ന്യൂഡൽഹി: നെല്‍കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കുള്ള ധനവിനിയോഗപരിധിയില് കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് തീരുമാനം.
ഗോതമ്പ്, നെല്ല്, അരി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കുള്ള ധനവിനിയോഗം സംസ്ഥാനത്തിന് അനുവദിക്കുന്ന ആകെ വിഹിതത്തിന്റെ 10 ശതമാനമായി പരിമിതപ്പെടുത്തിയത് സംസ്ഥാനത്തിന് നെൽകൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. പുതിയ തീരുമാനം വഴി കൂടുതല്‍ തുക നെൽകൃഷിക്കായി കണ്ടെത്താനാകുമെന്നും വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ അടുത്തിടെ നടപ്പാക്കിയ പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ എട്ട് സംസ്ഥാനങ്ങൾ മാത്രമാണ് പദ്ധതിയിലുള്ളത്. നാളികേര ഉത്പാദനം പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക പദ്ധതിയും സാമ്പത്തിക സഹായവും അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച ശേഷം കേരളത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന ഉറപ്പും നല്കി. കുറ്റ്യാടിയിൽ കോക്കനട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന ആവശ്യം അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.
റബര്‍ റോളറുകളെ എസ്എംഎഎം പദ്ധതിയില്‍ ഉൾപ്പെടുത്തി സബ്സിഡിക്ക് അര്‍ഹമായ കാര്ഷികയന്ത്രമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകുമെന്ന ഉറപ്പും കേന്ദ്രസർക്കാരിൽനിന്ന് കേരളത്തിനു ലഭിച്ചതായി സിദ്ദിഖ് വ്യക്തമാക്കി. എന്നാൽ, നെല്ലിന്റെ താങ്ങുവില ഉയർത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ വീണ്ടും സമീപിക്കുമെന്നും സിദ്ദിഖ് അറിയിച്ചു.