ബംഗളൂരു: മൈസൂരിലെ ഹോസ്റ്റലുകളിൽ മലയാളികൾ അടക്കമുള്ള വിദ്യാർഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തിൽ ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി കർണാടക സർക്കാർ. സംഭവം വാർത്തയായതിന് പിന്നാലെയാണ് നടപടി.
ആരോഗ്യവകുപ്പ് ഹോസ്റ്റലിൽ പരിശോധന നടത്തിയതിന് പിന്നാലെ മെസ് അടപ്പിച്ചു. കുട്ടികൾക്ക് പകരം ഭക്ഷണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
ഗ്ലോബൽ എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന അഞ്ച് കോളജുകളുടെ ഹോസ്റ്റലുകളിലാണ് വൃത്തിഹീനമായ ഭക്ഷണം നൽകിയത്. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക്കും ചോറിൽനിന്ന് പാറ്റയേയും കിട്ടിയതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്.
പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.
Tags : unhygienic food karnataka