കൊല്ലപ്പെട്ട കേതൻ അഗർവാൾ, പ്രതി സിയ ഗോയൽ
പൂന: പൂനയിലെ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
പൂനയിൽ പ്രവർത്തിക്കുന്ന എംഎസ് ബി.ജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. നിലവിൽ ജയിലിൽ കഴിയുന്ന പ്രതി സിയ ഗോയലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ബിസിനസ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തി ഭക്ഷ്യോത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. മഞ്ഞൾപ്പൊടി, എള്ള്, സോയാബീൻ ചങ്ക്സ് എന്നിവയാണ് ശേഖരിച്ചത്. ലേബലിംഗിലെ അപാകതകളും മായം ചേർക്കൽ സംശയവും മുൻനിർത്തി 8.14 ലക്ഷം രൂപ വിലമതിക്കുന്ന 4,172 കിലോഗ്രാം ഉത്പന്നങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു.
ജൂൺ 18- ന് ലോഹഗഡ് കോട്ടയിൽ വച്ച് ട്രെക്കിംഗിനിടെ, സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് സിയയുടെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ മലമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച് സിയയുടെ പിതാവ് പ്രവീൺ ഗോയൽ രംഗത്തെത്തി. മകൾ കുറ്റക്കാരിയാണെന്നു തെളിഞ്ഞാൽ വധശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തവയെല്ലാം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണെന്നും പ്രവീൺ വ്യക്തമാക്കി.