National
ബംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി. ഓഗസ്റ്റിൽ നിയമസഭാസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തീരുമാനമുണ്ടാകും. ഹൈക്കമാൻഡുമായി കൂടിയാലോചിച്ച് അന്തിമരൂപരേഖ തയ്യാറാക്കും.
മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉൾപ്പടെ 14 പേർ മാത്രമാണിപ്പോൾ മന്ത്രിസഭയിലുള്ളത്. മാനദണ്ഡങ്ങളനുസരിച്ച് 34 മന്ത്രിമാരെവരെ സംസ്ഥാനത്ത് നിയോഗിക്കാം.
National
ഹാവേരി: കർണാടകയിലെ ഹാവേരി ജില്ലയിൽ പരമ്പരാഗത കാർഷികോത്സവമായ കാളയോട്ട ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേർക്കു പരിക്ക്. പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി രണ്ടു വ്യക്തികൾ തമ്മിലുണ്ടായ തർക്കമാണ് പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച ഹംഗൽ താലൂക്കിലെ നരേഗൽ ഗ്രാമത്തിലാണ് സംഭവം. ഘോഷയാത്ര ഒരുആരാധനാലയത്തിന്റെ മുന്നിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിനിടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ എട്ടു പേരെയും ഉടൻതന്നെ ഹംഗലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിനുപിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനസർക്കാരിന്റെ പ്രീണനരാഷ്ട്രീയം കൊണ്ടാണ് ഹൈന്ദവാചാരങ്ങൾക്കെതിരേ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷനേതാവ് ആർ.അശോക് ആരോപിച്ചു.
National
ബംഗളൂരു: ആർഎസ്എസിനെ കുരുക്കിലാക്കി കർണാടക സർക്കാരിന്റെ നീക്കം. നൂറു വർഷമായി പ്രവർത്തിക്കുകയാണെന്നു പറയുന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാത്തതാണ് കർണാടക സർക്കാർ ആയുധമാക്കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് ദേശീയ അധ്യക്ഷനു തന്നെ ഇക്കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു.
എന്നാൽ, ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സംഘടനയായ ആർഎസ്എസിന് രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രതികരണം. എന്നാൽ, ഇതങ്ങനെ വിടാൻ ഉദ്ദേശ്യമില്ലെന്നും സംഘടനകൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിയങ്ക് ഖാർഗെ വീണ്ടും മാധ്യമങ്ങളോടു പറഞ്ഞു. ആർഎസ്എസുമായി ബന്ധപ്പെട്ട സംഭാവനകൾ, നികുതികൾ, മറ്റ് വിഷയങ്ങൾ എന്നിവ അറിയാൻ സർക്കാരിന് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ആർഎസ്എസ് തലവൻ ഭാഗവതിന് അയച്ച എട്ട് ചോദ്യങ്ങൾക്കു മറുപടി നൽകില്ലെന്ന് ആർഎസ്എസ് പറയാൻ കഴിയില്ല, കാരണം ആ ചോദ്യങ്ങൾ സംഘടനയുമായി ബന്ധപ്പെട്ടതാണ്- ഖാർഗെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സംഘത്തിലെ സ്വയംസേവകർ പറയുന്ന കാര്യങ്ങൾ അവർക്കു ശരിയായിരിക്കാം, പക്ഷേ, സർക്കാരിന് അതു ബാധകമല്ല.
വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ഏതു നിയമപരമായ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഖാർഗെയുടെ ചോദ്യം. സംഭാവനകൾ, നികുതികൾ, മറ്റ് ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ വിവരങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഖില ഭാരതീയ പ്രതിനിധി സഭ (ആർഎസ്എസിന്റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതി) റിപ്പോർട്ടിൽ, കർണാടകയിൽ സംഘടനയുടെ പരിപാടികളിലൂടെ ഏകദേശം 20 ലക്ഷം പേർ സംഘടിച്ചതായി അവകാശപ്പെടുന്നു.
ഒരു രാജ്യത്ത് ഒരു സാനിറ്റേഷൻ തൊഴിലാളിക്കു പോലും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ട്. അതേസമയം, ഇത്രയും അംഗബലവും പ്രവർത്തനങ്ങളുമുള്ള സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
ആർഎസ്എസിന്റെ നേതാക്കളുടെയും പരിപാടികളുടെയും സുരക്ഷാ ചെലവുകൾ നികുതിദായകരുടെ പണം മുടക്കിയാണ് നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, നികുതിദായകർക്ക് ആർഎസ്എസിന്റെ നിയമപരമായ നിലപാട് ചോദിക്കാൻ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആർഎസ്എസിന് എങ്ങനെ ഫണ്ട് കൈകാര്യംചെയ്യാൻ കഴിയുമെന്നതിന് ഉത്തരം പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
National
ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന ബസവനഗൗഡ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരാണ് പിടിയിലായത്. ജൂൺ ഏഴിന് പകുതി കത്തിയ നിലയിൽ ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപം മൃതദേഹം കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഒരു വർഷമായി ബസവനഗൗഡ പാട്ടീൽ നിരന്തരം ശ്വേതയെ ശല്യപ്പെടുത്തിയിരുന്നു. ഇയാൾ ശ്വേതയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഫോൺ കോൾ റെക്കോർഡുകളും പോലീസിന് ലഭിച്ചു.
യുവാവിന്റെ നിരന്തര ശല്യത്തെ തുടർന്നാണ് ജൂൺ ആറിന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ബെംഗളുരു: കർണാടകയിലെ ദാവൺഗരെയിൽ നാൽപത്തിയൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ 10 പേർ അറസ്റ്റിൽ. ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത.
ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരയുകയായിരുന്ന യുവതിയെ സ്വാന്ത്വനിപ്പിക്കാനെന്ന വ്യാജേന ഒപ്പം കൂടിയാണ് പ്രതികൾ ഉപദ്രവിച്ചത്. ഇവരെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നൽകിയിരുന്നു.
മദ്യം കലർത്തിയ പാനീയമാണ് ഇരുവരും യുവതിയെ കുടിപ്പിച്ചത്. പിന്നാലെ ബോധം നഷ്ടപ്പെട്ട നാൽപത്തിയൊന്നുകാരിയെ ഇവർ ചന്നഗിരി താലൂക്കിലെ യലോദഹള്ളി എന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കൂട്ടുകാരെയും വിളിച്ചുവരുത്തി. ഇവരും യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ ഇത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
തൊട്ടടുത്ത ദിവസം ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തിയ ശേഷം ബസവപട്ടണ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനോടകം ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് പ്രതികളായ പത്തുപേരെയും പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ പിടിയിലായെന്ന് അറിഞ്ഞതോടെ പോലീസ് സ്റ്റേഷന് മുന്നിലേക്ക് കൂട്ടത്തോടെയെത്തിയ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.
National
ദാവൺഗരെ: യുവതിയെ മയക്കുമരുന്നു നൽകിയശേഷം പത്തു പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി.
പ്രതികളിലൊരാൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
യുവതിയുടെ പരാതിയിൽ പത്തു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
National
ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ 35 വർഷം നീണ്ടുനിന്ന പാർലമെന്ററി ജീവിതത്തിന് വിരാമമാകുന്നതായി സൂചന. കർണാടകയിൽ നിന്ന് ഒഴിഞ്ഞുകിടക്കുന്ന തങ്ങളുടെ ഏക രാജ്യസഭാ സീറ്റിലേക്ക് ബിജെപി പ്രൊഫ. എം. നാഗരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണിത്. ജൂൺ 30-നാണ് ദേവഗൗഡയുടെ നിലവിലുള്ള രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് നിന്നെങ്കിലും ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകിയില്ലെങ്കിൽ ദേവഗൗഡയുടെ പാർലമെന്റ് കരിയറിന് ഇതോടെ താത്കാലിക വിരാമമാകും.
കർണാടകയിൽ നിലവിലുള്ള എംഎൽഎമാരുടെ എണ്ണം അനുസരിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഒരു സീറ്റിൽ മാത്രമേ വിജയിക്കാൻ സാധിക്കൂ. സഖ്യകക്ഷിയായ ജെഡിഎസിന് വേണ്ടി ഈ സീറ്റ് ബിജെപി വിട്ടുനൽകുമെന്നും ദേവഗൗഡ വീണ്ടും രാജ്യസഭയിലെത്തുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി പ്രൊഫ. എം. നാഗരാജിനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ ദേവഗൗഡയുടെ രാഷ്ട്രീയ ഭാവി ഇനി ബിജെപി കേന്ദ്ര നേതൃത്വം മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന് അവസരം നൽകുമോ എന്നതിനെ ആശ്രയിച്ചിരിക്കും.
National
ബംഗളൂരു: കുടുംബവഴക്കിനിടെ പതിനാറുകാരൻ അച്ഛനെയും സഹോദരിയെയും കുത്തിക്കൊന്നു. കർണാടകയിലെ കൊപ്പൽ ജില്ലയിൽ നടന്ന സംഭവത്തിൽ യങ്കണ്ണ നായിഡു (48), പ്രഗതി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പ്രതിയുടെ അമ്മയ്ക്കും പ്രതിക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് അറസ്റ്റ് ചെയ്ത പതിനാറുകാരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ഇയാൾ ഓൺലൈൻ ഗെയിമിൽ സ്ഥിരമായി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോൾ നാലുപേരും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് നാലുപേരയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.
രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചത്.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നിർദേശം.
പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്.
ബംഗളൂരു നഗരത്തിന്റെ ചുമതലയുള്ള ബംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഈ അതൃപ്തിയെ തുടർന്നാണ് രാമലിംഗ റെഡ്ഡി രാജിവച്ചത്.
National
ബെംഗളൂരു: നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം. പ്രിയങ്ക് ഖർഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നൽകി.
കെ.ജെ. ജോർജിന് ഊർജവും വിനോദസഞ്ചാരവും നൽകിയപ്പോൾ യു.ടി. ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പും നൽകി. ജലസേചന വകുപ്പ് നൽകിയത് രാമലിംഗ റെഡ്ഡിക്കാണ്. എന്നാൽ ബംഗളൂരു നഗര വികസന വകുപ്പാണ് റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ആവശ്യപ്പെട്ട വകുപ്പ് കിട്ടാത്തതിൽ രാമലിംഗ റെഡ്ഡിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളും നൽകി.
National
ന്യൂഡൽഹി: കർണാടക പിസിസിയുടെ പുതിയ അധ്യക്ഷനായി മുതിർന്ന നേതാവ് ബി.കെ. ഹരിപ്രസാദിനെ നിയോഗിച്ചു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായതിനെത്തുടർന്നാണ് നിയമനം.
സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായും ഹരിപ്രസാദിനെ നാമനിർദേശം ചെയ്യും.
ഹരിയാനയുടെ ചുമതലയുള്ള എഐസിസി അംഗമാണ് ഹരിപ്രസാദ്.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജി. പരമേശ്വര ഉൾപ്പെടെ 13 മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രിപദം ലഭിച്ചു.
ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കൈയിൽ ഭരണഘടനയും ഉയർത്തിപ്പിടിച്ച്, മഠാധിപതി ഗംഗാധർ അജ്ജയുടെ പേരിലായിരുന്നു ശിവകുമാറിന്റെ സത്യപ്രതിജ്ഞ. ഡോ. ബി.ആർ. അംബേദ്കറിന്റെ പേരിലായിരുന്നു പരമേശ്വര സത്യപ്രതിജ്ഞ ചെയ്തത്.
മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ, സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, കെ.എച്ച്. മുനിയപ്പ, എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഢി, സതീഷ് ജാർക്കിഹോളി, കൃഷ്ണ ബൈരഗൗഡ, ഈശ്വർ ഖൻദ്രെ, പ്രിയങ്ക് ഖാർഗെ, ബൈരതി സുരേഷ്, ശരൺ പ്രകാശ് പാട്ടീൽ എന്നിവരാണു മറ്റു മന്ത്രിമാർ. ഇവരിൽ യു.ടി. ഖാദർ, യതീന്ദ്ര സിദ്ധരാമയ്യ എന്നിവരൊഴികെയുള്ളവർ മുൻ സർക്കാരിൽ മന്ത്രിമാരായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കേ ഖാദർ സ്പീക്കറായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, രേവന്ത് റെഡ്ഢി, സുഖ്വിന്ദർ സിംഗ് സുഖു, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല, വിവിധ മഠാധിപതികൾ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നു.
National
ബംഗളൂരൂ: അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യയാത്ര അനുവദിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.സ്കൂൾ, കോളജ് വിദ്യാർഥികൾക്കാണ് സൗജന്യയാത്ര.
സൗജന്യ ബസ് പാസ് വിദ്യാർഥിനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നതായും അതിനാലാണ് മുഴുവൻ വിദ്യാർഥികൾക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.
ഇത് യുവത്വത്തിന്റെ കാലഘട്ടമാണ്. തങ്ങൾ എല്ലാ വിദ്യാർഥികൾക്കും യാതൊരു നിരക്കും ഈടാക്കാതെ സൗജന്യ ബസ് പാസ് നൽകുകയാണ്. എല്ലാ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ബസ് പാസ് സൗജന്യമായിരിക്കുമെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
ഡി.കെ.ശിവകുമാർ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വിദ്യാർഥികൾ അപേക്ഷിക്കേണ്ടതുണ്ട്. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി.കെ. ശിവകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Kerala
ബംഗളൂരു: കർണാടകയുടെ നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി.കെ. ശിവകുമാറിനൊപ്പം 11 മന്ത്രിമാരും ബുധനാഴ്ച തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇതോടൊപ്പം രണ്ട് മലയാളികളും പുതിയ മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളികൾ. ഡി.കെ. ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയിൽ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരുമുണ്ട്.
ബുധനാഴ്ച വൈകിട്ടോടെ നടക്കുന്ന ചടങ്ങിൽ പുതിയ സർക്കാർ ഔദ്യോഗികമായി ഭരണം ഏറ്റെടുക്കും. ജൂൺ18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം.
Leader Page
കര്‍ണാടകയെ നയിക്കാന്‍ ഇനി കനകപുര റോക്ക്. അര്‍ഹിച്ച മുഖ്യമന്തിസ്ഥാനം മൂന്നു വര്‍ഷത്തിനുശേഷം ഡികെഎസ് എന്ന ഡി.കെ. ശിവകുമാറിനെത്തേടി എത്തിയിരിക്കുന്നു. കര്‍ണാടക പിസിസി അധ്യക്ഷനായിരുന്ന ശിവകുമാറായിരുന്നു 2023ല്‍ കോണ്‍ഗ്രസിന്റെ മുഖ്യ വിജയശില്പി. എന്നാല്‍, മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയ്ക്കുവേണ്ടി മുഖ്യമന്ത്രിപദം വിട്ടുകൊടുത്ത ശിവകുമാറില്‍നിന്ന് അപസ്വരങ്ങളൊന്നും ഉയര്‍ന്നില്ല. ഉപമുഖ്യമന്ത്രിസ്ഥാനവും പ്രമുഖ വകുപ്പുകളും പിസിസി അധ്യക്ഷസ്ഥാനവും നല്കി കോൺഗ്രസ് ശിവകുമാറിനെ അംഗീകരിച്ചു.
കർണാടക കോൺഗ്രസ് ഏറ്റവും പ്രതിസന്ധിയിലൂടെ കടന്നുപോയ കാലത്താണ് ശിവകുമാർ പിസിസി അധ്യക്ഷനായത്. സിദ്ധരാമയ്യ-ശിവകുമാർ ഡബിൾ എൻജിൻ 134 സീറ്റാണ് 2023ൽ കോൺഗ്രസിനു സമ്മാനിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്‍പതു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. 2019ൽ ഒരേയൊരു സീറ്റായിരുന്നു കിട്ടിയത്. എക്കാലവും പാര്‍ട്ടിയോടു കൂറു പുലര്‍ത്തിയ നേതാവാണ് കോണ്‍ഗ്രസിന്റെ ഈ ട്രബിള്‍ ഷൂട്ടര്‍.
ശിവകുമാര്‍ കോണ്‍ഗ്രസിനു രക്ഷകനായി അവതരിച്ചത് പലതവണ. 2002ൽ മഹാരാഷ്ട്രയില്‍ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെതിരേ വിമതനീക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ചത് ശിവകുമാറായിരുന്നു. അദ്ദേഹത്തിന്റെ റിസോര്‍ട്ടിലായിരുന്നു എംഎല്‍എമാരെ പാര്‍പ്പിച്ചത്. വിലാസ് റാവു സര്‍ക്കാര്‍ വിശ്വാസ വോട്ടു നേടി അന്നു രക്ഷപ്പെട്ടു. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചപ്പോഴും രക്ഷകനായത് ശിവകുമാറായിരുന്നു. ഗുജറാത്തിലെ 42 കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ചു കൂറുമാറ്റം തടഞ്ഞു. അഹമ്മദ് പട്ടേല്‍ ഒറ്റ വോട്ടിനു വിജയിച്ചു.
വൊക്കലിഗ വിഭാഗത്തിന്റെ അനിഷേധ്യ നേതാവാണ് ശിവകുമാര്‍. വൊക്കലിഗ വിഭാഗത്തെ കോണ്‍ഗ്രസിനൊപ്പം ഉറപ്പിച്ചുനിര്‍ത്തുന്നത് ശിവകുമാറിന്റെ സ്വാധീനമാണ്.
റെയ്ഡ് പരന്പരകൾക്കു പിന്നാലെ 2019 സെപ്റ്റംബർ മൂന്നിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ 50 ദിവസമാണു ശിവകുമാർ കഴിഞ്ഞത്. ജയിൽവാസം ശിവകുമാറിനെ ബിജെപിയിലെത്തിക്കുമെന്നു പലരും കരുതി. എന്നാൽ, കോൺഗ്രസിനോടുള്ള ഡികെഎസിന്റെ കൂറ് വർധിച്ചതേയുള്ളൂ.
എക്കാലവും നെഹ്റുകുടുംബത്തിന്റെ വിശ്വസ്തനാണ് ഡികെഎസ്. തിഹാർ ജയിലിൽ ഇദ്ദേഹത്തെ സോണിയഗാന്ധി സന്ദര്‍ശിച്ചിരുന്നു. രാഹുല്‍, പ്രിയങ്ക എന്നിവരുമായും ഡികെഎസ് എന്നും ഏറെ അടുപ്പം പുലര്‍ത്തുന്നു.
കെംപെ ഗൗഡയുടെയും ഗൗരമ്മയുടെയും മകനായി 1962 മേയ് 15ന് കനകപുരയിലെ ദോദ ആലഹള്ളി ഗ്രാമത്തിലാണ് ശിവകുമാര്‍ ജനിച്ചത്. 1985ൽ സാത്തനൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും കന്നി അങ്കത്തിൽ പരാജയപ്പെട്ടു. 1989ല്‍, 27-ാം വയസില്‍ ആദ്യമായി എംഎല്‍എയായി. പിന്നീട് എട്ടു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2023ല്‍ 122,392 വോട്ടിന്റെ വന്പൻ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ പ്രബല നേതാവ് ആര്. അശോകയെ ശിവകുമാര്‍ പരാജയപ്പെടുത്തിയത്. 1993ൽ ഉഷയെ ശിവകുമാർ വിവാഹം ചെയ്തു. ഐശ്വര്യ, ആഭരണ, ആകാശ് എന്നിവരാണു മക്കൾ.
National
ബംഗളൂരു: കർണാടകയിൽ നിയമസഭാ കക്ഷി നേതാവായി ഡി.കെ. ശിവകുമാറിനെ തിരഞ്ഞെടുത്തു. സിദ്ധരാമയ്യയാണ് പേര് നിർദേശിച്ചത്.
ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ഡി.കെ. ശിവകുമാറിനെ പിന്താങ്ങി. യോഗത്തിൽ സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി.
ബുധനാഴ്ച വൈകിട്ട് 5. 15 ആയിരിക്കും ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുക10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി റൺദീപ് സിംഗ് സുർജേവാല ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും.
Kerala
ന്യൂഡൽഹി: രാജിവച്ചതിനു പിന്നാലെ ഹൈക്കമാൻഡിനു മുന്നിൽ ആവശ്യങ്ങൾ നിരത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്. മകൻ യതീന്ദ്രയ്ക്കൊപ്പമാണ് അദ്ദേഹം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
പുതിയ മന്ത്രിസഭയിൽ മകൻ യതീന്ദ്രയ്ക്കും ഒപ്പമുള്ളവർക്കും പ്രധാന വകുപ്പുകൾ നല്‍കണമെന്ന ആവശ്യം മുന്നോട്ടു വച്ചതായാണ് സൂചന. മകന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നതുൾപ്പെടെ സമ്മർദ്ദം ചെലുത്തിയേക്കുമെന്നും വിവരമുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് അറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നേരത്തേ നിഷേധിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽത്തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ രാജ്യസഭയിലേക്ക് തന്റെ ഒപ്പമുള്ളവരെ പരിഗണിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ സിദ്ധരാമയ്യ ഹൈക്കമാൻഡിനു മുന്നിൽ വച്ചിട്ടുണ്ട്.
സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്ത കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല ചർച്ച സൗഹാർദപരമായിരുന്നുവെന്നും പല പ്രധാന വിഷയങ്ങളും സംസാരിച്ചുവെന്നും വ്യക്തമാക്കി. കർണാടകയിലെ ഭരണമാറ്റം സുഗമമായി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
Leader Page
“ഒരു എംഎൽഎയെ പോലും നഷ്ടപ്പെടാതെയാണ് ഇതു ചെയ്തതെന്നു വിശ്വസിക്കാനാകുന്നില്ല” -കർണാടകയിൽ കരുത്തനായ സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെക്കുറിച്ച് സോണിയ ഗാന്ധിയോടു രാഹുൽ ഗാന്ധി പറയുന്നതായുള്ള ഒരു കാർട്ടൂണിലെ വാചകമാണിത്.
റിസോർട്ട് രാഷ്ട്രീയവും പണമൊഴുക്കലും അധികാരത്തിന്റെ പേരിലുള്ള പദവികളും മറ്റു പ്രലോഭനങ്ങളും മുതൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഡുകളും ഭീഷണികളും സമ്മർദങ്ങളും അടക്കം കുതിരക്കച്ചവടങ്ങളും കാലുമാറ്റങ്ങളും പിളർപ്പുകളും വരെ ജനാധിപത്യത്തിന്റെ അന്തഃസത്തയെ അട്ടിമറിക്കുന്നതു പതിവായ കാലത്താണിതൊക്കെ വിസ്മയമാകുന്നത്.
കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം ഡൽഹിയിലെത്തി രാഹുലിനെ കെട്ടിപ്പുണർന്ന സിദ്ധരാമയ്യയുടെ ഫോട്ടോ പ്രതീകാത്മകമായി. പ്രതിസന്ധികളിൽ കോണ്‍ഗ്രസിന്റെ താങ്ങായിരുന്ന ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡ് തീരുമാനം എളുപ്പമാകുമായിരുന്നില്ല. വലിയ ജനപിന്തുണയുള്ള പിന്നാക്ക വിഭാഗക്കാരനായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽനിന്നു മാറ്റി, രണ്ടാമനായിരുന്ന ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയതിൽ വേണ്ടത്ര മുന്നൊരുക്കങ്ങളും ചർച്ചകളും സമവായവും കണ്ടെത്താനായെന്നതു സോണിയ, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ എന്നിവരുടെ മികവായി.
◄ പൊട്ടിത്തെറിയും പിളർപ്പുമില്ല
പൊട്ടിത്തെറികളും പിളർപ്പും വിമതനീക്കങ്ങളുമില്ലാതെ കേരളത്തിലും കർണാടകയിലും പുതിയ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിഞ്ഞു. പാർട്ടിക്കുള്ളിലും പുറത്തുമുള്ള പ്രബല ശക്തികളുടെ താത്പര്യങ്ങളും സമ്മർദങ്ങളും മറികടന്നാണ് വി.ഡി. സതീശനെയും ഡി.കെ. ശിവകുമാറിനെയും മുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്തത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പോലും അവഗണിക്കേണ്ടിവന്നു. ജനഹിതവും പാർട്ടിയുടെ ദീർഘകാല സാധ്യതകളും താരതമ്യേന യുവത്വവുമെല്ലാം തീരുമാനത്തെ സ്വാധീനിച്ചു. എംഎൽഎമാരുടെ അഭിപ്രായം ആരായുമെങ്കിലും അന്തിമ തീരുമാനമെടുക്കാൻ നിയമസഭാകക്ഷി യോഗം ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയമാണു കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്.
കേരളത്തിൽ മുഖ്യമന്ത്രിയാകാൻ മോഹിച്ച കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കർണാടകയിൽ സിറ്റിംഗ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും എഐസിസിയുടെ തീരുമാനത്തിനു പൂർണമായി വഴങ്ങിയെന്നതാണു പ്രധാനം. അപശബ്ദങ്ങളും അട്ടിമറികളും വിമതനീക്കങ്ങളും ഉണ്ടായില്ല. കേരളത്തിലേതുപോലെ, മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു സമവായത്തിനു കർണാടകയിൽ ശിവകുമാറും തയാറായി. രാജ്യസഭാ സീറ്റ് നിരസിച്ച സിദ്ധരാമയ്യയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയിലേക്കു കൊണ്ടുവരാൻ കഴിയുമോയെന്നതാണു കണ്ടറിയേണ്ടത്.
◄ ബിജെപിക്കു തട ശിവകുമാർ
2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു വർഷം മുന്‍പ് ശിവകുമാറിനെ നേതാവായി നിയമിച്ചതിൽ ഭാവിയിലേക്കുള്ള സമീപനം വ്യക്തം. നാലു പതിറ്റാണ്ടുകളായി ഒരു സർക്കാരിനും പാർട്ടിക്കും ഭരണത്തുടർച്ച ഉണ്ടായിട്ടില്ലാത്ത കർണാടകയുടെ രാഷ്ട്രീയചരിത്രം തിരുത്താൻ ശിവകുമാറിനു കഴിയുമോയെന്നതു വേറെ കാര്യം. കേരളത്തിൽ യുഡിഎഫിന്റെ വൻ തിരിച്ചുവരവിനു കാരണമായ നേതാക്കളുടെ ഐക്യം കർണാടകയിലും ഉണ്ടാകേണ്ടതുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും കൈകൊടുത്ത് ഒരുമയോടെ പോരാടിയാൽ ബിജെപിയുടെ വഴികൾ എളുപ്പമാകില്ല.
ബി.എസ്. യെദിയൂരപ്പയ്ക്കുശേഷം തലയെടുപ്പുള്ള നേതാവിന്റെ അഭാവമാണു കർണാടകയിലെ ബിജെപിക്കു തലവേദന. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, കേന്ദ്ര നേതാക്കളായ പ്രഹ്ലാദ് ജോഷി, സി.ടി. രവി അടക്കമുള്ള പ്രമുഖർ തമ്മിലുള്ള ഐക്യം സാധ്യമാക്കേണ്ടതുണ്ട്. സഖ്യകക്ഷിയായ ജെഡിഎസിന്റെ നേതാക്കളായ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെയും മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും പ്രഭാവം മങ്ങി. ആർഎസ്എസിന്റെ സംഘടനാശക്തിയും ആൾബലവും ബിജെപിക്കു ശക്തിയാകും.
◄ സമവായമായ കീറാമുട്ടികൾ
മുന്‍പൊക്കെ കീറാമുട്ടിയായിരുന്ന നേതൃതർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും മാതൃകയായി മാറുകയാണു കേരളത്തിലെയും കർണാടകയിലെയും കോണ്‍ഗ്രസ് തീരുമാനം. മാസങ്ങളായി നിലനിന്ന അനിശ്ചിതത്വത്തിനു പ്രതീക്ഷിച്ചതിലും വേഗത്തിലാണു പരിഹാരമുണ്ടായത്. വോട്ടെണ്ണലിനു മുന്‍പേ കേരളത്തിൽ തുടങ്ങിയ ശക്തവും ദുർഘടവുമായ നേതൃതർക്കമാണു 10 ദിവസംകൊണ്ട് സമർഥമായി പരിഹരിച്ചത്. കർണാടകയിൽ, മൂന്നു വർഷം മുന്‍പു കോണ്‍ഗ്രസ് ഭരണത്തിലേറിയതു മുതൽ തുടങ്ങിയ തർക്കമാണു രമ്യമായി പരിഹരിച്ചത്. രാജിവയ്ക്കാൻ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുന്നതിൽ മല്ലികാർജുൻ ഖാർഗെയും രാഹുലും നേടിയ വിജയത്തിന് അപൂർവമായൊരു ചാരുതയുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവും മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസിലെ അവസാന വാക്ക്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വാക്കുകൾക്കും സോണിയ ഗാന്ധിയുടെ അഭിപ്രായത്തിനും വലിയ മുൻതൂക്കമുണ്ട്. പ്രിയങ്ക ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും സ്വാധീനവും വ്യക്തം.
◄ ഹൈക്കമാൻഡിന് ആർജവം
മുഖ്യമന്ത്രി തർക്കങ്ങൾക്കു രമ്യമായ പരിഹാരം കണ്ടെത്താൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിയുമെന്നു ബിജെപിയും ചില കോണ്‍ഗ്രസുകാരും വിശ്വസിച്ചിരുന്നില്ല. പക്ഷേ, കേരളവും കർണാടകവും നൽകുന്ന സന്ദേശം വലുതാണ്. ജനകീയതയിലും നിയമസഭാ കക്ഷിയിലും പാർട്ടിയിലും മേൽക്കൈയുണ്ടാക്കിയതുകൊണ്ടു മാത്രം എത്ര പ്രബലനായാലും മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാകില്ലെന്ന കാര്യം നിസാരമല്ല. പാർട്ടിയുടെ ഭാവിയും വിശാല താത്പര്യങ്ങളും കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാനുള്ള ആർജവവും മികവും കോണ്‍ഗ്രസ് ഹൈക്കമാൻഡ് കാട്ടിയെന്നതാണു പ്രധാനം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനുള്ളിൽ പോര് രൂക്ഷമാണ്. യുപിയിൽ നിലനിൽപ്പിനാണു കോണ്‍ഗ്രസ് ശ്രമം. പഞ്ചാബിൽ, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ്വയും സംസ്ഥാന കോണ്‍ഗ്രസ് മേധാവി അമരീന്ദർ രാജ വാറിംഗും മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും തമ്മിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി പോരു കടുപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും സമാന സാഹചര്യമാണ്. പ്രതിപക്ഷ നേതാവ് പ്രീതം സിംഗും പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയാലും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും തമ്മിലാണ് ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയാകാനുള്ള ത്രികോണ മത്സരം.
◄ മൂന്നു സംസ്ഥാനങ്ങൾ പാഠം
പ്രബലരായ നേതാക്കൾ മത്സരിക്കുന്പോൾ, രണ്ടാമനും മൂന്നാമനും ആകേണ്ടിവരുന്നവർ വിമത, ഗ്രൂപ്പ് കളികൾ നടത്തി പാർട്ടിയെ തകർക്കുകയോ ദുർബലമാക്കുകയോ ചെയ്തിരുന്ന പഴയ രീതിയിൽനിന്നുള്ള വലിയ മാറ്റമാണ് കേരളത്തിലും കർണാടകയിലും ഉണ്ടായത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിലെ നേതൃത്വ പോരുകളും വിഭാഗീയതയും പാർട്ടിക്കു വിനയായി.
രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് അതിരു വിട്ടിരുന്നു. പൈലറ്റിനെ അനുകൂലിച്ച എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റിയതുവരെ വഷളായി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ ഇടപെടലിൽ പൈലറ്റ് വഴങ്ങിയെങ്കിലും തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തോറ്റു തുന്നംപാടി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലും ടി.എസ്. സിംഗ്ഡിയോയും തമ്മിലുള്ള പോരും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്കു കാരണമായി.
മധ്യപ്രദേശിൽ സംസ്ഥാന കോണ്‍ഗ്രസ് മേധാവി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോരും പരിഹരിക്കാനായില്ല. 2018 ഡിസംബർ 13ന് കമൽനാഥ് മുഖ്യമന്ത്രിയായ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ “ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കൾ” എന്ന ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ ഉദ്ധരിച്ചെങ്കിലും നേതൃപോരിൽ ഫലിച്ചില്ല. ജ്യോതിരാദിത്യ ബിജെപിയിലേക്കു കൂറുമാറി. 15 മാസത്തിനുള്ളിൽ കമൽനാഥ് സർക്കാർ നിലംപതിച്ചു. ജ്യോതിരാദിത്യ കേന്ദ്രമന്ത്രിസഭയിലെത്തി. അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
◄ പ്രതീക്ഷയാകണം നേതൃത്വം
നേതാക്കളുടെ ഗ്രൂപ്പ് പോരുകളും പരസ്യമായ വിഭാഗീയതയും തളർത്തിയിരുന്ന കോണ്‍ഗ്രസിനു കേരളവും കർണാടകവും ശുഭസൂചകമായ മാറ്റങ്ങളാണ്. കേരളത്തിൽ കടുത്ത ഗ്രൂപ്പ് പോരുകൾ അവസാനിച്ചെങ്കിലും വേണുഗോപാലും സതീശനും രമേശും തമ്മിലുള്ള വടംവലികൾ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കർണാടകയിൽ സിദ്ധരാമയ്യ വിഭാഗം എളുപ്പത്തിൽ അടിയറവു പറയാനിടയില്ല.
നേതൃതർക്കങ്ങളും ഉൾപാർട്ടി വിഭാഗീയതയും ഒഴിവാക്കിയാൽ കോണ്‍ഗ്രസിനു ഭാവിയുണ്ട്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും അതിനു മുന്‍പ് 16 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കും നല്ല മുന്നൊരുക്കം നടത്തുമോയെന്നതാണു ചോദ്യം. നേതാവിനെ അടിച്ചേൽപ്പിക്കുന്ന പഴയ ഹൈക്കമാൻഡ് സംസ്കാരം ഒഴിവാക്കി, ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ പഠിച്ച്, പാർട്ടിക്കും അതതു സംസ്ഥാനത്തിനും ഭാവിയിലേക്കു പ്രതീക്ഷയാകുന്ന നേതൃത്വത്തെ കണ്ടെത്താൻ കഴിയട്ടെ. കേരളവും കർണാടകയും സന്ദേശമാകും.
National
വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിൽ കൂട്ടക്കൊല. ഭൂമിതർക്കത്തെത്തുടർന്ന് ആറുപേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ചന്ദു നിരാലെ, ദുന്ദപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ഥ് നിരാലെ, ഷബീർ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം ഗോവിന്ദപുർ ഗ്രാമവാസികളാണ്.
ഗ്രാമത്തിലെ നിരാലെ, ഗോളഗി കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന ഭൂമിതർക്കമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. ആറ് പേരെയും വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഗോളഗി കുടുംബാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നത്.
ചഡച്ചൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദപുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി.
National
വിജയപുര: കർണാടകയിലെ വിജയപുരയിൽ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആറു പേർ കൊല്ലപ്പെട്ടു. ഇവരിൽ അഞ്ചു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചഡാചന താലൂക്കിലെ ഗോവിന്ദാപുര ഗ്രാമത്തിലാണു സംഭവം.
പത്ത് ഏക്കർ ഭൂമി സംബന്ധിച്ച് രണ്ടു കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു.
തർക്കപരിഹാരത്തിനായി ഇന്നലെ വിളിച്ചുചേർത്ത യോഗത്തിനിടെ സംഘർഷമുണ്ടാകുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിലാണ് ആറു പേർ കൊല്ലപ്പെട്ടത്.
Kerala
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണർ താവർചന്ദ് ഗെഹ്ലോട് അംഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരുമെന്ന് രാജ്ഭവൻ അറിയിച്ചു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമെന്നാണ് റിപ്പോര്‍ട്ട്. ദീർഘനാളത്തെ രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് സംസ്ഥാന ഭരണനേതൃത്വത്തിൽ ഈ മാറ്റം നടപ്പിലാക്കുന്നത്.
Kerala
കോഴിക്കോട്: കർണാടകയിൽ കോൺഗ്രസ് സർക്കാരിലുണ്ടായ നേതൃമാറ്റത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാർ എത്തുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ശിവൻകുട്ടി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
"കർണാടകയിൽ ഡി.കെ.. ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും" എന്നായിരുന്നു ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. കർണാടകയിലേതുപോലെ കേരളത്തിലും മുഖ്യമന്ത്രി പദം പങ്കിടേണ്ടി വരുമെന്ന സാധ്യതയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അംഗീകരിച്ച് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് കർണാടകയിൽ രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലായത്. ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ കാൽ തൊട്ടു വണങ്ങുകയും, ഡി.കെ. ശിവകുമാറിന് പൂർണ പിന്തുണ നൽകാൻ സിദ്ധരാമയ്യ മന്ത്രിമാരോടും പ്രവർത്തകരോടും ആവശ്യപ്പെടുകയും ചെയ്തു.
സിദ്ധരാമയ്യ രാജിവെച്ചതോടെ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇതിന് മേൽനോട്ടം വഹിക്കാൻ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ബെംഗളൂരുവിലെത്തിയിട്ടുണ്ട്. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും അദ്ദേഹത്തിന്റെ മകൻ യതീന്ദ്രക്ക് മന്ത്രിസ്ഥാനവും ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തതായാണ് വിവരം.
അതേസമയം, ഡി.കെ. ശിവകുമാറിന്റെ അനുയായികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചെങ്കിലും, മുതിർന്ന നേതാവായ സിദ്ധരാമയ്യയെ മാറ്റുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങളും അദ്ദേഹത്തിന്റെ ക്യാമ്പിലെ ഒരുവിഭാഗം നേതാക്കളും കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
പ്രഭാതഭക്ഷണ യോഗത്തിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയുടെ കാൽ തൊട്ടുവണങ്ങി. പിന്നാലെ, ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം.
വൈകുന്നേരം മൂന്നോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജി സമർപ്പിക്കാൻ ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിനെ കാണാൻ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യ കാണും.
ഇതോടെ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ്സിംഗ് സുർജേവാല ബംഗളൂരുവിലെത്തിയിരുന്നു.
National
ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഗവർണറെ കണ്ട് രാജി സമർപ്പിച്ചിച്ചേക്കും. മന്ത്രിമാർക്ക് ഇന്ന് സിദ്ധരാമയ്യ പ്രഭാതഭക്ഷണമൊരുക്കിയിട്ടുണ്ട്.
ഇന്നലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ സിദ്ധരാമയ്യ തയാറായില്ല. സിദ്ധരാമയ്യയെയും ശിവകുമാറിനെയും ചൊവ്വാഴ്ച കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചിരുന്നു. ഇന്നു ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിനെ കാണാൻ സിദ്ധരാമയ്യ സമയം ചോദിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
രാജ്യസഭാ സീറ്റും കോൺഗ്രസ് കേന്ദ്രനേതൃത്വത്തിൽ ഉന്നത സ്ഥാനവുമാണ് സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, കേന്ദ്ര നേതൃത്വ സ്ഥാനം സ്വീകരിക്കാൻ ഉടൻ സിദ്ധരാമയ്യ തയാറാകില്ല.
സിദ്ധരാമയ്യയോട് രാജിവയ്ക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രാഹുൽ ആവശ്യപ്പെട്ടാൽ മുഖ്യന്ത്രിസ്ഥാനം രാജിവയ്ക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. സിദ്ധരാമയ്യ രാജിവയ്ക്കാൻ തീരുമാനിച്ചുവെന്നും തന്നോട് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞുവെന്നും മുതിർന്ന കോൺഗ്രസ് എംഎൽഎ ആർ.വി. ദേശ്പാണ്ഡെ പറഞ്ഞു.
ഡൽഹിയിലുള്ള ഡി.കെ. ശിവകുമാർ ഇന്നു പുലർച്ചെ കർണാടകയിലെത്തും. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും ബംഗളൂരുവിലെത്തും. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണു റിപ്പോർട്ട്.
2023 മേയിൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കാൻ ധാരണയുണ്ടായിരുന്നുവെന്നാണ് ശിവകുമാർ പക്ഷം പറയുന്നത്. അതനുസരിച്ച് കഴിഞ്ഞ വർഷം നവംബർ 20ന് സിദ്ധരാമയ്യ സ്ഥാനമൊഴിയേണ്ടതായിരുന്നു. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ ധാരണയുണ്ടായിരുന്നില്ലെന്നാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ വാദം. മേയ് 20ന് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് മൂന്നു വർഷം തികച്ചു.
National
ബംഗളൂരു: ഉത്തര കന്നഡയിലെ ഭട്കലില്‍ എട്ട് പേര് മുങ്ങിമരിച്ചു. രണ്ട് പേരെ കാണാതായി. ഭട്കലിലെ ബെങ്കിട്ടുപുര പുഴയിലാണ് ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര് മുങ്ങിമരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ പുഴയില്‍നിന്നും കക്ക വാരാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന് സംശയുമുണ്ട്.
ഇവര്‍ കക്ക വാരുന്നതിനിടെ വേലിയേറ്റം ഉണ്ടാകുകയും പുഴയിലെ ജലനിരപ്പ് വേഗം ഉയര്‍ന്നതുമാണ് അപകടത്തിനു കാരണമായത്. വേലിയേറ്റം ഉണ്ടായപ്പോള്‍ ഇവര്‍ പുഴയുടെ ആഴം കൂടിയ ഭാഗത്തായിരുന്നു.
കാണാതായവര്‍ക്കായി അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.
National
ബംഗളൂരു: മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് കാലം ഉത്തരം നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
കർണാടക സർക്കാർ മൂന്നു വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശിവകുമാറിന്റെ പ്രതികരണം.
മുഖ്യമന്ത്രിയാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കാലവും മുഹൂർത്തവും ഉത്തരം നൽകുമെന്ന് ശിവകുമാർ പ്രതികരിച്ചു.
National
ബംഗളൂരു: കർണാടയിൽ ഭരണകക്ഷിയായ കോൺഗ്രസിൽ അധികാരത്തർക്കമെന്ന് അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഭരണപരമായ കാര്യങ്ങളെക്കുറിച്ചും മാത്രമാണു ചർച്ച ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളും മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെയാണ് ശിവകുമാറിന്റെ പ്രതികരണം. രാഹുൽ ഗാന്ധി ക്ഷണിച്ചാൽ മേയ് അവസാനവാരം താൻ ഡൽഹിയിൽ വീണ്ടുമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കർണാടക സർക്കാർ മൂന്നു വർഷം പൂർത്തിയാക്കി.
നേതൃമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല. പാർട്ടിയെ ശക്തിപ്പെടുത്തി വീണ്ടും അധികാരത്തിലെത്തുന്നതിനെപ്പറ്റിയാണു കഴിഞ്ഞദിവസങ്ങളിൽ ചർച്ചചെയ്തെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.
National
കുടക്: കർണാടകയിലെ പ്രശസ്തമായ കുടക് ദുബാരെ ആന ക്യാമ്പിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനിയായ തുളസി (ജ്യുനേഷ് - 33) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കാവേരി നദിക്കരയിലുള്ള ക്യാമ്പിൽ ആനകളെ കുളിപ്പിക്കുന്ന ചടങ്ങ് കാണാൻ എത്തിയതായിരുന്നു യുവതിയും കുടുംബവും. ഇതിനിടയിൽ ക്യാമ്പിലെ 'കഞ്ചൻ', 'മാർത്താണ്ഡ' എന്നീ ആനകൾ തമ്മിൽ പെട്ടെന്ന് അക്രമം ആരംഭിക്കുകയായിരുന്നു. പാപ്പാന്മാർ ഇവയെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആനകളുടെ ശക്തമായ പോരാട്ടത്തിനിടയിൽ കഞ്ചൻ എന്ന ആനയുടെ കുത്തേറ്റ മാർത്താണ്ഡ എന്ന ആനയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് നിന്നിരുന്ന യുവതിയുടെ മേലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. വീണതിന് ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ആനയുടെ ചവിട്ടേറ്റ് യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. യുവതിയുടെ ഭർത്താവും കുട്ടിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവത്തിൽ കർണാടക വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖണ്ഡ്രെ ദുഃഖം രേഖപ്പെടുത്തി. ക്യാമ്പുകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
National
ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ വീണ്ടും ദുരഭിമാനക്കൊല നടത്തി പിതാവ്. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന് സ്വന്തം മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം പിതാവ് പോലീസിൽ കള്ളപ്പരാതി നൽകുകയായിരുന്നു.
ഏപ്രിൽ 16 മുതൽ മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസാണ് ഒടുവിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന മേഘ്ന (17) കൊല്ലപ്പെട്ടതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നാലെ പിതാവ് തിമ്മരായപ്പയെ തുംകൂരു പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരു യുവാവിനെ മേഘ്ന പ്രണയിച്ചിരുന്നു. 18 വയസ് തികഞ്ഞാൽ ഈ വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാർ തയാറുമായിരുന്നു. എന്നാൽ ഈ തീരുമാനത്തോട് തിമ്മരായപ്പയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി മകളുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാൾ ഏപ്രിൽ 16ന് മേഘ്നയെ കിണറ്റിനകത്തേക്ക് തള്ളിയിട്ടു വലിയ പാറക്കഷണം മുകളിലേക്ക് ഇടുകയായിരുന്നു. മകൾ മരിച്ചതോടെ മൃതദേഹം പുറത്തെടുത്ത് ഇയാൾ വീടിനു സമീപത്ത് കുഴിച്ചിടുകയും ചെയ്തു.
വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ അമ്മ മേഘ്നയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. പിന്നാലെ ഇവർ കല്ലൻപേല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ സമയമെല്ലാം തിമ്മരായപ്പയും കൂടെ ഉണ്ടായിരുന്നു. എന്നാൽ മേഘ്നയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഇയാൾ ഒളിവിൽ പോയി. ധർമസ്ഥലയിലും തിരുപ്പതിയിലും ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ഇയാൾ കാണിച്ച സ്ഥലത്ത് കുഴിയെടുത്ത പോലീസ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പ്രതിയെ റിമാൻഡ് ചെയ്തു.
National
ബംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി സ്ത്രീകൾ മരിച്ചു. പാലാ സ്വദേശിനികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയിൽവച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ആറ് പേർ മരിച്ചു. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു.
ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.
ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി തിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Kerala
ഒറ്റപ്പാലം: പഞ്ചറായ ടയർ മാറ്റുന്നതിനു റോഡരികിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് സഹോദരങ്ങളായ യുവതിയും യുവാവും മരിച്ചു. യുവതിയുടെ ഭർത്താവിനു ഗുരുതര പരിക്കേറ്റു. കർണാടകയിലെ കൃഷ്ണഗിരിയിലാണ് അപകടം.
ഒറ്റപ്പാലം അമ്പലവട്ടം പനമണ്ണ സ്വദേശിനി ദിവ്യ, സഹോദരൻ ദീപു എന്നിവരാണ് മരിച്ചത്. ദിവ്യയുടെ ഭർത്താവ് പട്ടാമ്പി സ്വദേശിയായ വിനീതിനാണ് പരിക്ക്.
വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളുമടക്കം എട്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബംഗളൂരുവിൽനിന്നു മടങ്ങുന്നതിനിടെ കൃഷ്ണഗിരിക്കുസമീപം കാർ പഞ്ചറായതിനെതുടർന്ന് റോഡരികിൽ നിർത്തി ടയർ മാറ്റുകയായിരുന്നു. ആ സമയം പാഞ്ഞെത്തിയ ലോറി ഇടിക്കുകയായിരുന്നു.
Kerala
ബംഗളൂരു: 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജനങ്ങൾ കോൺഗ്രസ് ഭരണം തുടരാൻ ആഗ്രഹിക്കുന്നുവെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പിലെ ഫലമെന്ന് ശിവകുമാർ അവകാശപ്പെട്ടു. ബാഗൾക്കോട്ട്, ദേവനാഗെര സൗത്ത് മണ്ഡലങ്ങളിൽ മികച്ച വിജയമാണ് കോൺഗ്രസ് നേടിയതെന്നും ശിവകുമാർ പറഞ്ഞു.
"സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ അത് അംഗീകരിച്ചു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും.'-ശിവകുമാർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടാണ്. രണ്ട് മണ്ഡലങ്ങളിലും വിജയത്തിനായി എല്ലാവരും പ്രവർത്തിച്ചുവെന്നും ശിവകുമാർ പറഞ്ഞു. ബാഗൽക്കോട്ടിൽ 22332 വോട്ടിനും ദേവനാഗരെയിൽ 5708 വോട്ടിനും ആണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്.
National
ബംഗളൂരു: കർണാടകയിൽ കുടുംബത്തിനെതിരെ ദുര്‍മന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതിക്കായി ഊർജിത അന്വേഷണം. കുമ്പല്‍ഗോഡു സ്വദേശി മോഹന്‍കുമാര്‍(38) എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2025 ജനുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബ്യൂട്ടീഷ്യനായ യുവതിയോട് രാജാജിനഗറിലെ സ്ഥാപനത്തില്‍ സഹോദരിക്ക് ബ്യൂട്ടീഷ്യന് കോഴ്സിന് ചേരാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചായിരുന്നു പ്രതി യുവതിയെ അറിയിച്ചത്.
ജ്യോതിഷിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ മോഹൻകുമാർ ബിസിനസ് വളര്‍ച്ചയ്ക്കായി പ്രത്യേക പൂജകള്‍ നടത്താമെന്ന് യുവതിയെ ധരിപ്പിക്കുകയായിരുന്നു. പൂജകള്‍ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ഭര്‍ത്താവിനെയും മകനെയും വീട്ടില്‍നിന്ന് പുറത്തേക്ക് പറഞ്ഞയച്ചു.
ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂര്‍ വലം വയ്ക്കണമെന്നും ഇവരോട് നിര്‍ദേശിച്ചു. പിന്നാലെ വീട്ടിൽ ഒറ്റയ്ക്കായ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനശ്രമം എതിർത്തപ്പോൾ ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
Kerala
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപം കക്കല്‍തൊണ്ടി മദ്ദേന്‍ഹുണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45) എന്നിവരാണ് മരണപ്പെട്ടത്.
കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ഗുണ്ടല്‍പേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.
Kerala
ബംഗളൂരു: മൈസൂരിലെ ഹോസ്റ്റലുകളിൽ മലയാളികൾ അടക്കമുള്ള വിദ്യാർഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തിൽ ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി കർണാടക സർക്കാർ. സംഭവം വാർത്തയായതിന് പിന്നാലെയാണ് നടപടി.
ആരോഗ്യവകുപ്പ് ഹോസ്റ്റലിൽ പരിശോധന നടത്തിയതിന് പിന്നാലെ മെസ് അടപ്പിച്ചു. കുട്ടികൾക്ക് പകരം ഭക്ഷണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
ഗ്ലോബൽ എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന അഞ്ച് കോളജുകളുടെ ഹോസ്റ്റലുകളിലാണ് വൃത്തിഹീനമായ ഭക്ഷണം നൽകിയത്. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക്കും ചോറിൽനിന്ന് പാറ്റയേയും കിട്ടിയതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്.
പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.
National
ബംഗളൂരു: ബംഗളൂരുവിലെ ബിടിഎൽ നഴ്സിംഗ് കോളജിൽ മലയാളി വിദ്യാർഥി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയും തിരുവനന്തപുരം അരുവിക്കര സ്വദേശിയുമായ ആദിത്യൻ(19) ആണ് മരിച്ചത്.
ആദിത്യനെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ആദിത്യന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നറിയിച്ച് ബുധനാഴ്ച ഉച്ചയോടെ കോളജ് അധികൃതർ തിരുവനന്തപുരത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതേ തുടർന്ന് ബംഗളൂരുവിലെത്തിയപ്പോഴാണ് കുടുംബം മരണ വിവരം അറിയുന്നത്.
തലേദിവസം വീഡിയോ കോൾ വഴി ആദിത്യൻ കുടുംബവുമായി സന്തോഷത്തോടെ സംസാരിച്ചിരുന്നതായും ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും പിതാവ് ആരോപിക്കുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.
പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. മന്ത്രി സമീര്‍ അഹമ്മദ് ഖാൻ ആണ് സഹായധനം പ്രഖ്യാപിച്ചത്. അപകടത്തിൽ മരിച്ചവരുടെ വീടുകളിൽ നേരിട്ടെത്തി പണം കൈമാറുമെന്ന് മന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ കേരളത്തിലെ ചെലവും വഹിക്കും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് സമീര്‍ അഹമ്മദ് ഖാന്റെ പ്രഖ്യാപനം. അതേസമയം ചികിത്സയിലുള്ള മലയാളികളുടെ ഡിസ്ചാര്‍ജ് വൈകും. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ ഡിസ്ചാര്‍ജ് ചെയ്യുക.
National
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള്‍ ഓഫ് നഴ്സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥി ആയിരുന്നു ആദിത്യൻ.
ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
ബംഗളൂരു: ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. അപകടത്തിൽ മരിച്ച ഏഴ് പേരിൽ രണ്ട് മലയാളികളും മരിച്ചിരുന്നു.
മരിച്ച ഏഴ് പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പുലർച്ചെ ആണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായാണ് വിവരം.
പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് മലയാളികളുടെ നില മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.
കുടുംബശ്രീ പ്രവർത്തകരായ മലയാളികൾ ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി തർക്കം മുറുകുന്നതിനിടെ പുത്തൻഫോർമുലയുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രിയായി വരണമെന്നാണ് പരമേശ്വരയുടെ ആവശ്യം. ഖാർഗെ മുഖ്യമന്ത്രിയായാൽ എല്ലാവരും പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘നല്ല ഭരണം’ കാഴ്ചവയ്ക്കുമെന്ന ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പരമേശ്വരയുടെ പ്രസ്താവന.
National
ബംഗളൂരു: ബംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴയിലും കാറ്റിലും വലിയ ദുരന്തം. ശിവാജിനഗറിലെ പ്രശസ്തമായ ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് വീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികളും ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എറണാകുളും സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നഗരത്തിൽ അതിശക്തമായ മഴയും കാറ്റും ഉണ്ടായത്. മഴയിൽ നിന്ന് രക്ഷപ്പെടാനായി വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ആശുപത്രി മതിലിനോട് ചേർന്ന് കെട്ടിയ ടാർപോളിൻ ഷീറ്റുകൾക്ക് താഴെ അഭയം തേടിയിരുന്നു.
എന്നാൽ കാറ്റിലും മഴയിലും പഴയ മതിൽ പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാരും ഫയർഫോഴ്സും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ മഴയും ആലിപ്പഴ വർഷവുമാണ് നഗരത്തിൽ നാശനഷ്ടങ്ങൾ വരുത്തിയത്.
നഗരത്തിന്റെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങളുടെയും മതിലുകളുടെയും ബലം പരിശോധിക്കാൻ അധികൃതർക്ക് നിർദേശം നൽകി.
National
ബംഗളൂരു: ഗെയിം കളിക്കാൻ അമ്മ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 14 വയസുകാരൻ ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് സംഭവം.
14 വയസുകാരനായ സമർഥ് ആണ് മരിച്ചത്. കുട്ടി ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു.
മൊബൈൽ ഫോണിൽ അമിതമായി ഗെയിം കളിക്കുന്ന ശീലം നിർത്തണമെന്ന് വീട്ടുകാർ സമർഥിനോട് പല തവണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും അമ്മ ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചു. ഇതിൽ മനംനൊന്ത കുട്ടി മുറിയിൽ കയറി അമ്മയുടെ സാരിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തിൽ ഹുബ്ബള്ളിയിലെ കേശ്വാപുർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.
National
ബെലഗാവ്: കർണാടകയിൽ നൈറ്റി ധരിച്ചതിന് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. ബെലഗാവ് ഖാനാപുരിലെ ഹത്തരവാദ ഗ്രാമവാസിയായ കൃഷ്ണ പാട്ടീലാണ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മഞ്ജുള പാട്ടീലിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
നിലവിൽ ബെലഗാവ് ബ്രിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മഞ്ജുള. കൂലിപ്പണിക്കാരനാണ് കൃഷ്ണ പാട്ടീൽ.
ഹത്തരവാദ ഗ്രാമത്തിലാണ് കൃഷ്ണ പാട്ടീലും കുടുംബവും താമസിച്ചിരുന്നത്. മഞ്ജുള നൈറ്റി ധരിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തർക്കം നിലനിന്നിരുന്നു. കൃഷ്ണ പാട്ടീലിന്റെ എതിർപ്പ് വകവയ്ക്കാതെ മഞ്ജുള നൈറ്റി ധരിച്ചു. ഇതിൽ പ്രകോപിതനായ കൃഷ്ണ പാട്ടീൽ ഭാര്യയെ തീ കൊളുത്തുകയായിരുന്നു.
വസ്ത്രത്തിൽ തീ പടർന്നതോടെ മഞ്ജുള സഹായത്തിനായി ഉറക്കെ നിലവിളിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
National
ബംഗളൂരു: കബഡി ടൂർണമെന്റിനിടെ 500 രൂപയുടെ വാതുവയ്പ്പ് നടത്തിയെന്ന കേസിൽ കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്ക്കെതിരെ കേസ്. ബംഗളൂരു കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
തുമകൂരുവിൽ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കോളജ് കബഡി ടൂർണമെന്റിനിടെ മന്ത്രി നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
വിജയപുര ടീം മത്സരം ജയിക്കുമെന്ന് പ്രവചിച്ച് പരമേശ്വര, ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശുഭ കല്യാണുമായി 500 രൂപയുടെ സൗഹൃദ പന്തയം വച്ചു. എന്നാൽ കളിയിൽ ദക്ഷിണ കന്നഡ ടീം വിജയപുരയെ 36-26 ന് പരാജയപ്പെടുത്തി.
വിജയിച്ച ടീമിന് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനിടെ, മന്ത്രി പന്തയത്തിൽ പരാജയപ്പെട്ടതായി പരസ്യമായി സമ്മതിച്ചു.
പൊതുസ്ഥലത്ത് വാതുവയ്പ്പ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും, പ്രത്യേകിച്ച് ഒരു പ്രധാന ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ അത് പ്രോത്സാഹിപ്പിക്കരുതെന്നും ചൂണ്ടിക്കാട്ടി എച്ച്.ആർ. നാഗഭൂഷൺ എന്നയാളാണ് പരാതി നൽകിയത്.
തുടർന്ന് ജഡ്ജി കെ.എൻ. ശിവകുമാർ അധ്യക്ഷനായ ബംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ പോലീസിനോട് നിർദേശിക്കുകയായിരുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ യുവാവിനെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി യുവതി. കിരൺ(27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തെക്കൻ ബംഗളൂരുവിലെ അഞ്ജനപുര സ്വദേശി പ്രേരണ ആണ് പിടിയിലായത്.
വേറിട്ട രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന വ്യാജേനയാണ് കിരണിനെ പെൺസുഹൃത്തായ പ്രേരണ കസേരയിലിരുത്തി കെട്ടിയിട്ടത്. തുടർന്ന് കിരണിന്റെ കണ്ണുകളും കെട്ടി. ഇതിന് പിന്നാലെയാണ് യുവാവിന്റെ ദേഹത്ത് കത്തുന്ന ദ്രാവകം ഒഴിച്ച് തീ കൊളുത്തിയത്.
കൊലപാതകം ക്യാമറയിൽ പകർത്തിയെന്നും പോലീസ് പറഞ്ഞു. പ്രേരണയും കിരണും സഹപ്രവർത്തകരായിരുന്നുവെന്നും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.
സമീപകാലത്തായി കിരൺ തനിക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും പ്രേരണയ്ക്ക് തോന്നിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കസ്റ്റഡിയിലെടുത്ത യുവതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
National
ബംഗളൂരു: കർണാടക കോൺഗ്രസ് എംഎൽഎ എൻ.എ. ഹാരീസിന്റെ മക്കളുടെയും മുൻ കേന്ദ്രമന്ത്രി കെ. റഹ്മാൻ ഖാന്റെ പൗത്രന്റെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി.
ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു റെയ്ഡ്. എൻ.എ. ഹാരീസിന്റെ മക്കളായ മുഹമ്മദ് ഹാരീസ് നാലപ്പാട്, ഒമർ ഫാറൂഖ് നാലപ്പാട്, റഹ്മാൻ ഖാന്റെ പൗത്രൻ അഖീബ് ഖാൻ എന്നിവർക്കെതിരേയായിരുന്നു ഇഡി റെയ്ഡ്.
ഹാരീസ് സഹോദരന്മാരെ മുന്‍പ് ഇതേ കേസിൽ കർണാടക പോലീസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ചോദ്യം ചെയ്തിരുന്നു.
National
ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മാവൻ പ്രകാശ് ഭീമപ്പ ഹീലാവർ(46), സഹോദരൻ ഷാനുർ സദാശിവ് ഹീലാവർ (35), സഹോദരീ ഭർത്താവ് മൊരബാദ് കാലപ്പ മായപ്പ ഹീലാവി (40) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ കാണ്മാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുടുംബം നടത്തിയ ദുരഭിമാനക്കൊല കണ്ടെത്തിയത്.
കർണാടകയിലെ ബെലഗാവി സ്വദേശിയായ സത്യവയെ കാണ്മാനില്ലെന്ന് കാട്ടിയാണ് പോലീസിന് പരാതി ലഭിക്കുന്നത്. സന്തോഷ് എന്നയാളെയാണ് യുവതി വിവാഹം കഴിച്ചത്. എന്നാൽ കൃഷ്ണ എന്ന് പേരുള്ള മറ്റൊരാളുമായി യുവതി അടുപ്പത്തിലായിരുന്നു.
ഈ വർഷം തുടക്കത്തിൽ സത്യവയും കൃഷ്ണയും ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിരുന്നു. മാർച്ച് 13ന് സത്യവയെ ബന്ധുക്കൾ അന്വേഷിച്ച് കണ്ടെത്തി മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. യുവാവിന്റെ ജാതി ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഇരുവരുടെയും ബന്ധത്തെ ശക്തമായി എതിർത്തു. എന്നാൽ കൃഷ്ണയ്ക്കൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു യുവതി.
ഇതോടെ യുവതിയെ കൊലപ്പെടുത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. പ്രതികൾ ബലം പ്രയോഗിച്ച് വിഷം നൽകി സത്യവയെ കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലിയിൽ വച്ചാണ് സംഭവം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാനായി പ്രാദേശിക ശ്മശാനത്തിൽ അവരുടെ സംസ്കാര ചടങ്ങുകളും പ്രതികൾ നടത്തി.
ബെലഗാവി പോലീസ് സ്റ്റേഷനിൽ കൃഷ്ണ നൽകിയ കേസിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം പോലീസ് അന്വേഷണത്തിൽ വലിയ താത്പര്യം കാണിച്ചിരുന്നില്ല. പിന്നീട് കേസ് റീഓപ്പൺ ചെയ്യുകയായിരുന്നു. യുവതിയുടെ മാതാവിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയാണ് പോലീസ് കേസിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കല്‍പ്പറ്റ: മലയാളി വ്യവസായി കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍. ഗുണ്ടില്‍പേട്ടിന് സമീപം ഹിരികടിയിലെ സായ് പ്രിയ സ്റ്റോണ്‍ ക്രഷര്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വയനാട് ബത്തേരി പൂലമല സ്വദേശി കെ.ജി. ക്ലിപ്പിയാണ്(55) റിമാന്‍ഡില്‍.
സ്റ്റോണ്‍ ക്രഷറിന്റെ നിലവിലെ ഉടമ എം. സോമശേഖറിന്റെ പരാതിയില്‍ ബേഗൂര്‍ പോലീസ് കഴിഞ്ഞ ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏപ്രില്‍ അഞ്ചിന് ഉച്ചകഴിഞ്ഞാണ് ക്ലിപ്പി അറസ്റ്റിലായത്. ഗുണ്ടില്‍പേട്ട ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ക്ലിപ്പിയെ റിമാന്‍ഡ് ചെയ്തത്. ആയുധ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ച കോടതി റിമാന്‍ഡ് ഈ മാസം 18 വരെ നീട്ടിയിട്ടുണ്ട്.
ബിസിനസ് പങ്കാളിയെന്ന നിലയില്‍ വഞ്ചിക്കുകയും ധനനഷ്ടം വരുത്തുകയും ക്രഷര്‍ വളപ്പില്‍ അതിക്രമിച്ചുകയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ക്ലിപ്പിക്കെതിരേ പരാതി നല്‍കിയതെന്ന് സോമശേഖറിന്റെ മകള്‍ നീതു എസ്. ശേഖറും ഭര്‍ത്താവ് എം. പവന്‍കുമാറും പറഞ്ഞു.
ഇടനിലക്കാരന് മുഖേന പരിചയപ്പെട്ട ക്ലിപ്പിയുടെ പങ്കാളിത്തത്തോടെ 2016ലാണ് ക്രഷര്‍ ആരംഭിച്ചത്. ഒരു കോടി രൂപയായിരുന്നു ക്ലിപ്പിയുടെ നിക്ഷേപം. സോമശേഖറിന്റെ കൈവശത്തിലുള്ള ഏഴ് ഏക്കര്‍ സ്ഥമാണ് യൂണിറ്റിന് ഉപയോഗപ്പെടുത്തിയത്. സ്ഥലത്തിന്റെ വില ഉള്‍പ്പെടെ കണക്കാക്കിയാല്‍ ഏഴ് കോടി രൂപയുടെ നിക്ഷേപമാണ് സോമശേഖര്‍ നടത്തിയത്. എംഡി എന്ന നിലയില്‍ സ്ഥാപനത്തിന്റെ കണക്കുകളടക്കം കൈകാര്യം ചെയ്തിരുന്നത് ക്ലിപ്പിയാണ്.
പ്രവര്‍ത്തനം തുടങ്ങി മൂന്നു മാസം കഴിഞ്ഞതുമുതല്‍ സ്ഥാപനം നഷ്ടത്തിലാണെന്നാണ് ക്ലിപ്പി സോമശേഖറിനോടും മറ്റ് പങ്കാളികളോടും പറഞ്ഞത്. യോഗം ചേര്‍ന്ന് കണക്ക് അവതരിപ്പിക്കണമെന്ന് മറ്റു പങ്കാളികള്‍ ശഠിച്ചപ്പോള്‍ ക്ലിപ്പി വിദേശത്തേക്കു പോയി. സോമശേഖര്‍ നിയമസഹായം തേടിയതിന് പിന്നാലെ വിദേശത്തുനിന്നു തിരിച്ചെത്തിയ ക്ലിപ്പി മീറ്റിംഗില്‍ പങ്കെടുത്തെങ്കിലും തോക്ക് ചൂണ്ടി ഭീഷണിമുഴക്കി പോകുകയാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ക്ലിപ്പിക്കെതിരേ കേസുണ്ട്.
സോമശേഖറിനെതിരേ ഏഴ് സിവില്‍ കേസ് ക്ലിപ്പിയും ഫയല്‍ ചെയ്തിരുന്നു. എട്ട് വര്‍ഷത്തിനുശേഷമാണ് സിവില്‍ കേസുകള്‍ സോമശേഖറിന് അനുകൂലമായി തീര്‍പ്പായത്. പങ്കാളികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലം ക്രഷര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇത് യൂണിറ്റിലെവിലപ്പിടിപ്പുള്ള യന്ത്രങ്ങളടക്കം ഉപയോഗശൂന്യമാകുന്നതിന് കാരണമായി. ഈ സാഹചര്യത്തില്‍ സായ് പ്രിയയും ഭര്‍ത്താവ് പവന്‍കുമാറും ബാങ്ക് വായ്പയെടുത്ത് പുതിയ യന്ത്രങ്ങള്‍ വാങ്ങി സോമശേഖറിന്റെ പേരില്‍ പുതിയ ലൈസന്‍സ് എടുത്ത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
10 ദിവസം കഴിഞ്ഞപ്പോഴാണ് ക്ലിപ്പി യൂണിറ്റിലെത്തി കുഴപ്പം ഉണ്ടാക്കിയത്. കാരവന് കയറ്റിനിര്‍ത്തി യൂണിറ്റിന്റെ പ്രധാന കവാടം തടസപ്പെടുത്തിയ ക്ലിപ്പിയുടെ കൈവശം രണ്ട് റിവോള്‍വറാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് ക്രഷറില്‍ ഉണ്ടായിരുന്നവരെ വിരട്ടുന്നതിനും മറ്റൊന്ന് സ്വന്തം ശരീരത്തോട് ചേര്‍ത്തുപിടിച്ച് ആത്മത്യാഭീഷണി മുഴക്കുന്നതിനുമാണ് ഉപയോഗിച്ചത്. തനിക്ക് ചേരേണ്ട സ്വത്താണ് ഇതെന്ന വാദവും ക്ലിപ്പി ഉന്നയിച്ചു.
യൂണിറ്റ് ഉടമ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ക്ലിപ്പി കാരവനില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അടുത്ത ദിവസം വിവിധ വകുപ്പുകള്‍ പ്രകാരം ക്ലിപ്പിക്കെതിരേ ബേഗൂര്‍ പോലീസ് കേസെടുത്തു. തുടര്‍ച്ചയായി 16 ദിവസം കാരവനില്‍ തങ്ങിയ ക്ലിപ്പി പോലീസിന്റെ കണ്ണുവെട്ടിച്ച് മറ്റൊരു വാഹനത്തിലാണ് കടന്നത്. കാരവന് ബേഗൂര്‍ പോലീസിന്റെ കസ്റ്റിയിലാണ്.
ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ പ്രകാരം കേസ് എടുത്തെങ്കിലും ക്ലിപ്പിയെ പിടികൂടാന്‍ കര്‍ണാടക പോലീസ് ഉത്സാഹം കാട്ടിയിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ അഞ്ചിന് ക്ലിപ്പി മറ്റൊരു കാരവനില്‍ ഗുണ്ടില്‍പേട്ടയിലൂടെ ബംഗളൂരു ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി നീതുവിന് വിവരം ലഭിച്ചത്. കാറില്‍ പിന്തുടര്‍ന്ന നീതു മൈസൂരു പോലീസ് സ്റ്റേഷന് പരിധിയില്‍ കാരവനു കുറുകെനിന്ന് ബഹളംവച്ച് ആളുകളെയും പോലീസിനെയും വിളിച്ചുകൂട്ടി. കാരവനിലുള്ളത് പോലീസ് അന്വേഷിക്കുന്ന പ്രതിയാണെന്ന് ബോധ്യപ്പെടുത്തി. തുടര്‍ന്ന് ബേഗൂര്‍ പോലീസ് എത്തിയാണ് ക്ലിപ്പിയെ കസ്റ്റഡിയിലെടുത്തത്.
National
ബംഗളൂരു: ചിക്കമംഗളൂരുവിൽ കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർഥിയുമായ ശ്രീനന്ദയെ (14) ആണ് കാണാതായത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയെ കാണാതായത്. ശ്രീനന്ദയുടെ കുടുംബം ഉൾപ്പെടെ പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘമാണ് ചിക്കമംഗളൂരുവിലെത്തിയത്. ചന്ദ്രഗിരി മലയ്ക്ക് മുകളിൽ നിന്നാണ് ശ്രീനന്ദയെ കാണാതായത്.
പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പാലക്കാട് നിന്ന് പ്രത്യേക അന്വേഷണ സംഘം ഡ്രോണുകൾ ഉൾപ്പെടെ എത്തിച്ച് രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരനും പിതാവും പിടിയിലായി. കർണാടകയിലെ തുമകുരു സ്വദേശിയായ സ്റ്റാലിൻ(29) ആണ് കൊല്ലപ്പെട്ടത്.കേസിൽ സ്റ്റാലിന്റെ സഹോദരൻ നവീൻ ആണ് പിടിയിലായത്.
കൃത്യത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കുറ്റകൃത്യം മറച്ചുവച്ചതിനും ഇരുവരുടെയും പിതാവായ ജോൺ പോളിനെയും പോലീസ് പിടികൂടുകയായിരുന്നു. നവീന്റെ ഭാര്യയുമായി സ്റ്റാലിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.
നവീന്റെ ഭാര്യയുമായി സ്റ്റാലിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്ന് നവീൻ സ്റ്റാലിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റാലിനെ പിതാവായ ജോൺ പോളാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ സ്റ്റാലിൻ വീണ് പരിക്കേറ്റെന്നായിരുന്നു ജോൺ പോൾ ആശുപത്രി അധികൃതരെ അറിയിച്ചത്. ചികിത്സയിലിരിക്കെ സ്റ്റാലിൻ മാർച്ച് 26ന് മരിച്ചു. പോലീസ് ജോൺപോളിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്.
National
മൈസൂരു: കളിക്കുന്നതിനിടെ പൂജയ്ക്ക് സൂക്ഷിച്ചിരുന്ന ചെമ്പരത്തിപ്പൂവ് വിഴുങ്ങിയ ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരുവിലുള്ള ഹുൻസൂരിലാണ് സംഭവം നടന്നത്. ആറുമാസം പ്രായമുള്ള ആൺകുഞ്ഞ് ആണ് മരിച്ചത്.
വീട്ടിൽ പൂജയ്ക്കായി വച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് എടുത്ത് കളിക്കുന്നതിനിടെ തൊണ്ടയ്ക്കുളിൽ അകപ്പെടുകയായിരുന്നു. മൂത്ത സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തിൽ പൂവിന്റെ ഒരു ഭാഗം വായിലിടുകയായിരുന്നു.
തുടർന്ന് സഹോദരൻ കുട്ടിയുടെ വായിൽ നിന്നും പൂവ് മാറ്റാൻ ശ്രമിച്ചെങ്കിലും അതിനിടെ കുഞ്ഞ് അത് വിഴുങ്ങുകയായിരുന്നു. പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
തുടർന്ന് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂവ് ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
National
മൈസൂരു: ഡൽഹിയിൽ സ്കൂളുകളിലും കോടതികളിലും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മൈസൂരുവിൽ നിന്ന് ആണ് ഡൽഹി പോലീസ് പ്രതിയെ പിടികൂടിയത്.
മൈസൂരു നഗരത്തിലെ ബൃന്ദാവൻ ലേഔട്ടിൽ താമസിച്ചിരുന്ന ശ്രീനിവാസ് ആണ് പിടിയിലായത്. ഞായറാഴ്ചയാണ് ഡൽഹി പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി നിരവധി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസമായി തുടർച്ചയായി ലഭിച്ച വ്യാജ ബോംബ് ഭീഷണികളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൈസൂരുവിൽ നിന്നാണ് സന്ദേശങ്ങൾ അയയ്ക്കുന്നതെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച നിരവധി സിം കാർഡുകളും ഒരു ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു.
National
ബംഗളൂരു: ഭാര്യ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്. ബംഗളൂരുവിലാണ് സംഭവം. ബൈറപ്പനാഹള്ളി സ്വദേശി ശ്രീനിവാസ്(30) ആണ് ഭാര്യ സഹോദരൻ രഞ്ജിത്തിനെ (24) കൊലപ്പെടുത്തിയത്.
സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. ശ്രീനിവാസിന്റെ ഭാര്യയുടെ ഇളയ സഹോദരനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. വിവാഹിതയായ തന്റെ ഇളയ സഹോദരിയുമായി രഞ്ജിത്തിന് വിവാഹേതര ബന്ധമുണ്ടെന്നാണ് ശ്രീനിവാസിന്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവദിവസം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ച് രഞ്ജിത്തിനെ ശ്രീനിവാസ് ബന്നേര്ഘട്ടയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ രഞ്ജിത്ത് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പിന്നാലെ ശ്രീനിവാസ് മൃതദേഹം കാറില്‍ കയറ്റി ബന്നേര്‍ഘട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
National
ബംഗളൂരു: ശിവരാത്രി, ഉഗാദി തുടങ്ങിയ ഉത്സവ ദിവസങ്ങളിൽ താൻ മാംസാഹാരം കഴിക്കാറുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റ് അവതരണത്തിന് അശുഭകരമായ സമയം ഒഴിവാക്കി എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശുഭമുഹൂർത്തങ്ങളിലോ ഭക്ഷണ നിയന്ത്രണങ്ങളിലോ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുകാലം, ഗുളികകാലം, യമഗണ്ഡകാലം തുടങ്ങിയ വിശ്വാസങ്ങളെ താൻ പണ്ടേ തള്ളിക്കളഞ്ഞതാണെന്നും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങളാകരുത് ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ പലതവണ രാഹുകാല സമയത്ത് ഞാൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഭ്യർത്ഥന മാനിച്ചാണ് ആ സമയം ഒഴിവാക്കിയത്.
ജനാധിപത്യത്തിൽ വിശ്വസിക്കുന്നതുകൊണ്ട് അവരുടെ താൽപര്യത്തെ ബഹുമാനിച്ചു. വ്യക്തിപരമായി തനിക്ക് രാഹുകാലത്തെയോ ഗ്രഹണത്തെയോ പേടിയില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
National
ബംഗളൂരു: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് എൽപിജി പ്രതിസന്ധി തുടരുന്നതിനിടെ കർണാടകയിൽ സിലിണ്ടർ മോഷണം. ബംഗളൂരുവിലാണ് സംഭവം. ആർസി ലേയൗട്ടിലെ വിശ്വപ്രിയ അപ്പാർട്ട്മെന്റിലാണ് സംഭവം.
ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് സിലിണ്ടറുകളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം പ്രചരിച്ചിട്ടുണ്ട്. മോഷ്ടാക്കളിൽ ഒരാൾ ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഒപ്പമുണ്ടായിരുന്ന യുവാവ് അപ്പാർട്ട്മെന്റിന്റെ മുറ്റത്ത് കയറി രണ്ട് പാചകവാതക സിലിണ്ടറുകൾ കടത്തിക്കൊണ്ടുവന്ന് ടൂവീലറിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടക കോറമംഗലയിൽ മലയാളിക്ക് നേരെ ഓൺലൈൻ ഡെലിവറി ജീവനക്കാരന്റെ ആക്രമണം. ഓൺലൈനിൽ ഓർഡർ നൽകിയ സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ ഏജന്റ് മൂക്കിടിച്ച് തകർത്തതായാണ് പരാതി.
മലയാളിയായ പോൾ ജെ. വിതയിലിന് നേരെയാണ് ആക്രമണമുണ്ടായത്. പോൾ ബ്ലിംഗിറ്റ് വഴിയാണ് സാധനങ്ങൾ ഓർഡർ ചെയ്തത്. പുലർച്ചെ രണ്ടോടെ ഡെലിവറി ചെയ്യാനെത്തിയ ഏജന്റിന് വിലാസം തെറ്റി മറ്റൊരിടത്ത് പോയി.
തുടർന്ന് ഇയാൾ പോളിന്റെ വിലാസത്തിലെത്തിയിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ യുവാവ് പോളിനെ ആക്രമിച്ചതായാണ് പരാതി. ഇതേ തുടർന്നാണ് പോൾ കോറമംഗല പോലീസിൽ പരാതി നൽകിയത്.
പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ആപ്പായ ബ്ലിംഗിറ്റിൽ നിന്ന് യുവാവിന്റെ വിശദാംശങ്ങൾ തേടിയതായി പോലീസ് അറിയിച്ചു.
Kerala
കൊയിലാണ്ടി: ദേശീയ പാതയിൽ കർണാടക ആർടിസി ബസും കേരള ആർടിസി സിഫ്റ്റ് ബസും കൂട്ടിയിടിച്ചു. ഇന്നു പുലർച്ചെയായിരുന്നു അപകടം ഏതാനും പേർക്കു പരിക്കേറ്റു.
ബസിനുള്ളിൽ ഉണ്ടായിരുന്ന വരെ നാട്ടുകാർ എമർജൻസി വാതിൽ വഴി പുറത്തിറക്കി. പരിക്കുകൾ ഗുരുതരമല്ല. കർണാടകയിലെ ഹാസനിൽനിന്ന് ഏറണാകുളത്തേക്കു പോവുകയായിരുന്ന കർണാടക ആർടിസി ബസും കണ്ണൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സിഫ്റ്റ് ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്നു നിയന്ത്രണം വിട്ട സിഫ്റ്റ് ബസ് സമീപത്തെ മതിലിൽ ഇടിച്ചു നിന്നു. മുൻഭാഗം പാടെ തകർന്നു. കർണാടക ബസ് നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിനു സമീപത്തേക്ക് ഇരമ്പിക്കയറി. ഒാടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.
National
ബംഗളൂരു: പ്രണയനൈരാശ്യത്തെത്തുടർന്ന് ബംഗളൂരുവിൽ യുവാവിന്റെ ക്രൂരത. കാമുകിയെയും കാമുകിയുടെ മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ബംഗളൂരുവിലെ തരബനഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം.
പെൺകുട്ടിക്കും മാതാപിതാക്കൾക്കും 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെയും നില അതീവ ഗുരുതരമാണ്. പ്രതിയായ പാണ്ഡു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവാവും പെൺകുട്ടിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർക്കിടയിലുണ്ടായ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ഇവരുമായി വാക്കുതർക്കത്തിലായി. തൊട്ടുപിന്നാലെയാണ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
National
ബെലഗാവി: കർണാടകയിൽ സ്ത്രീധനബാക്കി നൽകിയില്ലെന്ന് ആരോപിച്ച് ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും ഭർതൃപിതാവും പിടിയിൽ. ചിക്കോടി അലഖന്നൂർ സ്വദേശിനി ദീപ മഗദുമ്മ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് അഭിഷേകും ഇയാളുടെ പിതാവുമാണ് പിടിയിലായത്. കഴുത്തിൽ കയറിട്ട് മുറുക്കിയായിരുന്നു ദീപ മഗദുമ്മയെ കൊലപ്പെടുത്തിയത്. ഏഴ് മാസം ഗർഭിണിയായിരുന്നു യുവതി.
കൃത്യത്തിന് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ അഭിഷേക് ശ്രമിച്ചിരുന്നു. എന്നാൽ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്ന യുവതിയുടെ മൃതദേഹത്തിൽ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ ദീപയുടെ കൈകളിൽ ഉൾപ്പെടെ ബ്ലേഡ് കൊണ്ട് വരഞ്ഞതിന് സമാനമായ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിഷേകും പിതാവും ചേർന്ന് ദീപയെ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് കണ്ടെത്തിയത്.