യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വാഷിംഗ്ടൺ: പുതിയൊരു ആണവ കരാറിൽ ഒപ്പുവയ്ക്കാൻ തയാറായില്ലെങ്കിൽ ഇറാൻ പൂർണമായി കീഴടങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ കടുത്ത നാവിക ഉപരോധത്തെത്തുടർന്ന് ഇറാനിലേക്ക് ഇപ്പോൾ അവശ്യസാധനങ്ങളൊന്നും എത്തുന്നില്ല.നിലവിലെ സാഹചര്യത്തിൽ അവർക്കു മുന്നിൽ മറ്റു വഴികളൊന്നുമില്ലെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.
അമേരിക്ക വിചാരിച്ചാൽ മാത്രമേ ഇനി ഇറാനിലേക്ക് എന്തെങ്കിലും എത്തൂ. ഒരു കരാറിലെത്തുകയോ പൂർണമായി കീഴടങ്ങുകയോ ചെയ്യാതെ യാതൊന്നും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഒരിക്കലും ഒരു ആണവായുധ രാജ്യം ആകാൻ അമേരിക്ക അനുവദിക്കില്ല.അവരുടെ പക്കൽ ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ നേതാക്കൾ യുഎസുമായി രഹസ്യ ചർച്ചകൾക്ക് താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പുറംലോകത്തോട് ഒമാനുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്ന് പറഞ്ഞ് അവർ ഇത് പരസ്യമായി നിഷേധിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയുടെ കൈകളിലാണെന്നും അവകാശപ്പെട്ട അദ്ദേഹം ഇറാൻ ഭരണകൂടം വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും കുറ്റപ്പെടുത്തി.
Tags : Donald Trump Iran US Nuclear Deal Hormuz