ബംഗളൂരു: കബഡി ടൂർണമെന്റിനിടെ 500 രൂപയുടെ വാതുവയ്പ്പ് നടത്തിയെന്ന കേസിൽ കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്ക്കെതിരെ കേസ്. ബംഗളൂരു കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
തുമകൂരുവിൽ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കോളജ് കബഡി ടൂർണമെന്റിനിടെ മന്ത്രി നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
വിജയപുര ടീം മത്സരം ജയിക്കുമെന്ന് പ്രവചിച്ച് പരമേശ്വര, ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശുഭ കല്യാണുമായി 500 രൂപയുടെ സൗഹൃദ പന്തയം വച്ചു. എന്നാൽ കളിയിൽ ദക്ഷിണ കന്നഡ ടീം വിജയപുരയെ 36-26 ന് പരാജയപ്പെടുത്തി.
വിജയിച്ച ടീമിന് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനിടെ, മന്ത്രി പന്തയത്തിൽ പരാജയപ്പെട്ടതായി പരസ്യമായി സമ്മതിച്ചു.
പൊതുസ്ഥലത്ത് വാതുവയ്പ്പ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും, പ്രത്യേകിച്ച് ഒരു പ്രധാന ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ അത് പ്രോത്സാഹിപ്പിക്കരുതെന്നും ചൂണ്ടിക്കാട്ടി എച്ച്.ആർ. നാഗഭൂഷൺ എന്നയാളാണ് പരാതി നൽകിയത്.
തുടർന്ന് ജഡ്ജി കെ.എൻ. ശിവകുമാർ അധ്യക്ഷനായ ബംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ പോലീസിനോട് നിർദേശിക്കുകയായിരുന്നു.
Tags : Case Karnataka ome Minister Kabaddi 'Bet