പ്രതീകാത്മക ചിത്രം
ബംഗളൂരു: മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ പ്രഖ്യാപിച്ച കർണാടക മന്ത്രിസഭാ വിപുലീകരണം വിവാദത്തിൽ. അവസാന നിമിഷത്തെ മാറ്റങ്ങളും പാർട്ടിയിലെ കടുത്ത ആഭ്യന്തര അമർഷവും കാരണം പ്രഖ്യാപന ദിവസം തന്നെ കടുത്ത രാഷ്ട്രീയ നാടകങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 20 മന്ത്രിമാരുടെ പട്ടികയാണ് തിങ്കളാഴ്ച എഐസിസി പുറത്തിറക്കിയത്.
ആദ്യം പുറത്തിറക്കിയ പട്ടികയിൽ മങ്കൽ വൈദ്യയുടെ പേരുണ്ടായിരുന്നെങ്കിലും പിന്നീട് മാറ്റി. ഇതോടെ അദ്ദേഹത്തിന് പകരം മുൻ സിദ്ധരാമെയ സർക്കാരിൽ മന്ത്രിയായിരുന്ന മുതിർന്ന നേതാവ് എസ്.എസ്. മല്ലികാർജുനെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ പുതുക്കിയ പട്ടികയിലുണ്ടായിരുന്ന ഏക വനിതാ മന്ത്രിയായ ഗായത്രി ശാന്തേഗൗഡ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല.
ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഭാഗത്തുനിന്ന് വിളി വരാത്തതിനെത്തുടർന്നാണ് അവർ എത്താതിരുന്നതെന്നാണ് സൂചന. ഇവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭാ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള അസംതൃപ്തിയാണ് ഉടലെടുത്തിട്ടുള്ളത്.
മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യശ്വന്ത് റായഗൗഡ നിയമസഭാംഗത്വം രാജിവച്ചു. ബേലൂർ ഗോപാലകൃഷ്ണനും സമാനമായ നീക്കങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എംഎൽഎമാരായ പ്രിയ കൃഷ്ണ, തൻവീർ സേട്ട് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് അവരുടെ അനുയായികൾ തെരുവിൽ പ്രതിഷേധിച്ചു.
അതേസമയം എഐസിസി അംഗീകരിച്ച അന്തിമ പട്ടികയിലെ ചില പേരുകളിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും അതൃപ്തിയുണ്ട്. താൻ പിന്തുണച്ച ചിലർ ഒഴിവാക്കപ്പെടുകയും മറ്റ് ചിലർ ഇടംപിടിക്കുകയും ചെയ്തത് മുൻ മുഖ്യമന്ത്രി സിദ്ധരാമെയയെയും ചൊടിപ്പിച്ചു.