തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരേ പിഎസ്സി. ഉത്തരക്കടലാസുകളും മാർക്കുകളും ഉദ്യോഗാർഥികൾക്കു നൽകാൻ ആവില്ലെന്ന് പിഎസ്സി വ്യക്തമാക്കി. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരേ അപ്പീൽ പോകാനാണ് പിഎസ്സിയുടെ തീരുമാനം.
അതേസമയം, പിഎസ്സി പരീക്ഷാ തട്ടിപ്പിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ച് സംഘം പിഎസ്സി ആസ്ഥാനത്ത് എത്തി. പിഎസ്സി കൈമാറിയ രേഖകളും പരിശോധിക്കുന്നു. കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ചെയർമാനു കത്ത് നൽകി.
പിഎസ്സിയുടെ രഹസ്യാത്മകത നഷ്ടപ്പെടും എന്ന വാദം ഉയർത്തി നിർണായക രേഖകൾ അന്വേഷണ സംഘത്തിന് കൈമാറേണ്ടെന്ന നിലപാടാണ് പിഎസ്സിക്കുള്ളത്. ഉത്തര കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വിവരങ്ങളോ, ഓണ്‍ സ്ക്രീൻ മാർക്കിംഗിന്റെ രഹസ്യ വിവരങ്ങളോ കൈമാറേണ്ടതില്ലെന്നാണ് തീരുമാനം.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 10 ചോദ്യങ്ങളുടെ ഉത്തരം വിലയിരുത്താതെയുള്ള വലിയ ഗുരുതര വീഴ്ചയാണ് പിഎസ്സിക്ക് സംഭവിച്ചത്. ഇതിനിടയിലും രണ്ട് തസ്തികകളിലേക്ക് നിയമനം നടന്നു.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഉദ്യോഗാർഥി കേസ് ഫയൽ ചെയ്തപ്പോഴാണ് പിഎസ്സിക്ക് തെറ്റ് സമ്മതിക്കേണ്ടി വന്നത്. സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തി ഇന്റർവ്യൂവിൽ മാർക്ക് വാരിക്കോരി നൽകിയതായും പരാതിയുണ്ട്.
Tags : PSC exam cheating RTI Commission's