കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിച്ചു കേടായ കാര്‍ മാറ്റി പുതിയ മോഡല്‍ കാര്‍ ഉടമയ്ക്കു നല്‍കുകയോ, 21.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാന്‍ ഉപഭോക്തൃ കോടതി വിധിച്ചു. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യത്താകെ നിര്‍ബന്ധമാക്കിയതു വിവാദമായശേഷം ആദ്യമായാണു വാഹന ഉടമയ്ക്ക് അനുകൂലമായ വിധി.
ഇ20 പെട്രോള്‍ ഉപയോഗച്ചതിനെത്തുടര്ന്നു കേടുവന്ന മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് എസ്യുവി വാഹനം മാറ്റി പുതിയതു നല്‍കുകയോ, അല്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ 21.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാന്‍ മാരുതി സുസുക്കി കമ്പനിയോട് റായ്പുരിലെ ഉപഭോക്തൃ കോടതി നിര്‍ദേശിച്ചു. ഇ20ന് അനുയോജ്യമായ പുതിയ വാഹനം ഒന്നര മാസത്തിനകം മാറ്റി നല്‍കണം. ഇ20 പെട്രോള്‍ ഉപയോഗിച്ചു കേടായ ഒരു വാഹനമെങ്കിലും കാണിച്ചുതരാന്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വെല്ലുവിളിച്ചിരുന്നു.
റായ്പുർ സ്വദേശിയായ ഡോ. പ്രേംരാജ് ഡെബ്തയുടെ പരാതിയിലാണു നടപടി. 2023 ജനുവരിയില്‍ നിര്‍മിച്ച ഈ എസ്യുവി 2024 ജൂണിലാണു വാങ്ങിയത്. അഞ്ചു മാസത്തിനുള്ളില്‍തന്നെ വാഹനത്തിന്റെ എന്ജിന് ഇടയ്ക്കിടെ ഓഫായി. പ്രശ്നം ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ വാഹനം പലതവണ മാരുതിയുടെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ എത്തിച്ചു.
സര്‍വീസ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ ഇന്ധനടാങ്കില്‍ മാലിന്യം കണ്ടെത്തി. സര്‍ക്കാര്‍ അംഗീകൃത ലാബില്‍ ഇന്ധനം പരിശോധിച്ചപ്പോള്‍ തൈരു പോലെയുള്ള വെളുത്ത പദാര്‍ഥം കണ്ടെത്തിയതായി ഡോ. പ്രേംരാജിന്റെ പരാതിയില്‍ പറയുന്നു. വെളുത്ത പദാര്‍ഥം എഥനോള്‍ ആണെന്നു തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഇ20 പെട്രോളുമായി വാഹനം പൂര്‍ണമായി പൊരുത്തപ്പെടുന്നതല്ലെന്ന കാര്യം വാഹനം വാങ്ങുന്ന സമയത്തു തന്നോടു ഡീലര്‍ പറഞ്ഞിരുന്നില്ലെന്ന് ഉടമ ചൂണ്ടിക്കാട്ടി.
ആവര്‍ത്തിച്ചുള്ള അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും വാഹനത്തിന്റെ പ്രശ്നം പരിഹരിക്കാനായില്ലെന്ന പരാതിക്കാരന്റെ വാദം കമ്മീഷന് ശരിവച്ചു.
മാരുതിയുടെ വാദങ്ങള്‍ കോടതി തള്ളി
വാഹനം ഇ20 ഇന്ധനത്തിന് അനുയോജ്യമാണെന്നും ഉപയോഗം മൂലമുള്ള തേയ്മാനം, പരിപാലനത്തിലെ പിഴവുകള്‍ എന്നിവ മൂലമാണു തകരാറുകളെന്നും മാരുതി സുസുക്കിയും ഡീലറും വാദിച്ചെങ്കിലും ഉപഭോക്തൃ കമ്മീഷന് അംഗീകരിച്ചില്ല.
വാഹന ഉടമകള്‍ക്കു ലഭ്യമായ ഇന്ധന തെരഞ്ഞെടുപ്പുകളുടെ പരിമിതിയിലേക്ക് ഉപഭോക്തൃ കോടതിയുടെ ഉത്തരവ് വിരല്‍ചൂണ്ടി.
പെട്രോള്‍ പമ്പുകളില്‍ ഇ20 പെട്രോള്‍ സാധാരണമാക്കിയതോടെ ഉപഭോക്താക്കള്‍ക്കു പ്രായോഗികമായ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. മറ്റു മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, വാഹന ഉടമകള്‍ ഈ ഇന്ധനം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നു ന്യായമായും പ്രതീക്ഷിക്കാനാവില്ലെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു.