Kerala
കൊച്ചി: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികളുടെ നവീകരണ ജോലികള്‍ക്കിടെ സ്വര്‍ണപ്പാളികള്‍ മാറ്റി ചെമ്പ് പോലുള്ള മൂല്യം കുറഞ്ഞ ലോഹങ്ങള്‍ സ്ഥാപിച്ചെന്ന പരാതിയില്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി.
എ.ജി. പ്രസാദ് കുമാര്‍ എന്ന ഭക്തന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ഏഴരപ്പൊന്നാന പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ടു പരിശോധിക്കാനും സ്വര്‍ണത്തിന്റെ തൂക്കവും നിലവാരവും മറ്റും ഉറപ്പുവരുത്താന്‍ സ്വര്‍ണപ്പണിക്കാരന്റെ സേവനം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്.
ക്രമക്കേട് നടന്നതിനു രേഖകളില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും അസി. ദേവസ്വം കമ്മീഷണറുടെയും റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചിരുന്നു. ഇത് അവിശ്വസിക്കേണ്ട സാഹചര്യമില്ലെങ്കിലും ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി ജൂലൈ 31ന് പരിഗണിക്കാന്‍ മാറ്റി.
Kerala
മലപ്പുറം: കരുളായി പാലാങ്കരയിൽ കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കരുളായി പാലാങ്കര വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആന വീണത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനപാലകരുടെ സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ വ്യാപതി കൂട്ടി ആനയെ കരയ്ക്കെത്തിക്കുകയായിരുന്നു.
Kerala
നെല്ലിയാമ്പതി: തമിഴ്നാട് ആളിയാർ ഡാമിലെ കനാലിൽ കാട്ടാനയുടെ ജഢം കണ്ടെത്തി. നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പന്റെ ജഢമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം നാലിനാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിൽ ചില്ലിക്കൊമ്പന് ഒഴുക്കിൽപ്പെട്ടത്.
വിവരം ലഭിച്ച തമിഴ്നാട് ജലസേചന വകുപ്പ് കനാലിലെ ജലപ്രവഹം കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെങ്കിലും കാട്ടാനയെ രക്ഷിക്കാനായില്ല. ഒടുവിൽ ആറരയോടെ ആനയുടെ ജഢം തിരുമൂർത്തി മംഗലം ഡാം പരിസരത്തെ കരയിൽ കണ്ടെത്തുകയായിരുന്നു.
ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് ചില്ലിക്കൊമ്പൻ.
Kerala
തൃശൂർ: ഗാന്ധിനഗറിൽ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയ സ്ഥലം സന്ദർശിച്ച് മന്ത്രി ഒ.ജെ. ജനീഷ്. രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ എന്നിവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. തുടർന്ന് സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി.
ഇന്നു രാവിലെ എട്ടോടെയാണ് ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞത്. നഗരത്തിൽനിന്ന് കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന ജനവാസമേഖലയിൽ നിരവധി നാശനഷ്ടങ്ങൾ സൃഷ്ടിച്ചു.
തൃശൂർ ടൗൺ ഹാൾ പരിസരത്തുനിന്ന് നായയെക്കണ്ടു ഭയന്നാണ് ആന ഓടിയതെന്നു പറയുന്നു. ഒടുവിൽ രണ്ടര മണിക്കൂറിനുശേഷം നഗരത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ ചേറൂർ ഗാന്ധിനഗർ സ്ട്രീറ്റിലാണു ആനയെ തളയ്ക്കാനായത്. ഈ മേഖലയിലാണ് ആന കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയത്.
ഇടഞ്ഞോടിയ ആന വീടുകളുടെ മേൽക്കൂരയും കാർഷെഡുകളും മതിലുകളും ഗേറ്റുകളും വാഹനങ്ങളും തകർത്തു പരിഭ്രാന്തിസൃഷ്ടിച്ചു. ആനയ്ക്കൊപ്പമുണ്ടായിരുന്ന പാപ്പാൻമാർ ആനയുടെ പടമെടുക്കാൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫർമാരോടു കയർക്കുകയും ആക്രമിക്കുകയും ചെയ്തു. പാപ്പാന്റെ ആക്രമണത്തിൽ ഫോട്ടോഗ്രാഫർ വിഘ്നേഷിനു പരിക്കേറ്റു. മറ്റൊരു ഫോട്ടോഗ്രാഫർ റാഫി എം.ദേവസിയെയും പാപ്പാൻമാർ ആക്രമിച്ചു.
റോഡിലൂടെ മാത്രമല്ല, വീടുകളുടെ മതിലുകൾ ചാടിക്കടന്നും തകർത്തുമാണ് ആന ഓട്ടം തുടർന്നത്. ഇതിനിടെയാണ ആന വീടുകളുടെ മേൽക്കൂരകളും വീടിനുമുന്നിലെ ഇരുമ്പുഷീറ്റ് മേഞ്ഞ കാർ ഷെഡുകളും ഗേറ്റുകളും തകർത്തത്. വാഴകളും മറ്റു മരങ്ങളും ചെടികളും കുത്തിമറിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും ചെവിയിലും കൊമ്പിനരികിലും പരിക്കേറ്റു. ഇതിൽനിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഒരു കാർ ആന കൊമ്പുകൊണ്ട് കുത്തിമറിച്ചിട്ടു.
രാവിലെ ഓഫീസ് സമയമായതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. പലരും ആന ഓടിവരുന്നതുകണ്ട് വാഹനങ്ങൾ ഉപേക്ഷിച്ചും വഴിതിരിച്ചു പോയുമാണു രക്ഷപ്പെട്ടത്. ആനയ്ക്കുമുമ്പിൽപെട്ട ഒരു ഇരുചക്രവാഹന യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ആന ഓടുന്നതിനിടെ പാപ്പാൻമാരും നാട്ടുകാരും ആനയുടെ പിന്നാലെക്കൂടി. വീടുകളുടെ മുന്നിൽ നിലയുറപ്പിച്ച ആനയെ അനുനയിപ്പിക്കാൻ പാപ്പാൻമാരും മറ്റും ആ വീടുകളിൽനിന്നുതന്നെ വെള്ളം ശേഖരിച്ച് ആനയെ നനച്ചുകൊണ്ടിരുന്നു.
മതിലുകൾ ചാടിക്കടന്ന് ആന പലവീടുകളിൽ എത്തിയപ്പോഴും അതു തുടർന്നു. ഇതിനിടെയാണ് പാപ്പാൻമാർ വീട്ടുകാരോടും പത്രഫോട്ടോഗ്രാഫർമാരോടും നാട്ടുകാരോടും കയർത്തത്. വാഹനത്തിൽ വരുന്നവരോടും വീട്ടുകാരോടും ആളുകൾ ആന വിരണ്ടോടുന്ന കാര്യം വിളിച്ചുപറഞ്ഞു മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്നു.
ആന ഇടഞ്ഞ് ഒന്നര മണിക്കൂറിനുശേഷമാണ് പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രാജൻ പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, കൗൺസിലർമാർ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്ത് എത്തിയരുന്നു. ഇവരാണു കളക്ടറെയും മറ്റും വിളിച്ചു കാര്യം അറിയിച്ചത്.
ആനയെ മയക്കുവെടിവച്ചു തളയ്ക്കേണ്ടിവരുമോയെന്നും ആലോചനയുണ്ടായിരുന്നു. എലിഫന്റ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെയാണ് ആനയെ പാപ്പാൻമാർ വടംകൊണ്ടും ചങ്ങല കൊണ്ടും മരത്തിൽ ബന്ധിച്ചു തളച്ചത്. നിലവിൽ വീടുകൾ ധാരാളമുള്ള മേഖലയിലാണ് ആനയെ തളച്ചിട്ടുള്ളത്.
National
കുടക്: കർണാടകയിലെ പ്രശസ്തമായ കുടക് ദുബാരെ ആന ക്യാമ്പിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനിയായ തുളസി (ജ്യുനേഷ് - 33) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കാവേരി നദിക്കരയിലുള്ള ക്യാമ്പിൽ ആനകളെ കുളിപ്പിക്കുന്ന ചടങ്ങ് കാണാൻ എത്തിയതായിരുന്നു യുവതിയും കുടുംബവും. ഇതിനിടയിൽ ക്യാമ്പിലെ 'കഞ്ചൻ', 'മാർത്താണ്ഡ' എന്നീ ആനകൾ തമ്മിൽ പെട്ടെന്ന് അക്രമം ആരംഭിക്കുകയായിരുന്നു. പാപ്പാന്മാർ ഇവയെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആനകളുടെ ശക്തമായ പോരാട്ടത്തിനിടയിൽ കഞ്ചൻ എന്ന ആനയുടെ കുത്തേറ്റ മാർത്താണ്ഡ എന്ന ആനയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് നിന്നിരുന്ന യുവതിയുടെ മേലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. വീണതിന് ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ആനയുടെ ചവിട്ടേറ്റ് യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. യുവതിയുടെ ഭർത്താവും കുട്ടിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവത്തിൽ കർണാടക വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖണ്ഡ്രെ ദുഃഖം രേഖപ്പെടുത്തി. ക്യാമ്പുകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Kerala
പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് അറ്റൻഡർ അകമലവാരം എ. ചന്ദ്രൻ ആണ് മരിച്ചത്.
വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പുലർച്ചെ ആന ആക്രമിച്ചു. രണ്ടുപേർകൂടി ഒപ്പമുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.
Kerala
എടക്കര: അന്തര്‍ സംസ്ഥാന പാതയായ നാടുകാണിച്ചുരത്തില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി. ചുരം പാതയിലെ ജാറത്തിന് സമീപം റോഡരികിലെ കലുങ്കില്‍ തങ്ങി നില്ക്കുന്ന നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
പത്ത് വയസ് പ്രായം വരുന്ന പിടിയാനയുടെ ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു. ആനയുടെ തുമ്പിക്കൈ ഭാഗികമായി കടുവ ഭക്ഷിച്ച അവസ്ഥയിലായിരുന്നു. തലഭാഗം കലുങ്കിനുള്ളിലേക്ക് കിടക്കുന്ന നിലയിലായിരുന്നു. ജഡം കണ്ടെത്തിയതിന് സമീപത്തായി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ചെങ്കുത്തായ ചുരത്തില്‍ നിന്ന് കടുവയുടെ ആക്രമണത്തില്‍ കാട്ടാന രക്ഷപ്പെടുന്നതിനിടെ പാതയോരത്തെ കലുങ്കില്‍ തലയടിച്ചതാകാം മരണകാരണം. പാതയോരത്ത് വച്ചാകാം കടുവ, ആനയുടെ ചില ഭാഗങ്ങള്‍ ഭക്ഷിച്ചതെന്നും കരുതുന്നു.
രാവിലെ ഒൻപതോടെ സ്ഥലത്ത് എത്തിയ വനപാലകര്‍ കലുങ്കില്‍ തങ്ങി നിന്ന ആനയുടെ ജഡം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുക്കുകയും ടിപ്പര്‍ ലോറിയില്‍ കയറ്റി അഞ്ച് കിലോമീറ്റര്‍ അകലെ തകരപ്പാടി ഭാഗത്തെ വനത്തിലേക്ക് മാറ്റുകയും ചെയ്തു. വൈകുന്നേരം അഞ്ചിന് നിലമ്പൂര്‍ വനം വെറ്ററിനറി സര്ജന് ഡോ. ശ്യാം, പരിസ്ഥിതി പ്രവര്‍ത്തകനും എന്‍ജിഒയുമായ അനൂപ് ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് വനത്തില്‍ മറവ് ചെയ്തു.
വഴിക്കടവ് റേഞ്ച് ഓഫീസര്‍ പി. വിമല്‍, എസ്എഫ്ഒമാരായ രാജേഷ്, മുഹമ്മദ് ഷെരീഫ്, ബിഎഫ്ഒമാരായ ആയൂബ്, ടി. ദൃശ്യ, കെ. ജയരാജന്, വാച്ചര്‍മാര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
Kerala
കരുവാരകുണ്ട്: കൽക്കുണ്ട് മലയോരത്ത് കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ സഹായത്തിനു സാങ്കേതിക തടസമെന്ന് വനംവകുപ്പ് അധികൃതർ.
നിരോധിത മേഖലയായ വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയതിനിടെയാണ് അപകടം സംഭവിച്ചതെന്ന കണ്ടെത്തലിൽ, കൊല്ലപ്പെട്ട ജംഷീറിന്റെ കുടുംബത്തിനു ലഭിക്കേണ്ട 10 ലക്ഷം രൂപയുടെ സർക്കാർ ധനസഹായം ലഭിക്കാൻ സാധ്യതയില്ലെന്നു നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക്ലാൽ പറഞ്ഞു.
വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് ജംഷീറിനെ കണ്ടെത്തിയ പ്രദേശം വനത്തിനുള്ളിലാണെന്നു സ്ഥിരീകരിച്ചത്. ജംഷീറിന്റെ ചെരിപ്പ് അടക്കമുള്ള വസ്തുക്കൾ വനത്തിനുള്ളിൽനിന്നു കണ്ടെടുത്തിരുന്നു.
പരിക്കേറ്റ ജംഷീറിനെ ആശുപത്രിയിലെത്തിച്ചവരിൽനിന്നു ലഭിച്ച വിവരങ്ങളും കണ്ടെത്തലിനെ ശരിവയ്ക്കുന്നതാണെന്ന് ഡിഎഫ്ഒ പറഞ്ഞു. സംഭവം നടന്ന സ്ഥലം സൈലന്റ് വാലി നാഷണൽ പാർക്കിന്റെ പരിധിയിൽ വരുന്നതായതിനാൽ തുടർനടപടികൾ സൈലന്റ് വാലി അധികൃതരാണു സ്വീകരിക്കേണ്ടത്. ജംഷീറിനൊപ്പം വനത്തിൽ പോയതായി പറയപ്പെടുന്ന രണ്ടു പേർക്കെതിരേ വനത്തിൽ അതിക്രമിച്ചു കയറിയതിനു കേസെടുക്കാനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല.
ദുരന്ത നിവാരണ ഫണ്ടിൽനിന്നു ലഭിക്കേണ്ട നാലു ലക്ഷം രൂപയുടെ അടിയന്തര സഹായത്തിന്റെ കാര്യത്തിലും ഇപ്പോൾ അനിശ്ചിതത്വം നിലനിൽക്കുകയാണ്.അതേസമയം, വനംവകുപ്പിന്റെ വാദങ്ങൾക്കെതിരേ കർഷക സംഘടനയായ കിഫ രംഗത്തെത്തി.
ജംഷീർ വനത്തിനു പുറത്ത് ജോലി ചെയ്യുന്നതിനിടെ ആനയെ കണ്ട് ഭയന്നോടിയപ്പോഴാണു വനത്തിനുള്ളിൽപ്പെട്ടുപോയതെന്നു കിഫ ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ പറഞ്ഞു. അർഹമായ നഷ്ടപരിഹാരം നൽകാതിരിക്കാനാണ് വനംവകുപ്പ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ അടിയന്തര സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നു ഡിഎഫ്ഒ പറഞ്ഞിരുന്നു.
Kerala
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ചയാണ് അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴാൻ എത്തിച്ച മയ്യനാട് പാർത്ഥസാരഥി എന്ന ആന വിരണ്ടോടിയത്. ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചിരുന്നു. കൊല്ലം സ്വദേശി വിഷ്ണു ആണ് മരിച്ചത്.
പിന്നീട് ഏറെനേരം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ മയക്കുവെടിവച്ച ശേഷമാണ് തളച്ചത്.
Kerala
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ക്ഷേത്രത്തിലെത്തിയ ആന സൃഷ്ടിച്ചത് മണിക്കൂറോളം നീണ്ട പരിഭ്രാന്തി. ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന ആന മൂന്നര മണിക്കൂറോളം പ്രദേശവാസികളെ മുൾമുനയിൽ നിർത്തി. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. സമീപമുണ്ടായിരുന്ന കാറും ബൈക്കും ആന തകർത്തു. വിഷ്ണു ആനയെ പരിപാലിക്കാനും മറ്റുമായിട്ടാണ് എത്തിയത്. പിന്നീട് വണ്ടിയുടെ ഡ്രൈവറായി മാറി. പാപ്പാന്റെ സഹായിയായും പോകാറുണ്ട്. ആന ഇങ്ങനെ പ്രശ്നമുണ്ടാക്കുന്നത് ആദ്യമായിട്ടാണെന്ന് ഉടമ പറഞ്ഞു.
കൊല്ലം മയ്യനാട് അരുണിമ എന്ന വീട്ടിലെ രാജുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞ പാർഥസാരഥി. പത്തനംതിട്ട കൊടുമൺ സ്വദേശി സൗരഭിനാണ് ആനയെ പാട്ടത്തിന് നൽകിയത്.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ധോണി ആന പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചരിഞ്ഞു. അബ്ബന്നൂരില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്.
ഏപ്രിൽ 14ന് ആയിരുന്നു ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുളള ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാറക്കെട്ടിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
തുടർന്ന് താത്കാലിക താവളം ഒരുക്കി സംരക്ഷണം നല്‍കുകയായിരുന്നു. തിരികെ കൊണ്ടുപോകാന്‍ ആനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താത്കാലിക സംരക്ഷണ കേന്ദ്രം ഒരുക്കി കുട്ടിയാനയെ വനത്തിൽ തന്നെ പാർപ്പിച്ചത്.
തുടർന്ന് ആനക്കൂട്ടം തിരികെ വരാതായതോടെ ഒരാഴ്ച മുന്‍പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം സംസ്കരിച്ചു.
Viral
തായ്ലൻഡിലെ ഒരു ചെറിയ കടയിലേക്ക് അതിഥിയായി എത്തിയ കാട്ടാന സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. പതിവ് ഷോപ്പിംഗിന് എത്തിയ ഒരു ഉപഭോക്താവിനെപ്പോലെ അതീവ ശാന്തനായി കടയ്ക്കുള്ളിലേക്ക് കയറിയ ആന, തന്റെ തുമ്പിക്കൈ ഉപയോഗിച്ച് ഷെൽഫുകളിൽ നിന്ന് ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഓരോന്നായി എടുത്തു കഴിച്ചു.
സാൻഡ്വിച്ചുകളും പഴങ്ങളും അടക്കം തിരഞ്ഞുപിടിച്ച് കഴിച്ച ശേഷം, കടയുടമയ്ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കാതെ അതേ വഴിക്ക് തന്നെ കാട്ടിലേക്ക് തിരികെ നടന്നു.
പ്ലൈ ബിയാങ് ടെക് എന്ന് പേരുള്ള ഈ ആന പ്രദേശവാസികൾക്ക് സുപരിചിതനാണ്. പലപ്പോഴും മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണത്തിനായി എത്താറുള്ള ഈ ആന ഇത്തവണ കടയിൽ കയറിയതിലൂടെ ഏകദേശം 25 ഡോളറിന്റെ നഷ്ടമാണ് കടയുടമയ്ക്കുണ്ടായത്.
എന്നാൽ സംഭവമറിഞ്ഞെത്തിയ വന്യജീവി സംരക്ഷണ സംഘടന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയതോടെ പ്രശ്നം സ്നേഹത്തോടെ അവസാനിച്ചു.
വീഡിയോ വൈറലായതോടെ ഇൻഷുറൻസ് കമ്പനിയോട് ഈ സംഭവം എങ്ങനെ വിശദീകരിക്കും എന്നതിനെച്ചൊല്ലിയും, ആനയെ സംബന്ധിച്ചുള്ള രസകരമായ തമാശകൾ ഉപയോഗിച്ചുമുള്ള ട്രോളുകളും കമന്റുകളും കൊണ്ടും നിറയുകയാണ് സോഷ്യൽ മീഡിയ.
മനുഷ്യൻ കയ്യേറിയ വനഭൂമിയിൽ നിന്ന് കടന്നുവരുന്ന ഈ ആനകൾക്ക് ലഭിക്കുന്ന ഇത്തരം സ്നേഹപൂർണമായ സമീപനം കാണുമ്പോൾ, ഒരേസമയം കൗതുകവും ആശ്വാസവും നൽകുന്നുണ്ട്.
National
നീലഗിരി: തമിഴ്നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്.
സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനായുള്ള വെള്ളം എത്തിക്കാന്‍ പോയതായിരുന്നു രവി. ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ആക്രമണമേറ്റയുടന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിച്ചു.
ശനിയാഴ്ച വൈകീട്ടോടെയാണ് ആക്രമണം നടന്നത്. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനുള്ള പാചകത്തിന് സഹായിച്ചിരുന്ന ആളാണ് രവി. പാചക ആവശ്യത്തിനായി വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
District News
ഇരിട്ടി: ആറളം പൂക്കുണ്ട് ഭാഗത്ത് ആനമതിലിന്റെ ഒരു ഭാഗം കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം ആന മതിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്ന കൃത്രിമങ്ങൾ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യമായ സിമന്റ് മിശ്രിതം ചേർക്കാതെ വെറും കരിങ്കല്ലുകൾ മാത്രം അട്ടിയിട്ട് വെളിയിൽ നിന്നുമാത്രം സിമന്റ് പൂശി ഓട്ടയടയ്ക്കുന്ന നിർമാണം നടത്തുന്ന വിവരമാണ് ദീപിക റിപ്പോർട്ട് ചെയ്തത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പുനരധിവാസ മേഖലയിലെ പൂക്കുണ്ടിൽ കഴിഞ്ഞ ദിവസം ആന മതിൽ തകർത്തത് .
തകർത്ത ഭാഗത്ത് വെറും കരിങ്കല്ലുകൾ മാത്രമാണ് കാണാനുള്ളത്. സിമന്റ് മിശ്രിതം ഉപയോഗിച്ച് കരിങ്കല്ലുകൾ കെട്ടണമെന്ന് കരാറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർമാണത്തിൽ ഒന്നും പാലിക്കുന്നില്ല.
പൂക്കുണ്ട് മേഖല ആനത്താര
ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് പുനരധിവാസ മേഖലയിലേക്ക് ആനകൾ പ്രവേശിക്കുന്ന പ്രധാന ആനത്താരയിൽ ഒന്നാണ് പൂക്കുണ്ട്. കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലത്ത് നിർമിച്ച ആനമതിൽ തകർത്താണ് ആന ജനവാസ കേന്ദ്രത്തിൽ കയറിയത്. ആന മതിലിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും മതിലിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് ബെൽറ്റ് നിർമാണം വൈകുന്നതും ആനകൾ മതിൽ പൊളിക്കുന്നതിന് മറ്റൊരു കാരണമാണ്.
അടയ്ക്കാത്തോട്ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി
അടയ്ക്കാത്തോട്: വാളുമുക്കിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി. നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് കയറ്റിവിട്ടു. ഇന്നലെ രാവിലെ ആറരയോടെയാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്.
ഒരു മണിക്കൂറിലധികം ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ കാട്ടാന തിരിച്ചുപോയതോടെയാണ് ജനത്തിന് ആശ്വാസമായത്. ആന മതിൽ തകർന്ന ഭാഗത്ത് കൂടിയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. 2022 ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് അടയ്ക്കാത്തോട് വാളുമുക്കിൽ ആനപ്രതിരോധ മതിൽ തകർന്നത്. നിരവധി തവണ വനംവകുപ്പിനും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Kerala
കണ്ണൂർ: കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ബുധനാഴ്ച രാത്രി 11നുണ്ടായ സംഭവത്തിൽ നിരവധി വാഹനങ്ങൾ തകർത്തു. അഞ്ചു കിലോമീറ്റർ വിരണ്ടോടിയ ആനയെ ഏറെ നേരത്തെ പ്രയത്നങ്ങൾക്ക് ശേഷം നാറാത്ത് ആലിൻ കീഴിനു സമീപം തളച്ചു.
വിരണ്ടോടിയ ആന ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഓട്ടോകളും തകർത്തു. ഇതിനിടയിൽ മറ്റു വാഹനങ്ങൾക്കും കേടുപറ്റി. പിന്നീട് ആന കണ്ണാടിപ്പറമ്പ് ടൗണിലെ നെടുവാട്ട്, സ്റ്റെപ്പ് റോഡ് വഴി കാട്ടാമ്പള്ളി മെയിൻ റോഡിലേക്ക് കടന്ന് ആലിൻ കീഴിനു സമീപം നിൽക്കുകയായിരുന്നു.
പാപ്പാന്മാർ എത്തി ഏറെ പ്രയത്നിച്ചാണ് ശാന്തനാക്കിയത്. ഉത്സവത്തിന് എത്തിയ ആളുകൾ തിങ്ങിനിറഞ്ഞ ക്ഷേത്ര പരിസരത്ത് ആന വിരണ്ടോടിയത് പരിഭ്രാന്തി പടർത്തി.
District News
നിലന്പൂർ: മൂലേപ്പാടത്ത് പട്ടാപ്പകൽ കാട്ടാനയിറങ്ങി. മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപത്താണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ കാട്ടാനയെത്തിയത്.
മൂലേപ്പാടം, തറമുറ്റം, എച്ച് ബ്ലോക്ക് ഭാഗങ്ങളിലെ നൂറോളം കുടുംബങ്ങളെ ഭീതിയിലാക്കിയാണ് ഒറ്റയാൻ ഈ മേഖലയിലേക്ക് എത്തിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ കതിർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. ഭവാനിപൂർ സ്വദേശിനി കുൻവാരിയ (80) ആണ് മരിച്ചത്.
വനമേഖനയുടെ അതിർത്തിയിൽ ആടുകളെ മേയ്ക്കാൻ പോയതായിരുന്നു കുൻവാരിയ. ഇതിനിടെ കൂട്ടത്തിൽ നിന്ന് പോയ ചില ആടുകളെ തിരികെ കൊണ്ടുവരാൻ വനത്തിനുള്ളിലേക്ക് കയറിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റ് കുൻവാരിയ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് കുൻവാരിയ. വനംവകുപ്പ് ഉദ്യേഗസ്ഥരും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
തൃശൂർ: അതിരപ്പിള്ളിയിലെ വനപാതയിൽ ഭീതിവിതച്ച് കാട്ടാന. മഞ്ഞ കൊമ്പനെന്ന കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനുമിടയിലുള്ള ചൂഴിമേടിലായിരുന്നു സംഭവം.
ആനയെ കണ്ട് യാത്രക്കാർ കാർ പെട്ടെന്ന് പിന്നോട്ട് എടുത്തതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം മഞ്ഞ കൊമ്പൻ മദപ്പാടിലാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സാധാരണയായി മദപ്പാട് സമയത്ത് വാഴച്ചാൽ, ആനക്കയം ഭാഗങ്ങളിലാണ് ഈ കൊമ്പനെ കാണാറുള്ളത്.
വർഷങ്ങൾക്ക് മുമ്പ് വാച്ചുമരം ഉന്നതിയിലെ ഊരുമൂപ്പന്റെ ഭാര്യയെയും, അതിരപ്പിള്ളി കണ്ണംകുഴി ഭാഗത്ത് ഒരു കുട്ടിയെയും കൊലപ്പെടുത്തിയത് ഇതേ കൊമ്പനായിരുന്നു. അന്നും മദപ്പാട് കാലത്തായിരുന്നു ഈ ആക്രമണങ്ങൾ നടന്നത്. റോഡിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് മഞ്ഞകൊമ്പന്റെ രീതി.
മദപ്പാട് കഴിഞ്ഞാൽ വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിലേക്കാണ് കൊമ്പൻ മടങ്ങാറുള്ളത്. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള വനപാതയിലൂടെ രാത്രികാല യാത്ര നടത്തുന്നവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.
Kerala
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയെ തുരത്താന്‍ പോയ യുവാവ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രാജീവാണ്(38)ചൊവ്വാഴ്ച രാത്രി മരിച്ചത്. കാട്ടാന ആക്രമണമാണ് മരണകാരണമെന്ന സംശയത്തിലാണ് പ്രദേശവാസികള്‍. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണത്തില്‍ വ്യക്തതയാകൂവെന്ന് സൗത്ത് വനം അധികൃതര്‍ പറഞ്ഞു.
കാച്ചില്ക്കൃഷിയുള്ള വയലില്‍ ആന ഇറങ്ങിയ വിവരം രാത്രി ഒമ്പതോടെയാണ് പ്രദേശവാസി രാജീവനെ ഫോണില്‍ അറിയിച്ചത്. ഉടന്‍ കൃഷിയിടത്തിലേക്ക് പോയ രാജീവന് രാത്രി 11.30 ആയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും അന്വേഷിക്കുന്നതിനിടെയാണ് കൃഷിയിടത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
പ്രാഥമിക പരിശോധനയില്‍ രാജീവിന്റെ ദേഹത്ത് പരിക്കുകളില്ല. എന്നാല്‍ വീണുകിടന്ന സ്ഥലത്തിനടുത്ത് കാട്ടാനയുടെ കാല്പാടുകളുണ്ട്. രാജീവ് ഛര്‍ദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍പ്പെട്ട സ്ഥലമാണ് പച്ചാടി. ഇവിടെ ആന ഇറങ്ങിയതറിഞ്ഞ് രാത്രി പത്തോടെ ഫോറസ്റ്റ് പട്രോളിംഗ് ടീം എത്തിയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്തിയ ശേഷമാണ് ടീം മടങ്ങിയത്. പിന്നീടാണ് ഒരാളെ ആന തട്ടിയെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമുള്ള വിവരം വനം ഓഫീസില്‍ ലഭിച്ചത്.
Kerala
അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് പവർഹൗസിനു സമീപം കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. പെരിങ്ങൽക്കുത്ത് കോളനിയിലെ സുന്ദരൻ (55) എന്നയാളാണ് മരിച്ചത്.
വാരിയെല്ലിനും തുടയ്ക്കും പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകുന്നേരം ആറിനാണ് സംഭവം. കായ വെട്ടാൻ പോയി വനത്തിൽനിന്നു തിരിച്ചു വരുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇയാളെ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Kerala
കോട്ടയം: റംബുട്ടാന്, മാംഗോസ്റ്റിന്, ഡ്രാഗണ്‍ തുടങ്ങിയ പഴങ്ങളും ഫലങ്ങളും വന്യമൃഗങ്ങള്‍ തിന്നോ, ഒടിച്ചോ നശിപ്പിച്ചാല്‍ വനം, വന്യജീവി വകുപ്പില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. സംസ്ഥാനത്ത് പഴവര്‍ഗ കൃഷി വ്യാപക പ്രചാരം നേടിക്കൊണ്ടിരിക്കെയാണ് നഷ്ടപരിഹാരത്തിന് നിശ്ചയിച്ച കാര്‍ഷിക ലിസ്റ്റില്‍ ഇവയെ ഉള്‍പ്പെടുത്താത്തത്.
കുരങ്ങ്, മലയണ്ണാന്, കരടി, ആന തുടങ്ങിവ പഴങ്ങള്‍ തിന്നു നശിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. നിറയെ കായുള്ള തെങ്ങ് നശിപ്പിച്ചാല്‍ തേങ്ങ എണ്ണിയല്ല നഷ്ടം നിശ്ചയിക്കുക. ഒരു തേങ്ങയുള്ളതിനും ഇരുന്നൂറു തേങ്ങയുള്ളതിനും നഷ്ടപരിഹാരം 770 രൂപ. കായിയ്ക്കാത്തതിന് 385, തെങ്ങിന്‍തൈ 110 രൂപ. കുലച്ച വാഴ 110, കുലയ്ക്കാത്തത് 83. എല്ലാ വാഴയിനങ്ങള്‍ക്കും നഷ്ടപരിഹാരനിരക്ക് ഒന്നുതന്നെ.
ടാപ്പിംഗ് റബറിന് 330, തൈറബ്ബര് 220. കായിച്ച കശുമാവ് 165, കായില്ലാത്തത് 110. ഒരു ഹെക്ടറിലെ നെല്ല് നശിപ്പിച്ചാല്‍ സഹായം 11,000. കായിട്ട കവുങ്ങിന് 165, തൈക്ക് 110. കൊക്കോ, കാപ്പി 110 രൂപ. കുരുമുളക് ചെടി 83, ഇഞ്ചി (10 സെന്റ്) 165, മഞ്ഞള്‍ (10 സെന്റ്) 132, രണ്ടു മാസമായ കപ്പ 165, പച്ചക്കറി (10 സെന്റിന്) 220, കായുള്ള കവുങ്ങ് 440, തൈക്കവുങ്ങ് 165, ഗ്രാമ്പു 220, ഏലം (ഹെക്ടറിന്) 2750, വെറ്റില (സെന്റിന്) 330, എള്ള് (അരയേക്കര്‍) 1320, നിലക്കടല (ഹെക്ടറിന്) 2200, ധാന്യങ്ങള്‍ (ഹെക്ടറിന്) 1100, കിഴങ്ങിനങ്ങള്‍ (10 സെന്റിന്) 165, കരിമ്പ് (ഹെക്ടറിന്) 2750, പൈനാപ്പിള്‍ (10 സെന്റ്) 825, തീറ്റപ്പുല്ല് (10 സെന്റ്) 165, മള്‍ബറി (50 സെന്റ്) 825, പുകയില (10 സെന്റ്) 1650 എന്ന നിരക്കിലാണ് നഷ്ടപരിഹാരം.
തുക ലഭിക്കണമെങ്കില്‍ നഷ്ടം തെളിയിക്കുന്ന ഫോട്ടോകള്‍, കൈവശാവകാശ രേഖ, കരം ഒടുക്കിയ രസീത് തുടങ്ങി വിവിധ രേഖകള്‍ സമര്‍പ്പിക്കണം. പല ഘട്ടങ്ങളിലായാണ് നാശമെങ്കില്‍ ഓരോ ദിവസത്തെയും അപേക്ഷ പ്രത്യേകം നല്‍കണം. മലയണ്ണാന് കരിക്ക് അപ്പാടെ തുരന്ന് കുടിക്കുകയാണ് പതിവ്.
വിളവെത്തി എന്ന പ്രതീക്ഷയില്‍ കുല വെട്ടിയിടുമ്പോഴാണ് തേങ്ങയില്‍ കാമ്പില്ലെന്നറിയുക. തേങ്ങയ്ക്കും അടയ്ക്കയ്ക്കും മാത്രമായി നഷ്ടപരിഹാരം ലഭിക്കില്ല. കുരങ്ങും കരടിയും മറ്റും തേങ്ങ പിരിച്ച് സ്ഥലം വിടുകയാണ് പതിവ്.
സര്‍ക്കാരിന്റെ നഷ്ടപരിഹാരം തുച്ഛമാണെന്നു മാത്രമല്ല വാങ്ങിയെടുക്കാന്‍ കടമ്പകളേറെയുണ്ട്, കാലതാമസവും.
Kerala
പാലക്കാട്: തൃത്താല സെന്ററിൽ ആനയിടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. പീച്ചിയിൽ ശിവൻ എന്ന ആനയാണ് അപ്രതീക്ഷിതമായി ഇടഞ്ഞത്.
വഴിമധ്യേ പെട്ടെന്ന് ഒരു നായയെ കണ്ട് ആന പരിഭ്രാന്തിയിലാവുകയും ഇടയുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ പാപ്പാന്മാർ ഇടപെട്ട് ആനയെ തളച്ചതിനാൽ വലിയൊരു അപകടം ഒഴിവായി.
പണിമുടക്ക് ദിനമായതിനാൽ റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് ആശ്വാസമായി.
Kerala
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് പാപ്പാന് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി അത്താഴ ശീവേലിക്കായി എഴുന്നള്ളിക്കാന്‍ നിര്‍ത്തിയ ചാമപ്പുഴ ഉണ്ണിക്കൃഷ്ണനെന്ന ആനയാണ് ഇടഞ്ഞത്.
അത്താഴ ശീവേലിക്കായി നടപ്പുര ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെ ആന ഇടയുകയായിരുന്നു. തുടർന്ന് പിന്നിലേക്ക് ഓടിയ ആന ദേവസ്വം ഓഫീസിന് സമീപത്തായി നിലയുറപ്പിച്ചു.
ഉടൻ തന്നെ ക്ഷേത്ര ജീവനക്കാർ ഇടപെട്ട് ഭക്തരെ പുറത്തിറക്കി ഗോപുര വാതിലുകൾ അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഒരുമണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ആനയെ തളച്ചത്.
Kerala
തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ തുമ്പിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു.
ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
Kerala
മലപ്പുറം: വള്ളിക്കുന്നിൽ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.
ചൊവ്വാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന.
ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് ആന ചരിഞ്ഞത്.
മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.
Kerala
ഹരിപ്പാട്: പാപ്പാനെ കുത്തിക്കൊന്നതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന അനയുടെ അടുത്ത് കൈക്കുഞ്ഞിനെ എത്തിച്ച് അപകടകരമായ സാഹചര്യം സൃഷ്ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പാപ്പാനും അറസ്റ്റിലായി.
കുട്ടിയുടെ പിതാവായ കൊട്ടിയം സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച രാത്രി എറണാകുളത്തുള്ള ഭാര്യവീട്ടിൽ നിന്ന് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആനയുടെ ഒന്നാം പാപ്പാൻ പുനലൂർ കുമരംകുടി കുരിയനയം മാമ്മൂട്ടിൽ വീട്ടിൽ ജിതിൻ രാജിനെ (39) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാപ്പാനെ കുത്തിക്കൊന്ന ശേഷം നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദൻ എന്ന കൊമ്പന്റെ അടുത്തായിരുന്നു കുട്ടിയുമായി പാപ്പാൻമാരുടെ തീക്കളി. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചോറൂണ് ചടങ്ങിന് കൊണ്ടുവന്ന കുഞ്ഞിനെ രണ്ടാം പാപ്പാനും കുഞ്ഞിന്റെ പിതാവുമായ അഭിലാഷ് ആനയ്ക്കരികിൽ കൊണ്ടുവരികയായിരുന്നു.
തുടർന്ന് ജിതിൻ രാജും അഭിലാഷും ചേർന്ന് യാതൊരു സുരക്ഷയും ഇല്ലാതെ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈക്ക് അടിയിലൂടെയും കാലുകൾക്കിടയിലൂടെയും കൊണ്ടുപോകുകയും ഒടുവിൽ കുഞ്ഞ് ആനയുടെ കാൽചുവട്ടിലേക്ക് വഴുതിവീഴുകയും ചെയ്ത സംഭവമാണ് കേസിന് ആധാരം.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് ഇരുവർക്കുമെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബാലനീതി വകുപ്പും മൃഗങ്ങളെ വളരെ അലക്ഷ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടി താഴെ വീണുവെങ്കിലും ആന പ്രകോപിതനാവുകയോ മറ്റും ചെയ്യാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. ഇതിനോടകം നാലു പേരെ കൊലപ്പെടുത്തിയ ആനയാണ് സ്കന്ദൻ. നാലുമാസം മുമ്പാണ് ആന പാപ്പാനെ കുത്തി കൊലപ്പെടുത്തുന്നത്.
കഴിഞ്ഞ ഓണത്തിന് ശേഷം ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പുറത്തിറക്കുകയോ ചെയ്യാതെ ആനത്തറയിൽ തളച്ചിരിക്കുകയാണ്. ജിതിൻ രാജ് എന്ന പാപ്പാൻ ഈ ആനയുടെ ചുമതല ഏറ്റെടുത്തിട്ട് ഒന്നരമാസമേ ആയിട്ടുള്ളൂ. ഈ ആനയെ നോക്കുന്നതിനായി സ്ഥിരമായി ഒരു പാപ്പാനും തയാറായിരുന്നതല്ല.
കൂടാതെ ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പൊതുജനങ്ങളുമായി ബന്ധമുള്ള സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യരുത് എന്ന് കാണിച്ചുകൊണ്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ നിന്നും ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുള്ളതാണ്. ആനയുടെ അടുത്തേക്ക് പോകുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അറിയിച്ചിട്ടുള്ളതാണ്.
പൊതുജനങ്ങൾ ആനയെ തളച്ചിരിക്കുന്ന ഭാഗത്തേക്ക് പോകുകയോ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടി വീഴുന്ന സംഭവത്തിന് തൊട്ടുമുമ്പ് പാപ്പാന്മാർ ആനയെ ക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് പാപ്പാനെ കുത്തിക്കൊന്ന ആനയുടെ സമീപം ആറുമാസം പ്രായമുള്ള കുഞ്ഞുമായി പാപ്പാന്റെ സാഹസം. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ആനയുടെ താത്കാലിക പാപ്പാൻ അഭിലാഷിന്റെ കുട്ടിയാണിത്. ഇതിനിടെ കുട്ടി അഭിലാഷിന്റെ കൈയിൽ നിന്നും ആനയുടെ കാൽ ചുവട്ടിലേക്ക് വീഴുകയും ചെയ്തു.
ചോറൂണിന് വേണ്ടിയാണ് കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ഹരിപ്പാട് സ്കന്ദന് എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ആനയുടെ തുമ്പി കൈയുടെ അടിയിലൂടെ കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോയി. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് അഭിലാഷിന്റെ കൈയില്‍ നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല് ചുവട്ടിലേക്ക് വീണത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹരിപ്പാട് സ്കന്ദന് എന്ന ഈ ആന പുറത്തിരുന്ന രണ്ട് പേരെ വലിച്ച് താഴെയിടുകയും ഒന്നാം പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു പാപ്പാനെത്തി ആനയെ തളയ്ക്കാന്‍ ശ്രമിച്ചു. ഇയാളെയും ആന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
സംഭവം പുറത്തുവന്നതോടെ താത്കാലിക പാപ്പാൻ അഭിലാഷിനെ ജോലിയിൽ നിന്നും മാറ്റി നിര്‍ത്തി. കുട്ടിയുടെ പേടി മാറാനാണ് ആനയുടെ അടിയിലൂടെ പോയതെന്ന് ഇയാൾ ക്ഷേത്രം ഭാരവാഹികളോടു പറഞ്ഞു.
Kerala
കൊച്ചി: തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ നെല്ലിക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്.
ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആനയുടെ പോസ്റ്റുമോർട്ടം ഇന്ന് പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള സ്ഥലത്ത് നടക്കും.
മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു പാട്ടിലും ഏതാനും രംഗങ്ങളിലും നെല്ലിക്കോട്ട് മഹാദേവൻ ഉണ്ടായിരുന്നു.
Kerala
ഇടുക്കി: മൂന്നാറിൽ കാർ യാത്രക്കാരെ വിരട്ടി കാട്ടുകൊമ്പൻ. ഇന്നു രാവിലെ നല്ലതണ്ണി റോഡിലായിരുന്നു സംഭവം. മൂന്നാർ ടൗണിൽനിന്നു രണ്ടര കിലോമീറ്റർ ദൂരെ ഡോക്ടേഴ്സ് ബംഗ്ലാവിലേക്കു പോകുന്ന വഴിയിലാണ് ആനയെക്കണ്ട് വഴിയിൽ ഒതുക്കിയ കാറിനു സമീപത്തുകൂടി ചിന്നംവിളിച്ച് ആന കടന്നുപോയത്.
കഴിഞ്ഞ കുറെ ദിവസമായി പടയപ്പ എന്ന കൊമ്പനും മറ്റു ചില കൊമ്പൻമാരും മൂന്നാറിന്റെ പല ഭാഗത്തും റോഡിൽ ഇറങ്ങുന്നുണ്ട്. പടയപ്പ ഇടയ്ക്കിടെ ആക്രമണങ്ങളും നടത്തുന്നുണ്ട്. സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ആനകളുടെ നാട്ടിലേക്കുള്ള ഇറക്കം.
ആനകളെ ടൗണിൽനിന്നു തുരത്തണമെന്ന് നാട്ടുകാരും വ്യാപാരികളുമെല്ലാം തുടർച്ചയായി ആവശ്യപ്പെട്ടുവരികയാണ്. പടയപ്പ വീടുകൾക്കു നേരെയും കടകൾക്കു നേരെയും ആക്രമണം നടത്തുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ കാലങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.
Kerala
കൊച്ചി: പെറ്റ് ഷോയ്ക്ക് സ്കൂളിൽ ആനയെ കൊണ്ടുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനംവകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് സ്കൂളിൽ നിന്നും റിപ്പോർട്ട് തേടിയത്.
ബുധനാഴ്ച കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിലാണ് സംഭവം. പെറ്റ് ഷോയുടെ ഭാഗമായാണ് കുട്ടികൾ വീട്ടിലെ വളർത്തുമൃഗങ്ങളെ സ്കൂളിലെത്തിച്ചത്. പൂച്ചയേയും നായയേയും കുതിരയേയുമൊക്കെ കുട്ടികൾ കൊണ്ടുവന്നിരുന്നു.
അതിനിടെയാണ് ഒരു കുട്ടി ആനയുമായി സ്കൂളിലെത്തിയത്. ആനപ്പുറത്ത് ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഇടപെടുകയായിരുന്നു. ഇടപ്പള്ളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്കൂൾ അധികൃതരോട് വിശദീകരണം ചോദിച്ചത്.
അനുമതി വാങ്ങിയാണോ ആനയെ സ്കൂളിലെത്തിച്ചതെന്നും കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിന് അനുമതി വാങ്ങിയിരുന്നോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചിട്ടുണ്ട്.
എന്നാൽ അനുമതി വാങ്ങിയാണ് ആനയെ സ്കൂളിലെത്തിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. ആനപ്പുറത്ത് കയറിയത് ആനയുടെ ഉടമകളാണെന്നും അധികൃതർ മറുപടി നൽകി. സംഭവത്തിൽ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: ഗജരാജൻ മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ആലപ്പുഴ മുല്ലയ്ക്കല് രാജരാജേശ്വരിക്ഷേത്രത്തിലെ ആനയായിരുന്നു 62 വയസുള്ള ബാലകൃഷ്ണന്.
42 വർഷം മുമ്പ് പാറമേക്കാവ് ദേവസ്വത്തിൽ നിന്ന് 20-ാം വയസിൽ മുല്ലയ്ക്കല് ക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ വാങ്ങി നടയ്ക്കിരുത്തിയതാണ് ബാലകൃഷ്ണനെ. തൃശൂർ പൂരം,പാറമേക്കാവ് പൂരം തുടങ്ങിയ വേദികളിൽ ബാലകൃഷ്ണൻ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അസുഖ ബാധിതനായി സമീപകാലത്ത് ചികിത്സയിലായിരുന്നു
Kerala
അതിരപ്പിള്ളി: റോഡ് മുറിച്ചുകടക്കുന്ന കാട്ടാനയുടെ മുന്പിൽ അകപ്പെട്ട വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വെറ്റിലപ്പാറയിലാണ് സംഭവം.
പഞ്ചായത്ത് ഓഫീസിനും വെറ്റിലപ്പാറ സ്കൂളിനും സമീപത്തുകൂടി വന്ന കാട്ടാന റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതുവഴി വിനോദസഞ്ചാരികളുടെ കാർ വന്നത്. ആനയുടെ മുന്‍പിലൂടെ എത്തിയ കാറിനെ കാട്ടാന ആക്രമിച്ചില്ല. കാർ കടന്നുപോയ ശേഷമാണ് കാട്ടാന കടന്നുപോയത്.
നാട്ടുകാർ ശ്വാസമടക്കിനിന്നാണ് രംഗം കണ്ടത്. കഴിഞ്ഞ ഏതാനും ദിവസമായി കാട്ടാനകൾ പകൽസമയത്തു ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തുകയാണ്.
Kerala
മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.
രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.
ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.
ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.
Kerala
അതിരപ്പിള്ളി: കാലിനു മുറിവേറ്റനിലയിൽ കണ്ടെത്തിയതിനെതുടർന്ന് വനംവകുപ്പ് ചികിത്സനൽകി വിട്ടയച്ചശേഷം ഗുരുതരാവസ്ഥയിലായ കാട്ടാന ചരിഞ്ഞു. വനംവകുപ്പ് രണ്ടു പ്രാവശ്യം പിടികൂടി മയക്കുവെടിവച്ച് ചികിത്സിച്ചശേഷം വിട്ടയച്ച കാട്ടാനയാണ് ഇന്നലെ പുലർച്ചെ ചരിഞ്ഞത്.
ഉദ്ദേശം 12 വയസുള്ള കൊമ്പനാന മുറിവിലൂടെയുണ്ടായ അണുബാധമൂലവും കിടപ്പിലായതുകൊണ്ടുമാണ് ചരിഞ്ഞതെന്നാണ് പ്രാഥമികനിഗമനം.
സെപ്റ്റംബർ അവസാനമാണ് കാലടി പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിൽ എരുമത്തടം ഭാഗത്ത് കാലിനു മുറിവേറ്റനിലയിൽ കാട്ടാനയെ കണ്ടത്. തുടർന്നു വനംവകുപ്പ് ആനയെ മയക്കുവെടിവച്ച് ചികിത്സിച്ചു. ആനയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി കാണാത്തതിനെത്തുടർന്ന് വീണ്ടും മലയാറ്റൂർ ഡിവിഷനിൽവച്ച് മയക്കുവെടിവച്ചു ചികിത്സിച്ചു. തുടർന്നും ആനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.
പിന്നീട് കല്ലാല എസ്റ്റേറ്റ് പതിമൂന്നാം ബ്ലോക്കിലെ ജനവാസമേഖലയിൽ തോട്ടിലെ ചെളിയിൽ ആനയെ വീണ്ടും അവശനിലയിൽ കണ്ടിരുന്നു. ആന അവശനിലയിലാകാൻ കാരണം മറ്റേതെങ്കിലും ആനക്കൂട്ടത്തിന്റെ ആക്രമണമാകാം എന്ന സംശയവും ഡോക്ടർമാർ ഉന്നയിച്ചിരുന്നു.
ആനയ്ക്കു മരുന്ന് ഭക്ഷണത്തിൽ വച്ചുകൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും കാട്ടാന ചരിയുകയായിരുന്നു.
പ്രോട്ടോകോൾ അനുസരിച്ച് മലയാറ്റൂർ ഡിഎഫ്ഒ പി. കാർത്തിക് ചെയർമാനായ പോസ്റ്റ്മോർട്ടം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു.
National
റാഞ്ചി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിൽ വയോധികയെ ആന ചവിട്ടിക്കൊന്നു. ജമുന പ്രധാൻ (78) ആണ് മരിച്ചത്.
ബോൾബ വനമേഖലയിലെ കൊഡുർമുണ്ട ഭുഖാൻ ടോളി സ്വദേശിയാണ് ജമുന പ്രധാൻ. ആനക്കൂട്ടത്തിൽ നിന്ന് വഴിതെറ്റി വന്ന ഒരു ആന ജമുനയെ ചവിട്ടിക്കൊന്നതായി സിംദേഗ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ശശാങ്ക് ശേഖർ സിംഗ് പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷം പുല്ല് വെട്ടാൻ ജമുന പ്രധാൻ വനത്തിലേക്ക് പോയിരുന്നു. ഇതിനിടെയാണ് സംഭവം. വിവരം ലഭിച്ചയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ബോൾബ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ദേവിദാസ് മുർമുവിനൊപ്പം സ്ഥലത്തെത്തി മൃതദേഹം സിംദേഗയിലെ സദർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ജമുന പ്രധാന്റെ കുടുംബത്തിന് നാലുലക്ഷം രൂപ കൈമാറുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
Kerala
മലപ്പുറം: താള്‍ക്കൊല്ലി ഉള്‍വനത്തിനുള്ളില്‍ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ് പിന്നിട്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. താള്‍ക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീല്‍ഡ് പരിശോധനക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ആന ചരിഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനക്കായി ആനയുടെ ആന്തരികാവയവങ്ങള്‍ ശേഖരിച്ചു.
അതേ സമയം ആനമറിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. സോളാര്‍ പാനലും തകര്‍ത്തു.
District News
കോതമംഗലം: കോടികൾ മുടക്കി നിർമിച്ച ഫെന്‍സിംഗ് കാട്ടാനകൾ മരങ്ങൾ തള്ളിയിട്ട് തകർത്ത് ജനവാസ മേഖലയിൽ പ്രവേശിക്കുന്നു. കോട്ടപ്പടി, പിണ്ടിമന, വേങ്ങൂര്‍ പഞ്ചായത്തുകളിലെ ജനവാസ മേഖലകളേയും കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിനായി മൂന്നേമുക്കാല്‍ കോടി ചെലവഴിച്ചാണ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്.
നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ ഐനിച്ചാല്‍ മുതല്‍ വാവേലി വരെയാണ് ഫെന്‍സിംഗ് ചാര്‍ജ് ചെയ്തിട്ടുള്ളത്. സമീപത്ത് നില്ക്കുന്ന മരങ്ങള്‍ മറിച്ചിട്ടാണ് ആനക്കൂട്ടം ഇവ തകര്‍ക്കുന്നത്. ഫെന്‍സിംഗ് നിര്‍മിക്കുന്നതിന് മുന്നേ മരങ്ങള്‍ മുറിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. പിന്നീട് മുറിക്കാം എന്നായിരുന്നു അധികാരികളുടെ മറുപടി. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല.
ഒരു കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ 10 ലക്ഷത്തിലധികം രൂപയാണ് മുതൽമുടക്ക്. ഇത്രയും വലിയ തുകയാണ് മരങ്ങള്‍ മുറിക്കാന്‍ വൈകുന്നതുമൂലം നഷ്ടപ്പെടുത്തുന്നത്. ആനകള്‍ നാട്ടിലിറങ്ങി കൃഷിയും മറ്റ് വസ്തുവകകളും നശിപ്പിക്കുന്നതിലുള്ള നഷ്ടം വേറേയും. ഫെന്‍സിംഗിന് 30 മീറ്റര്‍ പരിധിയിലുള്ള മരങ്ങള്‍ മുറിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വകുപ്പ് മന്ത്രി നിയമസഭയിലുള്‍പ്പടെ പറഞ്ഞതാണ്. പ്രവൃത്തി ഏറ്റെടുക്കാന്‍ ആളെകിട്ടുന്നില്ലെന്ന കാരണമാണ് തടസമായി അധികാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ട അധികൃതർ ഇപ്പോഴും നടപടിക്രമങ്ങളിലെ സാങ്കേതികയില്‍ മുറുകെപിടിച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം.
District News
റാന്നി: റാന്നിയിലെ വിവിധയിടങ്ങളില്‍ വര്‍ധിച്ചുവരുന്ന കാട്ടുമൃഗ ശല്യത്തിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ റാന്നി ഡിഎഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വടശേരിക്കര, കുമ്പളത്താമണ്‍ മേഖലയില്‍ നാട്ടിലിറങ്ങിയ കാട്ടാനയുടെ പിണ്ടവുമായി ഡിഎഫ് ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പിന്നീട് ഓഫീസ് പടിക്കല്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
വനത്തിനുള്ളില്‍ പ്ലാന്റേഷന് മേഖല സോളാര്‍ വേലി ഇട്ടു വനം വകുപ്പ് സംരക്ഷിക്കുമ്പോള്‍ കാട്ടു മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി സൈ്വര വിഹാരം നടത്തുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് പറഞ്ഞു.
വനവും ജനവാസ മേഖലയും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സോളാര്‍വേലി സ്ഥാപിക്കുവാന്‍ വനംവകുപ്പിനോ രാഷ്ട്രീയ നേതൃത്വത്തിനോ സാധിക്കാത്തത് വന്‍ വീഴ്ചയാണെന്നും മോഹന്‍രാജ് കുറ്റപ്പെടുത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ടി. കെ. സാജു, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഹമ്മദ് ഷാ, മണിയാര്‍ രാധാകൃഷ്ണൻ, തോമസ് അലക്സ്, രാജു മരുതിക്കൽ, പ്രകാശ് തോമസ് എ. കെ. ലാലു, സാംജി ഇടമുറി, ജെസി അലക്സ്, ഷിബു തോണിക്കടവിൽ, സ്വപ്ന സൂസന് ജേക്കബ്, ഗ്രേസി തോമസ്, അന്നമ്മ തോമസ്, ജോയ് കാനാട്ട്, ഭദ്രന് കല്ലക്കല്‍, റൂബി കോശി,
സോണിയ മനോജ്, ടി. കെ. ജയിംസ്, അനിത അനില്‍ കുമാര്‍, വി. പി. രാഘവൻ, അബ്ദുല്‍ റസാക്ക്, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, ജയിംസ് കക്കാട്ടുകുഴിയില്‍, ഷാജി നെല്ലിമൂട്ടിൽ, കെ. ഇ. തോമസ്, ബിനു വയറന്മരുതിയിൽ, ജോര്‍ജ് ജോസഫ്, ഡി. ഷാജി, ബെന്നി മാടത്തുംപടി, ജി. ബിജു, ജയിംസ് രാമനാട്ട്, രഞ്ജി പതാലിൽ, കെ. കെ. തോമസ്, സുനി എന്നിവര്‍ പ്രസംഗിച്ചു.
Kerala
അതിരപ്പിള്ളി: മലക്കപ്പാറ അമ്പലപ്പാറയിൽ കാട്ടാന കബാലി റോഡിൽ നിലയുറപ്പിച്ചതു മണിക്കൂറുകളോളം ഗതാഗതം മുടക്കി. വിനോദസഞ്ചാരികളുടെ രണ്ടു കാറുകൾക്കുനേരേ കാട്ടാന ആക്രമണവും നടത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരയോടെ അമ്പലപ്പാറയ്ക്കും വാൽവ് ഹൗസിനും ഇടയിലുള്ള റോഡിൽ മരം മറിച്ചിട്ട് റോഡിൽനിന്നു മാറാൻ തയാറാവാതെ വാഹനങ്ങൾ തടഞ്ഞ് കാട്ടാന നിലയുറപ്പിക്കുകയായിരുന്നു. മണിക്കൂറുകളായി അന്തർസംസ്ഥാനപാതയിൽ ഇതുമൂലം വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു.
ആനയ്ക്കു സമീപത്തുനിന്ന് ഇരുവശത്തേക്കും ഒരു കിലോമീറ്റർ ദൂരത്തിലേക്കു വാഹനങ്ങൾ മാറ്റിയിടാൻ വനംവകുപ്പ് നിർദേശിച്ചു. ആനയ്ക്കു പോകാൻ സൗകര്യമൊരുക്കിയിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ആന റോഡിൽനിന്നും മാറിയത്.
Kerala
തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ ദിവസം രാവിലെ 6.30ന് ബ്രൈമൂർ റോഡിൽ മുല്ലച്ചൽ വളവിലുണ്ടായ സംഭവത്തിൽ ഇടിഞ്ഞാർ മങ്കയം സ്വദേശി ജിതേന്ദ്രനെയാണ് പരിക്കേറ്റത്.
ഇരു ചക്രവാഹനത്തിൽ സഞ്ചരിച്ച ജിതേന്ദ്രനെ കാട്ടാന പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടി.
ജിതേന്ദ്രന്റെ ഇടതു വാരിയെല്ലുകൾക്ക് പരിക്കേറ്റെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാരിപ്പള്ളിയിലെ ജോലി സ്ഥലത്ത് പോകുന്നതിനിടെയാണ് ജിതേന്ദ്രനെ കാട്ടാന ആക്രമിച്ചത്.
Kerala
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്.
പെരുവന്താനം മതമ്പയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പുരുഷോത്തമനും മകനും ചേർന്ന ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മകൻ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമൻ ആക്രമണത്തിനിരയായി.
പുരുഷോത്തമനെ ഉടൻ തന്നെ ആശിപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മതമ്പയില്‍ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമൻ.
Kerala
വയനാട്: മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് പരാതി. കൈയിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം.
ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മുടക്കൊല്ലി സ്വദേശിയായ അഭിലാഷിന് പരിക്കേറ്റത്. വീഴ്ചയിൽ അഭിലാഷിന്റെ കൈയ്ക്കും കാലിനും നടുവിനും പരിക്കേറ്റു.
ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും കൈയിൽ തുളച്ചുകയറിയ കല്ല് നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് വേദന കൂടിയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് ഇവിടെവച്ച് നീക്കം ചെയ്തെന്നും അഭിലാഷ് പ്രതികരിച്ചു.
District News
വിതുര: തലത്തൂതകാവ് ഗവ. ട്രൈബൽ എൽപി സ്കൂളിന്റെ മതിൽ കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിലാണ് വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി മതിൽ നിർമിച്ചത്.
പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. എന്നാൽ അത്യാവശ്യ സമയങ്ങളിൽ ആർആർറ്റി ടീമിനെ വിളിച്ചാൽ എത്തുന്നില്ലെന്നും ആനക്കിടങ്ങുകളുടെ നിർമാണം പാതിവഴിയിൽ നിലച്ച നിലയിലാണെന്നും സോളാർ പെൻസിംങ്ങ് പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കുളമോട്ട് പാറ രാധയുടെ വീട് കാട്ടാന ആക്രമിച്ചിരുന്നു. തലനാരീഴക്കാണ് രാത്രിയിൽ രാധ ഓടിരക്ഷപ്പെട്ടത് . പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ആക്രമണത്തിൽ നിന്നും സംരക്ഷിക്കാനായി സ്കൂളിന് ചുറ്റും അടിയന്തരമായി ആന കിടങ്ങ് നിർമിക്കണമെന്ന് സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ്. റഷീദ് ആവശ്യപ്പെട്ടു.
വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് വിതുര, അഖിലേന്ത്യ ആദിവാസി അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. മനോഹരൻ കാണി, വിതുര സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം രജേഷ് നെട്ടയം, കെ പ്രദീപ്കുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.