തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ അമ്മയും രണ്ടാച്ഛനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടൽ. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിർദേശം നല്കി.
മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഹര്‍ജിയില്‍ വനിതാ ശിശുവികസന വകുപ്പിനെ ഹൈക്കോടതി കക്ഷിചേര്‍ത്തു.
കുട്ടിയുടെ കൊലപാതകത്തിന് മുന്‍പ് മുത്തശി നൽകിയ പരാതിയിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. നേരത്തെ നൽകിയ പരാതി അവഗണിച്ചോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
കുഞ്ഞിന്റെ അമ്മൂമ്മ ഹെല്പ്പ്ലൈനില് വിളിച്ച് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അഖിലയുടെ അമ്മ റീനയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതിന് പിന്നാലെയാണ് നിസഹായാവസ്ഥ റീന ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളാകും എന്നായിരുന്നു ഹെല്പ്പ്ലൈനില് നിന്ന് അവര്‍ക്ക് ലഭിച്ച മറുപടി.