പ്രിയങ്ക് ഖാർഗെ, മോഹൻ ഭാഗവത്
ബംഗളൂരു: ആർഎസ്എസിനെ കുരുക്കിലാക്കി കർണാടക സർക്കാരിന്‍റെ നീക്കം. നൂറു വർഷമായി പ്രവർത്തിക്കുകയാണെന്നു പറയുന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാത്തതാണ് കർണാടക സർക്കാർ ആയുധമാക്കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് ദേശീയ അധ്യക്ഷനു തന്നെ ഇക്കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു.
എന്നാൽ, ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സംഘടനയായ ആർഎസ്എസിന് രജിസ്ട്രേഷന്‍റെ ആവശ്യമില്ലെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രതികരണം. എന്നാൽ, ഇതങ്ങനെ വിടാൻ ഉദ്ദേശ്യമില്ലെന്നും സംഘടനകൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിയങ്ക് ഖാർഗെ വീണ്ടും മാധ്യമങ്ങളോടു പറഞ്ഞു. ആർഎസ്എസുമായി ബന്ധപ്പെട്ട സംഭാവനകൾ, നികുതികൾ, മറ്റ് വിഷയങ്ങൾ എന്നിവ അറിയാൻ സർക്കാരിന് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ആർഎസ്എസ് തലവൻ ഭാഗവതിന് അയച്ച എട്ട് ചോദ്യങ്ങൾക്കു മറുപടി നൽകില്ലെന്ന് ആർഎസ്എസ് പറയാൻ കഴിയില്ല, കാരണം ആ ചോദ്യങ്ങൾ സംഘടനയുമായി ബന്ധപ്പെട്ടതാണ്- ഖാർഗെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സംഘത്തിലെ സ്വയംസേവകർ പറയുന്ന കാര്യങ്ങൾ അവർക്കു ശരിയായിരിക്കാം, പക്ഷേ, സർക്കാരിന് അതു ബാധകമല്ല.
വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ഏതു നിയമപരമായ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഖാർഗെയുടെ ചോദ്യം. സംഭാവനകൾ, നികുതികൾ, മറ്റ് ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ വിവരങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഖില ഭാരതീയ പ്രതിനിധി സഭ (ആർഎസ്എസിന്‍റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതി) റിപ്പോർട്ടിൽ, കർണാടകയിൽ സംഘടനയുടെ പരിപാടികളിലൂടെ ഏകദേശം 20 ലക്ഷം പേർ സംഘടിച്ചതായി അവകാശപ്പെടുന്നു.
ഒരു രാജ്യത്ത് ഒരു സാനിറ്റേഷൻ തൊഴിലാളിക്കു പോലും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ട്. അതേസമയം, ഇത്രയും അംഗബലവും പ്രവർത്തനങ്ങളുമുള്ള സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
ആർഎസ്എസിന്‍റെ നേതാക്കളുടെയും പരിപാടികളുടെയും സുരക്ഷാ ചെലവുകൾ നികുതിദായകരുടെ പണം മുടക്കിയാണ് നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, നികുതിദായകർക്ക് ആർഎസ്എസിന്‍റെ നിയമപരമായ നിലപാട് ചോദിക്കാൻ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആർഎസ്എസിന് എങ്ങനെ ഫണ്ട് കൈകാര്യംചെയ്യാൻ കഴിയുമെന്നതിന് ഉത്തരം പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
Tags : RSS Registration Karnataka government