x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്തുകൊണ്ട് മുത്തശ്ശിയുടെ പരാതി അവഗണിച്ചു? ഒന്നര വയസുകാരന്‍റെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി,

കൊച്ചി ബ്യൂറോ
Published: June 17, 2026 12:13 PM IST | Updated: June 17, 2026 12:13 PM IST

കൊച്ചി: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിതിന്‍റെ കൊലപാതകത്തില്‍ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയില്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്നാണ് കോടതിയുടെ ചോദ്യം.

കുട്ടിയെ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും ചേര്‍ന്ന് പീഡിപ്പിക്കുന്ന വിവരം മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചിരുന്നു. ആ പരാതിയില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി എടുത്തില്ല എന്നാണ് കോടതി ചോദിക്കുന്നത്. വനിതാ ശിശു ക്ഷേമ വകുപ്പിനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് എടുക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. മേയ് 23നാണ് രണ്ടാനച്ഛന്‍റെ മര്‍ദനമേറ്റ് ഒന്നര വയസുകാരന്‍ കൊല്ലപ്പെട്ടത്.

കുഞ്ഞിന് പരിക്കേറ്റ വിവരം കൃത്യസമയത്ത് ലഭിച്ചിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന താത്കാലിക ജീവനക്കാരനെ മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

കൊലപാതകത്തിന് ആഴ്ചകള്‍ക്ക് മുമ്പ് മേയ് മൂന്നിന് ആയിരുന്നു കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിളിച്ച് സഹായം തേടിയത്. കുട്ടിയുടെ രണ്ടു കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതം വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ ഇത് നിസാരമായി തള്ളിക്കളയുകയായിരുന്നു.

കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്നും ഭാവിയില്‍ കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പ്രതി അഷ്‌കര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് മുമ്പും കുട്ടി നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Tags : High Court suo moto case Nedumangad Child Murder

Recent News

Corehub Up