കൊച്ചി: ഷിഗല്ല ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും വ്യാപക പരിശോധന. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും കോര്‍പ്പറേഷനും സംയുക്തമായി നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
കടകളിലെ കുടിവെള്ള സാമ്പിളുകളും ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി അയക്കും. ജില്ലയില്‍ പകര്‍ച്ചവാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഷാഹിര്‍ ഷാ അറിയിക്കുന്നത്.
ആരോഗ്യപരിപാലന രംഗത്ത് വളരെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലയാണ് എറണാകുളം. അതിനാല്‍ ആശങ്കകളൊന്നുമില്ല. എങ്കിലും സമീപ ജില്ലകളില്‍ കാണുന്ന ട്രെൻഡുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം പരിശോധനകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നത് എന്ന് ഷാഹിര്‍ ഷാ പറഞ്ഞു.

അതേസമയം, ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച് വണ്‍ എന്‍ വണ്‍, വെസ്റ്റ് നൈല്‍ അടക്കമുള്ള പനികള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആലുവ സ്വദേശിയായ വയോധികന്‍ മരിച്ചിരുന്നു.