വഖഫ് ബോർഡ് വിഷയത്തിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിനെതിരെ സമസ്ത
കോഴിക്കോട്: വഖഫ് ബോർഡ് വിഷയത്തിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. വഖഫ് സംവിധാനവുമായി നേരിട്ട് ബന്ധമില്ലാത്ത ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചതെന്ന് സമസ്തയുടെ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം സത്താർ പന്തല്ലൂർ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
വഖഫ് സംവിധാനവുമായി യാതൊരു ബന്ധവുമില്ലാത്തവരും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നവരുമായ ഹർജിക്കാരെ എന്തിനാണ് സർക്കാർ അഭിഭാഷകൻ പിന്തുണയ്ക്കുന്നതെന്ന് സത്താർ പന്തല്ലൂർ ചോദിച്ചു. ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ആരാഞ്ഞു.
വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജികളെത്തുടർന്ന് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഹൈക്കോടതി താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ഷോൺ ജോർജ് അടക്കമുള്ളവരാണ് ഈ ഹർജികൾ നൽകിയത്.
ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് ബോർഡിന്റെ മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
വഖഫ് ബോർഡിന്റെ ഘടനയെയും പ്രവർത്തനത്തെയും ചൊല്ലിയുള്ള ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും, ഇതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിഗൂഢമാണെന്നുമാണ് സമസ്തയുടെ നിലപാട്.
Tags : Samastha Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash