കൊച്ചി: ബസ് സ്‌കൂട്ടറിലിടിച്ച് അപകടത്തില്‍പ്പെട്ട് വസ്ത്രങ്ങള്‍ കീറിപ്പോയ യുവതിക്ക് ഉടുമുണ്ട് അഴിച്ചു നല്‍കി ചായവില്പനക്കാരന്‍. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് തൃപ്പൂണിത്തുറ സ്റ്റാൻഡില്‍ നിന്നു പുറത്തേക്കിറങ്ങിയ ബസ് സ്‌കൂട്ടറിലിടിച്ചത്. ബസിനടിയിലേക്ക് വീണ യുവതിയെ ബസ് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചു.
അപകടത്തില്‍ റോഡില്‍ കൂടി ഉരഞ്ഞതിനെ തുടര്‍ന്ന് വസ്ത്രങ്ങള്‍ സാരമായി കീറിപ്പോയിരുന്നു. ഈസമയം നഗരത്തില്‍ സൈക്കിളില്‍ ചായ വില്‍പ്പന നടത്തുന്ന കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ എം.ആര്‍. ഷാജി ഇവരെ റോഡില്‍ നിന്ന് എഴുന്നേല്‍പ്പിച്ചയുടന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചു നല്‍കുകയായിരുന്നു.
പിന്നീട് സമീപത്തെ കടയില്‍ നിന്ന് ഷാജിക്ക് ഉടുക്കാന്‍ മറ്റൊരു മുണ്ട് ലഭിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ യുവതിയെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.