്നു രാവിലെ ജോലിയ്ക്കു വരുമ്പോഴാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജിലെ റെഡ് സോണ്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ച റോസിനെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചുവരികയാണ്.
NRI
മനാമ: ബഹ്റനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജിസ്മോന് - അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (ഏഴ്) ആണ് മരിച്ചത്.
ഇന്ത്യൻ സ്കൂൾ ബഹ്റിൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു.
ഉടനെ സമീപവാസികൾ സൽമാനിയ ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
Education
എംജി സർവകലാശാല പുല്ലരിക്കുന്ന് കാമ്പസിൽ സിപാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ എംഎ ജെഎംസി പ്രവേശന പരീക്ഷ 12ന് 10.30ന് പുല്ലരിക്കുന്ന് കാമ്പസിൽ നടത്തും.
ഇനിയും അപേക്ഷിക്കാൻ ഉള്ളവർ. www.icjkottayam.com എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.
ഫോൺ: 9495934263
Sports
കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കോട്ടയം, തൃശൂര്‍ ടീമുകള്‍ക്കു ജയം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ 66-18ന് മലപ്പുറത്തെ തോല്‍പ്പിച്ചു. കോട്ടയം 63-36ന് ആലപ്പുഴയെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ പാലക്കാട് 50-36ന് പത്തനംതിട്ടയെ മറികടന്നു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ 61-48ന് മലപ്പുറത്തെ കീഴടക്കി. കോട്ടയം 51-10ന് പത്തനംതിട്ടയെയും ആലപ്പുഴ 52-17ന് പാലക്കാടിനെയും കണ്ണൂര്‍ 50-17ന് കാസര്‍ഗോഡിനെയും തോല്‍പ്പിച്ചു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ മധ്യകേരളത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പി.സി.ജോർജിലൂടെയും മകൻ ഷോൺ ജോർജിലൂടെയും മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് തകിടം മറിഞ്ഞത്.
പൂഞ്ഞാറിലും പാലായിലും നിലവിൽ യുഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുകയാണ്. പി.സി.ജോർജും ഷോൺ ജോർജും മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മുന്നണികളെയും വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പാരമ്പര്യമുള്ള ഇവരുടെ വീഴ്ച ദയനീയമാണ്.
പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാന്‍ തയാറാണെന്നും പി.സി.ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോസ് കെ. മാണി പാലായിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഷോൺ ജോർജ് പറഞ്ഞിരുന്നു.
എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമാകുമെന്നും ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.ടി20യുമായുള്ള സംഖ്യത്തിലൂടെ എറണാകുളത്ത് നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയും ഏകദേശം അസ്തമിച്ചു.
Kerala
കോട്ടയം: സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ധനും ചരിത്രകാരനുമായ കൂനമ്മാക്കല്‍ തോമാ കത്തനാര് (70) അന്തരിച്ചു. കോട്ടയത്തെ സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സീരി) ദീര്‍ഘകാലം അധ്യാപകനും എംജി സര്‍വകലാശാലയില്‍ ഡീന്‍ ഓഫ് സ്റ്റഡീസുമായിരുന്നു. 1955 നവംബര്‍ 15ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കല്‍ കുര്യന് - ത്രേസ്യ ദമ്പതികളുടെ മകനായാണ് കൂനമ്മാക്കല്‍ തോമാ കത്തനാര് ജനിച്ചത്.
പാലാ രൂപതയില്‍ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സുറിയാനി ഭാഷയില്‍ ഡോക്ടര്‍ ബിരുദം നേടി. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങള്‍ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളും ലേഖന പരമ്പരകളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേംബ്രിഡ്ജ്, ലണ്ടന്‍, ഓക്സ്ഫഡ്, ഉപ്സല തുടങ്ങിയ സര്‍വകലാശാലകളിലും, ദമാസ്കസ്, ബാഗ്ദാദ്, ജര്‍മനി, എത്യോപ്യയിലെ ആഡിസ് അബാബ, ഉജ്ജയിന്‍, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്.
മലയാളം ഭാഷയെ സുറിയാനി ലിപിയില്‍ എഴുതുന്ന പുരാതന സമ്പ്രദായമായ കര്‍ശോന്‍ രീതിയെപറ്റി ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് കൂനമ്മാക്കല്‍ തോമാ കത്തനാര്. സുറിയാനി പണ്ഡിതനായ ഡോ. സെബാസ്റ്റ്യന്‍ ബ്രോക്കിന്റെ ശിഷ്യനുമാണ്. കോട്ടയം ജില്ലയില്‍ കുറവിലങ്ങാട്, കാപ്പുംതലയില്‍ സ്ഥിതി ചെയ്യുന്ന സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനുമാണ്.
2025ല്‍ സിറിയക് കത്തോലിക്ക പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമന് യോനാന്‍ ബാവാ ഇന്ത്യയുടെ വലിയ മല്പാന് എന്ന പദവി സമ്മാനിച്ചു. കെ.കെ. ആഗസ്തി, റോസമ്മ, ജോസ് കുര്യന് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.
Kerala
തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആൻ ഫിലിപ്പ് (35), സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമേരിക്കയിൽ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുന്‍പ് നാട്ടിലെത്തിയിരുന്നു. തുടർന്ന് കന്യാകുമാരി സന്ദർശിച്ച ഇരുവരും ഞായറാഴ്ച മുതൽ കാണാതായിരുന്നു. രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുവരും കന്യാകുമാരിയിലെത്തിയത്.
കന്യാകുമാരിയിൽ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും, പിന്നാലെ പുറത്തുപോയി. എന്നാൽ രണ്ട് ദിവസത്തിന് ശേഷവും ഇരുവരും തിരിച്ചെത്തിയില്ല. ഇതോടെ ഹോട്ടൽ ജീവനക്കാർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
യുവതികളുടെ പിതാവ് ഫിലിപ്പിന്റെ സഹേദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി നടത്തിയ അന്വേഷണം വിഫലമായിരുന്നു. തുടർന്ന് കുടുംബം പോലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ കന്യാകുമാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കൊച്ചി: അങ്കമാലിയിൽ ആഢംബര കാറിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽ. നോർത്ത് പറവൂർ കരുമാലൂർ മാഞ്ഞാലി മക്കനായി ഭാഗത്ത് കൂവപ്പുറത്ത് വീട്ടിൽ റൊണാൾഡൊ ജബാർ എന്ന അബ്ദുൾ ജബാർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ആഢംബര കാറിൽ 62 കിലോ കഞ്ചാവ് കടത്തിയ കാസർഗോഡ് സ്വദേശി ഹനീഫിനെ അങ്കമാലിയിൽ വച്ച് എറണാകുളം റൂറൽ പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അബ്ദുൾ ജബാറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ഇയാൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത് അബ്ദുൾ ജബാറിന് വേണ്ടി ആണെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈരാറ്റുപേട്ടയിലെ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജബാറിനെ പിടികൂടിയത്.
ഇടനിലക്കാരെ ഉപയോഗിച്ച് ഒഡീഷ, പശ്ചിമബംഗാൾ, ആസാം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതാണ് അബ്ദുൾ ജബാറിന്റെ രീതിയെന്ന് പോലീസ് പറയുന്നു.
മയക്കുമരുന്ന് ഉൾപ്പടെ ഇരുപതോളം കേസിലെ പ്രതിയാണ് ഇയാൾ. ജബാർ പറഞ്ഞതനുസരിച്ചാണ് ഹനീഫ് കാറുമായി ഒഡീഷയിലേക്ക് പോയത്. 31 പാക്കറ്റുകളിലായി കാറിന്റെ പിൻസീറ്റിലെ പ്രത്യേക അറയിലൊളിപ്പിച്ച് കഞ്ചാവ് ഈരാറ്റുപേട്ടയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
കഞ്ചാവ് കടത്തുന്നതിനിടയിൽ അങ്കമാലി ടിബി ജംഗ്ഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് ഹനീഫിനെ പിടികൂടുകയായിരുന്നു.
Kerala
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. വി.ആര്. ജയകുമാറിന്റെ കാര്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മുന്‍ ജീവനക്കാരൻ മരിച്ചു. കിളിരൂര്‍ ആമ്പക്കുഴിയില്‍ ചെല്ലപ്പന് (88) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജിന് സമീപം ഗാന്ധിനഗര്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള അഞ്ചേരി ഗാര്‍ഡന്‍സില്‍ ഡോ.വി.ആര്. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറാണ് ചെല്ലപ്പന് കത്തിച്ചത്. തീയിടുന്നതിനിടെ ഇയാള്‍ക്കു പൊള്ളലേറ്റു.
തീയുടെ ചൂട് കൊണ്ട് വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളും തകര്‍ന്നു. തീയും പുകയും കണ്ട് വീട്ടുകാര്‍ വിവരം ഗാന്ധിനഗര്‍ പോലീസിലും അഗ്നിശമനസേനയെയും അറിയിച്ചു. ഇവര്‍ എത്തി തീ അണയ്ക്കുമ്പോഴാണ് സമീപത്ത് പൊള്ളലേറ്റ നിലയില്‍ ചെല്ലപ്പനെ കണ്ടത്.
95 ശതമാനം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടുജോലി ചെയ്തിരുന്ന ചെല്ലപ്പനെ ഒരു മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. മാനസിക വെല്ലുവിളിനേരിടുന്നയാളാണെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി.
ഭാര്യ: രമ. മക്കള്‍: മോളി, ഷാജി. മരുമകന്: വിജയന്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചെങ്ങളം എസ്എന്‍ഡിപി ശ്മശാനത്തില്‍.
Kerala
കോട്ടയം: കോട്ടയം സിഎംഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലായി ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സിഎംഐ തെരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം നിലവില്‍ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികാര്‍ പ്രൊവിന്‍ഷ്യലാണ്.
ഫാ. ജോസ് ഐക്കരപ്പറമ്പില്‍ (വികര് പ്രൊവിന്‍ഷ്യല്‍ ആന്‍ഡ് സാമൂഹ്യസേവനം), ഫാ. ബാസ്റ്റിന് മംഗലത്തില്‍ (വിദ്യാഭ്യാസം). ഫാ. അലക്സ് ലൂയിസ് തണ്ണിപ്പാറ (ധന കാര്യം), ഫാ. അല്‍ഫോന്‍സ് ഇലവനാല്‍ (അജപാലനം) എന്നിവര്‍ കൗണ്‍സിലര്‍മാരായും, ഫാ. തോമസ് പുതുശേരി പ്രവിശ്യയുടെ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
Kerala
കോട്ടയം: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന്റെ സുരക്ഷയെ ചൊല്ലിയുള്ള തർക്കത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സിഐഎസ്എഫ് സൈനികർ തോക്ക് ചൂണ്ടി. കോട്ടയം ബസേലിയസ് കോളജിലാണ് സംഭവം.
സ്ട്രോംഗ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പംവെച്ച് സീൽചെയ്യണമെന്ന കേന്ദ്ര നിരീക്ഷകന്റെ ആവശ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അനുസരിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. സാധാരണ നിലയിൽ സ്ട്രോംഗ് റൂമുകൾക്ക് രണ്ട് പൂട്ടുകളാണുണ്ടാവുക.
ഇതിന്റെ ഒരു താക്കോൽ റിട്ടേണിംഗ് ഓഫീസർക്കും മറ്റൊന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കുമാണ് നൽകുന്നത്. എന്നാൽ ബംഗാളിലും ആസാമിലുമൊക്കെ ചെയ്യുന്നതുപോലെ രണ്ട് താക്കോലുകളും ഒന്നിച്ച് സീൽ ചെയ്തു വെക്കണമെന്ന് കേന്ദ്ര നിരീക്ഷകനായ രഞ്ജൻ കുമാർ സിൻഹ നിർദേശിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്.
ഇതിനെതിരെ ഏറ്റുമാനൂരിലെ സ്ഥാനാർഥിയും ഡിസിസി അധ്യക്ഷനുമായ നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കളക്ടർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകി. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ കളക്ടർ പഴയ രീതിയിൽത്തന്നെ താക്കോലുകൾ ഉദ്യോഗസ്ഥർക്ക് കൈമാറാൻ നിർദേശിച്ചു.
കളക്ടറുടെ ഈ നിർദേശം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ കോളജിലെത്തിയപ്പോഴാണ് സിഐഎസ്എഫ് സൈനികർ അവർക്കുനേരെ തോക്ക് ചൂണ്ടിയത്. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
NRI
അബുദാബി: അയ്മനം കുടയംപടി സ്വദേശി സൂരജ് (43) അബുദാബിയിൽ അന്തരിച്ചു. പ്രണവം വീട്ടിൽ സി.കെ. സുധാകരന്റെയും സുഗതമ്മയുടെയും മകനാണ്.
ഭാര്യ: രേവതി. മകൻ: അമ്പാടി. സഹോദരൻ: സുഷജ് സുധാകർ. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Kerala
കോട്ടയം എക്കാലത്തും ഐക്യജനാധിപത്യമുന്നണിയുടെ കോട്ടയാണ്. ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വര്‍ഷങ്ങളായി വിജയിച്ചു മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയായി ഐക്യമുന്നണിക്ക് കരുത്ത് പകര്‍ന്ന ജില്ല. സംസ്ഥാനമാകെയുണ്ടായ എല്‍ഡിഎഫ് തരംഗത്തിലും പതറാതെ പിടിച്ചു നില്ക്കാന് കോട്ടയത്തിനു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നതോടെ രാഷ്ട്രീയ നിറം മാറി സീറ്റുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫിനു മേല്‍കൈ കിട്ടി. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയെങ്കിലും പാർട്ടിയുടെ നേതാവ് ജോസ് കെ. മാണിയുടെ പാലായിലെ പരാജയം ഇടതുമുന്നണിക്കും കേരള കോണ്‍ഗ്രസിനും വിജയമധുരത്തിലെ കല്ലുകടിയായി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പഴയ പ്രതാപം തിരിച്ചു പിടിച്ചു വലിയ തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
മൂന്നാം ഭരണം ആഗ്രഹിക്കുന്ന ഇടതുമുന്നണി കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുന്നതോടൊപ്പം പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ്. പാലായിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കുന്ന ബിജെപി മൂന്നിടങ്ങളിലും ശക്തമായ മത്സരമാണു കാഴ്ചവയ്ക്കുന്നത്.
ക്രൈസ്തവ സഭകളോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്ന ബിജെപി അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിലാണു ക്രൈസ്തവ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. മൂന്നിടങ്ങളിലെയും ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ഇടതുമുന്നണിക്കാണോ ഐക്യമുന്നണിക്കാണോ ഗുണമാകുന്നതെന്ന് ഫലം വന്നാലേ പറയാന്‍ പറ്റുകയുള്ളൂ. ആകെയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ വൈക്കം ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും ജനവിധി തേടുകയാണ്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയും ഒരു കേന്ദ്രമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയും ജില്ലയില്‍ ജനവിധി തേടുന്നുണ്ട്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളുമാണ് ജില്ലയിലെ പ്രധാന ചര്‍ച്ച. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വികാരവും ജില്ലയില്‍ ശക്തമാണ്. ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ടും ശബരിമല വിഷയത്തിലും എന്‍എസ്എസിന്റെ അനുകൂല നിലപാട് എല്‍ഡിഎഫിന് ആശ്വാസമാണ്. റബര്‍ വിലിയിടിവ്, നെല്‍കര്‍ഷകര്‍ക്ക് പണം കിട്ടാത്തത്, വന്യജീവി ആക്രമണം തുടങ്ങി കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും നിരവധിയാണ്. ക്രൈസ്തവ സഭകളുടെ നിലപാടുകളും വിജയത്തില്‍ നിര്‍ണായക ഘടകമാണ്.
കോട്ടയവും പുതുപ്പള്ളിയും
ജില്ലാ ആസ്ഥാനം കൂടിയായ കോട്ടയത്ത് സിറ്റിംഗ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ ശക്തമായ മത്സരം ഇടുതുമുന്നണി നടത്തുന്നുണ്ടെങ്കിലും വോട്ടിന്റെ കാര്യത്തില്‍ ഇടതുമുന്നണിക്കും അത്ര ഉറപ്പില്ല. കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍കുമാര്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി. ബിജെപി മത്സരിച്ചിരുന്ന ഇവിടെ ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. ജാതി-മത സമവാക്യങ്ങള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെല്ലുവിളി ഉയര്‍ത്താന്‍ ഇടതുമുന്നണിക്കായിട്ടില്ല. മണ്ഡലത്തില്‍ പരിചിതനായ അനില്‍കുമാറിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നേട്ടമാകുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. എന്‍ഡിഎ വോട്ടുകളും ഇവിടെ നിര്‍ണായകമാണ്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പോടെ മകന് ചാണ്ടി ഉമ്മന്‍ എംഎല്‍എയായി. പുതുപ്പള്ളിയുടെ പാരമ്പര്യം തുടരുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങിയത്. വലിയ വജയം സുനിശ്ചിതമാക്കിയരീതിയിലാണ് ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനം. സ്ഥിരം നിര്‍ത്തുന്ന സ്ഥാനാര്‍ഥികളെ മാറ്റി ഒരു ഹൈന്ദവ സ്ഥാനാര്‍ഥിയെ നിര്‍ത്തി പുതിയ പരീക്ഷണം നോക്കുകയാണ് ഇടതുമുന്നണി. മണ്ഡലത്തില്‍ സുപരിചിതനും സിപിഎമ്മിലെ സൗമ്യമുഖവുമാണ് ഇടതുസ്ഥാനാര്‍ഥി കെ.എം. രാധാകൃഷ്ണന്. ഏറ്റവും അവസാനമാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിജെപിക്ക് കാര്യമായ വോട്ടുവിഹിതം ഇവിടെയില്ല. ഇത്തവണ വോട്ടു വിഹിതം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
പാലായും കേരള കോണ്‍ഗ്രസ് മണ്ഡലങ്ങളും
ഇത്തവണ തീപാറുന്ന മത്സരമാണു പാലായില്‍ നടക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലായില്‍ തിരിച്ചുവരവിനൊരുങ്ങിക്കഴിഞ്ഞു ജോസ് കെ. മാണിയും എല്‍ഡിഎഫും. എന്നാല്‍ തുടര്‍ച്ച ഉറപ്പാണെന്നു പറഞ്ഞ് മുന്നേറുന്ന മാണി സി. കാപ്പനും എന്‍ഡിഎ സ്ഥാനാര്‍ഥിയും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ എല്ലാ നെഗറ്റീവ് അവസ്ഥകളും മാറിയെന്നത് ജോസ് കെ. മാണിക്ക് അനുകൂലമാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് പിടിക്കുന്ന വോട്ട് ആരെ ബാധിക്കുമെന്ന കാര്യം ഫലം വന്നാലെ പറയാന്‍ പറ്റുകയുള്ളൂ.
പൂഞ്ഞാര്‍ മണ്ഡലത്തിലും ശക്തമായ ത്രികോണമത്സരമാണുള്ളത്. കഴിഞ്ഞ തവണ സ്വതന്ത്ര നായി മത്സരിച്ച് രണ്ടാമതെത്തിയ പി.സി. ജോര്‍ജ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. സ്വന്തം വോട്ടും എന്‍ഡിഎ വോട്ടും ചേര്‍ന്നാല്‍ വിജയിക്കാമെന്നാണ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍. എന്നാൽ തന്റെ വാവിട്ട വാക്കുകൾ പി.സി. ജോർജിനുതന്നെ തിരിച്ചടിയാകുമെന്ന് കരുതുന്നവരുമുണ്ട്. വിജയം ഉറപ്പിച്ചരിക്കുകയാണ് സിറ്റിംഗ് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. യുഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. സെബാസ്റ്റ്യന്‍ അവസാനഘട്ടിത്തിലാണെത്തിയതെങ്കിലും പ്രചാരണം ശക്തമാണ്. മണ്ഡലത്തില്‍ ശക്തമായ അടിയൊഴുക്കുകളുമുണ്ട്.
കേരള കോണ്‍ഗ്രസുകളുടെ പോരോട്ടം നടക്കുന്ന കടുത്തുരുത്തിയില്‍ സിറ്റിംഗ് എംഎല്‍എ മോന്‍സ് ജോസഫിനു ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക വനിത സ്ഥാനാര്‍ഥികൂടിയായ നിര്‍മല ജിമ്മിക്കു സാധിച്ചിട്ടുണ്ട്. അവസാന നിമിഷമായപ്പോള്‍ ഇവിടെയും തീപാറും പോരാട്ടമാണ്. കേരള കോണ്‍ഗ്രസുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന മറ്റൊരു മണ്ഡലമായ ചങ്ങനാശേരിയിലും ശക്തമായ മത്സരമാണ്. സിറ്റിംഗ് എംഎല്‍എ ജോബ് മൈക്കിളിനെതിരേ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിനു സാധിച്ചിട്ടുണ്ട്. ബിജെപിക്കും ഇവിടെ നിര്‍ണായക വോട്ടബാങ്കുണ്ട്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മത്സരിക്കുന്നതിലൂടെ ശ്രദ്ധേയമായ മണ്ഡലമാണു കാഞ്ഞിരപ്പളളി. സിറ്റിംഗ് എംഎല്‍എ ഡോ. എന്‍. ജയരാജിനു മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനവും വോട്ടുമുണ്ട്. ഇതു തെരഞ്ഞെടുപ്പില്‍ ഗുണകരമാകും. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ഇത്തവണ പുറത്തു നിന്നെത്തിയ സ്ഥാനാര്‍ഥിയായതിനാല്‍ വോട്ടു കുറയുമോ എന്ന ആശങ്ക എന്‍ഡിഎ ക്യാമ്പിലുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബി പ്രചാരണരംഗത്ത് മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഏറ്റുമാനൂര്‍ ആരെ തുണയ്ക്കും?
മന്ത്രി വി.എന്‍. വാസവന് രണ്ടാം മത്സരത്തിറങ്ങിയ ഏറ്റുമാനൂരില്‍ യുഡിഎഫില്‍ ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ഥിയായ ജോസഫ് വാഴയ്ക്കനെ മാറ്റി ഡിസിസി പ്രസിഡന്റ് കൂടിയായ നാട്ടകം സുരേഷിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയുള്ള വാസവനെതിരേ ശക്തമായ മത്സരം സൃഷ്ടക്കുന്ന കോണ്‍ഗ്രസും വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്. മുപ്പതിനായിരം വോട്ട് ബിജെപിക്ക് സ്വന്തമായുള്ള ഇവിടെ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയാണു മത്സരിക്കുന്നത്. ബിജെപി വോട്ടുകള്‍ ഇത്തവണ ഉറപ്പായും ചോരുമെന്നാണ് മണ്ഡലത്തില്‍നിന്നു കിട്ടുന്ന വിവരം. അതെങ്ങോട്ട് എന്നതിനെ ആശ്രയിച്ചിരിക്കും ജയപരജയങ്ങൾ.
സമുദായസമവാക്യങ്ങള്‍ നിര്‍ണായകമാകുന്ന വൈക്കം
വോട്ടെണ്ണല്‍ ദിനം സിപിഐയുടെ അക്കൗണ്ടിലേക്ക് ആദ്യം എത്തുന്ന മണ്ഡലമാണു വൈക്കം. ഇത്തവണ വൈക്കത്ത് സിപിഐക്കും ഇടതുമുന്നണിക്കും അത്ര ഈസി വാക്കോവറല്ല. സിപിഐയുടെ മുന്‍ എംഎല്‍എ കൂടിയായ കെ. അജിത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വലിയ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ജയിച്ചുകൊണ്ടിരുന്ന ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഭൂരിപക്ഷം നേര്‍പകുതിയായി കുറച്ച കെ. ബിനിമോനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
സണ്ണി എം. കപിക്കാടിന് ആദ്യം സീറ്റു നല്‍കാമെന്നു പറഞ്ഞതിനുശേഷം ഒഴിവാക്കിയതില്‍ ദളിത് സംഘടകള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് എതിര്‍പ്പുണ്ട്. സിപിഐയില്‍നിന്ന് അടുത്ത നാളില്‍ നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നതും സമുദായ സമവാക്യങ്ങള്‍ മാറിമറിഞ്ഞതും ഇടതു മുന്നണിക്ക് അനായാസ വിജയമാകില്ലെന്നുറപ്പാണ്.
സിപിഎമ്മും സിപിഐയും ചേര്‍ന്ന് എണ്ണയിട്ട യന്ത്രം പോലെയുള്ള താഴെ തട്ടിലെ പ്രവര്‍ത്തനം പി. കൃഷ്ണപിള്ളയുടെ നാടുകൂടിയായ വൈക്കം വീണ്ടും ചുവപ്പിക്കാനാണ് സാധ്യത.
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍
കോട്ടയം
പുതുപ്പള്ളി
ഏറ്റുമാനൂര്‍
ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി,
പൂഞ്ഞാര്‍ പാലാ
കടുത്തുരുത്തി
വൈക്കം
Kerala
കോട്ടയം: ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി. കോട്ടയം പാമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ്.
ഡോണൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണ് നരേന്ദ്ര മോദി പ്രവർത്തിക്കുന്നത്. മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറി. രാജ്യത്തിന്റെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഒൻപത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാമെന്ന് മോദി അമേരിക്കയ്ക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതോടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
എപ്സ്റ്റീൻ ഫയലിലും രാഹുൽ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഇനിയും പുറത്തുവരാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകൾ പുറത്തുവന്നാൽ മോദിയുടെ യഥാർഥ സ്വഭാവം രാജ്യത്തിന് മനസിലാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പാറക്കൽ കടവിലുണ്ടായ അപകടത്തിൽ തോട്ടയ്ക്കാട് സ്വദേശി അനൂപ് (28) ആണ് മരിച്ചത്.
അപകട സമയത്ത് കാറിലുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
ചിങ്ങവനം: കോട്ടയം ചിങ്ങവനത്തിന് സമീപം പനച്ചിക്കാട്ട് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി പോസ്റ്റ് ഒടിഞ്ഞു വീണു. തുടർന്ന് കാർ താഴ്ചയിലേക്കു മറിഞ്ഞു. പോസ്റ്റും വൈദ്യുതി ലൈനുകളും കൂടെ റോഡിലേക്കാണ് വീണത്. ഈ സമയം ഇതുവഴി കടന്നുപോയിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരിക്കുന്ന് റോഡിലായിരുന്നു അപകടം. സമീപത്തെ മരണവീട്ടിൽ എത്തിയ മല്ലപ്പള്ളി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
പോസ്റ്റിലിടിച്ച് താഴ്ചയിലേക്കു മറിഞ്ഞ കാർ ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. കാറിലുണ്ടായിരുന്ന യാത്രക്കാരും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
District News
കോട്ടയം: തെരഞ്ഞെടുപ്പ് കാലം രാഷ്ട്രീയ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും സമയമാണ്. സ്ഥാനാര്‍ഥി നിര്‍ണയം, രാഷ്ട്രീയ ചര്‍ച്ചകള്‍, പ്രചാരണ തന്ത്രങ്ങള്‍, നേതാക്കളുടെ യോഗങ്ങള്‍ എല്ലാം തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായും പരസ്യമായും നടക്കാറുണ്ട്.
രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊക്കെ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ആതിഥ്യം ഒരുക്കിയിരുന്ന നാട്ടകം ഗസ്റ്റ് ഹൗസ് ഇക്കൊല്ലം ശാന്തമാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ടുമാസം കൂടിയെടുക്കുന്നതാണു കാരണം.
നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ ഗസ്റ്റ് ഹൗസ് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കെത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ചര്‍ച്ചാകേന്ദ്രവും താമസസ്ഥലവുമായിരുന്നു. ആലപ്പുഴ കയര്‍ ഫാക്ടറിയുടെ ചുമതലക്കാരനായി എത്തിയ ഡി.എച്ച്. ഡേവി എന്ന സായിപ്പ് ജോലിയില്‍നിന്നും വിരമിച്ചപ്പോള്‍ 1928ല്‍കൊടൂരാറിനടുത്ത് മണിപ്പുഴ മുപ്പായിക്കാട് എട്ടര ഏക്കര്‍ സ്ഥലം വാങ്ങി ബംഗ്ലാവ് പണിയുന്നത്.
രണ്ടു സ്യൂട്ട് മുറികളടക്കം എട്ട് മുറികളാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വൈദ്യുതിയില്ലാതിരുന്ന അക്കാലത്ത് ഇംഗ്ലണ്ടില്‍നിന്നും ജനറേറ്റര്‍ എത്തിച്ചതും അതില്‍നിന്നുള്ള വെളിച്ചവുമൊക്കെ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. നിലവില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് ഗസ്റ്റ് ഹൗസ്.
രാഷ്ട്രപതിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മറ്റു രാഷ്ട്രീയ നേതാക്കളൊക്കെ കോട്ടയത്ത് സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസത്തിനു തെരഞ്ഞെടുക്കുന്ന ഇടമാണിത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സോണിയ ഗാന്ധിയും ഇവിടെ എത്തിയിരുന്നു.
മുന്‍ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, കെ.ആര്. നാരായണന്, ഇപ്പോഴത്തെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്, ഗവര്‍ണര്‍മാരായിരുന്ന സി.വി. ആന്ദബോസ്, പി.എസ്. ശ്രീധരന് പിള്ള എന്നിവരൊക്കെ കോട്ടയത്തെത്തുമ്പോള്‍ താമസിക്കുന്നതും നാട്ടകത്തെ ഗസ്റ്റ് ഹൗസിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും താമസത്തിനായി പലതവണ എത്തിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന കാലത്ത് ശനിയാഴ്ച രാത്രിയില്‍ എത്തി ഗസ്റ്റ് ഹൗസില്‍ തങ്ങി പുലര്‍ച്ചെ പുതുപ്പള്ളി പള്ളിയില്‍ പോയിരുന്നത് പതിവായിരുന്നു.
കെ.എം. മാണിയും ടി.എം. ജേക്കബും പി.ജെ. ജോസഫും ആര്. ബാലകൃഷ്ണപിള്ളയുമൊക്കെയായി കേരള കോണ്‍ഗ്രസിന്റെ തുടക്കം, വളര്‍ച്ച, പിളര്‍പ്പ് തുടങ്ങിയ ചര്‍ച്ചകള്‍ക്കും ഗസ്റ്റ് ഹൗസ് പലതവണ വേദിയായി. ഏറ്റവും മികച്ച ഗാര്‍ഡനുള്ള ഗസ്റ്റ് ഹൗസാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
ആലപ്പുഴയില്‍നിന്നും കിട്ടുന്ന ഫ്രഷ് കരിമീനാണ് ഇവിടുത്തെ കാന്റീനിലെ പ്രധാന വിഭവം. അതിഥികള്‍ ആവശ്യപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി നല്‍കും. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഡേവി സായിപ്പിന്റെ അതിഥിയായി വര്‍ഷത്തിലൊരിക്കല്‍ ഇവിടെ എത്തിയിരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരും ഇവിടുത്തെ സന്ദര്‍ശകനായിരുന്നു. അങ്ങനെയാണ് ഗസ്റ്റ് ഹൗസ് ഇരിക്കുന്ന കവലയ്ക്ക് ദിവാന്‍കവല എന്ന പേര് വന്നത്. 2028ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഗസ്റ്റ് ഹൗസ്. അറ്റകുറ്റപ്പണികള്‍ക്കുശേഷം അടുത്ത മാസം ഗസ്റ്റ് ഹൗസ് തുറക്കും.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ഗവേഷണ ജേർണലായ ജെം-ന്റെ (ഐഎസ്എസ്എൻ: 2393-9850) 2025 പതിപ്പ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു.
ജേർണലിന്റെ ആദ്യപതിപ്പ് കോളജ് മാനേജർ വെരി. റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി. കോളജിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസായ ഐസിആർഎഎസ്എസ്ടി - 2025ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും പിയർ റിവ്യൂ, പ്ലഗറിസം പരിശോധന തുടങ്ങിയവയ്ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ ലേഖനങ്ങളാണ് ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോളജിന്റെ ഗുണമേന്മയാർന്ന വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജേർണൽ പ്രസിദ്ധീകരിച്ചതെന്ന് പ്രിൻസിപ്പലും ജേർണലിന്റെ എഡിറ്റർ-ഇൻ-ചീഫുമായ പ്രഫ.ഡോ. സിബി ജോസഫ് പറഞ്ഞു.
അക്കാദമിക് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ നിർണായകമാണെന്നും ഇത്തരം പ്രസിദ്ധീകരണങ്ങൾ കോളജിന്റെ അക്കാദമിക മികവിന്റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിദ്ധീകരണത്തിൽ പങ്കാളികളായ എല്ലാ ഗവേഷകരെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തി സണ്ണി എം. കപിക്കാട്. സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടെത്തിയ ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് സണ്ണി എം. കപിക്കാട് പറഞ്ഞു.
തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നില്ലെന്നും എന്നാൽ ദളിത് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ പല കോൺഗ്രസ് നേതാക്കളും സംസാരിച്ചപ്പോഴാണ് സമ്മതം അറിയിച്ചതെന്നും സണ്ണി എം. കപിക്കാട് വ്യക്തമാക്കി.
വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കോൺഗ്രസിന്റെ വിലയിരുത്തൽ എന്താണെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കണമെന്ന് സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു.
Kerala
കോട്ടയം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതുയോഗങ്ങളും സെമിനാറുകളും മേഖലാ സമ്മേളനങ്ങളും നടത്തരുതെന്ന് എൻഎസ്എസ് നേതൃത്വം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം.
ഇതുസംബന്ധിച്ച് എല്ലാ കരയോഗങ്ങൾക്കും യൂണിയനുകൾക്കും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കർശന നിർദേശം നൽകി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടാതിരിക്കാനാണ് നിർണായക നീക്കം.
എല്ലാ കരയോഗങ്ങളും നിർദേശം കൃത്യമായി പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്നതാണ് എൻഎസ്എസിന്റെ പ്രഖ്യാപിത നിലപാട്.
Kerala
കോട്ടയം: കോട്ടയം ജില്ലയിലെ ഒൻപത് സീറ്റുകളും എൽഡിഎഫ് നേടുമെന്ന് വി.എൻ. വാസവൻ. ആർക്കും നിഷേധിക്കാൻ കഴിയാത്ത തരത്തിലുള്ള വികസനം ജില്ലയിൽ നടത്തിയെന്നും എല്ലാ വാർഡുകളിലും ഏതെങ്കിലും തരത്തിലുള്ള വികസന പ്രവർത്തനം നടത്താൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ അഞ്ച് സീറ്റ് എൽഡിഎഫും നാല് സീറ്റ് യുഡിഎഫുമാണ് നേടിയത്.
Kerala
പറവൂർ: തിരുവനന്തപുരം ഡിവിഷനിൽ ഇന്ന് കായംകുളം കോട്ടയം റൂട്ടിൽ ട്രെയിനുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ.
ഇന്ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 16525 ബംഗളൂരു ഐലൻഡ് എക്സ്പ്രസിന് ശേഷം കോട്ടയം ഭാഗത്തേക്ക് സർവീസ് നടത്തുന്നത് 16304 വഞ്ചിനാട് എക്സ്പ്രസ് മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വഞ്ചിനാട് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന സമയം വൈകുന്നേരം 5.45 ആയിരിക്കും. ഇന്ന് വഞ്ചിനാടിനു ശേഷം തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നും കോട്ടയത്തേക്കുള്ള അടുത്ത സർവീസ് ഞായർ പുലർച്ചെ 05.15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 20634 വന്ദേഭാരത് എക്സ്പ്രസ് ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.
മാവേലിക്കര ചെങ്ങന്നൂർ ട്രാക്കിൽ അറ്റകുറ്റപ്പണികൾ (സ്റ്റീൽ ഗിർഡർ മാറ്റുന്നതുമായി ബന്ധപ്പെട്ട്) 14 മണിക്കൂർ നിയന്ത്രണമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഇന്നു വൈകുന്നേരം നാല് മുതൽ നാളെ പുലർച്ചെ ആറുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്തുനിന്നുള്ള 16525 ഐലൻഡ്, 16310 കായംകുളം - എറണാകുളം മെമു, 66316 കൊല്ലം - കോട്ടയം മെമു, 16304 വഞ്ചിനാട് എന്നിവ മാത്രമായിരിക്കും ഇന്ന് കോട്ടയം സ്റ്റേഷനിൽ തെക്കൻ ജില്ലകളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം എത്തിച്ചേരുക.
ഇന്നു രാത്രി 09.05ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന 66310 കൊല്ലം - എറണാകുളം മെമു റദ്ദാക്കി. മധുര ഗുരുവായൂർ എക്സ്പ്രസ് ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂർ - മധുര എക്സ്പ്രസ് നാളെ കൊല്ലത്ത് നിന്നാണ് സർവീസ് ആരംഭിക്കുക. ഇന്നു പുലർച്ചെ കേരളത്തിൽ എത്തിച്ചേരുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് നാളെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ഇന്നു രാത്രി 8.05ന് കോട്ടയത്തുനിന്നാണ് ഈ ട്രെയിൻ ചെന്നൈക്ക് പുറപ്പെടുന്നത്. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ ഈ ട്രെയിൻ സർവീസ് നടത്തുന്നതല്ല.
നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് ഇന്ന് കായംകുളം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. തിരുവനന്തപുരം - ചെന്നൈ മെയിൽ, ശ്രീ ഗംഗാനഗർ എക്സ്പ്രസ്, ബംഗളൂരു ഹംസഫർ, മലബാർ എക്സ്പ്രസ്, വിവേക് എക്സ്പ്രസ്, അമൃത എക്സ്പ്രസ്, നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, മംഗലാപുരം എക്സപ്രസ് എന്നിവ ഇന്ന് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക.
Kerala
കോട്ടയം: കെ.ബി.ഗണേഷ് കുമാർ വിഷയത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ല. വിഷയത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ്.
പത്തുവർഷം മുമ്പ് സോളാർ വിഷയം വന്നപ്പോൾ സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടുകൾ തന്റെ മനസിലുണ്ട്. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പൊതുസമൂഹം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇപ്പോൾ സിപിഎമ്മോ മുഖ്യമന്ത്രിയോ മിണ്ടുന്നില്ല. പാണ്ടൻ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. നാളത്തെ ദേശാഭിമാനി പത്രം കാണാൻ കാത്തിരിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഡബിൾ സ്പീഡ് ആണ് പോലീസ് എടുത്തത്.
ഹോട്ടൽ വളഞ്ഞ് അറസ്റ്റ് ചെയ്തു. ഗണേഷ് കുമാറിന്റെ കേസിൽ അതൊന്നും കാണുന്നില്ല. ഇതിന്റെ കാരണമെന്താണ്. സോളാറിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയെയും എംപിമാരെയും അധിക്ഷേപിച്ചവരാണ് ഇന്ന് ഭരണപക്ഷത്തുള്ളത്.
മോറൽ പോലീസിംഗ് നടത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് ഗണേഷിന് കിട്ടിയ കൂലിയാണിത്. ഗണേഷിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയാറാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു. മോറൽ പോലീസിംഗ് നടത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് ഗണേഷിന് കിട്ടിയ കൂലിയാണിത്. ഗണേഷിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയാറാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ആകാശ കാഴ്ചകൾ ഒരുക്കി.
വിദ്യാർഥികളും പൊതുജനങ്ങളുമടക്കം മുന്നൂറോളം പേർ ആകാശത്ത് തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തുകാണാനെത്തി. അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് കുറച്ച് ഗ്രഹങ്ങളുടെ നേർരേഖയിലുള്ള വരവിനോടനുബന്ധിച്ചാണ് സ്കൈ വാച്ചിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്.
കുണ്ടുകളും കുഴികളും നിറഞ്ഞ ചന്ദ്രോപരിതലവും വ്യാഴവും കാലിസ്റ്റോ ഉൾപ്പെടെയുള്ള മൂന്ന് ഉപഗ്രഹങ്ങളും സിറിയസ് എന്ന ഒമ്പത് പ്രകാശവർഷങ്ങൾ അകലെയുള്ള കൂറ്റൻ നക്ഷത്രവും ഓറിയോൺ എന്ന മനോഹരമായ നെബുലയും വിദ്യാർഥികൾ ടെലസ്കോപ്പിലൂടെ കണ്ടു.
പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു. ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ഫിസിക്സ് വിഭാഗം മേധാവി ഡോ. സന്തോഷ് കുമാർ, ഫിസിക്സിലെ വിഭാഗത്തിലെ മറ്റ് അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പരിപാടിയോട് അനുബന്ധിച്ച് ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസന്റേഷനും ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനവും ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു.
District News
അരുവിത്തുറ: പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി ജയന് ഓസ്റ്റന്റെ 250-ാം ജന്മദിന ആഘോഷങ്ങൾ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്റർ കോളജിയേറ്റ് ബോൾ റൂം ഡാൻസും ജയൻ ഓസ്റ്റൻ സ്മാരക പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
പരിപാടികളുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. നിരവധി കലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു.
District News
പള്ളിക്കത്തോട്: സര്‍ക്കാരിന് എത്താന്‍ കഴിയാത്ത മേഖലകളില്‍ പോലും കത്തോലിക്കാ സഭയുടെ ജീവകാരുണൃ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നത് സഭയുടെ പ്രവാചകദൗതൃം കൊണ്ടു മാത്രമാണന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
പള്ളിക്കത്തോട് ലൂര്‍ദ് ഭവന് ട്രസ്റ്റിന്റെ 27-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. സഭ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജാതിയോ മതമോ നോക്കാറില്ല. എല്ലാവരും ക്രിസ്തുവിന്റെ മക്കളാണ്.
ഉപേക്ഷിക്കപ്പെട്ടവരില്‍ ക്രിസ്തുവിനെയാണ് കാണുന്നതെന്നും ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹം പങ്കുവയ്ക്കുന്ന ലൂര്‍ദ് ഭവന് ജോസ് ചേട്ടനിലൂടെ മഹത്തായ കാര്യങ്ങള്‍ അവന് പൂര്‍ത്തീകരിക്കുന്നുവെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. ലൂര്‍ദ് ഭവന് ട്രസ്റ്റ് സ്പിരിച്വല്‍ ഡയറക്ടറും ലൂര്‍ദ് മാതാ പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ ശൗര്യമാക്കില്‍ അധ്യക്ഷത വഹിച്ചു.
സിബിസിഐ പുരസ്കാരം ലഭിച്ച ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെംബര്‍ ഫാ. റോയി വടക്കേലിനെ സമ്മേളനത്തില്‍ ആദരിച്ചു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഫാ. ജോര്‍ജ് പഴയപുര, മാനേജിംഗ് ട്രസ്റ്റി ജോസ് ആന്റണി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി, ഡോ. മറിയ ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ കാലത്ത് ആശ്വാസമായി മഴ. വിവിധ ജില്ലകളിൽ ഇന്നും മഴയുണ്ടാകും. മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ശനിയാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായിരുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Leader Page
അക്ഷരങ്ങളുടെയും റബറിന്റെയും കായലുകളുടെയും നാടായ കോട്ടയം എക്കാലത്തും ഐക്യജനാധിപത്യമുന്നണിക്കൊപ്പമായിരുന്നു. കരുത്തരായ ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വര്‍ഷങ്ങളായി ഐക്യമുന്നണിയെ നയിച്ചത് ചരിത്രമാണ്. എല്‍ഡിഎഫ് തരംഗത്തിൽപ്പോലും പതറാതിരുന്ന കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിനെ കൂട്ടുപിടിച്ച് ഇടതുമുന്നണി നേട്ടമുണ്ടാക്കി. എങ്കിലും പാലായിൽ ജോസ് കെ. മാണിയുടെ പരാജയം ക്ഷീണമായി.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ക്രൈസ്തവ സഭകളുടെ നിലപാടും എന്‍എസ്എസ് ആസ്ഥാനവുമൊക്കെയായി എല്ലാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ചർച്ചകളിൽ കോട്ടയമുണ്ടായിരുന്നു. ഇത്തവണ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയില്‍ ഉറച്ചുനില്ക്കാന് തീരുമാനിച്ചതോടെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനും പാലായും കടുത്തുരുത്തിയും കൂടി പിടിച്ചെടുക്കാനുമുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെന്നപോലെ മാണി ഗ്രൂപ്പിനെ നിയമസഭയിലേക്കും ചേര്‍ത്തുപിടിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. ജില്ലയിൽ എ ക്ലാസ് മണ്ഡലങ്ങളൊന്നുമില്ലെങ്കിലും പല മണ്ഡലത്തിലും ബിജെപിക്ക് ശക്തിയുണ്ട്. നിലവില്‍ ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും നാലെണ്ണം യുഡിഎഫിനുമാണ്.
»സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും
യുഡിഎഫില്‍ സിറ്റിംഗ് എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), മോന്‍സ് ജോസഫ് (കടുത്തുരുത്തി), മാണി സി. കാപ്പന് (പാലാ) എന്നിവര്‍ വീണ്ടും മത്സരിക്കുമെന്നുറപ്പായി. എല്‍ഡിഎഫില്‍ മന്ത്രി വി.എന്‍. വാസവന് (ഏറ്റുമാനൂര്‍), ഡോ. എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), ജോബ് മൈക്കിള്‍ (ചങ്ങനാശേരി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരും മത്സരരംഗത്തുണ്ടാകും. സി.കെ. ആശ(വൈക്കം)യുടെ കാര്യത്തില്‍ മാത്രമാണു തീരുമാനമാകാനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടികള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ്-അഞ്ച്, കേരള കോണ്‍ഗ്രസ്-മൂന്ന്, മാണി സി. കാപ്പന് (സ്വത) ഒന്ന് എന്നിങ്ങനെയും എല്‍ഡിഎഫില്‍ സിപിഎം-മൂന്ന്, സിപിഐ-ഒന്ന്, കേരള കോണ്‍ഗ്രസ് എം-അഞ്ച് എന്നിങ്ങനെയുമായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റു വിഭജനം.
» പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന് അനുകൂലം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നേടിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫിന്റെ തിരിച്ചുവരവ് തുടങ്ങുന്നത്. പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജും ജില്ലയിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും നേടിയ തകര്‍പ്പന്‍ വിജയവും യുഡിഎഫിനു വലിയ ആത്മവിശ്വാസം നൽകി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വലിയ ആധിപത്യം വേറെയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നേരിയ ലീഡ് മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.
» എല്‍ഡിഎഫിന്റെ പ്രതീക്ഷ കേരള കോണ്‍ഗ്രസ് എമ്മില്‍
ത്രിതല പഞ്ചായത്തിൽ എല്‍ഡിഎഫിനേറ്റ തിരിച്ചടിയോടെ കേരള കോണ്‍ഗ്രസ്- എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചതാണ്. മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ. മാണിയുടെ പ്രതീക്ഷ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ 1,500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിലാണ്.
» കേരള കോണ്‍ഗ്രസ് സീറ്റുകളില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്
യുഡിഎഫില്‍ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ മൂന്നു സീറ്റുകളിലാണു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത്. ഇതില്‍ കടുത്തുരുത്തിയില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ഇത്തവണ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ വേണമെന്ന നിലപാടിലാണു കോണ്‍ഗ്രസ്. ഇതിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പലവട്ടം നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. രണ്ടു സീറ്റും വിട്ടു നല്‍കില്ലെന്നും ഇത്തവണ രണ്ടിടത്തും വിജയിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥികളുണ്ടെന്നുമാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാല്‍, ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുത്തിട്ട് പൂഞ്ഞാര്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇനി പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫാണു തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ മത്സരിപ്പിക്കാനാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
» ജോസ് കെ. മാണി പാലായിലോ കടുത്തുരുത്തിയിലോ?
ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. ജോസ് കെ. മാണി ഇത്തവണ മത്സരിക്കുമോ മത്സരിച്ചാല്‍ പാലായിലാണോ കടുത്തുരുത്തിയിലാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാലായില്‍ നിഷ ജോസ് കെ. മാണിയുടെ പേരും കേട്ടിരുന്നെങ്കിലും ജോസ് കെ. മാണി തന്നെ ഇതു നിഷേധിച്ചു. എതിരാളി ആരായാലും യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ സ്വന്തം പാര്‍ട്ടിയായ കെഡിപിയുടെ ബാനറിലായിരിക്കും മത്സരം.
» കോണ്‍ഗ്രസില്‍ സീറ്റിനായി ഒരുപിടി നേതാക്കള്‍
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സീറ്റുറപ്പിച്ചു പ്രവര്‍ത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ സജീവമാണ്. പൂഞ്ഞാര്‍ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി സെക്രട്ടറി ടോമി കല്ലാനിയുടെ പേരിനാണു മുന്‍തൂക്കം. കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വാഴയ്ക്കന്റെ പേരിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍, റോണി കെ. ബേബി, ജിജി അഞ്ചാനി, ജില്ലാ പഞ്ചായത്തംഗം ആന്മരിയ എന്നിവരുടെ പേരുകളാണുള്ളത്. ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍നിന്നു വിട്ടുകിട്ടിയാല്‍ മത്സരിക്കാന്‍ ഒരുപിടി നേതാക്കളാണു രംഗത്ത്. സംവരണ മണ്ഡലമായ വൈക്കത്ത് ദളിത് നേതാവ് സണ്ണി എം. കപിക്കാടിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ആലോചന.
» കോട്ടയവും പുതുപ്പള്ളിയും സിപിഎമ്മിനു കഠിനം
കോട്ടയത്തു തുടര്‍ച്ചയായ നാലാം അങ്കത്തിൽ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണു തിരുവഞ്ചൂര്‍. കഴിഞ്ഞ തവണ 18,743 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍കുമാറാണ് ഇടതുപക്ഷത്ത് പ്രഥമ പരിഗണനയില്‍. ഇദ്ദേഹം മണ്ഡലത്തില്‍ സജീവമാണ്. സുരേഷ് കുറുപ്പിന്റെ പേരും കേൾക്കുന്നുണ്ട്.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജെയ്ക് സി. തോമസിനെ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്. മൂന്നു തവണ തോറ്റ ജെയ്ക് സി. തോമസ് ഇനി പുതുപ്പള്ളിയില്‍ നിൽക്കില്ല. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ റെജി സഖറിയ, കെ.എം. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് എന്നിവരാണ് പട്ടികയിലുള്ളത്. ബാലികേറാമലയായതിനാല്‍ പൊതു സ്വതന്ത്രനെ പരീക്ഷിക്കാനും നീക്കമുണ്ട്.
» ടേം മാനദണ്ഡം ഒഴിവായാല്‍ ആശയ്ക്ക് മൂന്നാമൂഴം
ഒരാള്‍ക്ക് തുടരെ രണ്ടു ടേം എന്ന പാര്‍ട്ടി മാനദണ്ഡം മാറിയാല്‍ വൈക്കത്ത് സിറ്റിംഗ് എംഎല്‍എ ആശ വീണ്ടും മത്സരിക്കും. ആശയ്ക്കു തന്നെയാണ് സിപിഐയുടെ പ്രഥമ പരിഗണന. മണ്ഡല രൂപീകരണം മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് വൈക്കം. സിപിഐയുടെ പ്രാദേശിക നേതൃത്വത്തിലെ ഭിന്നതകളും ജാതി സമവാക്യങ്ങളുമാണ് യുഡിഎഫിന്റെ നോട്ടം.
District News
അരുവിത്തുറ: ബജറ്റുകൾ രാജ്യത്തെ ദരിദ്രരുടെ കണ്ണീരൊപ്പുന്നതാകണമെന്നും മൂലധന താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണത സാമൂഹ്യക്ഷേമത്തിനു ഗുണകരമാവില്ലെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റിൻ കുളത്തുങ്കൽ.
അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ സെൽഫ് ഫിനാൻസ് ബിക്കോം വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബജറ്റ് സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം വർധിച്ചെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ പൗരന്മാരുടെ ആളോഹരി വരുമാനം കുത്തനെ ഇടിയുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ചടങ്ങിൽ കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു.
ബജറ്റുകൾ സർക്കാരുകളുടെ സുതാര്യമായ വരവുചെലവ് കണക്കുകളുടെ അവതരണത്തിനുമപ്പുറം അവർ പ്രതിനിധീകരിക്കുന്ന ആശയങ്ങളുടെയും വീക്ഷണങ്ങളുടേയും പ്രകാശനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവൻ ജനങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ബജറ്റുകൾ അവതരിപ്പിക്കാനാവില്ല. ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് അനുകൂലമായ ചില ഘടകങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ ,സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, പ്രോഗ്രാം കോഓർഡിനേറ്റർ ജിയോ ജോസ്, മോഡറേറ്റർ ബിനോയ് സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികളാണ് ബജറ്റ് സംവാദത്തിൽ പങ്കെടുത്തത്. 200 ഓളം വിദ്യാർഥികൾ സംവാദ സദസിൽ സന്നിഹിതരായി.
Kerala
പാല: കോട്ടയത്ത് ഇ-കോമേഴ്സ് ആപ്പ് ആയ ആമസോണിൽ നിന്നും ലെനോവോ തിങ്ക്പാഡ് 14 ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും. പാല പൈക സ്വദേശി ഡോൺ ടോമിന് ആണ് ദുരനുഭവം നേരിട്ടത്.
ഫെബ്രുവരി 12ന് ആയിരുന്നു ഡോൺ ടോം 55,000 രൂപയ്ക്ക് മുകളിൽ വിലയുള്ള തിങ്ക്പാഡ് 14 ഓർഡർ ചെയ്തത്. ഇന്ന് ആയിരുന്നു ഡോൺ ടോമിന് ഡെലിവറി ലഭിച്ചത്. ആമസോണിന്റെ പാക്കറ്റ് തുറന്നപ്പോൾ കണ്ടത് മാർബിൾ കല്ലും തുണിയും കാർഡ് ബോർഡ് പീസും ആയിരുന്നു.
ഇതേ തുടർന്ന് ഡോൺ ടോം ആമസോൺ അധികൃതരെ ബന്ധപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാം എന്നാണ് ആമസോൺ അധികൃതർ നൽകിയ മറുപടി. ഫെബ്രുവരി 23ന് വീണ്ടും ബന്ധപ്പെടാമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിനിടെ ചെണ്ടമേളം ഉയർന്നതോടെയായിരുന്നു മുഖ്യമന്ത്രി ക്ഷോഭിച്ചത്. മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയവരെ മുഖ്യമന്ത്രി വേദിയിൽ പരസ്യമായി ശാസിച്ചു. നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇതെന്ന് പിണറായി ചോദിച്ചു. ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ആൾക്കാർ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോയെന്ന് ചോദിച്ച പിണറായി വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോൾ തടസമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും പറഞ്ഞു.
മൈക്കിലൂടെ പരസ്യമായാണ് മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചത്. ഗൗരവതരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്തരം പ്രവണത ശരിയല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം കോട്ടയത്ത് വിവിധ പരിപാടികൾക്കായെത്തിയ മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായി.
കോട്ടയത്ത് ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രിയെ ആദ്യം മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശിയും പ്രതിഷേധിച്ചു.
Kerala
കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ്യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്.
മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പിണറായി കോട്ടയത്ത് എത്തിയത്. ഹെലികോപ്റ്റർ മാർഗം കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു.
തുടർന്ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും കുടമാളൂരിലുമാണ് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Kerala
കോട്ടയം: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെഎസ്ടിഎ) 35-ാമത് സംസ്ഥാന സമ്മേളനം 14 മുതല്‍ 16 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിക്കും.
14നു രാവിലെ 9.30നു സാമ്പത്തിക വിദഗ്ധന്‍ ഡോ. പരകാല പ്രഭാകര്‍ ഉദ്ഘാടനം നിര്‍വഹിക്കും. 11.30നു പ്രതിനിധി സമ്മേളനം. വൈകുന്നേരം അഞ്ചിനു നടക്കുന്ന സാമ്പത്തികരംഗത്തെപ്പറ്റിയുള്ള പ്രഭാഷണം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.
15നു രാവിലെ 10നു നടക്കുന്ന സാംസ്കാരികസമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. അധ്യാപക ലോകം അവാര്‍ഡ് ദാനം പ്രശസ്ത സാഹിത്യകാരന് ബെന്യാമിന് നിര്‍വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ട്രേഡ് യൂണിയന് സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
16നു രാവിലെ 10നു മാധ്യമ പ്രവര്ത്തകന് സായ്നാഥ് പ്രഭാഷണം നടത്തും. 3.30നു തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് നാളെ മുതല്‍ തിരുനക്കര മൈതാനത്ത് വൈജ്ഞാനിക-ശാസ്ത്ര-ചരിത്ര പ്രദര്‍ശനവും നടക്കും.
Kerala
കോട്ടയം: പാലാ കടപ്പാട്ടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്.
ശനിയാഴ്ചയുണ്ടായ അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ എൻ.എസ്.ശ്രീനാഥും (22 ) മരിച്ചിരുന്നു. എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് എത്തിയ സഹോദരിയുമായി ചേനപ്പാടിയിലെ വീട്ടിലേക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു.