സോനം വാംഗ്ചുകി
ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കവെ, വൈകാരിക പ്രതികരണവുമായി സോനം വാംഗ്ചുകി.
എന്ത് വിലകൊടുത്തും ജൂലൈ 20 വരെ താൻ ജീവനോടെയിരിക്കുമെന്ന് സോനം വാംഗ്ചുകി പറഞ്ഞു. നീണ്ടുനിൽക്കുന്ന ഉപവാസം മൂലം അദ്ദേഹത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായ ഘട്ടത്തിലെത്തിയെന്നും ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വാംഗ്ചുകി. ജന്തർ മന്ദിറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, തന്‍റെ ശാരീരികാവസ്ഥ ദുർബലമാണെങ്കിലും ആത്മവിശ്വാസം തകർന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പുറമേ താൻ ബലഹീനനായിരിക്കാം, എന്നാൽ ഉള്ളിൽ താൻ വളരെ ശക്തനാണ്. ജൂലൈ 20-ന് പാർലമെന്‍റിലേക്ക് നടത്തുന്ന സമാധാനപരമായ മാർച്ചിനായി നമുക്ക് ഈ ഊർജ്ജം ആവശ്യമാണ്. ജൂലൈ 20ലെ മാർച്ച് പരാജയപ്പെട്ടാൽ താൻ ഒരു പ്രേതമായി തിരിച്ചുവരുമെന്നും വാംഗ്ചുകി കൂട്ടിച്ചേർത്തു.
അതിനിടെ, സോനം വാംഗ്ചുകിന്‍റെ ആരോഗ്യനില പ്രതിദിനം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ അടിയന്തര വൈദ്യസഹായം നൽകാനും ഡൽഹി ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
Tags : SonamWangchuk HungerStrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs