Kerala
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറുമാണ് മരിച്ചത്.
ദേശീയപാത 48ൽ അയ്മംഗല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 53 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ 19 പേരും മലയാളികളാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
National
ചാമരാജനഗർ: കര്‍ണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹനുരുവില് വനപാലകരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും റോഡ് ഉപരോധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംഭവത്തില്‍ വനപാലകർക്കെതിരേ കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. തുടർന്നാണ് മൈസൂരുവിലെ കെ.ആര്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. സംഘർഷസാധ്യതയെത്തുടർന്ന് ചാമരാജനഗർ, മൈസൂരു എന്നിവിടങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ടവർ തമിഴ്നാട്ടുകാരണെന്നും സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ കർണാടക സർക്കാരിൽനിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങി നൽണമെന്ന് പട്ടാളി മക്കൾ കക്ഷി ആവശ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് മൂന്നുപേർ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടത്.
National
ബംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കാടിനുള്ളിൽ വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവർക്ക് നേരെ വെടിയുതിർത്തത്.
കൊല്ലപ്പെട്ട മൂന്ന് പേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം. എന്നാൽ നാട്ടുകാർ ഇത് തള്ളി. വെടിവയ്പ്പ് വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നുവന്നു.
ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തുകയും ഓഫീസ് കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
National
ബംഗളുരു:കാവേരി പ്രശ്നത്തിൽ കർണാടകയിൽ ഏതാനും സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് സമാധാനപരം. മാണ്ഡ്യ ജില്ലയിൽ മാത്രമാണ് ബന്ദിന് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായത്.
ജില്ലയിൽ നിരവധി പ്രതിഷേധക്കാർ കരുതൽ തടങ്കലിലായി. അതേസമയം ബംഗളുരു, മൈസുരു ഉൾപ്പെടെ നഗരങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു.
കാവേരിനദിയിലെ ജലം തമിഴ്നാടുമായി പങ്കിടണമെന്ന കാവേരി ജല മാനേജ്മെന്റ് അഥോറിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കന്നഡ ചാവലി വതൽപക്ഷ കൺവീനർ വാട്ടാൾ നാഗരാജ് ആണ് ബന്ദ് പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: ഓടുന്ന കെഎസ്ആർടിസി ബസിന് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ് ബിഡദിക്ക് സമീപം എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് മുൻവശത്തെ ചില്ലിലേക്ക് മൂന്ന് മുട്ടകൾ എറിഞ്ഞത്.
ഡ്രൈവറുടെ കാഴ്ച തടസപ്പെട്ടതോടെ ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ അട്ടിമറി സംശയിച്ച് കെഎസ്ആർടിസി അധികൃതർ ബിഡദി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അറുപതിലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ഇതേ റോഡിൽ സ്വകാര്യ വാഹനങ്ങൾക്കുനേരെയും നേരത്തേ പലതവണ മുട്ടയേറ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽനിന്ന് ലോഡുമായി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന ലോറിയുടെ ഗ്ലാസിലേക്കും മുട്ട എറിഞ്ഞതായി കോഴിക്കോട് സ്വദേശി നിസാം പറഞ്ഞു.
National
ബെംഗളൂരു: കർണാടകയിൽ വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ടുള്ള ബന്ദ് വ്യാഴാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ്. ബന്ദിന് ആഹ്വാനമുണ്ടെങ്കിലും ബെംഗളൂരുവിലും മൈസൂരുവിലും കർണാടക ആർടിസി ബസുകൾ സാധാരണനിലയിൽ സർവീസ് നടത്തുന്നതായാണ് റിപ്പോർട്ട്. കർണാടക ആർടിസി മൈസൂരു ഡിവിഷൻ വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ സർവീസുകളും നടത്തുമെന്ന് അറിയിച്ചു. മൈസൂരുവിനും ബെംഗളൂരുവിനും ഇടയിലും ബസുകൾ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്.
വ്യാഴാഴ്ച സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. പ്രാദേശികമായി എവിടെയെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ സ്കൂളുകൾ അടച്ചിടുന്നത് സംബന്ധിച്ച് ജില്ലാ കമ്മീഷണർമാർ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളും വ്യാഴാഴ്ച പതിവുപോലെ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ആശുപത്രികൾ, കോളജുകൾ തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളും പ്രവർത്തിക്കും. ബെംഗളൂരുവിലെ ഷോപ്പിംഗ് മാളുകളും മിക്ക വ്യാപാര സ്ഥാപനങ്ങളും തുറക്കും. ബിഎംടിസി, കർണാടക ആർടിസി, ബെംഗളൂരു നമ്മ മെട്രോ സർവീസുകളും പതിവുപോലെയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ബസ് സർവീസുകളും ഇതുവരെ പതിവുപോലെ ഓടുന്നുണ്ട്. തമിഴ്നാട് അതിർത്തിയിൽ പോലീസ് സുരക്ഷയും ശക്തമാണ്.
എന്നാൽ കർണാടകയിലെ ഗ്രാമപ്രദേശങ്ങളിൽ ബന്ദ് അനുകൂലികൾ വാഹനങ്ങൾ തടയുന്നതായാണ് റിപ്പോർട്ട്. കൊപ്പാളിൽ ബന്ദ് അനുകൂലികൾ ലോറികളടക്കം തടഞ്ഞിട്ടു. പ്രകടനം നടത്തിയെത്തിയ ബന്ദ് അനുകൂലികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. ബന്ദിന് ആഹ്വാനമുണ്ടെങ്കിലും സമരാനുകൂലികൾ സമാധാനം പാലിക്കണമെന്ന് ബെംഗളൂരു സിറ്റി പോലീസും ആവശ്യപ്പെട്ടു.
കന്നഡ അനുകൂല നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലാണ് വിവിധ കന്നഡ അനുകൂല സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തതെങ്കിലും അവസാനനിമിഷം പല സംഘടനകളും ബന്ദിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ ആരുടെ പിന്തുണയില്ലെങ്കിലും ബന്ദിൽ ഉറച്ചുനിൽക്കുന്നതായും താൻ ഒറ്റയ്ക്ക് ബന്ദിന് നേതൃത്വം നൽകുമെന്നും കന്നഡ സംഘടനകളുടെ ഫെഡറേഷന്റെ അധ്യക്ഷനായ വാട്ടാൾ നാഗരാജ് പ്രതികരിച്ചു.
ഓഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് 12,000 ക്യൂസെക്സ് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അഥോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനംചെയ്തത്.
National
ബംഗളൂരു: കർണാടകയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയും വിതരണവും ഒരു വർഷത്തേക്ക് സർക്കാർ നിരോധിച്ചു. ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുഡ്ക, പാൻ മസാല, പുകയിലയോ നിക്കോട്ടിനോ അടങ്ങിയ മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയാണ് സംസ്ഥാനത്ത് പൂർണ്ണമായും തടഞ്ഞിരിക്കുന്നത്.
ഓഗസ്റ്റ് 10നാണ് സർക്കാർ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറത്തുവന്ന തീയതി മുതൽ ഒരു വർഷത്തേക്കാണ് കർണാടകയിലുടനീളം ഈ നിരോധനം ബാധകമായിരിക്കുന്നത്.
നിയമം ലംഘിച്ച് ഇത്തരം ഉൽപന്നങ്ങൾ വിൽക്കുകയോ സംഭരിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകും. നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപനയെക്കുറിച്ചോ സംഭരണത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
National
ബംഗളൂരു: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണയ്ക്ക് പുതിയ കുരുക്ക്. ജയിലിൽ കർണാടക ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെടുത്തു.
ഇതുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര പോലീസ് രേവണ്ണയ്ക്കെതിരെ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രജ്വൽ രേവണ്ണ ഒന്നാം പ്രതിയും അദ്ദേഹത്തിന്റെ സഹതടവുകാരൻ രണ്ടാം പ്രതിയുമാണ്.
അതേസമയം, കർശന സുരക്ഷയുള്ള ജയിലിനുള്ളിൽ തടവുകാരന് മൊബൈൽ ഫോണും മറ്റ് സൗകര്യങ്ങളും എത്തിച്ചു നൽകിയതിന് പിന്നിൽ ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: കർണാടകയിലെ ബിഡദിക്കടുത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി ജോൺ. അപകടത്തെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ സ്ഥിരപരിചയമുള്ള ആളാണ്. പതിനാറു മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് ഇയാൾ വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും അതിനാൽത്തന്നെ ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായ യാതൊരുവിധ അപാകതകളും ഇതിലില്ലെന്നും, ഇക്കാര്യത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച ഡ്രൈവറെ അന്നു രാത്രി തന്നെ ബംഗളൂരു സർവീസിനായി വീണ്ടും നിയോഗിച്ചുവെന്നും, അതിനാൽ അദ്ദേഹത്തിന് വിശ്രമം ലഭിച്ചില്ലെന്നുമായിരുന്നു പ്രധാന ആക്ഷേപം. കൂടാതെ സ്ഥിരം ജീവനക്കാർക്ക് പകരം താൽക്കാലിക ജീവനക്കാരനാണ് വണ്ടി ഓടിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമായിരുന്നു. ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
Kerala
കൊച്ചി: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അര്ജുന് ആയങ്കി കൊച്ചിയില്‍ തന്നെ തുടരുന്നതായി സംശയം. കര്‍ണാടകയിലേക്ക് കടന്നുവെന്ന പ്രചാരണം പോലീസ് തള്ളി. നിലവില്‍ പ്രതിയുടെ സഹോദരന് അഖിലും സുഹൃത്തുക്കളുമായി 20ല്‍ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊച്ചിയില്‍ നിന്നും രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു.
തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും പോലീസ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു. അര്ജുന് ആയങ്കി ഉടന്‍ വലയിലാകും എന്നാണ് വിവരങ്ങള്‍. അതേസമയം, അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.
ഫേസ്ബുക്കില്‍ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികളും തുടര്‍ച്ചയായി എത്തുന്നുണ്ട്. ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്ജുന് തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്. മനോജിന്റെ നേതൃത്വത്തില്‍ പത്തംഗ സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടി രാജിവച്ചു. കോൺഗ്രസ് സർക്കാരിന്റെ നിർദേശപ്രകാരമായിരുന്നു രാജി.
രാജിവയ്ക്കുന്നതിനു മുന്‍പ് പിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദുമായി ഹൊറാട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ സ്വമേധയാ ആണു രാജിവച്ചതെന്ന് ബിജെപി നേതാവായ ഹൊറാട്ടി പറഞ്ഞു.
എന്നാൽ രാജിവയ്ക്കാൻ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. രാജിവച്ചില്ലെങ്കിൽ ഹൊറാട്ടിക്കെതിരേ അവിശ്വാസ പ്രമേയത്തിനു കോൺഗ്രസ് നീക്കമാരംഭിച്ചിരുന്നു.
ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസിനാണു ഭൂരിപക്ഷം. കോൺഗ്രസിലെ സലിം അഹമ്മദിനെ പുതിയ ചെയർമാനായി തെരഞ്ഞെടുക്കും.
National
യാദ്ഗിർ: കഡെച്ചൂർ-ബദിയാല വ്യവസായ ഏരിയയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് മൂന്നു പേർ മരിച്ചു.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. ഇന്നലെ വെളുപ്പിനായിരുന്നു സംഭവം. ഇതരസംസ്ഥാനത്തൊഴിലാളികളായ മൂന്നുപേരും ശ്വാസതടസത്തെത്തുടർന്നാണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ പ്രഖ്യാപിച്ച കർണാടക മന്ത്രിസഭാ വിപുലീകരണം വിവാദത്തിൽ. അവസാന നിമിഷത്തെ മാറ്റങ്ങളും പാർട്ടിയിലെ കടുത്ത ആഭ്യന്തര അമർഷവും കാരണം പ്രഖ്യാപന ദിവസം തന്നെ കടുത്ത രാഷ്ട്രീയ നാടകങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 20 മന്ത്രിമാരുടെ പട്ടികയാണ് തിങ്കളാഴ്ച എഐസിസി പുറത്തിറക്കിയത്.
ആദ്യം പുറത്തിറക്കിയ പട്ടികയിൽ മങ്കൽ വൈദ്യയുടെ പേരുണ്ടായിരുന്നെങ്കിലും പിന്നീട് മാറ്റി. ഇതോടെ അദ്ദേഹത്തിന് പകരം മുൻ സിദ്ധരാമെയ സർക്കാരിൽ മന്ത്രിയായിരുന്ന മുതിർന്ന നേതാവ് എസ്.എസ്. മല്ലികാർജുനെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ പുതുക്കിയ പട്ടികയിലുണ്ടായിരുന്ന ഏക വനിതാ മന്ത്രിയായ ഗായത്രി ശാന്തേഗൗഡ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല.
ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഭാഗത്തുനിന്ന് വിളി വരാത്തതിനെത്തുടർന്നാണ് അവർ എത്താതിരുന്നതെന്നാണ് സൂചന. ഇവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭാ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള അസംതൃപ്തിയാണ് ഉടലെടുത്തിട്ടുള്ളത്.
മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യശ്വന്ത് റായഗൗഡ നിയമസഭാംഗത്വം രാജിവച്ചു. ബേലൂർ ഗോപാലകൃഷ്ണനും സമാനമായ നീക്കങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എംഎൽഎമാരായ പ്രിയ കൃഷ്ണ, തൻവീർ സേട്ട് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് അവരുടെ അനുയായികൾ തെരുവിൽ പ്രതിഷേധിച്ചു.
അതേസമയം എഐസിസി അംഗീകരിച്ച അന്തിമ പട്ടികയിലെ ചില പേരുകളിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും അതൃപ്തിയുണ്ട്. താൻ പിന്തുണച്ച ചിലർ ഒഴിവാക്കപ്പെടുകയും മറ്റ് ചിലർ ഇടംപിടിക്കുകയും ചെയ്തത് മുൻ മുഖ്യമന്ത്രി സിദ്ധരാമെയയെയും ചൊടിപ്പിച്ചു.
National
ബംഗളൂരു: അധികാരത്തിലെത്തി രണ്ടുമാസത്തിനുള്ളിൽ നടന്ന മന്ത്രിസഭാ വികസനത്തിൽ വനിതകളെ അകറ്റിനിർത്തി.
ലോക്ഭവൻ അങ്കണത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ ഗവർണർ തവർചന്ദ് ഗഹ്ലോട്ട് പുതിയ 19 മന്ത്രിമാർക്കു സത്യപ്രതിജ്ഞചൊല്ലിക്കൊടുത്തു.
20 അംഗ മന്ത്രിസഭയ്ക്കാണു കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലുണ്ടായിരുന്ന ഭട്കൽ എംഎൽഎ മംഗള വൈദ്യപരിഗണനയിലുണ്ടായിരുന്നു. എന്നാൽ, മുൻമന്ത്രി എസ്.എസ്. മല്ലികാർജുനയെ നിയമിച്ചതോടെ മംഗള വൈദ്യയുടെ സാധ്യത മങ്ങി.
കോൺഗ്രസിൽ നിന്ന് പി.എം നരേന്ദ്രസ്വാമി (മലവള്ളി), ശിവരാജ് തംഗദഗി (കനകഗിരി), രുദ്രപ്പ ലമാനി (ഹാവേരി), കെ.എസ്. ബസവന്തപ്പ (മായകൊണ്ട), ബി. നാഗേന്ദ്ര (ബല്ലാരി- റൂറൽ), ടി. രഘുമൂർത്തി (ചള്ളക്കരെ), ബി. സമീർ അഹമ്മദ് ഖാൻ (ചാമരാജ് പേട്ട്) റിസ്വാൻ അർഷാദ് (ശിവാജിനഗർ) സന്തോഷ് ലാഡ് (കലഘടഗി), മധു ബംഗാരപ്പ (സൊറബ), പുത്തുരംഗഷെട്ടി (ചാമരാജനഗര), എസ്.എസ്. മല്ലികാർജുന (ദാവൻഗരെ നോർത്ത്).
അജയ് സിംഗ് (ജേവർഗി), എൻ. ചലുവരയ്യ സ്വാമി (നാഗമംഗല), കെ.എം ശിവലിംഗ ഗൗഡ (അരസികര), എച്ച്.സി ബാലകൃഷ്ണ (മഗഡി), ബസ്വരാജ് രായറെഡ്ഡി (യെലബുർഗ), വിജയാനന്ദ് കാശപ്പനവർ (ബാഗലകോട്ട്), ലക്ഷ്മൺ സവാദി (അത്താണി) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
13 അംഗ മന്ത്രിസഭയുമായി കഴിഞ്ഞ ജൂൺ മൂന്നിനാണ് ശിവകുമാർ മന്ത്രിസഭ അധികാരത്തിലെത്തിയത്.
National
ബംഗളൂരു: കാവേരി പ്രശ്നത്തിൽ സംസ്ഥാന താത്പര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബന്ദ് ആഹ്വാനത്തിൽനിന്ന് സംഘടനകൾ പിന്മാറണമെന്നും സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബംഗളൂരു സന്ദർശനം നീട്ടിവയ്ക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാരിന്റെ അഭ്യർഥനപ്രകാരമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തമിഴ്നാടിന് 15 ദിവസത്തേക്ക് 3,500 ഘനയടി വീതം വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് റെഗുലേഷൻ കമ്മിറ്റി ഉത്തരവിനെതിരേ 13നു ബന്ദ് ആചരിക്കുമെന്ന് കന്നഡ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.
National
ബംഗളൂരു: കുർക്കുറെ പായ്ക്കറ്റിന്റെകൂടെ ലഭിക്കുന്ന പ്ലാസ്റ്റിക്ക് പന്ത് വിഴുങ്ങി അഞ്ചുവയസുകാരന് ദാരുണാന്ത്യം. മൈസൂരു ജില്ലയിലുണ്ടായ ദാരുണ സംഭവത്തിൽ സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകൻ മുകുന്ദ് മയൂരാണ് മരിച്ചത്.
സംഭവത്തിൽ ഹുൻസൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൈസൂരുവിൽ ഈ വർഷം തന്നെ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്.
മൈസൂരിലെ ഹുൻസൂരിൽ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി ആറര മാസം പ്രായമുള്ള ചിന്മയ് ഗൗഡ എന്ന കുഞ്ഞ് മരിച്ചിരുന്നു.
National
ബംഗളൂരു: കാവേരി ജലത്തർക്കം രൂക്ഷമാകുന്നതിനിടെ വിജയ് നായകനായെത്തിയ പുതിയ ചിത്രം ജനനായകന്റെ പ്രദർശനം കർണാടകയിൽ നിർത്തിവെച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നിരവധി തീയറ്ററുകൾ ചിത്രത്തിന്റെ പ്രദർശനം താൽക്കാലികമായി നിർത്തിവെക്കുകയും വിജയ്യുടെ പോസ്റ്ററുകൾ നീക്കം ചെയ്യുകയും ചെയ്തു.
കർഷക സംഘടനകളുടെയും കന്നഡ അനുകൂല സംഘടനകളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് കർണാടകയിൽ നടക്കുന്നത്. കഴിഞ്ഞ 23ന് റിലീസ് ചെയ്ത ജനനായകൻ കർണാടകയിലെ ഏകദേശം 125ഓളം തീയറ്ററുകളിലാണ് പ്രദർശനം ആരംഭിച്ചിരുന്നത്. ഇതിൽ 75ലധികം സിംഗിൾ സ്ക്രീനുകളും ഏകദേശം 50 മൾട്ടിപ്ലക്സ് സ്ക്രീനുകളും ഉൾപ്പെടുന്നു.
കാവേരി പ്രക്ഷോഭങ്ങൾ ശക്തമായതിനെ തുടർന്ന് യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ തീയറ്റർ ഉടമകൾ സ്വമേധയാ സിനിമയുടെ പ്രദർശനം റദ്ദാക്കുകയായിരുന്നു. ചില തീയറ്ററുകളിലെ ജീവനക്കാർ പരസ്യബോർഡുകളും വിജയ്യുടെ കട്ടൗട്ടുകളും എടുത്തുമാറ്റി. ബംഗളൂരുവിലെ ഉർവശി തീയറ്ററിൽ പോലീസിന്റെ നിർദ്ദേശത്തെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചു.
ഇവിടെ ചിത്രത്തിന്റെ പോസ്റ്ററുകൾ നീക്കം ചെയ്യുകയും ചെയ്തു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിജയ്യുടെ കർണാടക സന്ദർശനം റദ്ദാക്കി.
National
ബംഗളൂരു: കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച റദാക്കി. തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന ചർച്ചയാണ് കർണാടക സർക്കാർ മാറ്റിവെച്ചത്. തമിഴ്നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി.
ഇതിന്റെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കും. കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം ശക്തമായതിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ കന്നട സംഘടനകൾ രംഗത്തുവന്നിരുന്നു. വെള്ളം വേണ്ടെന്ന് പറയാതെ വിജയ് ബംഗളൂരുവിലേക്ക് വരേണ്ടന്ന് മുന്നറിയിപ്പ് നൽകി.
വന്നാൽ വിമാനത്താവളത്തിൽ തടയുമെന്നും കന്നഡ സംഘടനകൾ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 13 ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ കന്നഡ സംഘടനകൾ സംസ്ഥാനത്ത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാടിന് വെള്ളം നൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടതാണ് പ്രതിഷേധങ്ങൾക്ക് കാരണം.
National
ബംഗളൂരു: എച്ച്ഐവി ബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗബാധ നേരത്തേ കണ്ടെത്താനായി സംസ്ഥാനത്തെ കോളജ് വിദ്യാർഥികൾക്ക് എച്ച്ഐവി പരിശോധന നടത്താൻ കർണാടക ആരോഗ്യവകുപ്പ് തീരുമാനിച്ചു.
നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാമിന്റെയും മറ്റ് സംഘടനകളുടെയും റിപ്പോർട്ടുകൾ പ്രകാരം എച്ച്ഐവി വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. സംസ്ഥാനത്തു നിലവിൽ ഏകദേശം 2.60 ലക്ഷം എച്ച്ഐവി ബാധിതരുണ്ട്. ഇതിൽ 2.05 ലക്ഷം പേർ ഇപ്പോൾ ആന്റി-റെട്രോവൈറൽ തെറാപ്പി ചികിത്സ സ്വീകരിച്ചുവരുന്നു.
ഏകദേശം 54,000 ആളുകൾ തങ്ങൾക്ക് എച്ച്ഐവി ബാധയുണ്ടെന്ന കാര്യം അറിയാതെ ജീവിക്കുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. 18 മുതൽ 35 വയസ് വരെയുള്ള യുവാക്കൾക്കിടയിലാണ് രോഗം വേഗത്തിൽ പടരുന്നത്. ഇതിൽ 18 മുതൽ 25 വയസ് വരെയുള്ള ഏകദേശം 7,000 പേർക്ക് എച്ച്ഐവി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കോളജുകളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
ഇതിനോട് എല്ലാ കോളജ് പ്രിൻസിപ്പൽമാരും വിദ്യാർഥികളും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. വിദ്യാർഥികൾക്ക് സ്വയം രോഗസാധ്യത വിലയിരുത്തുന്നതിനും എച്ച്ഐവി വിവരങ്ങൾ രഹസ്യമായി അറിയുന്നതിനുമായി ക്യുആർ കോഡ് അധിഷ്ഠിത ‘നോ യുവർ എച്ച്ഐവി സ്റ്റാറ്റസ്’ സൗകര്യവും ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്.
എച്ച്ഐവി തുടക്കത്തില്‍ തന്നെ കണ്ടെത്തുക, കൃത്യസമയത്ത് കൗണ്‍സലിംഗും ചികിത്സയും നല്‍കുക, യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക എന്നിവയാണ് പരിശോധനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ക്യാന്പുകളില്‍ എച്ച്ഐവി പ്രതിരോധം, സുരക്ഷിത രീതികള്‍, ആരോഗ്യ പരിശോധനകളുടെ ആവശ്യകത എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കും.
National
തഞ്ചാവൂർ: കാവേരി നദീജലം പങ്കുവയ്ക്കൽ, മേക്കെദാട്ടു അണക്കെട്ടു നിർമാണം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്യിന് കർണാടക സർക്കാരിന്റെ ക്ഷണം ലഭിച്ചതായി തമിഴ്നാട് സർക്കാർ.
സംസ്ഥാനം ചർച്ചയ്ക്കു തയാറാണെന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചു.
National
ബംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്ത് പോലീസ്. ബംഗളൂരുവിന് സമീപം ദേവനാഹള്ളിയിലാണ് സംഭവം.
ജൂലൈ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന രേണുക എന്ന സ്ത്രീ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് നവീൻ, വെങ്കട്ടരമണ എന്നിവരും ഇവർക്കൊപ്പം ചേർന്നു. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.
പീഡന വിവരം പുറത്തറിയിച്ചാൽ പെൺകുട്ടിയെ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി അമ്മയോട് പീഡനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.
Kerala
ബംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനി ലാവണ്യ (21) ആണ് ആണ് മരിച്ചത്.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെട്ട ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ പ്രതി ചേതന്‍ വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബിസി റോഡിലുള്ള പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകിട്ട് ആറോടെ ലാവണ്യ ബസ് കാത്തുനിൽക്കുന്ന സമയത്താണ് പ്രതി അരികിലെത്തിയത്. ചേതൻ ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തത് കണ്ട് ഭയന്നോടിയ ലാവണ്യയെ ഇയാൾ പിന്തുടർന്ന് ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് ആയുധം അവിടെത്തന്നെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപെട്ടത്.
ചോരയിൽ കുളിച്ചുകിടന്ന യുവതിയെ ഉടൻ തന്നെ നാട്ടുകാർ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണത്തിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.
National
ന്യൂഡൽഹി: കർണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച ചർച്ചകൾ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ല. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടിയന്തരമായി ബംഗളൂരുവിലേക്ക് മടങ്ങിയതും ചർച്ചകൾ പൂർത്തിയാക്കാൻ തടസമായി.
പഴയ മന്ത്രിമാരുടെ പേരുകൾ മാത്രം അടങ്ങിയ പട്ടികയിൽ രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 2028-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവനേതാക്കൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം നൽകണമെന്നാണ് രാഹുലിന്റെ നിർദേശം. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ കേട്ടതായും, ഖാർഗെ തിരിച്ചെത്തിയ ശേഷം മറ്റൊരു റൗണ്ട് ചർച്ച കൂടി നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും നേതാക്കൾ വ്യക്തമാക്കി.
ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുൻപായി മന്ത്രിസഭാ വികസനം പൂർത്തിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. നിലവിൽ 20 മന്ത്രിസ്ഥാനങ്ങളും ഒരു സ്പീക്കർ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്.
National
ബംഗളുരു: കർണാടകയിലെ ചിക്കബല്ലാപുരിൽ വ്യാജരേഖകൾ ഉപയോഗിച്ച് കഴിഞ്ഞിരുന്ന പാക് പൗരത്വമുള്ള സ്ത്രീയും മകനും അറസ്റ്റിൽ. യുഎഇയിൽവച്ച് ഇന്ത്യക്കാരനുമായി വിവാഹിതയായതോടെ ഇവർ ഇന്ത്യയിലെത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പാക്പൗരത്വം മറച്ചുവച്ച് ഇരുവരും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽകാർഡും റേഷൻകാർഡും സ്വന്തമാക്കിയിരുന്നു. സർക്കാർ രേഖകളുടെ പരിശോധനയിലാണ് ചിക്കബല്ലാപുരിലെ ബാഗേപള്ളിയിലുള്ള ദാസയ്യഗരിപള്ളിയിൽ കഴിഞ്ഞിരുന്ന ഫറ നാസും മകൻ മുഹമ്മദ് ഫർദീനും പിടിയിലായത്.
ബാഗേപള്ളി സ്വദേശിയായ അയുബ് ഖാൻ എന്നയാൾ യുഎഇയിൽ ജോലി ചെയ്യുന്പോൾ ഫറ നാസിനെ വിവാഹം ചെയ്തതാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ദന്പതികൾക്ക് നാല് മക്കളാണുള്ളത്. അയുബ് ഖാനും മൂന്നു മക്കൾക്കും ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിലും ഫറ നാസും മുഹമ്മദ് ഫർദീനും പാക് പൗരത്വമാണുള്ളത്. ഇവർക്ക് വ്യാജ തിരിച്ചറിയിൽ രേഖകൾ എങ്ങനെ എത്തി എന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
National
ചിക്കബല്ലപുര: കോടതിമുറിയിൽ ദുർമന്ത്രവാദം നടത്തിയതിന് സ്ത്രീയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കപ്പെടുന്നുണ്ട്.
മഞ്ജുള എന്നാണ് ഇവരുടെ പേര്. ഇവരുടെ ഭൂമി സംബന്ധമായ തർക്കത്തിൽ ഇന്ന് കോടതി വാദം കേൾക്കാനിരിക്കേ നേരത്തേ കോടതിമുറിയിലെത്തിയ ഇവർ നടപടികൾ ആരംഭിക്കുന്നതിനു മുന്‍പ് ജഡ്ജിയുടെ കസേരയിൽ വെളുത്ത കടുകുകൾ വിതറുകയായിരുന്നു.
തനിക്ക് അനുകൂലമായ വിധിയുണ്ടാകാനാണ് മഞ്ജുള ഇത്തരത്തിൽ ചെയ്തതെന്നാണ് പ്രഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. കോർട്ട് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ ദുരാചാരങ്ങളും ദുർമന്ത്രവാദങ്ങളും തടയുന്ന 2017ലെ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
അറസ്റ്റിലായ മഞ്ജുളയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണം പുരോഗമിക്കുകയാണ്.
National
ബംഗളൂരു: നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിശോധിക്കാനെത്തിയ ഗതാഗതമന്ത്രിയെ ബസിൽനിന്നും ഇറക്കിവിട്ടു. ബസിൽ കയറിയ ഗതാഗതമന്ത്രി ബൈരതി സുരേഷിനെയാണ് കൈവശം ചില്ലറയില്ലത്തതിന്റെ പേരിൽ കണ്ടക്ടർ ഇറക്കിവിട്ടത്.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടറാണ് മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനായി രഹസ്യമായാണ് മന്ത്രി യാത്ര ചെയ്തത്.
ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി.
തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ കൈയിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകി. തന്റെ കൈവശവും ചില്ലറയില്ലെന്നും, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങാനും കണ്ടക്ടർ മന്ത്രിയോട് പറഞ്ഞു.
മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങി.
National
ബംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി. ഓഗസ്റ്റിൽ നിയമസഭാസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തീരുമാനമുണ്ടാകും. ഹൈക്കമാൻഡുമായി കൂടിയാലോചിച്ച് അന്തിമരൂപരേഖ തയ്യാറാക്കും.
മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉൾപ്പടെ 14 പേർ മാത്രമാണിപ്പോൾ മന്ത്രിസഭയിലുള്ളത്. മാനദണ്ഡങ്ങളനുസരിച്ച് 34 മന്ത്രിമാരെവരെ സംസ്ഥാനത്ത് നിയോഗിക്കാം.
National
ഹാവേരി: കർണാടകയിലെ ഹാവേരി ജില്ലയിൽ പരമ്പരാഗത കാർഷികോത്സവമായ കാളയോട്ട ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേർക്കു പരിക്ക്. പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി രണ്ടു വ്യക്തികൾ തമ്മിലുണ്ടായ തർക്കമാണ് പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച ഹംഗൽ താലൂക്കിലെ നരേഗൽ ഗ്രാമത്തിലാണ് സംഭവം. ഘോഷയാത്ര ഒരുആരാധനാലയത്തിന്റെ മുന്നിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിനിടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ എട്ടു പേരെയും ഉടൻതന്നെ ഹംഗലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിനുപിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനസർക്കാരിന്റെ പ്രീണനരാഷ്ട്രീയം കൊണ്ടാണ് ഹൈന്ദവാചാരങ്ങൾക്കെതിരേ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷനേതാവ് ആർ.അശോക് ആരോപിച്ചു.
National
ബംഗളൂരു: ആർഎസ്എസിനെ കുരുക്കിലാക്കി കർണാടക സർക്കാരിന്റെ നീക്കം. നൂറു വർഷമായി പ്രവർത്തിക്കുകയാണെന്നു പറയുന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാത്തതാണ് കർണാടക സർക്കാർ ആയുധമാക്കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് ദേശീയ അധ്യക്ഷനു തന്നെ ഇക്കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു.
എന്നാൽ, ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സംഘടനയായ ആർഎസ്എസിന് രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രതികരണം. എന്നാൽ, ഇതങ്ങനെ വിടാൻ ഉദ്ദേശ്യമില്ലെന്നും സംഘടനകൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിയങ്ക് ഖാർഗെ വീണ്ടും മാധ്യമങ്ങളോടു പറഞ്ഞു. ആർഎസ്എസുമായി ബന്ധപ്പെട്ട സംഭാവനകൾ, നികുതികൾ, മറ്റ് വിഷയങ്ങൾ എന്നിവ അറിയാൻ സർക്കാരിന് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ആർഎസ്എസ് തലവൻ ഭാഗവതിന് അയച്ച എട്ട് ചോദ്യങ്ങൾക്കു മറുപടി നൽകില്ലെന്ന് ആർഎസ്എസ് പറയാൻ കഴിയില്ല, കാരണം ആ ചോദ്യങ്ങൾ സംഘടനയുമായി ബന്ധപ്പെട്ടതാണ്- ഖാർഗെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സംഘത്തിലെ സ്വയംസേവകർ പറയുന്ന കാര്യങ്ങൾ അവർക്കു ശരിയായിരിക്കാം, പക്ഷേ, സർക്കാരിന് അതു ബാധകമല്ല.
വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ഏതു നിയമപരമായ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഖാർഗെയുടെ ചോദ്യം. സംഭാവനകൾ, നികുതികൾ, മറ്റ് ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ വിവരങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഖില ഭാരതീയ പ്രതിനിധി സഭ (ആർഎസ്എസിന്റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതി) റിപ്പോർട്ടിൽ, കർണാടകയിൽ സംഘടനയുടെ പരിപാടികളിലൂടെ ഏകദേശം 20 ലക്ഷം പേർ സംഘടിച്ചതായി അവകാശപ്പെടുന്നു.
ഒരു രാജ്യത്ത് ഒരു സാനിറ്റേഷൻ തൊഴിലാളിക്കു പോലും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ട്. അതേസമയം, ഇത്രയും അംഗബലവും പ്രവർത്തനങ്ങളുമുള്ള സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
ആർഎസ്എസിന്റെ നേതാക്കളുടെയും പരിപാടികളുടെയും സുരക്ഷാ ചെലവുകൾ നികുതിദായകരുടെ പണം മുടക്കിയാണ് നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, നികുതിദായകർക്ക് ആർഎസ്എസിന്റെ നിയമപരമായ നിലപാട് ചോദിക്കാൻ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആർഎസ്എസിന് എങ്ങനെ ഫണ്ട് കൈകാര്യംചെയ്യാൻ കഴിയുമെന്നതിന് ഉത്തരം പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
National
ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന ബസവനഗൗഡ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരാണ് പിടിയിലായത്. ജൂൺ ഏഴിന് പകുതി കത്തിയ നിലയിൽ ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപം മൃതദേഹം കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഒരു വർഷമായി ബസവനഗൗഡ പാട്ടീൽ നിരന്തരം ശ്വേതയെ ശല്യപ്പെടുത്തിയിരുന്നു. ഇയാൾ ശ്വേതയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഫോൺ കോൾ റെക്കോർഡുകളും പോലീസിന് ലഭിച്ചു.
യുവാവിന്റെ നിരന്തര ശല്യത്തെ തുടർന്നാണ് ജൂൺ ആറിന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ബെംഗളുരു: കർണാടകയിലെ ദാവൺഗരെയിൽ നാൽപത്തിയൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ 10 പേർ അറസ്റ്റിൽ. ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത.
ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരയുകയായിരുന്ന യുവതിയെ സ്വാന്ത്വനിപ്പിക്കാനെന്ന വ്യാജേന ഒപ്പം കൂടിയാണ് പ്രതികൾ ഉപദ്രവിച്ചത്. ഇവരെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നൽകിയിരുന്നു.
മദ്യം കലർത്തിയ പാനീയമാണ് ഇരുവരും യുവതിയെ കുടിപ്പിച്ചത്. പിന്നാലെ ബോധം നഷ്ടപ്പെട്ട നാൽപത്തിയൊന്നുകാരിയെ ഇവർ ചന്നഗിരി താലൂക്കിലെ യലോദഹള്ളി എന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കൂട്ടുകാരെയും വിളിച്ചുവരുത്തി. ഇവരും യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ ഇത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
തൊട്ടടുത്ത ദിവസം ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തിയ ശേഷം ബസവപട്ടണ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനോടകം ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് പ്രതികളായ പത്തുപേരെയും പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ പിടിയിലായെന്ന് അറിഞ്ഞതോടെ പോലീസ് സ്റ്റേഷന് മുന്നിലേക്ക് കൂട്ടത്തോടെയെത്തിയ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.
National
ദാവൺഗരെ: യുവതിയെ മയക്കുമരുന്നു നൽകിയശേഷം പത്തു പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി.
പ്രതികളിലൊരാൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
യുവതിയുടെ പരാതിയിൽ പത്തു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
National
ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ 35 വർഷം നീണ്ടുനിന്ന പാർലമെന്ററി ജീവിതത്തിന് വിരാമമാകുന്നതായി സൂചന. കർണാടകയിൽ നിന്ന് ഒഴിഞ്ഞുകിടക്കുന്ന തങ്ങളുടെ ഏക രാജ്യസഭാ സീറ്റിലേക്ക് ബിജെപി പ്രൊഫ. എം. നാഗരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണിത്. ജൂൺ 30-നാണ് ദേവഗൗഡയുടെ നിലവിലുള്ള രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് നിന്നെങ്കിലും ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകിയില്ലെങ്കിൽ ദേവഗൗഡയുടെ പാർലമെന്റ് കരിയറിന് ഇതോടെ താത്കാലിക വിരാമമാകും.
കർണാടകയിൽ നിലവിലുള്ള എംഎൽഎമാരുടെ എണ്ണം അനുസരിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഒരു സീറ്റിൽ മാത്രമേ വിജയിക്കാൻ സാധിക്കൂ. സഖ്യകക്ഷിയായ ജെഡിഎസിന് വേണ്ടി ഈ സീറ്റ് ബിജെപി വിട്ടുനൽകുമെന്നും ദേവഗൗഡ വീണ്ടും രാജ്യസഭയിലെത്തുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി പ്രൊഫ. എം. നാഗരാജിനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ ദേവഗൗഡയുടെ രാഷ്ട്രീയ ഭാവി ഇനി ബിജെപി കേന്ദ്ര നേതൃത്വം മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന് അവസരം നൽകുമോ എന്നതിനെ ആശ്രയിച്ചിരിക്കും.
National
ബംഗളൂരു: കുടുംബവഴക്കിനിടെ പതിനാറുകാരൻ അച്ഛനെയും സഹോദരിയെയും കുത്തിക്കൊന്നു. കർണാടകയിലെ കൊപ്പൽ ജില്ലയിൽ നടന്ന സംഭവത്തിൽ യങ്കണ്ണ നായിഡു (48), പ്രഗതി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പ്രതിയുടെ അമ്മയ്ക്കും പ്രതിക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് അറസ്റ്റ് ചെയ്ത പതിനാറുകാരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ഇയാൾ ഓൺലൈൻ ഗെയിമിൽ സ്ഥിരമായി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോൾ നാലുപേരും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് നാലുപേരയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.
രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചത്.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നിർദേശം.
പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്.
ബംഗളൂരു നഗരത്തിന്റെ ചുമതലയുള്ള ബംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഈ അതൃപ്തിയെ തുടർന്നാണ് രാമലിംഗ റെഡ്ഡി രാജിവച്ചത്.
National
ബെംഗളൂരു: നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം. പ്രിയങ്ക് ഖർഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നൽകി.
കെ.ജെ. ജോർജിന് ഊർജവും വിനോദസഞ്ചാരവും നൽകിയപ്പോൾ യു.ടി. ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പും നൽകി. ജലസേചന വകുപ്പ് നൽകിയത് രാമലിംഗ റെഡ്ഡിക്കാണ്. എന്നാൽ ബംഗളൂരു നഗര വികസന വകുപ്പാണ് റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ആവശ്യപ്പെട്ട വകുപ്പ് കിട്ടാത്തതിൽ രാമലിംഗ റെഡ്ഡിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളും നൽകി.
National
ന്യൂഡൽഹി: കർണാടക പിസിസിയുടെ പുതിയ അധ്യക്ഷനായി മുതിർന്ന നേതാവ് ബി.കെ. ഹരിപ്രസാദിനെ നിയോഗിച്ചു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായതിനെത്തുടർന്നാണ് നിയമനം.
സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായും ഹരിപ്രസാദിനെ നാമനിർദേശം ചെയ്യും.
ഹരിയാനയുടെ ചുമതലയുള്ള എഐസിസി അംഗമാണ് ഹരിപ്രസാദ്.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജി. പരമേശ്വര ഉൾപ്പെടെ 13 മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രിപദം ലഭിച്ചു.
ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കൈയിൽ ഭരണഘടനയും ഉയർത്തിപ്പിടിച്ച്, മഠാധിപതി ഗംഗാധർ അജ്ജയുടെ പേരിലായിരുന്നു ശിവകുമാറിന്റെ സത്യപ്രതിജ്ഞ. ഡോ. ബി.ആർ. അംബേദ്കറിന്റെ പേരിലായിരുന്നു പരമേശ്വര സത്യപ്രതിജ്ഞ ചെയ്തത്.
മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ, സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, കെ.എച്ച്. മുനിയപ്പ, എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഢി, സതീഷ് ജാർക്കിഹോളി, കൃഷ്ണ ബൈരഗൗഡ, ഈശ്വർ ഖൻദ്രെ, പ്രിയങ്ക് ഖാർഗെ, ബൈരതി സുരേഷ്, ശരൺ പ്രകാശ് പാട്ടീൽ എന്നിവരാണു മറ്റു മന്ത്രിമാർ. ഇവരിൽ യു.ടി. ഖാദർ, യതീന്ദ്ര സിദ്ധരാമയ്യ എന്നിവരൊഴികെയുള്ളവർ മുൻ സർക്കാരിൽ മന്ത്രിമാരായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കേ ഖാദർ സ്പീക്കറായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, രേവന്ത് റെഡ്ഢി, സുഖ്വിന്ദർ സിംഗ് സുഖു, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല, വിവിധ മഠാധിപതികൾ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നു.
National
ബംഗളൂരൂ: അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യയാത്ര അനുവദിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.സ്കൂൾ, കോളജ് വിദ്യാർഥികൾക്കാണ് സൗജന്യയാത്ര.
സൗജന്യ ബസ് പാസ് വിദ്യാർഥിനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നതായും അതിനാലാണ് മുഴുവൻ വിദ്യാർഥികൾക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.
ഇത് യുവത്വത്തിന്റെ കാലഘട്ടമാണ്. തങ്ങൾ എല്ലാ വിദ്യാർഥികൾക്കും യാതൊരു നിരക്കും ഈടാക്കാതെ സൗജന്യ ബസ് പാസ് നൽകുകയാണ്. എല്ലാ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ബസ് പാസ് സൗജന്യമായിരിക്കുമെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
ഡി.കെ.ശിവകുമാർ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വിദ്യാർഥികൾ അപേക്ഷിക്കേണ്ടതുണ്ട്. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി.കെ. ശിവകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Kerala
ബംഗളൂരു: കർണാടകയുടെ നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി.കെ. ശിവകുമാറിനൊപ്പം 11 മന്ത്രിമാരും ബുധനാഴ്ച തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇതോടൊപ്പം രണ്ട് മലയാളികളും പുതിയ മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളികൾ. ഡി.കെ. ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയിൽ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരുമുണ്ട്.
ബുധനാഴ്ച വൈകിട്ടോടെ നടക്കുന്ന ചടങ്ങിൽ പുതിയ സർക്കാർ ഔദ്യോഗികമായി ഭരണം ഏറ്റെടുക്കും. ജൂൺ18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം.
Leader Page
കര്‍ണാടകയെ നയിക്കാന്‍ ഇനി കനകപുര റോക്ക്. അര്‍ഹിച്ച മുഖ്യമന്തിസ്ഥാനം മൂന്നു വര്‍ഷത്തിനുശേഷം ഡികെഎസ് എന്ന ഡി.കെ. ശിവകുമാറിനെത്തേടി എത്തിയിരിക്കുന്നു. കര്‍ണാടക പിസിസി അധ്യക്ഷനായിരുന്ന ശിവകുമാറായിരുന്നു 2023ല്‍ കോണ്‍ഗ്രസിന്റെ മുഖ്യ വിജയശില്പി. എന്നാല്‍, മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയ്ക്കുവേണ്ടി മുഖ്യമന്ത്രിപദം വിട്ടുകൊടുത്ത ശിവകുമാറില്‍നിന്ന് അപസ്വരങ്ങളൊന്നും ഉയര്‍ന്നില്ല. ഉപമുഖ്യമന്ത്രിസ്ഥാനവും പ്രമുഖ വകുപ്പുകളും പിസിസി അധ്യക്ഷസ്ഥാനവും നല്കി കോൺഗ്രസ് ശിവകുമാറിനെ അംഗീകരിച്ചു.
കർണാടക കോൺഗ്രസ് ഏറ്റവും പ്രതിസന്ധിയിലൂടെ കടന്നുപോയ കാലത്താണ് ശിവകുമാർ പിസിസി അധ്യക്ഷനായത്. സിദ്ധരാമയ്യ-ശിവകുമാർ ഡബിൾ എൻജിൻ 134 സീറ്റാണ് 2023ൽ കോൺഗ്രസിനു സമ്മാനിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്‍പതു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. 2019ൽ ഒരേയൊരു സീറ്റായിരുന്നു കിട്ടിയത്. എക്കാലവും പാര്‍ട്ടിയോടു കൂറു പുലര്‍ത്തിയ നേതാവാണ് കോണ്‍ഗ്രസിന്റെ ഈ ട്രബിള്‍ ഷൂട്ടര്‍.
ശിവകുമാര്‍ കോണ്‍ഗ്രസിനു രക്ഷകനായി അവതരിച്ചത് പലതവണ. 2002ൽ മഹാരാഷ്ട്രയില്‍ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെതിരേ വിമതനീക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ചത് ശിവകുമാറായിരുന്നു. അദ്ദേഹത്തിന്റെ റിസോര്‍ട്ടിലായിരുന്നു എംഎല്‍എമാരെ പാര്‍പ്പിച്ചത്. വിലാസ് റാവു സര്‍ക്കാര്‍ വിശ്വാസ വോട്ടു നേടി അന്നു രക്ഷപ്പെട്ടു. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചപ്പോഴും രക്ഷകനായത് ശിവകുമാറായിരുന്നു. ഗുജറാത്തിലെ 42 കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ചു കൂറുമാറ്റം തടഞ്ഞു. അഹമ്മദ് പട്ടേല്‍ ഒറ്റ വോട്ടിനു വിജയിച്ചു.
വൊക്കലിഗ വിഭാഗത്തിന്റെ അനിഷേധ്യ നേതാവാണ് ശിവകുമാര്‍. വൊക്കലിഗ വിഭാഗത്തെ കോണ്‍ഗ്രസിനൊപ്പം ഉറപ്പിച്ചുനിര്‍ത്തുന്നത് ശിവകുമാറിന്റെ സ്വാധീനമാണ്.
റെയ്ഡ് പരന്പരകൾക്കു പിന്നാലെ 2019 സെപ്റ്റംബർ മൂന്നിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ 50 ദിവസമാണു ശിവകുമാർ കഴിഞ്ഞത്. ജയിൽവാസം ശിവകുമാറിനെ ബിജെപിയിലെത്തിക്കുമെന്നു പലരും കരുതി. എന്നാൽ, കോൺഗ്രസിനോടുള്ള ഡികെഎസിന്റെ കൂറ് വർധിച്ചതേയുള്ളൂ.
എക്കാലവും നെഹ്റുകുടുംബത്തിന്റെ വിശ്വസ്തനാണ് ഡികെഎസ്. തിഹാർ ജയിലിൽ ഇദ്ദേഹത്തെ സോണിയഗാന്ധി സന്ദര്‍ശിച്ചിരുന്നു. രാഹുല്‍, പ്രിയങ്ക എന്നിവരുമായും ഡികെഎസ് എന്നും ഏറെ അടുപ്പം പുലര്‍ത്തുന്നു.
കെംപെ ഗൗഡയുടെയും ഗൗരമ്മയുടെയും മകനായി 1962 മേയ് 15ന് കനകപുരയിലെ ദോദ ആലഹള്ളി ഗ്രാമത്തിലാണ് ശിവകുമാര്‍ ജനിച്ചത്. 1985ൽ സാത്തനൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും കന്നി അങ്കത്തിൽ പരാജയപ്പെട്ടു. 1989ല്‍, 27-ാം വയസില്‍ ആദ്യമായി എംഎല്‍എയായി. പിന്നീട് എട്ടു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2023ല്‍ 122,392 വോട്ടിന്റെ വന്പൻ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ പ്രബല നേതാവ് ആര്. അശോകയെ ശിവകുമാര്‍ പരാജയപ്പെടുത്തിയത്. 1993ൽ ഉഷയെ ശിവകുമാർ വിവാഹം ചെയ്തു. ഐശ്വര്യ, ആഭരണ, ആകാശ് എന്നിവരാണു മക്കൾ.
National
ബംഗളൂരു: കർണാടകയിൽ നിയമസഭാ കക്ഷി നേതാവായി ഡി.കെ. ശിവകുമാറിനെ തിരഞ്ഞെടുത്തു. സിദ്ധരാമയ്യയാണ് പേര് നിർദേശിച്ചത്.
ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ഡി.കെ. ശിവകുമാറിനെ പിന്താങ്ങി. യോഗത്തിൽ സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി.
ബുധനാഴ്ച വൈകിട്ട് 5. 15 ആയിരിക്കും ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുക10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി റൺദീപ് സിംഗ് സുർജേവാല ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും.
Kerala
ന്യൂഡൽഹി: രാജിവച്ചതിനു പിന്നാലെ ഹൈക്കമാൻഡിനു മുന്നിൽ ആവശ്യങ്ങൾ നിരത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്. മകൻ യതീന്ദ്രയ്ക്കൊപ്പമാണ് അദ്ദേഹം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
പുതിയ മന്ത്രിസഭയിൽ മകൻ യതീന്ദ്രയ്ക്കും ഒപ്പമുള്ളവർക്കും പ്രധാന വകുപ്പുകൾ നല്‍കണമെന്ന ആവശ്യം മുന്നോട്ടു വച്ചതായാണ് സൂചന. മകന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നതുൾപ്പെടെ സമ്മർദ്ദം ചെലുത്തിയേക്കുമെന്നും വിവരമുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് അറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നേരത്തേ നിഷേധിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽത്തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ രാജ്യസഭയിലേക്ക് തന്റെ ഒപ്പമുള്ളവരെ പരിഗണിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ സിദ്ധരാമയ്യ ഹൈക്കമാൻഡിനു മുന്നിൽ വച്ചിട്ടുണ്ട്.
സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്ത കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല ചർച്ച സൗഹാർദപരമായിരുന്നുവെന്നും പല പ്രധാന വിഷയങ്ങളും സംസാരിച്ചുവെന്നും വ്യക്തമാക്കി. കർണാടകയിലെ ഭരണമാറ്റം സുഗമമായി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
Leader Page
“ഒരു എംഎൽഎയെ പോലും നഷ്ടപ്പെടാതെയാണ് ഇതു ചെയ്തതെന്നു വിശ്വസിക്കാനാകുന്നില്ല” -കർണാടകയിൽ കരുത്തനായ സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെക്കുറിച്ച് സോണിയ ഗാന്ധിയോടു രാഹുൽ ഗാന്ധി പറയുന്നതായുള്ള ഒരു കാർട്ടൂണിലെ വാചകമാണിത്.
റിസോർട്ട് രാഷ്ട്രീയവും പണമൊഴുക്കലും അധികാരത്തിന്റെ പേരിലുള്ള പദവികളും മറ്റു പ്രലോഭനങ്ങളും മുതൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഡുകളും ഭീഷണികളും സമ്മർദങ്ങളും അടക്കം കുതിരക്കച്ചവടങ്ങളും കാലുമാറ്റങ്ങളും പിളർപ്പുകളും വരെ ജനാധിപത്യത്തിന്റെ അന്തഃസത്തയെ അട്ടിമറിക്കുന്നതു പതിവായ കാലത്താണിതൊക്കെ വിസ്മയമാകുന്നത്.
കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം ഡൽഹിയിലെത്തി രാഹുലിനെ കെട്ടിപ്പുണർന്ന സിദ്ധരാമയ്യയുടെ ഫോട്ടോ പ്രതീകാത്മകമായി. പ്രതിസന്ധികളിൽ കോണ്‍ഗ്രസിന്റെ താങ്ങായിരുന്ന ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡ് തീരുമാനം എളുപ്പമാകുമായിരുന്നില്ല. വലിയ ജനപിന്തുണയുള്ള പിന്നാക്ക വിഭാഗക്കാരനായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽനിന്നു മാറ്റി, രണ്ടാമനായിരുന്ന ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയതിൽ വേണ്ടത്ര മുന്നൊരുക്കങ്ങളും ചർച്ചകളും സമവായവും കണ്ടെത്താനായെന്നതു സോണിയ, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ എന്നിവരുടെ മികവായി.
◄ പൊട്ടിത്തെറിയും പിളർപ്പുമില്ല
പൊട്ടിത്തെറികളും പിളർപ്പും വിമതനീക്കങ്ങളുമില്ലാതെ കേരളത്തിലും കർണാടകയിലും പുതിയ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിഞ്ഞു. പാർട്ടിക്കുള്ളിലും പുറത്തുമുള്ള പ്രബല ശക്തികളുടെ താത്പര്യങ്ങളും സമ്മർദങ്ങളും മറികടന്നാണ് വി.ഡി. സതീശനെയും ഡി.കെ. ശിവകുമാറിനെയും മുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്തത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പോലും അവഗണിക്കേണ്ടിവന്നു. ജനഹിതവും പാർട്ടിയുടെ ദീർഘകാല സാധ്യതകളും താരതമ്യേന യുവത്വവുമെല്ലാം തീരുമാനത്തെ സ്വാധീനിച്ചു. എംഎൽഎമാരുടെ അഭിപ്രായം ആരായുമെങ്കിലും അന്തിമ തീരുമാനമെടുക്കാൻ നിയമസഭാകക്ഷി യോഗം ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയമാണു കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്.
കേരളത്തിൽ മുഖ്യമന്ത്രിയാകാൻ മോഹിച്ച കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കർണാടകയിൽ സിറ്റിംഗ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും എഐസിസിയുടെ തീരുമാനത്തിനു പൂർണമായി വഴങ്ങിയെന്നതാണു പ്രധാനം. അപശബ്ദങ്ങളും അട്ടിമറികളും വിമതനീക്കങ്ങളും ഉണ്ടായില്ല. കേരളത്തിലേതുപോലെ, മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു സമവായത്തിനു കർണാടകയിൽ ശിവകുമാറും തയാറായി. രാജ്യസഭാ സീറ്റ് നിരസിച്ച സിദ്ധരാമയ്യയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയിലേക്കു കൊണ്ടുവരാൻ കഴിയുമോയെന്നതാണു കണ്ടറിയേണ്ടത്.
◄ ബിജെപിക്കു തട ശിവകുമാർ
2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു വർഷം മുന്‍പ് ശിവകുമാറിനെ നേതാവായി നിയമിച്ചതിൽ ഭാവിയിലേക്കുള്ള സമീപനം വ്യക്തം. നാലു പതിറ്റാണ്ടുകളായി ഒരു സർക്കാരിനും പാർട്ടിക്കും ഭരണത്തുടർച്ച ഉണ്ടായിട്ടില്ലാത്ത കർണാടകയുടെ രാഷ്ട്രീയചരിത്രം തിരുത്താൻ ശിവകുമാറിനു കഴിയുമോയെന്നതു വേറെ കാര്യം. കേരളത്തിൽ യുഡിഎഫിന്റെ വൻ തിരിച്ചുവരവിനു കാരണമായ നേതാക്കളുടെ ഐക്യം കർണാടകയിലും ഉണ്ടാകേണ്ടതുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും കൈകൊടുത്ത് ഒരുമയോടെ പോരാടിയാൽ ബിജെപിയുടെ വഴികൾ എളുപ്പമാകില്ല.
ബി.എസ്. യെദിയൂരപ്പയ്ക്കുശേഷം തലയെടുപ്പുള്ള നേതാവിന്റെ അഭാവമാണു കർണാടകയിലെ ബിജെപിക്കു തലവേദന. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, കേന്ദ്ര നേതാക്കളായ പ്രഹ്ലാദ് ജോഷി, സി.ടി. രവി അടക്കമുള്ള പ്രമുഖർ തമ്മിലുള്ള ഐക്യം സാധ്യമാക്കേണ്ടതുണ്ട്. സഖ്യകക്ഷിയായ ജെഡിഎസിന്റെ നേതാക്കളായ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെയും മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും പ്രഭാവം മങ്ങി. ആർഎസ്എസിന്റെ സംഘടനാശക്തിയും ആൾബലവും ബിജെപിക്കു ശക്തിയാകും.
◄ സമവായമായ കീറാമുട്ടികൾ
മുന്‍പൊക്കെ കീറാമുട്ടിയായിരുന്ന നേതൃതർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും മാതൃകയായി മാറുകയാണു കേരളത്തിലെയും കർണാടകയിലെയും കോണ്‍ഗ്രസ് തീരുമാനം. മാസങ്ങളായി നിലനിന്ന അനിശ്ചിതത്വത്തിനു പ്രതീക്ഷിച്ചതിലും വേഗത്തിലാണു പരിഹാരമുണ്ടായത്. വോട്ടെണ്ണലിനു മുന്‍പേ കേരളത്തിൽ തുടങ്ങിയ ശക്തവും ദുർഘടവുമായ നേതൃതർക്കമാണു 10 ദിവസംകൊണ്ട് സമർഥമായി പരിഹരിച്ചത്. കർണാടകയിൽ, മൂന്നു വർഷം മുന്‍പു കോണ്‍ഗ്രസ് ഭരണത്തിലേറിയതു മുതൽ തുടങ്ങിയ തർക്കമാണു രമ്യമായി പരിഹരിച്ചത്. രാജിവയ്ക്കാൻ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുന്നതിൽ മല്ലികാർജുൻ ഖാർഗെയും രാഹുലും നേടിയ വിജയത്തിന് അപൂർവമായൊരു ചാരുതയുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവും മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസിലെ അവസാന വാക്ക്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വാക്കുകൾക്കും സോണിയ ഗാന്ധിയുടെ അഭിപ്രായത്തിനും വലിയ മുൻതൂക്കമുണ്ട്. പ്രിയങ്ക ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും സ്വാധീനവും വ്യക്തം.
◄ ഹൈക്കമാൻഡിന് ആർജവം
മുഖ്യമന്ത്രി തർക്കങ്ങൾക്കു രമ്യമായ പരിഹാരം കണ്ടെത്താൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിയുമെന്നു ബിജെപിയും ചില കോണ്‍ഗ്രസുകാരും വിശ്വസിച്ചിരുന്നില്ല. പക്ഷേ, കേരളവും കർണാടകവും നൽകുന്ന സന്ദേശം വലുതാണ്. ജനകീയതയിലും നിയമസഭാ കക്ഷിയിലും പാർട്ടിയിലും മേൽക്കൈയുണ്ടാക്കിയതുകൊണ്ടു മാത്രം എത്ര പ്രബലനായാലും മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാകില്ലെന്ന കാര്യം നിസാരമല്ല. പാർട്ടിയുടെ ഭാവിയും വിശാല താത്പര്യങ്ങളും കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാനുള്ള ആർജവവും മികവും കോണ്‍ഗ്രസ് ഹൈക്കമാൻഡ് കാട്ടിയെന്നതാണു പ്രധാനം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനുള്ളിൽ പോര് രൂക്ഷമാണ്. യുപിയിൽ നിലനിൽപ്പിനാണു കോണ്‍ഗ്രസ് ശ്രമം. പഞ്ചാബിൽ, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ്വയും സംസ്ഥാന കോണ്‍ഗ്രസ് മേധാവി അമരീന്ദർ രാജ വാറിംഗും മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും തമ്മിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി പോരു കടുപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും സമാന സാഹചര്യമാണ്. പ്രതിപക്ഷ നേതാവ് പ്രീതം സിംഗും പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയാലും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും തമ്മിലാണ് ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയാകാനുള്ള ത്രികോണ മത്സരം.
◄ മൂന്നു സംസ്ഥാനങ്ങൾ പാഠം
പ്രബലരായ നേതാക്കൾ മത്സരിക്കുന്പോൾ, രണ്ടാമനും മൂന്നാമനും ആകേണ്ടിവരുന്നവർ വിമത, ഗ്രൂപ്പ് കളികൾ നടത്തി പാർട്ടിയെ തകർക്കുകയോ ദുർബലമാക്കുകയോ ചെയ്തിരുന്ന പഴയ രീതിയിൽനിന്നുള്ള വലിയ മാറ്റമാണ് കേരളത്തിലും കർണാടകയിലും ഉണ്ടായത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിലെ നേതൃത്വ പോരുകളും വിഭാഗീയതയും പാർട്ടിക്കു വിനയായി.
രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് അതിരു വിട്ടിരുന്നു. പൈലറ്റിനെ അനുകൂലിച്ച എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റിയതുവരെ വഷളായി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ ഇടപെടലിൽ പൈലറ്റ് വഴങ്ങിയെങ്കിലും തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തോറ്റു തുന്നംപാടി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലും ടി.എസ്. സിംഗ്ഡിയോയും തമ്മിലുള്ള പോരും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്കു കാരണമായി.
മധ്യപ്രദേശിൽ സംസ്ഥാന കോണ്‍ഗ്രസ് മേധാവി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോരും പരിഹരിക്കാനായില്ല. 2018 ഡിസംബർ 13ന് കമൽനാഥ് മുഖ്യമന്ത്രിയായ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ “ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കൾ” എന്ന ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ ഉദ്ധരിച്ചെങ്കിലും നേതൃപോരിൽ ഫലിച്ചില്ല. ജ്യോതിരാദിത്യ ബിജെപിയിലേക്കു കൂറുമാറി. 15 മാസത്തിനുള്ളിൽ കമൽനാഥ് സർക്കാർ നിലംപതിച്ചു. ജ്യോതിരാദിത്യ കേന്ദ്രമന്ത്രിസഭയിലെത്തി. അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
◄ പ്രതീക്ഷയാകണം നേതൃത്വം
നേതാക്കളുടെ ഗ്രൂപ്പ് പോരുകളും പരസ്യമായ വിഭാഗീയതയും തളർത്തിയിരുന്ന കോണ്‍ഗ്രസിനു കേരളവും കർണാടകവും ശുഭസൂചകമായ മാറ്റങ്ങളാണ്. കേരളത്തിൽ കടുത്ത ഗ്രൂപ്പ് പോരുകൾ അവസാനിച്ചെങ്കിലും വേണുഗോപാലും സതീശനും രമേശും തമ്മിലുള്ള വടംവലികൾ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കർണാടകയിൽ സിദ്ധരാമയ്യ വിഭാഗം എളുപ്പത്തിൽ അടിയറവു പറയാനിടയില്ല.
നേതൃതർക്കങ്ങളും ഉൾപാർട്ടി വിഭാഗീയതയും ഒഴിവാക്കിയാൽ കോണ്‍ഗ്രസിനു ഭാവിയുണ്ട്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും അതിനു മുന്‍പ് 16 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കും നല്ല മുന്നൊരുക്കം നടത്തുമോയെന്നതാണു ചോദ്യം. നേതാവിനെ അടിച്ചേൽപ്പിക്കുന്ന പഴയ ഹൈക്കമാൻഡ് സംസ്കാരം ഒഴിവാക്കി, ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ പഠിച്ച്, പാർട്ടിക്കും അതതു സംസ്ഥാനത്തിനും ഭാവിയിലേക്കു പ്രതീക്ഷയാകുന്ന നേതൃത്വത്തെ കണ്ടെത്താൻ കഴിയട്ടെ. കേരളവും കർണാടകയും സന്ദേശമാകും.
National
വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിൽ കൂട്ടക്കൊല. ഭൂമിതർക്കത്തെത്തുടർന്ന് ആറുപേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ചന്ദു നിരാലെ, ദുന്ദപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ഥ് നിരാലെ, ഷബീർ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം ഗോവിന്ദപുർ ഗ്രാമവാസികളാണ്.
ഗ്രാമത്തിലെ നിരാലെ, ഗോളഗി കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന ഭൂമിതർക്കമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. ആറ് പേരെയും വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഗോളഗി കുടുംബാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നത്.
ചഡച്ചൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദപുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി.
National
വിജയപുര: കർണാടകയിലെ വിജയപുരയിൽ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആറു പേർ കൊല്ലപ്പെട്ടു. ഇവരിൽ അഞ്ചു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചഡാചന താലൂക്കിലെ ഗോവിന്ദാപുര ഗ്രാമത്തിലാണു സംഭവം.
പത്ത് ഏക്കർ ഭൂമി സംബന്ധിച്ച് രണ്ടു കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു.
തർക്കപരിഹാരത്തിനായി ഇന്നലെ വിളിച്ചുചേർത്ത യോഗത്തിനിടെ സംഘർഷമുണ്ടാകുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിലാണ് ആറു പേർ കൊല്ലപ്പെട്ടത്.
Kerala
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണർ താവർചന്ദ് ഗെഹ്ലോട് അംഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരുമെന്ന് രാജ്ഭവൻ അറിയിച്ചു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമെന്നാണ് റിപ്പോര്‍ട്ട്. ദീർഘനാളത്തെ രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് സംസ്ഥാന ഭരണനേതൃത്വത്തിൽ ഈ മാറ്റം നടപ്പിലാക്കുന്നത്.
Kerala
കോഴിക്കോട്: കർണാടകയിൽ കോൺഗ്രസ് സർക്കാരിലുണ്ടായ നേതൃമാറ്റത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാർ എത്തുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ശിവൻകുട്ടി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
"കർണാടകയിൽ ഡി.കെ.. ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും" എന്നായിരുന്നു ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. കർണാടകയിലേതുപോലെ കേരളത്തിലും മുഖ്യമന്ത്രി പദം പങ്കിടേണ്ടി വരുമെന്ന സാധ്യതയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അംഗീകരിച്ച് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് കർണാടകയിൽ രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലായത്. ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ കാൽ തൊട്ടു വണങ്ങുകയും, ഡി.കെ. ശിവകുമാറിന് പൂർണ പിന്തുണ നൽകാൻ സിദ്ധരാമയ്യ മന്ത്രിമാരോടും പ്രവർത്തകരോടും ആവശ്യപ്പെടുകയും ചെയ്തു.
സിദ്ധരാമയ്യ രാജിവെച്ചതോടെ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇതിന് മേൽനോട്ടം വഹിക്കാൻ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ബെംഗളൂരുവിലെത്തിയിട്ടുണ്ട്. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും അദ്ദേഹത്തിന്റെ മകൻ യതീന്ദ്രക്ക് മന്ത്രിസ്ഥാനവും ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തതായാണ് വിവരം.
അതേസമയം, ഡി.കെ. ശിവകുമാറിന്റെ അനുയായികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചെങ്കിലും, മുതിർന്ന നേതാവായ സിദ്ധരാമയ്യയെ മാറ്റുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങളും അദ്ദേഹത്തിന്റെ ക്യാമ്പിലെ ഒരുവിഭാഗം നേതാക്കളും കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
പ്രഭാതഭക്ഷണ യോഗത്തിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയുടെ കാൽ തൊട്ടുവണങ്ങി. പിന്നാലെ, ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം.
വൈകുന്നേരം മൂന്നോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജി സമർപ്പിക്കാൻ ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിനെ കാണാൻ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യ കാണും.
ഇതോടെ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ്സിംഗ് സുർജേവാല ബംഗളൂരുവിലെത്തിയിരുന്നു.
National
ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഗവർണറെ കണ്ട് രാജി സമർപ്പിച്ചിച്ചേക്കും. മന്ത്രിമാർക്ക് ഇന്ന് സിദ്ധരാമയ്യ പ്രഭാതഭക്ഷണമൊരുക്കിയിട്ടുണ്ട്.
ഇന്നലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ സിദ്ധരാമയ്യ തയാറായില്ല. സിദ്ധരാമയ്യയെയും ശിവകുമാറിനെയും ചൊവ്വാഴ്ച കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചിരുന്നു. ഇന്നു ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിനെ കാണാൻ സിദ്ധരാമയ്യ സമയം ചോദിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
രാജ്യസഭാ സീറ്റും കോൺഗ്രസ് കേന്ദ്രനേതൃത്വത്തിൽ ഉന്നത സ്ഥാനവുമാണ് സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, കേന്ദ്ര നേതൃത്വ സ്ഥാനം സ്വീകരിക്കാൻ ഉടൻ സിദ്ധരാമയ്യ തയാറാകില്ല.
സിദ്ധരാമയ്യയോട് രാജിവയ്ക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രാഹുൽ ആവശ്യപ്പെട്ടാൽ മുഖ്യന്ത്രിസ്ഥാനം രാജിവയ്ക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. സിദ്ധരാമയ്യ രാജിവയ്ക്കാൻ തീരുമാനിച്ചുവെന്നും തന്നോട് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞുവെന്നും മുതിർന്ന കോൺഗ്രസ് എംഎൽഎ ആർ.വി. ദേശ്പാണ്ഡെ പറഞ്ഞു.
ഡൽഹിയിലുള്ള ഡി.കെ. ശിവകുമാർ ഇന്നു പുലർച്ചെ കർണാടകയിലെത്തും. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും ബംഗളൂരുവിലെത്തും. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണു റിപ്പോർട്ട്.
2023 മേയിൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കാൻ ധാരണയുണ്ടായിരുന്നുവെന്നാണ് ശിവകുമാർ പക്ഷം പറയുന്നത്. അതനുസരിച്ച് കഴിഞ്ഞ വർഷം നവംബർ 20ന് സിദ്ധരാമയ്യ സ്ഥാനമൊഴിയേണ്ടതായിരുന്നു. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ ധാരണയുണ്ടായിരുന്നില്ലെന്നാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ വാദം. മേയ് 20ന് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് മൂന്നു വർഷം തികച്ചു.
National
ബംഗളൂരു: ഉത്തര കന്നഡയിലെ ഭട്കലില്‍ എട്ട് പേര് മുങ്ങിമരിച്ചു. രണ്ട് പേരെ കാണാതായി. ഭട്കലിലെ ബെങ്കിട്ടുപുര പുഴയിലാണ് ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര് മുങ്ങിമരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ പുഴയില്‍നിന്നും കക്ക വാരാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന് സംശയുമുണ്ട്.
ഇവര്‍ കക്ക വാരുന്നതിനിടെ വേലിയേറ്റം ഉണ്ടാകുകയും പുഴയിലെ ജലനിരപ്പ് വേഗം ഉയര്‍ന്നതുമാണ് അപകടത്തിനു കാരണമായത്. വേലിയേറ്റം ഉണ്ടായപ്പോള്‍ ഇവര്‍ പുഴയുടെ ആഴം കൂടിയ ഭാഗത്തായിരുന്നു.
കാണാതായവര്‍ക്കായി അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.
National
ബംഗളൂരു: മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് കാലം ഉത്തരം നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
കർണാടക സർക്കാർ മൂന്നു വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശിവകുമാറിന്റെ പ്രതികരണം.
മുഖ്യമന്ത്രിയാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കാലവും മുഹൂർത്തവും ഉത്തരം നൽകുമെന്ന് ശിവകുമാർ പ്രതികരിച്ചു.
National
ബംഗളൂരു: കർണാടയിൽ ഭരണകക്ഷിയായ കോൺഗ്രസിൽ അധികാരത്തർക്കമെന്ന് അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഭരണപരമായ കാര്യങ്ങളെക്കുറിച്ചും മാത്രമാണു ചർച്ച ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളും മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെയാണ് ശിവകുമാറിന്റെ പ്രതികരണം. രാഹുൽ ഗാന്ധി ക്ഷണിച്ചാൽ മേയ് അവസാനവാരം താൻ ഡൽഹിയിൽ വീണ്ടുമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കർണാടക സർക്കാർ മൂന്നു വർഷം പൂർത്തിയാക്കി.
നേതൃമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല. പാർട്ടിയെ ശക്തിപ്പെടുത്തി വീണ്ടും അധികാരത്തിലെത്തുന്നതിനെപ്പറ്റിയാണു കഴിഞ്ഞദിവസങ്ങളിൽ ചർച്ചചെയ്തെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.
National
കുടക്: കർണാടകയിലെ പ്രശസ്തമായ കുടക് ദുബാരെ ആന ക്യാമ്പിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനിയായ തുളസി (ജ്യുനേഷ് - 33) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കാവേരി നദിക്കരയിലുള്ള ക്യാമ്പിൽ ആനകളെ കുളിപ്പിക്കുന്ന ചടങ്ങ് കാണാൻ എത്തിയതായിരുന്നു യുവതിയും കുടുംബവും. ഇതിനിടയിൽ ക്യാമ്പിലെ 'കഞ്ചൻ', 'മാർത്താണ്ഡ' എന്നീ ആനകൾ തമ്മിൽ പെട്ടെന്ന് അക്രമം ആരംഭിക്കുകയായിരുന്നു. പാപ്പാന്മാർ ഇവയെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആനകളുടെ ശക്തമായ പോരാട്ടത്തിനിടയിൽ കഞ്ചൻ എന്ന ആനയുടെ കുത്തേറ്റ മാർത്താണ്ഡ എന്ന ആനയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് നിന്നിരുന്ന യുവതിയുടെ മേലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. വീണതിന് ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ആനയുടെ ചവിട്ടേറ്റ് യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. യുവതിയുടെ ഭർത്താവും കുട്ടിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവത്തിൽ കർണാടക വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖണ്ഡ്രെ ദുഃഖം രേഖപ്പെടുത്തി. ക്യാമ്പുകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
National
ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ വീണ്ടും ദുരഭിമാനക്കൊല നടത്തി പിതാവ്. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന് സ്വന്തം മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം പിതാവ് പോലീസിൽ കള്ളപ്പരാതി നൽകുകയായിരുന്നു.
ഏപ്രിൽ 16 മുതൽ മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസാണ് ഒടുവിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന മേഘ്ന (17) കൊല്ലപ്പെട്ടതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നാലെ പിതാവ് തിമ്മരായപ്പയെ തുംകൂരു പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരു യുവാവിനെ മേഘ്ന പ്രണയിച്ചിരുന്നു. 18 വയസ് തികഞ്ഞാൽ ഈ വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാർ തയാറുമായിരുന്നു. എന്നാൽ ഈ തീരുമാനത്തോട് തിമ്മരായപ്പയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി മകളുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാൾ ഏപ്രിൽ 16ന് മേഘ്നയെ കിണറ്റിനകത്തേക്ക് തള്ളിയിട്ടു വലിയ പാറക്കഷണം മുകളിലേക്ക് ഇടുകയായിരുന്നു. മകൾ മരിച്ചതോടെ മൃതദേഹം പുറത്തെടുത്ത് ഇയാൾ വീടിനു സമീപത്ത് കുഴിച്ചിടുകയും ചെയ്തു.
വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ അമ്മ മേഘ്നയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. പിന്നാലെ ഇവർ കല്ലൻപേല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ സമയമെല്ലാം തിമ്മരായപ്പയും കൂടെ ഉണ്ടായിരുന്നു. എന്നാൽ മേഘ്നയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഇയാൾ ഒളിവിൽ പോയി. ധർമസ്ഥലയിലും തിരുപ്പതിയിലും ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ഇയാൾ കാണിച്ച സ്ഥലത്ത് കുഴിയെടുത്ത പോലീസ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പ്രതിയെ റിമാൻഡ് ചെയ്തു.
National
ബംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി സ്ത്രീകൾ മരിച്ചു. പാലാ സ്വദേശിനികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയിൽവച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ആറ് പേർ മരിച്ചു. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു.
ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.
ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി തിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Kerala
ഒറ്റപ്പാലം: പഞ്ചറായ ടയർ മാറ്റുന്നതിനു റോഡരികിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് സഹോദരങ്ങളായ യുവതിയും യുവാവും മരിച്ചു. യുവതിയുടെ ഭർത്താവിനു ഗുരുതര പരിക്കേറ്റു. കർണാടകയിലെ കൃഷ്ണഗിരിയിലാണ് അപകടം.
ഒറ്റപ്പാലം അമ്പലവട്ടം പനമണ്ണ സ്വദേശിനി ദിവ്യ, സഹോദരൻ ദീപു എന്നിവരാണ് മരിച്ചത്. ദിവ്യയുടെ ഭർത്താവ് പട്ടാമ്പി സ്വദേശിയായ വിനീതിനാണ് പരിക്ക്.
വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളുമടക്കം എട്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബംഗളൂരുവിൽനിന്നു മടങ്ങുന്നതിനിടെ കൃഷ്ണഗിരിക്കുസമീപം കാർ പഞ്ചറായതിനെതുടർന്ന് റോഡരികിൽ നിർത്തി ടയർ മാറ്റുകയായിരുന്നു. ആ സമയം പാഞ്ഞെത്തിയ ലോറി ഇടിക്കുകയായിരുന്നു.
Kerala
ബംഗളൂരു: 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജനങ്ങൾ കോൺഗ്രസ് ഭരണം തുടരാൻ ആഗ്രഹിക്കുന്നുവെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പിലെ ഫലമെന്ന് ശിവകുമാർ അവകാശപ്പെട്ടു. ബാഗൾക്കോട്ട്, ദേവനാഗെര സൗത്ത് മണ്ഡലങ്ങളിൽ മികച്ച വിജയമാണ് കോൺഗ്രസ് നേടിയതെന്നും ശിവകുമാർ പറഞ്ഞു.
"സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ അത് അംഗീകരിച്ചു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും.'-ശിവകുമാർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടാണ്. രണ്ട് മണ്ഡലങ്ങളിലും വിജയത്തിനായി എല്ലാവരും പ്രവർത്തിച്ചുവെന്നും ശിവകുമാർ പറഞ്ഞു. ബാഗൽക്കോട്ടിൽ 22332 വോട്ടിനും ദേവനാഗരെയിൽ 5708 വോട്ടിനും ആണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്.
National
ബംഗളൂരു: കർണാടകയിൽ കുടുംബത്തിനെതിരെ ദുര്‍മന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതിക്കായി ഊർജിത അന്വേഷണം. കുമ്പല്‍ഗോഡു സ്വദേശി മോഹന്‍കുമാര്‍(38) എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2025 ജനുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബ്യൂട്ടീഷ്യനായ യുവതിയോട് രാജാജിനഗറിലെ സ്ഥാപനത്തില്‍ സഹോദരിക്ക് ബ്യൂട്ടീഷ്യന് കോഴ്സിന് ചേരാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചായിരുന്നു പ്രതി യുവതിയെ അറിയിച്ചത്.
ജ്യോതിഷിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ മോഹൻകുമാർ ബിസിനസ് വളര്‍ച്ചയ്ക്കായി പ്രത്യേക പൂജകള്‍ നടത്താമെന്ന് യുവതിയെ ധരിപ്പിക്കുകയായിരുന്നു. പൂജകള്‍ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ഭര്‍ത്താവിനെയും മകനെയും വീട്ടില്‍നിന്ന് പുറത്തേക്ക് പറഞ്ഞയച്ചു.
ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂര്‍ വലം വയ്ക്കണമെന്നും ഇവരോട് നിര്‍ദേശിച്ചു. പിന്നാലെ വീട്ടിൽ ഒറ്റയ്ക്കായ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനശ്രമം എതിർത്തപ്പോൾ ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.