കുടക്: കർണാടകയിലെ പ്രശസ്തമായ കുടക് ദുബാരെ ആന ക്യാമ്പിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനിയായ തുളസി (ജ്യുനേഷ് - 33) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കാവേരി നദിക്കരയിലുള്ള ക്യാമ്പിൽ ആനകളെ കുളിപ്പിക്കുന്ന ചടങ്ങ് കാണാൻ എത്തിയതായിരുന്നു യുവതിയും കുടുംബവും. ഇതിനിടയിൽ ക്യാമ്പിലെ 'കഞ്ചൻ', 'മാർത്താണ്ഡ' എന്നീ ആനകൾ തമ്മിൽ പെട്ടെന്ന് അക്രമം ആരംഭിക്കുകയായിരുന്നു. പാപ്പാന്മാർ ഇവയെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആനകളുടെ ശക്തമായ പോരാട്ടത്തിനിടയിൽ കഞ്ചൻ എന്ന ആനയുടെ കുത്തേറ്റ മാർത്താണ്ഡ എന്ന ആനയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് നിന്നിരുന്ന യുവതിയുടെ മേലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. വീണതിന് ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ആനയുടെ ചവിട്ടേറ്റ് യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. യുവതിയുടെ ഭർത്താവും കുട്ടിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവത്തിൽ കർണാടക വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖണ്ഡ്രെ ദുഃഖം രേഖപ്പെടുത്തി. ക്യാമ്പുകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Tags : Elephant Karnataka Latest News