ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ കതിർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. ഭവാനിപൂർ സ്വദേശിനി കുൻവാരിയ (80) ആണ് മരിച്ചത്.
വനമേഖനയുടെ അതിർത്തിയിൽ ആടുകളെ മേയ്ക്കാൻ പോയതായിരുന്നു കുൻവാരിയ. ഇതിനിടെ കൂട്ടത്തിൽ നിന്ന് പോയ ചില ആടുകളെ തിരികെ കൊണ്ടുവരാൻ വനത്തിനുള്ളിലേക്ക് കയറിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റ് കുൻവാരിയ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് കുൻവാരിയ. വനംവകുപ്പ് ഉദ്യേഗസ്ഥരും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.