ഭോപാൽ: മധ്യപ്രദേശിലെ മൊറേനയിൽ ഭർത്താവിന്റെ ക്രൂരമായ മർദനത്തിനെതിരെ പരാതി നൽകാൻ പോയ യുവതിയെ കൊലപ്പെടുത്തി. നിഷാ ജാതവ് (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ധർമേന്ദ്ര ജാതവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ധർമേന്ദ്രയും നിഷയും വിവാഹിതരായിട്ട് 15 വർഷത്തോളമായി. കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മിൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കമുണ്ടായി. നിഷയെ ധർമേന്ദ്ര ക്രൂരമായി മർദിച്ചു.
ഭർത്താവിന്റെ മർദനത്തിൽ മനംനൊന്ത്, പരാതി നൽകാനായി ദിംനി പോലീസ് സ്റ്റേഷനിലേക്ക് നടന്നുപോയ നിഷയെ ധർമേന്ദ്ര പിന്തുടരുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തുന്നതിനു മുൻപ് ഒരു കൃഷിയിടത്തിന് സമീപത്തു വച്ച് നിഷയെ തടഞ്ഞുനിർത്തിയ ധർമേന്ദ്ര, ഇരുമ്പുവടികൊണ്ട് തലയുടെ പിൻഭാഗത്ത് അടിച്ചു. ഗുരുതരമായ പരുക്കേറ്റ നിഷ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ഇവർക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. നിഷ മുൻപും പലതവണ ഭർത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് ഗാർഹിക പീഡനങ്ങൾ നേരിട്ടിരുന്നതായി ബന്ധുകൾ പോലീസിനോട് പറഞ്ഞു.